bf91e7f5 a54c 4182 b27c 2d7a9c563b6b 20250324 141707 0000

രാഷ്ട്രപതിക്കും ഗവർണ്ണർക്കും ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധി കേരളത്തിൻറെ ബില്ലുകളിൽ ബാധകമല്ലെന്ന് കേന്ദ്രം. ഗവർണ്ണർക്കും രാഷ്ട്രപതിക്കും എതിരെ കേരളം നല്‍കിയ ഹർജികളിൽ വ്യത്യസ്ത വിഷയങ്ങളുണ്ടോ എന്ന് അടുത്ത മാസം ആറിന് പരിശോധിക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. ബില്ലുകളിലെ തീരുമാനത്തിന് സമയപരിധി അടക്കമുള്ള മാർഗ്ഗ നിർദ്ദേശം വേണം എന്നാവശ്യപ്പെട്ടുള്ള പ്രത്യേക അപേക്ഷ കേരളം പിൻവലിച്ചു.

 

 

 

 

സുപ്രീം കോടതിക്കെതിരെ പരോക്ഷ വിമർശനം തുടർന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. പാർലമെന്‍റിന് മുകളിൽ ഒരു അധികാര സ്ഥാനവും ഇല്ലെന്നും, ജനങ്ങൾ തെരഞ്ഞെടുക്കുന്നവർക്കാണ് ഭരണഘടന സംരക്ഷിക്കാൻ ഉള്ള അവകാശമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന എങ്ങനെയാവണം എന്ന് തീരുമാനിക്കേണ്ടത് പാർലമെന്‍റാണെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേർത്തു.

 

 

 

സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായുള്ള വയനാട് ജില്ലാ തല യോഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തങ്ങളിൽ നിന്ന് നാടിനെ കരകയറ്റാനുള്ള വലിയ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിന് ഉണ്ടെന്നും കേന്ദ്രത്തിന്‍റെ സഹായം സംസ്ഥാനങ്ങളുടെ അവകാശമാണ് യാചിച്ച് വാങ്ങേണ്ട ഒന്നല്ല, എന്നാൽ സഹായം നൽകേണ്ടവർ സഹായം നിഷേധിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അതോടൊപ്പം പ്രതിപക്ഷത്തേയും അദ്ദേഹം വിമർശിച്ചു. സഹായം കിട്ടുന്നത് പ്രതിപക്ഷം എതിർത്തുവെന്നും സാലറി ചലഞ്ചിനെതിരെ പ്രതിപക്ഷം കോടതിയിൽ പോയി പണം നൽകേണ്ടെന്ന് പരസ്യമായി പറഞ്ഞുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

 

 

 

മുതലപ്പൊഴി വിഷയത്തിൽ ഒരു വിഭാഗം ആളുകൾ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നെന്ന് മന്ത്രി വി ശിവൻകുട്ടി. വിഷയവുമായി ബന്ധപ്പെട്ട് എംഎൽഎ വി ശശിയുടെ ഓഫീസ് അടിച്ചു തകർത്തത് ജനാധിപത്യത്തിന്റെ എല്ലാ അതിരുകളെയും ലംഘിച്ചുകൊണ്ടാണ്, വി ശശി മുതലപ്പെഴിയിൽ പ്രശ്ന പരിഹാരത്തിന് അശ്രാന്ത പരിശ്രമം നടത്തിയിട്ടുണ്ടെന്നും എംഎൽഎയുടെ ഓഫീസ് അടിച്ച് തകർത്തവർക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

 

 

 

 

കേരളത്തിൽ വികസനം കൊണ്ടുവരുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ.എൽ ഡി എഫും യു ഡി എഫും കേരളത്തിൽ ഒന്നും കൊണ്ടു വരില്ലെന്നും കേരളത്തിന്‍റെ നഷ്ടപ്പെട്ട ദശകമാണ് കടന്നു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ആശ വർക്കർമാരോ , കർഷകരോ, സർക്കാർ ജീവനക്കാരോ ഉൾപ്പടെയുള്ള സാധരണക്കാർ ആഘോഷിക്കാൻ കഴിയാതെ ഇരിക്കുമ്പോഴാണ് സർക്കാർ ആഘോഷം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

 

 

നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് നേതാവ് പിവി അൻവർ സൃഷ്ടിക്കുന്ന അനിവാര്യ ദുരന്തം യുഡിഎഫ് അനുഭവിക്കട്ടേയെന്ന് നിലമ്പൂരിൽ ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള എം സ്വരാജ്. ഉപതെരഞ്ഞെടുപ്പിന് എൽഡിഎഫ് പൂർണ്ണമായും സജ്ജമായിക്കഴിഞ്ഞു. പൊതു സ്വതന്ത്രരെ സ്ഥാനാർത്ഥിയാക്കുന്നത് ഇടതുമുന്നമി കാലങ്ങളായി തുടരുന്ന രീതിയാണ്. അത് പലപ്പോഴും കേരളത്തിന് നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നും എം സ്വരാജ് പറഞ്ഞു.

