P24 yt cover

 

വയനാട് ഉപതെരഞ്ഞെടുപ്പിന് ഒരുക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. കോഴിക്കോട് കളക്ടറേറ്റില്‍ മോക് പോളിംഗ് നടത്തി. മോക് പോളിംഗില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളേയും പങ്കെടുപ്പിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുമായാണ് തെരഞ്ഞെടുപ്പു ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തില്‍ മോക് പോളിംഗ് നടന്നത്. രാഹുല്‍ഗാന്ധി അയോഗ്യനാക്കപ്പെട്ടതിനാല്‍ വയനാട് ലോക്സഭാ മണ്ഡലത്തില്‍ വൈകാതെ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കും.

മഹാരാജാസ് കോളേജിന്റേതെന്ന പേരില്‍ വ്യാജ രേഖയുണ്ടാക്കി അട്ടപ്പാടിയിലെ സര്‍ക്കാര്‍ കോളജില്‍ ജോലിക്കു ശ്രമിച്ച എസ്എഫ്ഐ നേതാവ് കെ വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. കേസ് അഗളി പൊലീസിന് കൈമാറും. കോളജ് പ്രിന്‍സിപ്പലിന്റെ മൊഴിയെടുത്തു. വിദ്യയുടെ പിഎച്ച്ഡി പ്രവേശനം പരിശോധിക്കുമെന്നു കാലടി സര്‍വകശാല.

വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ കാസര്‍കോട് കരിന്തളം ഗവണ്‍മെന്റ് കോളജില്‍ അടിയന്തര കൗണ്‍സില്‍ യോഗം. വിദ്യക്കെതിരെ പരാതി നല്‍കുന്നതിനെക്കുറിച്ച് തീരുമാനിക്കാനാണ് യോഗം. മഹാരാജാസ് കോളേജിന്റെ പേരിലുള്ള എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണു വിദ്യ കരിന്തളം ഗവണ്‍മെന്റ് കോളജില്‍ ഗസ്റ്റ് ലക്ചറായി ജോലി ചെയ്തത്. വിഷയത്തില്‍ കെഎസ് യു ഗവര്‍ണര്‍ക്കും ഡിജിപിക്കും പരാതി നല്‍കി.

പരീക്ഷ എഴുതാതെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ പാസായെന്നു സര്‍ട്ടിഫിക്കറ്റു നല്‍കിയ സംഭവം എസ്എഫ്ഐക്കെതിരേ നടക്കുന്ന ഗൂഡാലോചനയുടെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വിഷയത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും ഗോവിന്ദന്‍ പറഞ്ഞു. പാസാക്കല്‍ തട്ടിപ്പു കേസില്‍ പ്രിന്‍സിപ്പല്‍ അടക്കം ആര്‍ക്കെതിരേയും കേസെടുത്തിട്ടില്ല.

പരീക്ഷ എഴുതാതെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ പാസായ സംഭവത്തില്‍ ഗൂഢാലോചന വാദം തള്ളി മഹാരാജാസ് കോളജ് പ്രിന്‍സിപ്പാള്‍. പി എം ആര്‍ഷോ റീ അഡ്മിഷന്‍ നേടിയതിനാലാണ് 2021 ബാച്ചിനൊപ്പം ഫലം വന്നത്. റീ അഡ്മിഷനും പരീക്ഷയ്ക്കും അപേക്ഷിച്ചതിന്റെ രേഖകളും പ്രിന്‍സിപ്പാള്‍ പുറത്തുവിട്ടു. വിവാദത്തില്‍ മഹാരാജാസ് കോളേജ് ആഭ്യന്തര അന്വേഷണവും പ്രഖ്യാപിച്ചു.

അറബിക്കടലില്‍ രൂപംകൊണ്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. വടക്കോട്ടു സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മധ്യ കിഴക്കന്‍ അറബിക്കടലിനു മുകളില്‍ 24 മണിക്കൂറിനകം അതി തീവ്ര ചുഴലിക്കാറ്റായി മാറും. സംസ്ഥാനത്ത് 11 ാം തീയതി വരെ ശക്തമായ മഴക്കു സാധ്യത. മിനിക്കോയ് തീരത്തായുള്ള കാലവര്‍ഷം നിലവില്‍ ദുര്‍ബലമെങ്കിലും, കേരളാ തീരത്തേക്ക് ഉടനേ എത്തും.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

കുട്ടനാട് താലൂക്ക് അദാലത്തിലേക്ക് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് തടഞ്ഞതോടെ റോഡില്‍ ഉപരോധസമരം നടത്തി. അക്രമാസക്തമായതോടെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. കൊടിക്കുന്നില്‍ സുരേഷിനെ പിടിച്ചു തള്ളി. പിന്നീട് അറസ്റ്റു ചെയ്തു. ദേഹാസ്വാസ്ഥ്യംമൂലം പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. അമ്പലപ്പുഴ ഡിവൈഎസ്പി ബിജു വി. നായര്‍ താഴെവീണു കൈയില്‍ പരിക്കേറ്റു.

കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമെന്നു തമിഴ്‌നാട് വനം വകുപ്പ്. തുമ്പിക്കൈക്കു പരിക്കുണ്ടെങ്കിലും വെള്ളം കുടിക്കുകയും തീറ്റയെടുക്കുകയും ചെയ്യുന്നുണ്ട്. മണിമുത്താര്‍ ഡാം സൈറ്റിനോട് ചേര്‍ന്നുള്ള പ്രദേശത്താണ് അരിക്കൊമ്പന്‍ ഇപ്പോള്‍ ഉള്ളത്.

കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികള്‍ പുനസംഘടിപ്പിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടിയോട് ഒരു വാക്കുപോലും ബന്ധപ്പെട്ടവര്‍ കൂടിയാലോചിച്ചില്ലെന്ന് എ ഗ്രൂപ്പ് നേതാക്കള്‍. ഇനി എങ്ങനെ നേരിടണമെന്ന് ഉമ്മന്‍ ചാണ്ടിയുമായി കൂടിയാലോചിക്കാന്‍ എ ഗ്രൂപ്പ് നേതാക്കളായ എംഎംഹസന്‍, ബെന്നി ബഹനാന്‍, കെസി ജോസഫ് എന്നിവര്‍ ബംഗളൂരുവിലേക്കു തിരിച്ചു.

കണ്ണൂര്‍ പാനൂരില്‍ വീട്ടുമുറ്റത്ത് പിഞ്ചുകുഞ്ഞിനെ തെരുവുനായ കടിച്ചു കീറി. നസീറിന്റെ മകനെയാണ് നായ ആക്രമിച്ചത്. നായയുടെ ആക്രമണത്തില്‍ കുട്ടിയുടെ മുഖത്തിനും കണ്ണിനും പരിക്കേറ്റു. മൂന്ന് പല്ലുകളും നഷ്ടപ്പെട്ടു. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.

തൊടുപുഴ അല്‍ അസര്‍ എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ തൂങ്ങിമരിച്ചു. മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥി എ ആര്‍ അരുണ്‍ രാജ് ആണ് മരിച്ചത്. സ്വകാര്യ ഹോസ്റ്റലിലാണ് ആത്മഹത്യ ചെയ്തത്.

കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മന്ത്രി ആര്‍. ബിന്ദു. വിദ്യാര്‍ത്ഥികള്‍ നടത്തിയിരുന്ന സമരം പിന്‍വലിച്ചു. മന്ത്രിമാരായ ബിന്ദുവും വാസവനും ചീഫ് വിപ്പ് എന്‍. ജയരാജനും കോളജില്‍ എത്തി നടത്തിയ ചര്‍ച്ചയിലാണു തീരുമാനം.

കോഴിക്കോട് കുന്ദമംഗലത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തിരുവമ്പാടി തച്ചംകുന്നേല്‍ വില്‍സന്റെ മകന്‍ ആനന്ദ് വില്‍സണ്‍ (25) ആണ് മരിച്ചത്.

അര കിലോ ഹാഷിഷ് ഓയിലും 13 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍. അന്തിക്കാട് കിഴുപ്പുള്ളിക്കര സ്വദേശി ഇട്ടിയാടത്ത് വീട്ടില്‍ വിഷ്ണു (25), ചിറയ്ക്കല്‍ ഇഞ്ചമുടി സ്വദേശി അല്‍ക്കേഷ് (22) എന്നിവരെയാണ് അന്തിക്കാട് പൊലീസ് പിടികൂടിയത്.

കോഴിക്കോട് നഗരത്തില്‍ മോഷ്ടിച്ച ബൈക്കുമായി മൂന്നംഗ സംഘം പിടിയില്‍. പന്നിയങ്കര സ്വദേശി സൂറത്ത് ഹൗസില്‍ മുഹമ്മദ് റംഷാദ് (32), ഒളവണ്ണ സ്വദേശി പയ്യുണ്ണി വീട്ടില്‍ അജ്‌നാസ്(23), അരീക്കാട് സ്വദേശി ഹസ്സന്‍ഭായ് വില്ല ഷംജാദ് (27) എന്നിവരെയാണ് പിടികൂടിയത്.

കായിക മന്ത്രി അനുരാഗ് താക്കൂര്‍ ഗുസ്തി താരങ്ങളുമായി ചര്‍ച്ച നടത്തി. ആഭ്യന്തര മന്ത്രി അമിത് ഷാ താരങ്ങളുമായി നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായാണിത്. ലൈംഗിക പീഡന കേസില്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷന്‍ സിംഗിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തിയ സമരം നേരത്തെ ഒത്തുതീര്‍ക്കേണ്ടതായിരുന്നെന്ന് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍. പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്‍പ് വിഷയം പരിഹരിക്കും.

പട്ടിയിറച്ചി ഭക്ഷണമാക്കുന്നതു നിരോധിച്ച നാഗാലാന്‍സ് സര്‍ക്കാരിന്റെ നടപടി ഗോഹട്ടി ഹൈക്കോടതി റദ്ദാക്കി. നാഗാലാന്‍ഡിലെ ജനങ്ങള്‍ക്കിടയില്‍ പരമ്പരാഗതമായി സ്വീകാര്യമായ ഭക്ഷണം നിരോധിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വാണിജ്യ ഇറക്കുമതി, നായ്ക്കളുടെ വ്യാപാരം, മാര്‍ക്കറ്റുകളിലും റസ്റ്റോറന്റുകളിലും പട്ടിയിറച്ചി വില്‍പന എന്നിവ നിരോധിച്ച നടപടിയാണ് ഹൈക്കോടതിയുടെ കൊഹിമ ബെഞ്ച് റദ്ദാക്കിയത്.

ജാര്‍ഖണ്ഡിലെ ബൊക്കാറോയില്‍ റെയില്‍വേ ഗേറ്റില്‍ ഇടിച്ചു കുടുങ്ങിയ ട്രാക്ടര്‍ കണ്ട് ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തി. ഡല്‍ഹി- ഭൂവനേശ്വര്‍ രാജധാനി എക്‌സ്പ്രസാണ് ഇതുമൂലം അപകടത്തില്‍നിന്നു രക്ഷപ്പെട്ടത്. സന്താല്‍ഡിഹ് റെയില്‍വേ ക്രോസിനു സമീപമാണു റെയില്‍വേ ഗേറ്റില്‍ ട്രാക്ടര്‍ ഇടിച്ച് കുടുങ്ങിയത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഡല്‍ഹിയിലെ വസതിക്കു മുന്നില്‍ പ്രതിഷേധവുമായി മണിപ്പൂരിലെ കുകി വനിതാ ഫോറം പ്രവര്‍ത്തകര്‍. ആഭ്യന്തരമന്ത്രി വാഗ്ദാനം ചെയ്ത സമാധാനം മണിപ്പൂരിലില്ലെന്നും അടിയന്തര ഇടപെടല്‍ വേണമെന്നും വനിതാ ഫോറം ആവശ്യപ്പെട്ടു.

കര്‍ണാടകയിലെ ബിജെപി മുന്‍ സര്‍ക്കാരിന്റെ ഗോവധ നിരോധന നിയമം സംസ്ഥാനത്തിന്റെ പുരോഗതിക്ക് തടസമാണെന്നും വന്‍ സാമ്പത്തിക ബാധ്യതകളുണ്ടാക്കുമെന്നും കര്‍ണാടകത്തിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. ബിജെപി സര്‍ക്കാരിന്റെ ധനകാര്യ വകുപ്പ് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരം. ഗോവധ നിരോധനം, ഹിജാബ് നിയമങ്ങള്‍ മാത്രമല്ല, സംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വളര്‍ച്ചക്ക് തടസമായ നിയമങ്ങള്‍ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പുകളില്‍ ജയിക്കാന്‍ മോദി പ്രഭാവവും ഹിന്ദുത്വ അജണ്ടയും മാത്രം പോരെന്ന് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍. സംസ്ഥാനങ്ങളില്‍ കരുത്തുറ്റ നേതൃത്വവും പ്രാദേശിക ഘടകങ്ങളില്‍ കൃത്യമായ പ്രവര്‍ത്തനവും ഉറപ്പാക്കണമെന്ന് ഓര്‍ഗനൈസറിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു. കര്‍ണാടക തെരഞ്ഞെടുപ്പ് പരാജയം ആത്മപരിശോധനയ്ക്കുള്ള സമയമെന്ന തലക്കെട്ടോടെയാണ് എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചത്.

മധ്യപ്രദേശില്‍ തീവ്ര വലതുസംഘടനയായ ബജ്റംഗ് സേന കോണ്‍ഗ്രസില്‍ ലയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിലാണ് ആര്‍എസ്എസ് ബിജെപി ബന്ധമുണ്ടായിരുന്ന സംഘടന കോണ്‍ഗ്രസില്‍ എത്തിയത്.

ജെഎന്‍യു ക്യാംപസില്‍ വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ അതിക്രമം. കാറിലെത്തിയ മദ്യപസംഘം ഇന്നലെ അര്‍ധരാത്രിയോടെ രണ്ടു വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് പരാതി.

ദളിതര്‍ക്കു പ്രവേശനം നിഷേധിച്ചതിനെത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥയുണ്ടായ തമിഴ്നാട് വില്ലുപുരം ജില്ലയിലെ ധര്‍മ്മരാജ ദ്രൗപതി അമ്മന്‍ ക്ഷേത്രം പൂട്ടി സീല്‍ ചെയ്തു. മേല്‍ജാതിക്കാരും ദളിതരും തമ്മില്‍ ഏറെ നാളായി തര്‍ക്കം തുടരുകയാണ്. ഇതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

കര്‍ണാടകത്തില്‍ ജെഡിഎസ് ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യത്തിലേക്ക്. ബിജെപി കേന്ദ്ര നേതൃത്വവുമായി ജെഡിഎസ് നേതൃത്വം ഉടന്‍ ചര്‍ച്ച നടത്തും. ദേവഗൗഡയും കുമാരസ്വാമിയും അമിത് ഷാ അടക്കമുള്ള നേതാക്കളുമായി സംസാരിക്കുമെന്നാണ് സൂചന.

മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്തിന്റെ ഡിജിറ്റല്‍ മാധ്യമസ്ഥാപനം മോജോ സ്റ്റോറിയുടെ യൂട്യൂബ് ചാനലിനെ വീണ്ടെടുത്തു. സൈബര്‍ ആക്രമണത്തില്‍ പതിനൊന്നായിരം വീഡിയോകള്‍ നഷ്ടപ്പെട്ടെന്ന് ബര്‍ഖ ദത്ത് പറഞ്ഞിരുന്നു. മുഴുവന്‍ വീഡിയോയും സുരക്ഷിതമാണെന്ന് ട്വിറ്റര്‍ വീഡിയോയിലൂടെ ബര്‍ഖ അറിയിച്ചു.

എന്‍ജിന്‍ തകരാര്‍മൂലം എയര്‍ ഇന്ത്യ ഡല്‍ഹി-സാന്‍ ഫ്രാന്‍സിസ്‌കോ വിമാനം റഷ്യയില്‍ സുരക്ഷിതമായി ഇറക്കി. ബോയിംഗ് 777-ന്റെ എന്‍ജിനുകളിലൊന്ന് തകരാറിലായതിനാലാണ് നോണ്‍-സ്റ്റോപ്പ് വിമാനം റഷ്യയിലെ മഗദാനില്‍ സുരക്ഷിതമായി ഇറക്കിയത്.

ട്വിറ്ററിന്റെ പുതിയ സിഇഒ ആയി ലിന്‍ഡ യാക്കാരിനോ സ്ഥാനമേറ്റു. സ്ഥാനമേറ്റതിനു പിറകേ, ‘അത് സംഭവിച്ചു – പുസ്തകങ്ങളിലെ ആദ്യ ദിനം സംഭവിച്ചു’ എന്ന് അവര്‍ ട്വിറ്ററില്‍ കുറിച്ചു. എലോണ്‍ മസ്‌കിന്റെ ‘ട്വിറ്റര്‍ 2.0’ നിര്‍മ്മിക്കാന്‍ തന്റെ വിശ്വസ്ത ഉപദേഷ്ടാവും എന്‍ബിസി സഹപ്രവര്‍ത്തകനുമായ ജോ ബെനാരോച്ചിനെയും യാക്കാരിനോ നിയമിച്ചിട്ടുണ്ട്.

ഇന്ത്യാ- ഓസ്‌ട്രേലിയ ക്രിക്കറ്റ് ടെസ്റ്റ് ഫൈനലിന് ഇംഗ്ലണ്ടിലെ ഓവലില്‍ തുടക്കം. ടോസ് നേടിയ ഇന്ത്യ ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ഓപ്പണര്‍മാരായി വരുന്ന ടീമില്‍ ചേതേശ്വര്‍ പൂജാരയും വിരാട് കോലിയും അജിങ്ക്യ രഹാനെയും ബാറ്റര്‍മാരായിട്ടുണ്ട്. ശ്രീകര്‍ ഭരതാണ് വിക്കറ്റ് കീപ്പര്‍. മൊഹമ്മദ് സിറാജും മൊഹമ്മദ് ഷമിയും ഉമേഷ് യാദവും ശാര്‍ദുല്‍ ഠാക്കൂറും ബൗളര്‍മാരായി വരുന്ന ടീമില്‍ ഓള്‍ റൗണ്ടറായ രവീന്ദ്ര ജഡേജയുമുണ്ട്.

എ.ടി.എമ്മില്‍ നിന്ന് കാര്‍ഡ് ഉപയോഗിക്കാതെ തന്നെ പണമെടുക്കാവുന്ന സേവനം അവതരിപ്പിച്ച് ബാങ്ക് ഓഫ് ബറോഡ. ഈ സേവനം ലഭ്യമാക്കുന്ന ആദ്യ പൊതുമേഖലാ ബാങ്കാണിത്. ഇടപാടുകാര്‍ക്ക് എ.ടി.എം/ഡെബിറ്റ് കാര്‍ഡിന് പകരം യു.പി.ഐ ആപ്പ് ഉപയോഗിച്ച് എ.ടി.എമ്മില്‍ നിന്ന് പണമെടുക്കാവുന്ന സൗകര്യമാണിത്. ബാങ്ക് ഓഫ് ബറോഡയുടെ മാത്രമല്ല മറ്റ് ബാങ്കുകളുടെ ഇടപാടുകാര്‍ക്കും ഈ സേവനം ഉപയോഗിക്കാം. ഭീം യു.പി.ഐ., ബാങ്ക് ഓഫ് ബറോഡയുടെ ബി.ഒ.ബി വേള്‍ഡ് യു.പി.ഐ., മറ്റേതെങ്കിലും യു.പി.ഐ ആപ്പ് എന്നിവ ഉപയോഗിച്ചും ബാങ്ക് ഓഫ് ബറോഡയുടെ എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കാം. എ.ടി.എം/ഡെബിറ്റ് കാര്‍ഡ് ആവശ്യമേയില്ലെന്നതാണ് പ്രത്യേകത. ബാങ്ക് ഓഫ് ബറോഡയുടെ എ.ടി.എമ്മില്‍ യു.പി.ഐ വിത്‌ഡ്രോവല്‍ ഓപ്ഷന്‍ തിരഞ്ഞെടുക്കണം. തുടര്‍ന്ന് പിന്‍വലിക്കാനുദ്ദേശിക്കുന്ന തുക രേഖപ്പെടുത്തുക. അപ്പോള്‍ എ.ടി.എം സ്‌ക്രീനില്‍ തെളിയുന്ന ക്യു.ആര്‍ കോഡ് മൊബൈലിലെ യു.പി.ഐ ആപ്പ് ഉപയോഗിച്ച് സ്‌കാന്‍ ചെയ്യണം. ശേഷം യു.പി.ഐ പിന്‍ നമ്പര്‍ ഫോണില്‍ രേഖപ്പെടുത്തുന്നതോടെ എ.ടി.എമ്മില്‍ നിന്ന് പണം ലഭ്യമാകും. ഈ സേവനം ഒരു ദിവസം പരമാവധി രണ്ട് തവണ ഉപയോഗിക്കാനാണ് ബാങ്ക് നിലവില്‍ അനുവദിക്കുന്നത്. അതായത് ഒരു അക്കൗണ്ടില്‍ നിന്ന് പരാമവധി രണ്ടുതവണ പണം പിന്‍വലിക്കാം. ഓരോ ഇടപാടിലും പിന്‍വലിക്കാവുന്ന പരമാവധി തുക 5,000 രൂപയാണ്. 11,000 എ.ടി.എമ്മുകളാണ് രാജ്യത്ത് ബാങ്ക് ഓഫ് ബറോഡയ്ക്കുള്ളത്.

