മലയാളം സർവകലാശാലയിലെ താൽക്കാലിക വിസി നിയമനത്തിന് കഴിഞ്ഞ ദിവസം സർക്കാർ നൽകിയ മൂന്നംഗ പാനൽ ഗവർണർ തള്ളിയിരുന്നു.ഗവർണ്ണരും സർക്കാരും സ്വന്തം നിലയ്ക്ക് വിസി നിയമനത്തിനായി സെർച് കമ്മിറ്റിയുമായി മുന്നോട് പോയിരുന്നു. തുടർന്ന് മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ സാബു തോമസിന് മലയാളം സർവകലാശാല വിസിയുടെ അധിക ചുമതല നൽകി. പുറത്താക്കാതിരിക്കാൻ ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയ വിസിമാരിൽ ഒരാൾ കൂടിയാണ് സാബു തോമസ്. പുതിയ വിസി നിയമനത്തിനായി സർക്കാർ പ്രതിനിധിയെ ആവശ്യപ്പെട്ട് രാജ്ഭവൻ ഒക്ടോബറിൽ കത്ത് നൽകിയിരുന്നു. എന്നാൽ മറുപടി നൽകാതെ സർക്കാർ ഗവർണ്ണറെ മറികടക്കാനാണ് ശ്രമിച്ചത്. സർച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം അഞ്ചാക്കി ഗവർണ്ണറുടെ അധികാരം കുറക്കുന്ന ബിൽ പാസ്സാക്കിയ സർക്കാർ അതനുസരിച്ച് നിയമനത്തിന് നീക്കം തുടങ്ങി. ജനുവരി 18ന് ചാൻസലറുടെ നോമിനിയെ നൽകാനാവശ്യപ്പെട്ട് സർക്കാർ കത്ത് നൽകി. പുതിയ ബില്ലിനും ഗവർണ്ണർ അംഗീകാരം നൽകാത്ത കാര്യം ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥരെ മറികടന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി തന്നെ മുൻകയ്യെടുത്താണ് നിയമനത്തിന് ശ്രമം തുടങ്ങിയതെന്ന ഫയലുകൾ പുറത്തുവന്നിരുന്നു. സർക്കാർ കത്തിനോട് രാജ്ഭവൻ പ്രതികരിച്ചിരുന്നില്ല. നിലവിലെ നിയമം അനുസരിച്ച് യൂജിസി പ്രതിനിധിയുള്ള മൂന്ന് അംഗ കമ്മിറ്റിയിലേക്ക് സർക്കാർ പ്രതിനിധിയെ ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നും കത്തിൽ ഗവർണ്ണർ ഉന്നയിച്ചിരുന്നു. അഞ്ചംഗ സെർച്ച് കമിറ്റിക്ക് നിയമപ്രാബല്യമില്ലെന്നും ഗവർണ്ണർ ചൂണ്ടിക്കാട്ടിയിരുന്നു.