 

 

 

 

നാളെ നടക്കുന്ന കൂടിക്കാഴ്ചയിൽ പിവി അൻവറിന് മുന്നിൽ കോണ്‍ഗ്രസ് മുന്നണി പ്രവേശനത്തിനുള്ള ഫോര്‍മുല മുന്നോട്ടുവെയ്ക്കുമെന്ന് വിവരം. മുന്നണി പ്രവേശനം സാധ്യമാകണമെങ്കിൽ കേരള പാര്‍ട്ടി വേണമെന്ന നിലപാടിലാണ് യുഡിഎഫ്. നിലവിൽ തൃണമൂല്‍ കോണ്‍ഗ്രസ് വഴിയുള്ള മുന്നണി പ്രവേശനം പ്രയാസമാണെന്നാണ് കോണ്‍ഗ്രസിലെ വിലയിരുത്തൽ.

 

 

 

കോന്നി ആനക്കൂട് അപകടത്തിൽ ഉദ്യോഗസ്ഥ – എംഎൽഎ പോര് മുറുകുന്നു. സസ്പെൻഷൻ നടപടിക്കെതിരെ പരസ്യപ്രതിഷേധം നടത്തിയ ഫോറസ്റ്റ് സ്റ്റാഫ് അസോസിയേഷനെതിരെ കെ. യു.ജനീഷ് കുമാർ രംഗത്ത് എത്തി. നാല് വയസ്സുകാരന്റെ ജീവനെടുത്തത് സുരക്ഷാ വീഴ്ച തന്നെയാണെന്നും സംഘടനയുടെ ആൾബലം കാട്ടി വിരട്ടാൻ നോക്കേണ്ടെന്നും എംഎൽഎ വ്യക്തമാക്കി. നാലു വയസ്സുകാരന്റെ മരണത്തിൽ കോന്നി ആനക്കൂട്ടിലെ അഞ്ചു ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. അതിനെതിരെയാണ് ഇന്നലെ ഫോറസ്റ്റ് ജീവനക്കാരുടെ സംഘടന പ്രതിഷേധിച്ചത്.

 

 

 

വിദേശ നാണയ വിനിമയച്ചട്ട ലംഘനത്തിൽ ഗോകുലം ഗ്രൂപ്പിന്റെ കണക്കുകൾ പരിശോധിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇന്ന് രേഖകളുമായി ഹാജരാകാൻ വ്യവസായിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലന് നേരത്തെ നോട്ടീസ് നൽകിയിരുന്നു. നേരിട്ടെത്തിയില്ലെങ്കിൽ പ്രതിനിധിയെ അയച്ചാലും മതി എന്നാണ് നിർദേശം.

 

 

 

ഈസ്റ്ററിനോട് അനുബന്ധിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ചിത്രം വാട്സ്ആപ്പിൽ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതായി പരാതി. സുരേഷ് ഗോപിയുടെ മുഖം വെട്ടി മറ്റൊരു ചിത്രത്തിൽ ചേര്‍ത്തുകൊണ്ട് മോര്‍ഫ് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയര്‍ ചെയ്തെന്നാണ് പരാതി.സംഭവത്തിൽ കൊല്ലം കെഎസ്ആർടിസി ഡിപ്പോയിലെ ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർക്കെതിരെ യുവമോർച്ച പൊലീസിൽ പരാതി നൽകി.

 

 

 

 

താമരശ്ശേരി ഷഹബാസിന്റെ കൊലപാതക കേസില്‍ പ്രതികളായ വിദ്യാർത്ഥികളുടെ ജാമ്യ ഹർജി പരിഗണിക്കുന്നത് ഈ മാസം 25 ലേക്ക് മാറ്റി. പ്രതികൾക്കെതിരായ ആരോപണങ്ങൾ ഗൗരവകരമെന്ന് കോടതി നിരീക്ഷിച്ചു. പ്രതികളുടെ ജാമ്യ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. അതേസമയം, ഷഹബാസിന്റെ പിതാവിന്റെ കക്ഷി ചേരൽ അപേക്ഷ ഹൈക്കോടതി അനുവദിച്ചു.

