20250602 140138 0000

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഗവ: ഹൈസ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കലവൂർ സ്കൂളിൽ രാവിലെ 8.30 മുതൽ വിദ്യാർഥികളുടെ കലാപരിപാടികൾ നടന്നു. 9.30ന് വേദിയിൽ പ്രവേശനോത്സവ ഗാനത്തിന്റെ നൃത്താവിഷ്‌കാരവും അരങ്ങേറി. സംസ്ഥാനത്തെ എല്ലാ സ്‌കൂളിലും പ്രവേശനോത്സവം ഇന്ന് രാവിലെ 10ന് നടന്നു. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ഇന്ന് അവധിയാണ്‌.

 

കുട്ടികൾക്ക് അറിവ് മാത്രം പോര, തിരിച്ചറിവ് കൂടിയുണ്ടാകണമെന്നും അറിവ് ഉണ്ടാകുകയും തിരിച്ചറിവ് ഇല്ലാതിരിക്കുകയും ചെയ്താൽ അത് ദോഷകരമായി ബാധിക്കും, അറിവുകൾ ജീവിതത്തിൽ പ്രവർത്തികമാക്കാൻ വിധം കുട്ടികളെ വളർത്തി എടുക്കണം, അത്തരം വിദ്യാഭ്യാസത്തിനാണ് സർക്കാർ ഊന്നൽ നൽകുന്നതെന്ന് പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

 

ഉരുൾപൊട്ടൽ ദുരന്തത്തിന്റെ കെടുതികൾ നേരിട്ട വെള്ളാർമല സ്കൂളിലും മുണ്ടക്കൈ എൽപി സ്കൂളിലും പ്രവേശനോത്സവം നടന്നു. മുണ്ടക്കൈയിൽ 16 കുട്ടികളും വെള്ളാർ മലയിൽ 49 കുട്ടികളുമാണ് പുതിയതായി പഠിക്കാനായി എത്തിയത്.ബിൽഡിങ് അസോസിയേഷൻ ഓഫ് ഇന്ത്യ നിർമ്മിച്ച ക്ലാസ് മുറികളിൽ പഠിക്കാൻ ആയതിന്റെ സന്തോഷം വെള്ളാർ മലയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുമുണ്ടായിരുന്നു. സന്നദ്ധ സംഘടനയായ കൃപയാണ് വെള്ളാർ മലയിലെയും മുണ്ടക്കൈയിലേയും മേപ്പാടിയിലെയും വിദ്യാർത്ഥികൾക്ക് ബാഗും പഠനോപകരണങ്ങളും നൽകിയത്.

 

 

പ്രവേശനോത്സവത്തിനിടെ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ നിർത്തലാക്കിയ സംഭവത്തിൽ അടിമാലി ഗവൺമെൻറ് ഹൈസ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം. മുന്നറിയിപ്പില്ലാതെ ഡിവിഷൻ നിർത്തലാക്കിയതിലാണ് രക്ഷിതാക്കൾ പ്രധാന അധ്യാപികയെ ഉപരോധിച്ചത്. വിദ്യാർത്ഥികൾ കുറവുള്ളതിനാൽ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ നിലനിർത്താൻ സാധിക്കില്ലെന്ന് അധ്യാപകർ വ്യക്തമാക്കി. എന്നാൽ ഡിവിഷൻ നിർത്തുന്ന കാര്യം അറിയിച്ചത് മെയ് 30 നു മാത്രമാണെന്ന് രക്ഷിതാക്കൾ പറയുന്നു.

 

കേരളം കൃത്യമായി കൊവിഡ് കണക്കുകൾ റിപ്പോർട്ട് ചെയ്യുന്നതുകൊണ്ടാണ് കണക്ക് വർധിക്കുന്നതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്. വ്യാപന ശേഷി കൂടുതലാണെങ്കിലും രോഗ തീവ്രത കുറവാണെന്നും എന്നാൽ മറ്റു രോഗങ്ങൾ ഉള്ളവർ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്നും അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.

 

കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി 93.73 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. പെൻഷൻ വിതരണത്തിനായി 73.73 കോടി രൂപയും, മറ്റു കാര്യങ്ങൾക്കുള്ള സാമ്പത്തിക സഹായമായി 20 കോടി രൂപയുമാണ്‌ അനുവദിച്ചത്‌. ഈവർഷം ഇതിനകം 343 കോടി രൂപ സർക്കാർ സഹായമായി കോർപറേഷന്‌ ലഭിച്ചുവെന്നും ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

 

പി വി. അന്‍വര്‍ അടഞ്ഞ അധ്യായമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ഇന്നലെ അന്‍വര്‍ പറഞ്ഞത് സാമാന്യ മര്യാദ ലംഘിച്ചുള്ള വാക്കുകളാണ് അന്‍വര്‍ നോമിനേഷന്‍ കൊടുക്കുന്നെങ്കില്‍ കൊടുക്കട്ടെയെന്നും നാമനിര്‍ദേശ പത്രിക നല്‍കിയാലും പിന്‍വലിപ്പിക്കാന്‍ ശ്രമിക്കില്ല എന്നാൽ അദ്ദേഹം പിന്‍വലിച്ച് വരട്ടെ അപ്പോള്‍ നോക്കാമെന്നും അന്‍വര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെക്കുറിച്ച് പറഞ്ഞതെല്ലാം സാമാന്യ മര്യാദക്ക് നിരക്കുന്നതല്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

 

നിലമ്പൂരിലെ തിരഞ്ഞെടുപ്പ് പോരാട്ടം എൽ ഡി എഫും യു ഡിഎ ഫും തമ്മിലെന്ന് മുതിർന്ന സി പി എം നേതാവ് എളമരം കരീം. അൻവർ തൃണമൂലിന്റെ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് തിരഞ്ഞെടുപ്പിൽ എൽ ഡി എഫിനെ ബാധിക്കില്ലെന്നും അൻവറിന്റെ ഇപ്പോഴത്തെ നിലപാടുകൾ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് അനുകൂലമായ സാഹചര്യം ഉണ്ടാക്കുമെന്നും എളമരം കരീം അഭിപ്രായപ്പെട്ടു.

 

എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്കതിരെ വാർത്താ സമ്മേളനത്തിൽ ഭീഷണിയുമായി പി. വി അൻവർ. നേതാക്കൾ കാട്ടിക്കൂട്ടിയ പലതിന്റെയും തെളിവ് കയ്യിലുണ്ടെന്നും വേണ്ടി വന്നാൽ നിലമ്പൂർ അങ്ങാടിയിൽ ടിവി വെച്ച് കാണിക്കുമെന്നും അൻവർ മുന്നറിയിപ്പ് നൽകി. നവകേരള സദസിന്റെ പേരിൽ മന്ത്രി മുഹമ്മദ് റിയാസ് ഭീഷണിപ്പെടുത്തി പണം വാങ്ങിക്കൂട്ടിയെന്നും കറാറുകാരെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ തന്റെ കൈവശമുണ്ടെന്നും അൻവർ വ്യക്തമാക്കി.

 

സഭയുടെ പിന്തുണ പ്രതീക്ഷിച്ചല്ല മോഹൻ ജോർജിനെ നിലമ്പൂരില്‍ സ്ഥാനാർത്ഥിയാക്കിയതെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വികസനത്തിലൂനിയാണ് ബി ജെ പി മത്സരിക്കുന്നത് മോഹൻ ജോർജ് മികച്ച സ്ഥാനാർത്ഥിയാണ് ഇത് ജനങ്ങളുടെ തലയിൽ കെട്ടിവെച്ച തെരഞെടുപ്പാണെന്നും അദ്ദേഹം പറഞ്ഞു.

 

ഹേമ കമ്മിറ്റി റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും അവസാനിപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. ക്രൈം ബ്രാ‌‌‌ഞ്ച് ആസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസുകള്‍ പ്രത്യേക സംഘത്തിലെ വിവിധ അംഗങ്ങള്‍ക്ക് നൽകി എന്നാൽ മൊഴി നൽകിയവർക്ക് കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നായിരുന്നു നോട്ടീസിന് നൽകിയ മറുപടി.

 

സിപിഎം കേന്ദ്രകമ്മറ്റി യോഗം നാളെ തുടങ്ങും. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലായി മൂന്ന് ദിവസമാണ് ദില്ലി സുർ‍ജിത് ഭവനിൽ യോഗം ചേരുക. ജനറല്‍ സെക്രട്ടറിയായി എംഎ ബേബി ചുമതലയേറ്റതിന് ശേഷം നടക്കുന്ന ആദ്യ കേന്ദ്ര കമ്മറ്റി യോഗമാണ് നാളെ തുടങ്ങുന്നത്.

 

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്‍റ് സ്ഥാനത്ത് മോഹന്‍ലാല്‍ തുടരണമെന്ന് ആവശ്യപ്പെട്ട് സംഘടനയുടെ അഡ്ഹോക് കമ്മിറ്റി. ഈ മാസം 22-ാം തീയതിയാണ് സംഘടനയുടെ അടുത്ത ജനറല്‍ ബോഡി യോഗം. ഈ യോഗത്തില്‍ ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനങ്ങള്‍ ഉണ്ടാവും.

 

കുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റിൽ അച്ഛൻ അമ്മ എന്നീ പേരുകൾക്ക് പകരം മാതാപിതാക്കൾ എന്ന് ചേർക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ട്രാൻസ്‌ജെൻഡർ മാതാപിതാക്കൾക്ക് അനുകൂലമായി വിധി. അച്ഛൻ, അമ്മ എന്നതിന് പകരം മാതാപിതാക്കൾ എന്ന രേഖപ്പെടുത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കോഴിക്കോട് സ്വദേശികളായ ട്രാൻസ് ദമ്പതികൾ നൽകിയ ഹർജിയിലാണ് കോടതിയുത്തരവ്.

 

 

എറണാകുളം കാലടി പാലത്തിലെ കുഴികൾ പൂർണമായും ടാർ ചെയ്തു. ഇതോടെ സ്വകാര്യ ബസുകൾ പാലം ബഹിഷ്കരിച്ച് നടത്തിയിരുന്ന സമരം പിൻവലിച്ചു. ഇന്ന് മുതൽ സർവീസ് പുനരാരംഭിക്കുമെന്ന് ബസ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡൻറ് പറഞ്ഞു. ദിവസങ്ങൾക്ക് മുൻപ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി അടക്കം യാത്രാമധ്യേ പാലത്തിന്റെ ഗതാഗതക്കുരുക്കിൽപ്പെട്ടിരുന്നു.

 

ശക്തമായ മഴയെത്തുടർന്ന് അടച്ചിട്ട പൊന്മുടി ഇക്കോ ടൂറിസ്റ്റ് കേന്ദ്രം വീണ്ടും തുറക്കുന്നു. പ്രതികൂല കാലാവസ്ഥ കാരണം 25 -ാം തിയതി മുതൽ അടച്ച് ഇട്ടിരുന്ന പൊന്മുടി ഇക്കോടൂറിസ്സത്തിലേക്കുള്ള സന്ദർശനം നാളെ മുതൽ പുനരാംഭിക്കുന്നതാണെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.

 

 

തിരുവനന്തപുരത്ത് വെങ്ങാനൂരിൽ മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി. വെങ്ങാനൂര്‍ പനങ്ങോട് ഏലാകരയിൽ ഇന്ന് രാവിലെ കുളിക്കാനായി എത്തിയ യുവാക്കളാണ് അസ്ഥികൂടം കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. അസ്ഥികൂടം പുരുഷന്‍റേതാണോ സ്ത്രീയുടേതാണോയെന്നതടക്കം വ്യക്തമായിട്ടില്ല. ഫോറന്‍സിക് വിദഗ്ധരടക്കമെത്തി പരിശോധന നടത്തും.

 

ഓപ്പറേഷൻ സിന്ദൂർ ചർച്ച ചെയ്യാൻ ഈ മാസം 16 ന് പ്രത്യേക പാർലമെൻറ് സമ്മേളനം വിളിക്കുന്നത് ആലോചിച്ച് കേന്ദ്ര സർക്കാർ. വിദേശത്ത് പോയ പ്രതിനിധി സംഘാംഗങ്ങൾക്ക് സംസാരിക്കാൻ അവസരം നൽകുന്ന നിലയിലായിരിക്കും പ്രത്യേക പാർലമെന്‍റ് സമ്മേളനമെന്നാണ് ലഭിക്കുന്ന വിവരം. നേരത്തെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഓപ്പറേഷൻ സിന്ദൂർ ചർച്ച ചെയ്യാൻ പ്രത്യേക പാർലമെൻറ് സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

 

സിന്ധു നദീജല കരാർ ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചത് പാകിസ്ഥാൻ കാർഷിക മേഖലയെ സാരമായി ബാധിച്ചുവെന്ന് റിപ്പോർട്ട്. ഝലം നദിയിലെ മംഗ്ല, സിന്ധു നദിയിലെ തർബേല എന്നീ രണ്ട് പ്രധാന അണക്കെട്ടുകളിലെ സംഭരണത്തിൽ വലിയ ഇടിവുണ്ടായത് ഖാരിഫ് വിളകളെ പ്രതികൂലമായി ബാധിക്കുമെന്ന് പാക് കർഷകർ ആശങ്കപ്പെടുന്നു.

 

കൊച്ചിയിൽ കപ്പൽ മുങ്ങിയത് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെ ഗുരുതരമായി ബാധിക്കുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ.ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. 13 കണ്ടെയ്നറുകളിൽ അപകടകരമായ വസ്തുക്കളുണ്ടെന്ന് കപ്പൽ കപ്പൽ കമ്പനി അറിയിച്ചിരുന്നു.

 

അണ്ണാ സർവകലാശാല ബലാത്സംഗ കേസിൽ പ്രതി ജ്ഞാനശേഖരന് ജീവപര്യന്തം തടവുശിക്ഷ. ചെന്നൈ മഹിളാ കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കുറഞ്ഞത് 30 വർഷം കഴിയാതെ പുറത്തുവിടരുതെന്നും ജയിലിൽ പ്രത്യേക പരിഗണനകൾ ഒന്നും നൽകരുതെന്നും കോടതി നിർദേശിച്ചു. വിവിധ വകുപ്പുകളിലായി 34 വർഷവും 3 മാസവും തടവും വിധിച്ചിട്ടുണ്ട്. പ്രതിക്ക് പരോളോ ശിക്ഷയിളവോ നൽകാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി.

 

2024 ഓഗസ്റ്റിൽ മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കുന്നതിലേക്ക് നയിച്ച വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള പ്രതിഷേധത്തിൽ നിരോധിത പാകിസ്ഥാൻ ഭീകര സംഘടനയായ ജമാഅത്ത്-ഉദ്-ദവ (ജെയുഡി) നേതാക്കൾ പ്രധാന പങ്കുവഹിച്ചതായി റിപ്പോർട്ടുകൾ. സംഘടനയുടെ തലവൻ ഹാഫിസ് സയീദിന്റെ അടുത്ത അനുയായി മുസമ്മില്‍ ഹാഷ്മിയുടെ പരാമർശമാണ് പുതിയ വിവാദത്തിന് കാരണം. കഴിഞ്ഞ വർഷം ഞങ്ങൾ നിങ്ങളെ ബംഗ്ലാദേശിൽ പരാജയപ്പെടുത്തിയെന്ന് ഇന്ത്യയെ ഉദ്ദേശിച്ച് സംഘടനയുടെ നേതാവായ മുസമ്മിൽ ഹാഷ്മി പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.

 

ഇന്ത്യ, ചിനാബ് നദിയിലൂടെയുള്ള ജലമൊഴുക്ക് വെട്ടിക്കുറച്ചെന്ന വാദവുമായി പാകിസ്ഥാൻ. സാധാരണയെക്കാൾ സീസണിലെ ജലമൊഴുക്ക് 21 ശതമാനം കുറഞ്ഞെന്നാണ് പാകിസ്ഥാന്റെ വാദം. സംഭരണികളിലെ വെള്ളത്തിൻറെ അളവിൽ 50 ശതമാനം കുറവുണ്ടായെന്ന് പാകിസ്ഥാൻ പറഞ്ഞു. എന്നാൽ പാകിസ്ഥാൻ യഥാർത്ഥ വിഷയം അവഗണിക്കുന്നുവെന്ന് ഇന്ത്യ വ്യക്തമാക്കി.

 

യുഎസിലെ കൊളറാഡോയിൽ ഇസ്രായേൽ അനുകൂലികൾ നടത്തിയ പരിപാടിക്ക് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതായി എഫ്ബിഐ. പേൾ സ്ട്രീറ്റ് മാളിന് സമീപം ഇസ്രായേൽ അനുകൂല പ്രകടനത്തിൽ പങ്കെടുത്തവർക്ക് മൊളോടോവ് കോക്ടെയിലുകൾ എറിഞ്ഞത് 45 കാരനായ മുഹമ്മദ് സാബ്രി സോളിമാൻ എന്നയാളാണെന്ന് എഫ്ബിഐ തിരിച്ചറിഞ്ഞിട്ടുണ്ട്. സോളിമാൻ, പ്രകടനക്കാർക്കുനേരെ സ്ഫോടക വസ്തുക്കൾ എറിയുകയും ഇസ്രായേൽ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തിരുന്നു.

 

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള ബെംഗളൂരുവിലെ പബ്ബിനെതിരെ കേസ്. കോലിയുടെ വൺ8 കമ്മ്യൂൺ പബ്ബിനെതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. പബ്ബിനുള്ളിൽ പുകവലിക്കുന്നവർക്ക് വേണ്ടി പ്രത്യേകമായി സ്മോക്കിംഗ് ഏരിയ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കബ്ബൺ പാർക്ക് പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തത്.

 

 

രാജീവ് ശുക്ല ബിസിസിഐ ഇടക്കാല പ്രസിഡന്റ് ആയേക്കുമെന്ന് റിപ്പോർട്ട്. ‌നിലവിലെ പ്രസിഡന്റ് റോജർ ബിന്നി 70 വയസ് തികയുന്ന സാഹചര്യത്തിൽ സ്ഥാനം ഒഴിയും. ബിസിസിഐയുടെ ഭരണഘടനയിൽ പ്രസിഡന്റ് സ്ഥാനത്തിന് നിശ്ചയിച്ചിട്ടുള്ള പ്രായപരിധി 70 വയസാണ്. നിലവിൽ വൈസ് പ്രസിഡന്റായ ശുക്ല പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും വരെ ചുമതല വഹിക്കും എന്നാണ് സൂചന.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *