ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ആർച്ച് പാലമായ ചെനാബ് പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ സ്ഥിതി ചെയ്യുന്ന പാലം, ഉദംപൂർ ശ്രീനഗർ ബാരാമുള്ള റെയിൽവേ ലിങ്ക് പദ്ധതിയുടെ പ്രധാന ഘടകമാണ്. ചെനാബ് നദിയിൽ നിന്ന് 359 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പാലം ഈഫൽ ടവറിനേക്കാൾ ഉയരത്തിലുള്ളതാണ്.
മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു. മുന്‍ കെപിസിസി അധ്യക്ഷനായിരുന്ന തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് 95 വയസായിരുന്നു. വാർധക്യ സംബന്ധിയായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ശൂരനാട് വാര്‍ഡ് കമ്മിറ്റി അംഗമായിട്ടാണ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. 1977ലും 1982ലും അടൂരിൽ നിന്ന് രണ്ട് തവണ നിയമസഭയിലെത്തി. 1991ലും 1992ലും 2004 ലും മൂന്ന് തവണ രാജ്യസഭാംഗമായി. 1998 ലും 2004ലും രണ്ട് തവണ കെപിസിസി അധ്യക്ഷനായിരുന്നു. 100 സീറ്റ് നേടി അധികാരത്തിലെത്തിയപ്പോള്‍ കെപിസിസി അധ്യക്ഷനായിരുന്നു തെന്നല ബാലകൃഷ്ണപിള്ള.
ബലി പെരുന്നാൾ അവധി വിവാദത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എല്ലാം വർഗീയമാക്കാൻ ചിലർ ശ്രമിക്കുകയാണ് വർഗീയ വിഷം കലർത്താനാണ് ശ്രമം കലണ്ടർ അനുസരിച്ചാണ് അവധി തീരുമാനിച്ചത് സ്വാഭാവികമായും അതിനെതിരെ പ്രശ്നമുണ്ടായപ്പോൾ ഇന്നും നാളെയും അവധി പ്രഖ്യാപിക്കുകയായിരുന്നുവെന്ന് എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ബക്രീദ് അവധിയിൽ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അവധി പ്രഖ്യാപിക്കുന്നതിൽ സർക്കാരിന് ഒരു വിമുഖതയും ഇല്ലെന്നും മറ്റാരെക്കാളും സർക്കാരിന് താൽപര്യമുള്ള വിഷയമാണെന്നും മന്ത്രി വ്യക്തമാക്കി.സര്‍ക്കാരിന് ഈ ദിവസം അവധി നല്‍കുന്നതില്‍ താത്പര്യക്കുറവില്ലെന്നും മുഖ്യമന്ത്രിയുമായി ആലോചിച്ച് രാത്രി തീരുമാനമെടുക്കുകയായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
ദേശീയപാതയുടെ വികസനത്തിന് പാർലമെൻ്റിൻ്റെ പബ്ലിക് അക്കൌണ്ട്സ് കമ്മറ്റി ഉടക്ക് വെയ്ക്കുകയാണെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് ദില്ലിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി. തോമസ്. ദേശീയപാതയുടെ നിർമ്മാണവും അതിലെ പിഴവുകൾ തിരുത്തലും നടത്തേണ്ട ചുമതല എൻഎച്ച്എഐയ്ക്കാണ് ഈ യാഥാർത്ഥ്യമാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി വെളിപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസുകാരുടെ കെട്ടിപ്പിടിത്തം കരടി പിടിക്കും പോലെയാണെന്ന് വിജയരാഘവൻ. എല്ലാം സ്നേഹമാണെന്ന് കരുതും പക്ഷേ തട്ടിപ്പാണ് നല്ല റോഡ് ഉണ്ടായാൽ ഗുണം പ്രതിപക്ഷ നേതാവ് വിഡി സതീശനാണെന്നും എന്നാൽ ഈ ദേശീയ പാത തകർന്നതിൽ പ്രതിപക്ഷം ഇപ്പോൾ സന്തോഷിക്കുകയാണ്. അന്വേഷണം ആവശ്യപ്പെട്ടത് പദ്ധതി കോടതി കയറ്റി നിർമ്മാണം വൈകിപ്പിക്കാനാണെന്നും പദ്ധതി വൈകണം എന്നതാണ് പ്രതിപക്ഷത്തിൻ്റെ ചിന്തയെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി എത്തും. ജൂൺ 14-16 തീയതികൾക്കിടയിൽ ഏതെങ്കിലും രണ്ട് ദിവസമാകും പ്രചാരണത്തിന് എത്തുക. റോഡ് ഷോയിലും പൊതുയോഗത്തിലും പങ്കെടുക്കും. സ്വന്തം മണ്ഡലമാണ് എന്ന പരിഗണയിലാണ് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്ക എത്തുന്നത്.
നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇടത് നഗരസഭ കൗൺസിലർ തൃണമൂൽ കോൺഗ്രസിലേക്ക്. ജെഡിഎസ് ദേശീയ കൗൺസിലർ കൂടിയായ എരത്തിക്കൽ ഇസ്മായിൽ ആണ് തൃണമൂൽ കോൺഗ്രസിൽ ചേരുന്നത് എൽഡിഎഫ് – യുഡിഎഫ് മുന്നണികൾക്കെതിരെയുള്ള പിവി അൻവറിൻ്റെ പേരാട്ടത്തിൽ ഒപ്പം ചേരുകയാണെന്ന് എരഞ്ഞിക്കൽ ഇസ്മായിൽ വ്യക്തമാക്കി.
കൊച്ചിയുടെ പുറം കടലിൽ മുങ്ങിയ ചരക്കു കപ്പലിനുള്ളിൽ പരിശോധന നടപടികൾ ഇന്ന് മുതൽ ആരംഭിക്കും. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ മുങ്ങൽ വിദഗ്ധരുടെ സംഘം ആദ്യം കപ്പൽ മുങ്ങിയ സ്ഥലത്ത് കടലിന്റെ അടിത്തട്ടിൽ പരിശോധന നടത്തി മാപ്പിങ് പൂർത്തിയാക്കും. തുടർന്ന് കണ്ടെയ്നറുകൾ പുറത്ത് എടുക്കാനുള്ള നടപടികളിലേക്ക് കടക്കും. കപ്പൽ മുങ്ങിയ മേഖല പൂർണമായും കോസ്റ്റ് ഗാർഡിന്റെ നിരീക്ഷണത്തിലാണ്.
തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണമോഷണവുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് നുണ പരിശോധന നടത്തും. 8 ജീവനക്കാരെ നുണപരിശോധന നടത്താൻ ഫോർട്ട് പൊലീസ് കോടതിയിൽ അനുമതി തേടി. ക്ഷേത്രത്തിലെ ശ്രീകോവിലിൻ്റെ നിർമ്മാണത്തിന് പുറത്തെടുത്ത സ്വർണമാണ് കാണാതായത്. ഈ സ്വർണം ക്ഷേത്രമതിലിനകത്തെ മണലിൽ നിന്നും കണ്ടെത്തുകയായിരുന്നു. അന്ന് സ്വർണം കൈകാര്യം ചെയ്തവരെയാണ് നുണപരിശോധനയ്ക്ക് വിധേയരാക്കുന്നത്.
നിര്‍മാതാവ് സാന്ദ്രാ തോമസിനെതിരെ വധഭീഷണി. ഫെഫ്‍കെയുടെ വാട്‍സ്‍ആപ്പ് ഗ്രൂപ്പിലാണ് സന്ദേശം എത്തിയത്. സാന്ദ്രയെ കൊല്ലും എന്നാണ് ഭീഷണി. സാന്ദ്രയുടെ അച്ഛനെതിരെയും സന്ദേശത്തില്‍ അസഭ്യ പ്രയോഗം നടത്തിയിട്ടുണ്ട്. സംഭവത്തില്‍ പ്രൊഡക്ഷൻ കണ്‍ട്രോളര്‍ റെനി ജോസഫിനെതിരെ സാന്ദ്രാ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
രാജ്യത്ത് ആകെ ആക്ടീവ് കേസുകൾ 5364 ആയി ഉയർന്നു. 498 പേർക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. നാല് കൊവിഡ് മരണവും സ്ഥിരീകരിച്ചു. കേരളത്തിൽ മാത്രം 2 മരണം സ്ഥിരീകരിച്ചു. 74 വയസുകാരിയും 79 വയസുകാരനുമാണ് കേരളത്തിൽ കൊവിഡ് ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനിടെ കേരളത്തിൽ 192 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ കൊവിഡ് കേസുകളിൽ 31% കേരളത്തിലാണ്.
നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോ വാഹനാപകടത്തില്‍ മരിച്ചു. ഷൈന്‍ ടോമും കുടുംബവും സഞ്ചരിച്ച കാര്‍ ബെംഗളൂരുവിന് അടുത്തുവച്ച് അപകടത്തില്‍ പെടുകയായിരുന്നു. ഇന്ന് പുലർച്ചെ സേലം- ബെംഗളൂരു ദേശീയ പാതയിലായിരുന്നു അപകടം. അപകടത്തില്‍ ഷൈന്‍ ടോമിന്‍റെ കൈക്ക് പരിക്കേറ്റിട്ടുണ്ട്. ഷൈന്‍ ടോമിനും അച്ഛനുമൊപ്പം അമ്മയും സഹോദരനും സഹായിയും കാറില്‍ ഉണ്ടായിരുന്നു. ഇവരെ ധര്‍മ്മപുരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പാലക്കാട് പാൽ സൊസൈറ്റി പ്രസിഡൻ്റ് ആത്മഹത്യാക്കുറിപ്പെഴുതി വെച്ച് ജീവനൊടുക്കി. തെക്കേപ്പറമ്പ് ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡൻ്റ് വി കെ പ്രഭാകരൻ (70) ആണ് ആത്മഹത്യ ചെയ്തത്.തൻ്റെ വ്യാജ ഒപ്പ് ഉപയോഗിച്ച് സൊസൈറ്റിയിൽ നിന്നും സെക്രട്ടറി പണം തട്ടിയെന്നും സെക്രട്ടറിയായ ശരത്കുമാറും ജീവനക്കാരി രമയും കബളിപ്പിച്ച് 15 ലക്ഷം തട്ടിയെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
ബലിപെരുന്നാൾ നിറവില്‍ ഗള്‍ഫ് രാജ്യങ്ങള്‍. യുഎഇയിലും ഒമാനിലുമടക്കം എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഇന്നാണ് ബലിപെരുന്നാള്‍. യുഎഇയിലെ വ്യത്യസ്ത എമിറേറ്റുകളിൽ പുലർച്ചെ 5.41 മുതലായിരുന്നു പെരുന്നാൾ നമസ്കാരം. പ്രവാസികളുടെ നേതൃത്വത്തിലും പള്ളികളിലും ഈദ് മുസ്വല്ലകളിലും പെരുന്നാള്‍ നിസ്‌കാരങ്ങള്‍ സംഘടിപ്പിച്ചു.
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെ ഐപിഎൽ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിക്കാനിടയായ സംഭവത്തിൽ ആര്‍സിബിയുടെ മാര്‍ക്കറ്റിങ് തലവന്‍ നിഖില്‍ സോസലെയെ ബെംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു. മുംബൈയിലേക്ക് പോകുന്നതിനിടെയായിരുന്നു സോസലെയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
ഛത്തീസ്ഗഡിൽ ഇന്നലെയുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിച്ചത് സിപിഐ മാവോയിസ്റ്റ് സെൻട്രൽ കമ്മറ്റി അംഗത്തെയെന്ന് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്. 66 കാരനായ തെന്റു ലക്ഷ്മി നരസിംഹ ചലത്തെയാണ് വധിച്ചത്. തലയ്ക്ക് 40 ലക്ഷം രൂപ വിലയിട്ടിരുന്ന നേതാവിനെയാണ് സുരക്ഷാ സേന വധിച്ചത്. ഗൗതം, സുധാകർ, ആനന്ദ്, സോമണ്ണ എന്നീ പേരുകളിലും ഇയാൾ പ്രവർത്തിച്ചിരുന്നു.
ഉദ്ഘാടന ചടങ്ങിനിടെ തകർന്ന യുദ്ധക്കപ്പൽ രണ്ട് ആഴ്ചയിൽ പുനർ നിർമ്മിച്ച് ഉത്തര കൊറിയ. യുദ്ധക്കപ്പൽ തകർന്ന സംഭവത്തിൽ മുതിർന്ന ഉദ്യോഗസ്ഥരടക്കം അറസ്റ്റിലായതിന് പിന്നാലെയാണ് 5000 ടൺ ഭാരമുള്ള കപ്പൽ ഉത്തര കൊറിയ പുനർ നിർമ്മിച്ചത്. വ്യാഴാഴ്ചയാണ് ഈ കപ്പൽ വീണ്ടും നീറ്റിലിറക്കിയത്.
ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കുന്നതിന്റെ ഭാഗമായി വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്ന ഇന്ത്യയുടെ പാർലമെന്ററി പ്രതിനിധി സംഘം യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായി കൂടിക്കാഴ്ച നടത്തി. വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ച 25 മിനിറ്റോളം നീണ്ടുനിന്നു. ശശി തരൂരിന്‍റെ നേതൃത്വത്തിലുള്ള സംഘം യുഎന്നിലെ 3 ഭീകരവിരുദ്ധ സമിതികളുടെ തലപ്പത്ത് പാകിസ്ഥാൻ എത്തിയതിലുള്ള ഇന്ത്യയുടെ അതൃപ്തി ജെഡി വാൻസിനെ അറിയിച്ചു.
222 സ്വദേശികളുടെ സാമ്പത്തിക ബാധ്യതകള്‍ എഴുതിത്തള്ളാന്‍ ഉത്തരവിട്ട് യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അൽ നഹ്യാന്‍. ആകെ 139 മില്യന്‍ ദിര്‍ഹത്തിന്‍റെ കടമാണ് എഴുതിത്തള്ളുക,ബലിപെരുന്നാളിനോട് അനുബന്ധിച്ചാണ് ഈ പ്രഖ്യാപനം. ജോലിയില്‍ നിന്ന് വിരമിച്ച 132 പേരുടെ 86.47 ദശലക്ഷം ദിർഹവും സാമൂഹിക പിന്തുണ വിഭാഗത്തിന് കീഴിൽ 90 പൗരന്മാരുടെ 53.4 ദശലക്ഷം ദിർഹവും എഴുതിത്തള്ളും.
ടീമുകളുടെ വിജയാഘോഷത്തിന് റോഡ് ഷോകളുടെ ആവശ്യമില്ലെന്ന് ഇന്ത്യൻ പരിശീലകന്‍ ഗൗതം ഗംഭീർ. ആഘോഷത്തേക്കാളും ജനങ്ങളുടെ ജീവിതമാണ് പ്രധാനമെന്നും മുൻപും ഇക്കാര്യം താൻ പറഞ്ഞിട്ടുണ്ടെന്നും ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഗംഭീർ പറഞ്ഞു.
മസ്കിന്‍റെ കമ്പനികള്‍ക്കുള്ള കരാറുകളും ഇളവുകളും പിന്‍വലിക്കുമെന്ന ട്രംപിന്‍റെ പ്രഖ്യാപനത്തിന് തിരിച്ചടിയായി, ഡ്രാഗണ്‍ ബഹിരാകാശ പേടകം ഉടനടി ഡീകമ്മീഷന്‍ ചെയ്യുമെന്ന് മസ്ക് എക്‌സിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ മസ്ക് ഡ്രാഗണ്‍ പേടകം പിന്‍വലിച്ചാല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ (ഐഎസ്എസ്) പ്രവര്‍ത്തനം പ്രതിസന്ധിയിലാവും എന്നതാണ് യാഥാര്‍ഥ്യം.