 

 

 

 

 

ഷൈൻ ടോം ചാക്കോയ്ക്കെതിരായ കേസ് തിരിച്ചടിയാകുമോ എന്ന ആശങ്കയിൽ പൊലീസ്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഷൈനിനെതിരെ കാര്യമായ തെളിവുകൾ സമാഹരിക്കാൻ ഇനിയും പൊലീസിനായിട്ടില്ല. ഫോറൻസിക് പരിശോധന ഫലം നെഗറ്റീവ് ആയാൽ മതിയായ തെളിവുകൾ ഇല്ലാതെ തിടുക്കത്തിൽ എടുത്ത കേസ് കോടതിയിൽ ചോദ്യം ചെയ്യപ്പെടുമോ എന്ന ആശങ്കയിലാണ് അന്വേഷണസംഘം.

 

 

 

 

നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ നൽകിയ പരാതിയുമായി ബന്ധപ്പെട്ട് നടന്ന സൂത്രവാക്യം സിനിമയുടെ ഇന്‍റേണൽ കമ്മിറ്റിയുടെ യോഗം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ ഓഫീസിൽ നടത്തിയതിൽ ഫിലിം ചേംബറിന് എതിര്‍പ്പ്. സിനിമ സംഘടനയുടെ ഓഫീസിൽ ഇന്‍റേണൽ കമ്മിറ്റി യോഗം ചേര്‍ന്നത് ചട്ട വിരുദ്ധമാണെന്ന് ഫിലിം ചേംബറിന്‍റെ മോണിറ്ററിങ് കമ്മിറ്റിയിലും അഭിപ്രായമുയര്‍ന്നു.

 

 

 

 

 

സിപിഎമ്മിന്റെ പുതിയ ആസ്ഥാന മന്ദിരമായ എകെജി സെന്‍ററിന്‍റെ ഉദ്ഘാടനം നാളെ. പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുത്തെങ്കിലും ചടങ്ങ് നേരത്തെ തീരുമാനിച്ചതിനാൽ മുഖ്യമന്ത്രി തന്നെയാണ് ഉദ്ഘാടകൻ. ഒമ്പത് നില കെട്ടിടത്തിന്‍റെ കവാടം മുതൽ കെട്ടിലും മട്ടിലും വരെ പ്രൗഡിയുടെ കാഴ്ചകളാണ്. പണി പൂർത്തിയായ കെട്ടിടത്തിന്റെ അകക്കാഴ്ചകൾ പകർത്താൻ ഇതുവരെ മാധ്യമങ്ങൾക്ക് അനുവാദം നൽകിയിട്ടില്ല.

 

 

 

 

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടെ മഴക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വെള്ളിയാഴ്ച വരെ കേരളത്തിൽ വേനൽ മഴ തുടരുമെന്നാണ് പ്രവചനം. അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.3 മുതൽ 0.9 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

 

 

 

 

മലപ്പുറം പൊന്നാനിയിൽ നിന്ന് 15 വയസുകാരായ ഷാനിഫ്, കുഞ്ഞുമോൻ, റംനാസ് എന്നീ മൂന്ന് ആൺകുട്ടികളെ കാണാനില്ലെന്ന് പരാതി. ഞായറാഴ്ച്ച മുതലാണ് മൂന്ന് പേരെയും കാണാതായത്. കുട്ടികളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു.

 

 

 

 

വളയം കല്ലാച്ചി റോഡിൽ വാഹനങ്ങൾ തമ്മിൽ തട്ടിയതിനെ ചൊല്ലിയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് കൂടുതൽ പേർക്കെതിരെ കേസെടുത്തു. സംഘർഷം പരിഹരിക്കാനെത്തിയ ആളെ മർദിച്ചെന്ന പരാതിയിലാണ് 20 പേർക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തത്. പേരറിയാവുന്ന 10 പേർക്കെതിരെയും കണ്ടാലറിയാവുന്ന 10 പേർക്കെതിരെയുമാണ് കേസ്. കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസിലെ പരാതിക്കാരിയുടെ ഭർത്താവിനെതിരെയും കേസെടുത്തിട്ടുണ്ട്.

 

 

 

 

കോട്ടയം തിരുവാതുക്കലിൽ വ്യവസായി വിജയ കുമാറിനേയും ഭാര്യ മീരയേയുമാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വിജയകുമാറിന്റെ മൃതദേഹം കിടന്നിരുന്നത് വീടിന്റെ ഹാളിലാണ്. ഭാര്യ മീരയുടെ മൃതദേഹം കിടന്നിരുന്നത് കിടപ്പു മുറിയിലും.വീട്ടിലെ ജോലിക്കാരി രാവിലെ എത്തിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടത്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷിക്കും. പ്രതിയെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പ്രതികരിച്ചു.

 

 

 

 

 

ഫ്രാൻസിസ് മാർപാപ്പയുടെ മരണകാരണം പക്ഷാഘാതമെന്ന് വത്തിക്കാൻ. ഇതേത്തുടർന്ന് കോമ സ്ഥിതിയിലായ മാർപാപ്പയ്ക്ക് ഹൃദയാഘാതം സംഭവിച്ചുവെന്നും വത്തിക്കാൻ ഔദ്യോഗികമായി അറിയിച്ചു. രാത്രി വത്തിക്കാനിൽ നടന്ന മരണം സ്ഥിരീകരിക്കുന്ന ചടങ്ങുകൾക്ക് ശേഷമാണ് വത്തിക്കാൻ ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന് ന്യൂമോണിയ, ടൈപ് 2 ഡയബെറ്റിസ്, ഹൈപ്പർടെൻഷൻ, ബ്രോങ്കൈറ്റിസ് എന്നിവ ഉണ്ടായിരുന്നതായും വത്തിക്കാനിൽ നിന്നും പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

 

 

 

അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഇന്ത്യ സന്ദ‌ർശനം തുടരുന്നു. വാൻസ് ഇന്ന് കുടുംബസമേതം ജയ്പൂരും നാളെ താജ്മഹലും സന്ദ‌ർശിക്കും. ഇന്ത്യ- അമേരിക്ക വ്യാപാര കരാറിൽ നിർണായക പുരോഗതിയുണ്ടായെന്നാണ് കൂടികാഴ്ചയ്ക്ക് പിന്നാലെ വിദേശകാര്യമന്ത്രാലയം വാർത്താ കുറിപ്പിലൂടെ അറിയിച്ചത്.

 

 

 

 

ഛത്തീസ്ഗഡിൽ സിആർപിഎഫ് ജവാൻ ഷോക്കേറ്റ് മരിച്ചു. പശ്ചിമബംഗാൾ സ്വദേശിയായ കോൺസ്റ്റബിൾ സുജോയ് പാലാണ് മരിച്ചത്. ഛത്തീസ്ഗഡിലെ ബീജാപ്പൂർ ജില്ലയിലെ ഗാംഗലൂരിലാണ് ദാരുണമായ സംഭവം ഉണ്ടായത്. അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സിആർപിഎഫ് പുറത്തുവിട്ടിട്ടില്ല.

 

 

 

നടി നൽകിയ പീഡനക്കേസിൽ ഐപിഎസ് ഉദ്യോഗസ്ഥനും മുൻ ആന്ധ്രാപ്രദേശ് ഇന്റലിജൻസ് മേധാവിയുമായ പിഎസ്ആർ ആഞ്ജനേയലുവിനെ അറസ്റ്റ് ചെയ്തു. മുൻ വൈഎസ്ആർ കോൺഗ്രസ് പാർട്ടി (വൈഎസ്ആർസിപി) സർക്കാരിന്റെ കാലത്ത് ഇന്റലിജൻസ് മേധാവിയായി സേവനമനുഷ്ഠിച്ച ആഞ്ജനേയുലുവിനെ നടിയുടെ പരാതിക്ക് പിന്നാലെ സസ്പെൻഡ് ചെയ്തിരുന്നു.

 

 

 

 

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷൻ ജീവനക്കാർക്കെതിരെ പോക്സോ കേസെടുത്ത് പൊലീസ്. കോയമ്പത്തൂർ ഇഷ യോഗ ഹോം സ്കൂളിലെ നാല് ജീവനക്കാർക്കും മുൻ വിദ്യാർത്ഥിക്കുമെതിരെയാണ്‌ കേസെടുത്തത്. ആന്ധ്ര സ്വദേശിയായ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് കാണിച്ച് അമ്മ നൽകിയ പരാതിയിലാണ് നടപടി.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *