ജീവനോടെ ഇരിക്കുന്ന നടനും സംവിധായകനുമായ മധു മോഹനനെ കൊന്ന് ആദരാഞ്ജലികൾ അർപ്പിച്ച് സോഷ്യൽ മീഡിയ.
ആദരാഞ്ജലികൾ സ്വീകരിക്കുന്നു എന്ന് ചെന്നൈയിൽനിന്ന് മധു മോഹൻ തന്റെ പതിവ് ചിരിയോടെ പ്രതികരിച്ചു.
താൻ മരിച്ചുവെന്ന തെറ്റായ വാർത്ത കേട്ട് ചിരിക്കുകയാണ് മധു മോഹൻ ചെയ്യുന്നത്.
അടുത്തൊരു സുഹൃത്ത് പറഞ്ഞാണ് സോഷ്യൽ മീഡിയയിൽ തനിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്ന വിവരം മധു മോഹൻ അറിഞ്ഞത്.
മധു മോഹൻ എന്ന പേരിൽ കൊച്ചിയിൽ ഒരാൾ അന്തരിച്ചതിനു പിന്നാലെയാണ് മരിച്ചത് ഞാനാണെന്ന രീതിയിൽ വാർത്ത പരന്നത്. മധു മോഹൻ എന്ന പേരു കേട്ടപ്പോൾ എന്റെ മുഖമാണ് എല്ലാവരുടെയും മനസ്സിലേക്ക് എത്തിയത് എന്നറിയുന്നതിൽ സന്തോഷമുണ്ട്. എന്നാൽ, മുഖ്യധാരാ മാധ്യമങ്ങളിലും ഇങ്ങനെയൊരു വാർത്ത വന്നത് എന്നെ അതിശയിപ്പിക്കുന്നു. എന്തായാലും ഞാനിവിടെ ജീവനോടെയുണ്ട്. മരണവാർത്ത അറിഞ്ഞും ആദരാഞ്ജലികൾ സ്വീകരിച്ചും നിറിഞ്ഞ സന്തോഷത്തോടെ ഇരിക്കുന്നു – എന്നായിരുന്നു മധുമോഹന്റെ പ്രതികരണം.
വാര്ത്തയറിഞ്ഞ് വിളിക്കുന്നവരുടെ എല്ലാം ഫോൺ അറ്റന്റ് ചെയ്യുന്നത് മധു മോഹൻ തന്നെയാണ്. ‘പറഞ്ഞോളൂ മധു മോഹനാണ്, ഞാൻ മരിച്ചിട്ടില്ല’ എന്ന വാചകത്തോടെ ഫോൺകോൾ തുടങ്ങേണ്ട അവസ്ഥയാണ് അദ്ദേഹത്തിനിപ്പോൾ.
പ്രചരിക്കുന്ന വാർത്തകൾ ആരോ പബ്ലിസിറ്റിക്കു വേണ്ടി സമൂഹമാധ്യമങ്ങളിൽ പടച്ചുവിട്ടിരിക്കുന്നതാണ്. ഇതിന്റെ പിന്നാലെ പോകാൻ തനിക്ക് തല്കാലം താൽപര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ ചെയ്തിരിക്കുന്നത് തെറ്റാണ്. കൃത്യമായ വിവരം അന്വേഷിച്ചറിയാതെ വാർത്തകൾ പടച്ചുവിടുന്നത് ശരിയല്ല. ഇപ്പോൾ ചെന്നൈയിൽ ജോലിത്തിരക്കുകളിലാണുള്ളത്. ഇങ്ങനെയുള്ള വാർത്തകൾ വന്നാൽ ആയുസ് കൂടുമെന്നാണ് പറയാറുള്ളത് എന്നും മധു മോഹൻ പറഞ്ഞു.