പരിധിയില്ലാതെ ഉപയോഗിക്കാന്‍ കഴിയുന്ന രണ്ട് ഡാറ്റ പ്ലാനുകള്‍ അവതരിപ്പിച്ച് വി. വോഡഫോണ്‍ ഐഡിയയുടെ രണ്ട് പുതിയ അണ്‍ലിമിറ്റഡ് ‘വി ഛോട്ടാ ഹീറോ പ്ലാനുകള്‍ (നൈറ്റ് ബിംഗെ) അര്‍ധരാത്രി മുതല്‍ രാവിലെ ആറുവരെ പരിധിയില്ലാതെ ഉപയോഗിക്കാന്‍ കഴിയും. ഒരു ദിവസത്തേക്കു ഉപയോഗിക്കാവുന്ന 17 രൂപയുടേയും 7 ദിവസം വരെ ഉപയോഗിക്കാവുന്ന 57 രൂപയുടേയും ഡാറ്റ പ്ലാനുകളാണ് പ്രധാനമായും പ്രീ പെയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് കമ്പനി അവതരിപ്പിച്ചത്. ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ലഭ്യമല്ലാത്ത വിദ്യാര്‍ഥികള്‍, ജോലി തേടുന്നവര്‍ അല്ലെങ്കില്‍ അടുത്തകാലത്ത് ജോലി ലഭിച്ചവര്‍പോലുള്ള ഉപഭോക്താക്കളുടെ പഠനം, വിനോദം, തൊഴില്‍ സംബന്ധിയായ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റുകയെന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയതാണ് പ്രാരംഭ ശ്രേണിയിലുള്ള ഡാറ്റ പ്ലാനുകള്‍.

പ്രഭാസ് നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം ആദിപുരുഷിന്റെ അവസാന ട്രെയിലര്‍ എത്തി. രാമായണത്തെ ആസ്പദമാക്കി രാമ-രാവണ യുദ്ധം പശ്ചാത്തലമാക്കിയാണ് ചിത്രമെത്തുന്നത്. തിന്മയ്ക്ക് മുകളില്‍ നന്മയുടെ വിജയം എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്‍. ബോളിവുഡ് ചിത്രം താനാജി ഒരുക്കിയ ഓം റൗട്ടാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ബജറ്റ് 500 കോടിയാണ്. 3ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ, തമിഴ് എന്നീ ഭാഷകളിലും ചിത്രമെത്തും. ചിത്രത്തില്‍ രാഘവ എന്ന കഥാപാത്രമായി പ്രഭാസും ലങ്കേഷ് എന്ന വില്ലന്‍ കഥാപാത്രമായി സെയ്ഫ് അലിഖാനും എത്തുന്നു. ജാനകിയായി കൃതി സനോണും ലക്ഷ്മണനായി സണ്ണി സിങ്ങും ഹനുമാന്റെ വേഷത്തില്‍ ദേവദത്ത നാഗേയും അഭിനയിക്കുന്നു. സണ്ണി സിംഗ്, ദേവ്ദത്ത നാഗെ, വല്‍സല്‍ ഷേത്ത്, സോണല്‍ ചൌഹാന്‍, തൃപ്തി തൊറാഡ്മല്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും മുതല്‍മുടക്കേറിയ ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്. നിര്‍മാണച്ചെലവില്‍ 250 കോടിയും വിഎഫ്എക്സിനു വേണ്ടിയാണ്. 120 കോടിയാണ് പ്രഭാസിന്റെ മാത്രം പ്രതിഫലം. ചിത്രം ജൂണ്‍ 16ന് തിയറ്ററുകളിലെത്തും.

രഞ്ജന്‍ പ്രമോദിന്റെ സംവിധാനത്തിലുള്ള ‘ഒ.ബേബി’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. ദിലീഷ് പോത്തനും ഒരുകൂട്ടം പുതുമുഖ താരങ്ങളും അണിനിരക്കുന്ന പ്രൊജക്റ്റിലെ ഏറെ ആകാംഷ ഉണര്‍ത്തുന്ന ട്രെയിലറാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. ചിത്രം ഒരു ത്രില്ലര്‍ സ്വഭാവത്തിലാണ് എത്തുന്നത് എന്നാണ് ‘ഒ.ബേബി’യുടെ ടീസറും ട്രെയിലറും നല്‍കുന്ന സൂചന. പ്രാര്‍ത്ഥന ഇന്ദ്രജിത്ത് ആലപിച്ച ഗാനവും ചിത്രത്തിലേതായി ഇതിനംകം ഹിറ്റായിരുന്നു. ‘ഒ. ബേബി’യില്‍ ദിലീഷ് പോത്തനാണ് നായകന്‍. ‘ഒ.ബേബി’ ജൂണ്‍ ഒമ്പതിനാണ് റിലീസ് ചെയ്യുക. നായകനാകുന്നതിനൊപ്പം ദിലീഷ് പോത്തന്‍ നിര്‍മ്മാതാവുമാകുന്ന ചിത്രം എന്ന പ്രത്യേകതയും ഉണ്ട്. ദിലീഷ് പോത്തനൊപ്പം രഘുനാഥ് പലേരി, ഹാനിയ നസീഫ, സജി സോമന്‍, ഷിനു ശ്യാമളന്‍, അതുല്യ ഗോപാലകൃഷ്ണന്‍, വിഷ്ണു അഗസ്ത്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എസ്യുവി വിഭാഗത്തില്‍ തരംഗം സൃഷ്ടിക്കാന്‍ 5 ഡോര്‍ ജിമ്നിയെ വിപണിയിലെത്തിച്ച് മാരുതി സുസുക്കി. ഓട്ടോ എക്സ്പോയില്‍ അരങ്ങേറ്റം നടത്തിയ വാഹനത്തിന്റെ പ്രാരംഭവില 12.74 ലക്ഷം രൂപയാണ്. മൂന്നു വകഭേദങ്ങളിലായി മാനുവല്‍ ഓട്ടമാറ്റിക് വകഭേദങ്ങളില്‍ ലഭിക്കുന്ന വാഹനത്തിന്റെ സീറ്റ മാനുവലിന് 12.74 ലക്ഷം രൂപയും ആല്‍ഫ മാനുവലിന് 13.69 ലക്ഷം രൂപയും ആല്‍ഫ മാനുവല്‍ ഡ്യുവല്‍ ടോണിന് 13.85 ലക്ഷം രൂപയുമാണ് വില. സീറ്റയുടെ ഓട്ടമാറ്റിക്ക് പതിപ്പിന് 13.94 ലക്ഷം രൂപയും ആല്‍ഫ ഓട്ടമാറ്റിക്കിന് 14.89 ലക്ഷം രൂപയും ആല്‍ഫ ഓട്ടമാറ്റിക്ക് ഡ്യുവല്‍ ടോണിന് 15.05 ലക്ഷം രൂപയുമാണ് വില. ഒരു മാസം 7000 യൂണിറ്റ് ജിംനികളാണ് ഇന്ത്യന്‍ വിപണിക്ക് നല്‍കുക. സുസുക്കിയുടെ മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പിന്‍ബലമുണ്ട്. കെ 15 ബി ഡ്യുവല്‍ജെറ്റ് എന്‍ജിനാണ് നിലവില്‍ ജിംനിയുടെ രാജ്യാന്തര മോഡലുകളില്‍. അതേ കോണ്‍ഫിഗറേഷന്‍ തന്നെ സുസുക്കി ഇന്ത്യയിലുമെത്തിച്ചു. 104.8 എച്ച്പി കരുത്തും 134.2 എന്‍ എം ടോര്‍ക്കും ഈ എന്‍ജിനുണ്ട്. 5 സ്പീഡ് മാനുവല്‍, 4 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്സ് ഈ എന്‍ജിനുണ്ട്. 3985 എംഎം നീളവും 1720 എംഎം ഉയരവും 1645 എംഎം വീതിയും 2590 എംഎം വീല്‍ബെയ്‌സും വാഹനത്തിനുണ്ട്. 15 ഇഞ്ച് വീലുകളാണ് ഉപയോഗിക്കുന്നത്. മാനുവല്‍ വകഭേദത്തിന് ലീറ്ററിന് 16.94 കിലോമീറ്ററും ഓട്ടമാറ്റിക്ക് വകഭേദം 16.39 കിലോമീറ്ററുമാണ് ഇന്ധനക്ഷമത.

ആന്‍ഡമാനിലെ പൗരാണിക ഗോത്രമായ ജരാവ ജനതയെക്കുറിച്ചുള്ള പുസ്തകം, ശിലായുഗമനുഷ്യരെ ഓര്‍മ്മിപ്പിക്കുന്ന നെഗ്രിറ്റോ വംശജരായ ഈ ആന്‍ഡമാന്‍ ദ്വീപിലെ ഗോത്രജനങ്ങള്‍, പരിഷ്‌കൃത സമൂഹങ്ങ ളില്‍ നിന്ന് അകന്നു കഴിയുന്നവരാണ്. വേട്ടയാടിയും പെറുക്കിത്തിന്നും മീന്‍ പിടിച്ചും ജീവിക്കുന്ന ഇവര്‍ ആന്‍ഡമാനിലെ രണ്ട് ദ്വീപുകളില്‍ ജീവിക്കുന്നു. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജനതയാണ്. അഭി മാനികളും ശൂരന്മാരുമായ ഇവരുടെ ആചാര- ജീവിതരീതികളെക്കുറിച്ച് ഇവിടെ എത്തിച്ചേര്‍ന്ന് സേവനമനുഷ്ഠിച്ച് ഡോ. രത്തന്‍ ചന്ദ്ര കാര്‍ എഴുതിയ പുസ്തകത്തിന്റെ വിവര്‍ത്തനമാണിത്. നരവംശ ശാസ്ത്രമേഖലയ്ക്ക് വലിയൊരു സംഭാവനയാണ് ഈ ഗ്രന്ഥം. ‘ആന്‍ഡമാനിലെ ജരാവകള്‍ – ഒരു ഡോക്ടറുടെ അനുഭവക്കുറുപ്പുകള്‍’. വിവര്‍ത്തനം – എന്‍.എന്‍ ഗോകുല്‍ദാസ്, കുസുമം ജോസഫ്. കറന്റ് ബുക്സ് തൃശൂര്‍. വില 379 രൂപ.

ഇന്ന് മിക്കവാറും എല്ലാ അടുക്കളയിലും കാണപ്പെടുന്ന ഒന്നാണ് പച്ചക്കറികള്‍ അരിയുന്നതിനുള്ള ചോപ്പിങ് ബോര്‍ഡുകള്‍. പ്ലാസ്റ്റിക്കും തടിയും മുളയും റബ്ബറും ഉപയോഗിച്ചുള്ള ചോപ്പിങ് ബോര്‍ഡുകള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ഈ ചോപ്പിങ് ബോര്‍ഡ് ഉപയോഗിച്ച് പച്ചക്കറി അരിയുമ്പോള്‍ ഹാനികരമായ ചില മൈക്രോപ്ലാസ്റ്റിക്കുകളും സൂക്ഷ്മ കണങ്ങളും ഭക്ഷണത്തില്‍ കലരുമെന്ന് നോര്‍ത്ത് ഡക്കോട്ട സ്റ്റേറ്റ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഈ കണങ്ങള്‍ ശരീരത്തിനുള്ളിലെത്തുന്നത് നീര്‍ക്കെട്ട്, ഇന്‍സുലിന്‍ പ്രതിരോധം, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, കോശങ്ങള്‍ക്ക് നാശം, അലര്‍ജിക് പ്രതികരണങ്ങള്‍, പ്രത്യുത്പാദനശേഷിക്കുറവ്, അമിതവണ്ണം തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാക്കാമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു. കാരറ്റ് പോലുള്ള പച്ചക്കറികള്‍ ചോപ്പിങ് ബോര്‍ഡില്‍ വച്ച് അരിയുമ്പോള്‍ ദശലക്ഷക്കണക്കിന് സൂക്ഷ്മ കണങ്ങളാണ് ഓരോ വര്‍ഷവും അതില്‍ ഉണ്ടാകുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ചില പ്ലാസ്റ്റിക് ചോപ്പിങ് ബോര്‍ഡുകള്‍ പോളിപ്രൊപ്പിലൈന്‍, പോളിഎഥിലൈന്‍ തുടങ്ങിയ നാനോ വലുപ്പത്തിലുള്ള കണങ്ങള്‍ പുറത്ത് വിടാമെന്നും ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. കത്തി ബോര്‍ഡില്‍ സ്പര്‍ശിക്കുന്ന സമയത്താണ് ഈ കണങ്ങള്‍ പുറത്ത് വന്ന് പച്ചക്കറിയുമായി കലരുന്നത്. ചോപ്പിങ് ബോര്‍ഡുകള്‍ 14 മുതല്‍ 71 ദശലക്ഷം പോളിഎഥിലൈന്‍ മൈക്രോ പ്ലാസ്റ്റിക്കുകളും 79 ദശലക്ഷം പോളിപ്രൊപ്പിലൈന്‍ മൈക്രോപ്ലാസ്റ്റിക്കുകളും ഓരോ വര്‍ഷവും ഉണ്ടാക്കുന്നതായും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി ജേണലിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.50, പൗണ്ട് – 102.43, യൂറോ – 88.15, സ്വിസ് ഫ്രാങ്ക് – 90.89, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.08, ബഹറിന്‍ ദിനാര്‍ – 218.79, കുവൈത്ത് ദിനാര്‍ -267.98, ഒമാനി റിയാല്‍ – 214.24, സൗദി റിയാല്‍ – 21.99, യു.എ.ഇ ദിര്‍ഹം – 22.46, ഖത്തര്‍ റിയാല്‍ – 22.66, കനേഡിയന്‍ ഡോളര്‍ – 61.55.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *