◾https://dailynewslive.in/ കോഴിക്കോട്-വയനാട് നിര്‍ദിഷ്ട നാലുവരി തുരങ്കപാതയ്ക്ക് അനുമതി നല്‍കി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ വിദഗ്ധസമിതി. മെയ് 14-15 തീയതികളില്‍ നടന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ യോഗത്തിലാണ് ആനക്കാംപൊയില്‍ – കള്ളാടി തുരങ്ക പാതയുടെ പ്രവൃത്തി വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് നടപ്പിലാക്കാനുള്ള ശുപാര്‍ശ നല്‍കിയത്. 60 ഉപാധികളോടെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ വിദഗ്ധ സമിതി അന്തിമ പാരിസ്ഥിതികാനുമതി നല്‍കിയത്. രാജ്യത്തെ ഏറ്റവും നീളമേറിയ മൂന്നാമത്തെ വലിയ ഭൂഗര്‍ഭ പാതയ്ക്കാണ് ഇതോടെ അനുമതി ലഭിച്ചിരിക്കുന്നത്.
◾https://dailynewslive.in/ സംസ്ഥാനത്ത് 31 വരെ അതിശക്ത മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. അതിനുശേഷം ഒരാഴ്ചയോളം മഴ കുറയും. ഒഡിഷയ്ക്കടുത്തുള്ള ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നതിനാല്‍ അതിതീവ്രമഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലെര്‍ട്ടാണ് മറ്റ് 10 ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പുമുണ്ട്. നാളെ പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലെര്‍ട്ടുള്ളത്. മറ്റു ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പും.
*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .
കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.
ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!
Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.
Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:
amrutveni.com
Amazon | Meesho | Smytten
കൂടുതൽ വിവരങ്ങൾക്ക് :
✆ https://wa.me/+917559003888
◾https://dailynewslive.in/ അതിതീവ്ര മഴ മുന്നറിയിപ്പിന് പിന്നാലെ സംസ്ഥാനത്തെ 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, എറണാകുളം, ഇടുക്കി, പത്തനംതിട്ട, വയനാട്ടിലും എന്നീ ജില്ലകള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
◾https://dailynewslive.in/ പത്തനംതിട്ട ജില്ലയിലെ വിനോദ സഞ്ചാരത്തിനായുള്ള കയാക്കിംഗ്, കുട്ട വഞ്ചി സവാരി, ബോട്ടിംഗ്, ട്രക്കിംഗ് എന്നിവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ എസ്. പ്രേം കൃഷ്ണന്‍ ഉത്തരവിറക്കി. ഇക്കാലയളവില്‍ തൊഴിലുറപ്പ് ജോലികള്‍ക്കും നിരോധനമുണ്ട്. എല്ലാ മലയോര മേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി ഏഴ് മുതല്‍ രാവിലെ ആറ് വരെ നിരോധിച്ചു. ജൂണ്‍ ഒന്നു വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
◾https://dailynewslive.in/ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ പിവി അന്‍വറുമായുള്ള കൂടിക്കാഴ്ചയ്ക്ക് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ തയ്യാറായില്ല. അന്‍വറുമായുള്ള കൂടിക്കാഴ്ച മാധ്യമസൃഷ്ടിയാണെന്നും സംസ്ഥാനത്ത് കൊള്ളാവുന്ന നേതൃത്വമുണ്ടെന്നും പ്രതികരിച്ച കെസി വേണുഗോപാല്‍, നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം കൈകാര്യം ചെയ്യുമെന്നും വ്യക്തമാക്കി.
*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*
സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ പി വി അന്‍വറിന്റെ മുന്നണി പ്രവേശനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ വ്യത്യസ്ത അഭിപ്രായം. നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ അന്‍വര്‍ നിര്‍ണായക ശക്തിയാണെന്നും അന്‍വറിന്റെ കയ്യിലുള്ള വോട്ട് യുഡിഎഫിന് കിട്ടിയില്ലെങ്കില്‍ അത് തിരിച്ചടിയാകുമെന്നും കെ.സുധാകരന്‍ പറഞ്ഞു. അന്‍വറുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ പ്രതിപക്ഷനേതാവ് ഒറ്റയ്ക്കെടുക്കേണ്ടതല്ലെന്നും അത് പാര്‍ട്ടിയുടെ നേതൃത്വം മൊത്തമായി എടുക്കേണ്ട തീരുമാനമാണെന്നും സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയുടെ മുഴുവന്‍ നേതാക്കളും പങ്കെടുത്തുകൊണ്ടുള്ള ചര്‍ച്ച വൈകാതെ നടക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. അതേ സമയം ആര്യാടന്‍ ഷൗക്കത്തിനുവേണ്ടി അന്‍വര്‍ പ്രചരണത്തിനിറങ്ങിയാല്‍ ഒരുമിച്ചു പോകാം എന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.
◾https://dailynewslive.in/ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പിവി അന്‍വറും കോണ്‍ഗ്രസും തമ്മിലുള്ള പ്രശ്ന പരിഹാരത്തിന് ശ്രമിച്ച് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. കുഞ്ഞാലിക്കുട്ടി കെസി വേണുപോലുമായി സംസാരിച്ചു. പ്രശ്ന പരിഹാരത്തിന് വഴി നിര്‍ദേശിക്കണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടതായാണ് വിവരം. കൂടാതെ മറ്റു കോണ്‍ഗ്രസുകാരുമായും കുഞ്ഞാലിക്കുട്ടി സംസാരിച്ചതായി സൂചനയുണ്ട്.
◾
◾https://dailynewslive.in/ സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ പ്രായമായവരും, രോഗങ്ങളുള്ളവരും പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പൊതു പരിപാടികളില്‍ പങ്കെടുക്കുന്നവരോ പൊതുഗതാഗത സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നവരും മാസ്‌ക് ധരിക്കണം. ആശുപത്രികളിലേക്കുള്ള അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നിലവില്‍ 519 കേസുകളാണുള്ളത്.
◾https://dailynewslive.in/ സംസ്ഥാനത്ത് ജൂണ്‍ ഒന്‍പത് അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 അര്‍ദ്ധരാത്രി വരെയുള്ള 52 ദിവസം ട്രോള്‍ നിരോധനം ഏര്‍പ്പെടുത്തുകയാണെന്ന് മന്ത്രി സജി ചെറിയാന്‍. അതിന്റെ ഭാഗമായി എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ മെയ് 15 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നും കഴിഞ്ഞവര്‍ഷം നിരോധനം നടപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ കൂടുതല്‍ കാര്യക്ഷമമായി ഈ വര്‍ഷവും നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.
◾https://dailynewslive.in/ സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ അധിക തസ്തികകള്‍ അനുവദിച്ചുകൊണ്ട് സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. 2024-2025 അധ്യയന വര്‍ഷത്തില്‍ നടത്തിയ തസ്തിക നിര്‍ണ്ണയ പ്രകാരമുള്ള അധിക തസ്തികകളാണ് അനുവദിച്ചിരിക്കുന്നത്. ഇത് പ്രകാരം സംസ്ഥാന സര്‍ക്കാര്‍ മേഖലയിലെ 552 സ്‌കൂളുകളിലായി 915 അധിക തസ്തികകള്‍ അനുവദിച്ചു. 658 എയ്ഡഡ് സ്‌കൂളുകളില്‍ 1304 അധിക തസ്തികകളും അനുവദിച്ചിട്ടുണ്ട്.എന്നാല്‍ മലപ്പുറം ജില്ലയുടെ കാര്യത്തില്‍ അറിയിപ്പ് പിന്നീട് ഉണ്ടാകുമെന്നും ഔദ്യോഗിക അറിയിപ്പില്‍ വിശദമാക്കിയിട്ടുണ്ട്.
◾https://dailynewslive.in/ കൊച്ചിയുടെ പുറങ്കടലില്‍ ചരക്ക് കപ്പല്‍ മുങ്ങിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേസെടുത്തേക്കും. ഇക്കാര്യത്തില്‍ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി. മലിനീകരണം മത്സ്യസമ്പത്തിനും കടലിലെ ജൈവ സമ്പത്തിനുമുണ്ടാകുന്ന നഷ്ടം, തീരത്തിനുണ്ടാകുന്ന ബുദ്ധിമുട്ട് എന്നിവ മുന്‍ നിര്‍ത്തിയാകും നടപടികള്‍. കപ്പല്‍ കമ്പനിയേയും ക്യാപ്റ്റനെയും പ്രതി ചേര്‍ത്ത് കോസ്റ്റല്‍ പൊലീസിനെക്കൊണ്ട് കേസ് എടുപ്പിക്കാനാണ് ആലോചന.
◾https://dailynewslive.in/ സംസ്ഥാനത്ത് ജൂണ്‍ മാസത്തെ വൈദ്യുതി ബില്ലില്‍ ഇന്ധന സര്‍ചാര്‍ജ് കുറയും. ഇതോടെ പ്രതിമാസം ബില്‍ ലഭിക്കുന്നവര്‍ക്ക് യൂണിറ്റിന് മൂന്ന് പൈസയും രണ്ട് മാസത്തിലൊരിക്കല്‍ ബില്‍ ലഭിക്കുന്നവര്‍ക്ക് യൂണിറ്റിന് ഒരു പൈസയും ഇന്ധന സര്‍ചാര്‍ജ് ഇനത്തില്‍ കുറവ് ലഭിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പ്രതിമാസ ദ്വൈമാസ ബില്ലുകളില്‍ ഇപ്പോള്‍ ഓരോ യൂണിറ്റിനും എട്ട് പൈസ നിരക്കിലാണ് ഇന്ധന സര്‍ചാര്‍ജ് ഈടാക്കിവരുന്നത്. ഇത് യഥാക്രമം അഞ്ച് പൈസയായും ഏഴ് പൈസയായും കുറച്ചുകൊണ്ട് കെഎസ്ഇബി ഉത്തരവായിട്ടുണ്ട്.
◾https://dailynewslive.in/ സംസ്ഥാനത്ത് മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാന്‍ കേന്ദ്രത്തോട് അനുമതി തേടാന്‍ ഇന്നലെ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. കാട്ടുപന്നികളെ കൂടാതെ മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന മറ്റ് വന്യജീവികളെയും കൊല്ലാനാണ് തീരുമാനം. നിയമ വകുപ്പ് സെക്രട്ടറിയുമായി കൂടിയാലോചിച്ച് ഇക്കാര്യത്തില്‍ ആവശ്യമായ നിയമനിര്‍മ്മാണത്തിനുള്ള നിര്‍ദേശം സമര്‍പ്പിക്കാന്‍ വനംവകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
◾https://dailynewslive.in/ തടവില്‍ കഴിയുന്ന മാവോയിസ്റ്റ് രൂപേഷിന് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് രൂപേഷിന് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ആരോഗ്യനില വഷളായിതിനെ തുടര്‍ന്ന് രൂപേഷിനെ കഴിഞ്ഞ ദിവസം ത്യശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ആശുപത്രിയിലും രൂപേഷ് നിരാഹാര സമരം തുടരുകയാണ്.
◾https://dailynewslive.in/ വ്യവസായ പാര്‍ക്കുകള്‍ക്ക് സ്ഥലം ഏറ്റെടുക്കുമ്പോള്‍ റോഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍കൂടി പരിഗണിക്കേണ്ടത് അത്യാവശ്യമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. പാര്‍ക്കില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച ഉടന്‍ തന്നെ മുഴുവന്‍ യൂണിറ്റുകളും സംരംഭകര്‍ക്ക് കൈമാറാനായി എന്നത് ശ്രദ്ധേയമാണെന്നും മന്ത്രി പറഞ്ഞു. തോന്നയ്ക്കലിലെ കിന്‍ഫ്ര മിനി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾https://dailynewslive.in/ വായ്പാ സഹകരണ സംഘങ്ങളില്‍ മൂന്ന് തവണ തുടര്‍ച്ചയായി ഭരണ സമിതി അംഗങ്ങളായവര്‍ക്ക് മത്സരിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തിയത് നിയമപരമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്.സഹകരണ സംഘങ്ങളുടെ ഭരണസമിതിയിലേക്ക് മത്സരിക്കാനുള്ള അവകാശം സഹകരണ നിയമപ്രകാരമായതിനാല്‍ നിയമ ഭേദഗതിയിലൂടെ നിയന്ത്രണം കൊണ്ടുവരാന്‍ നിയമസഭയക്ക് അധികാരമുണ്ടെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. തുടര്‍ച്ചയായി ഒരു വ്യക്തി അതേ പദവിയില്‍ തുടരുന്നത് ക്രമക്കേടുകള്‍ക്ക് കാരണമാവുമെന്ന വാദത്തില്‍ കഴമ്പുണ്ടെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
◾https://dailynewslive.in/ കേരളതീരത്ത് കപ്പല്‍ മുങ്ങിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകളില്‍ ഏറെയും അടിസ്ഥാനരഹിതമാണെന്ന് ഫിഷറീസ്- സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത മതിയെന്നും മന്ത്രി പറഞ്ഞു. വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിനും ട്രോള്‍ നിരോധനത്തെക്കുറിച്ച് അറിയിക്കുന്നത്തിനുമായി വിളിച്ചുചേര്‍ത്ത യോഗത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
◾https://dailynewslive.in/ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ. എസ്ഡിപിഐ മലപ്പുറം ഉപാധ്യക്ഷന്‍ അഡ്വ. സാദിഖ് നടുത്തൊടിയായിരിക്കും മത്സരിക്കുകയെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
◾https://dailynewslive.in/ എല്ലാവരും വികസനത്തിന്റെ സ്വാദ് അറിയുന്ന തരത്തിലേക്ക് കേരളം മാറിയെന്നും എന്നാല്‍ പൂര്‍ണമായിട്ടില്ലെന്നും ഇനിയും മുമ്പോട്ടു പോകാനുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലിസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷതയുടെ കാര്യത്തില്‍ കേരളത്തെ ഒരു ശക്തിക്കും സ്വാധീനിക്കാന്‍ കഴിയില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
◾https://dailynewslive.in/ പാലത്തില്‍ നിന്ന് ആറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചതിനെത്തുടര്‍ന്ന് പന്നായി പാലത്തില്‍ ബാരിക്കേഡ് സ്ഥാപിച്ചു. തിരുവല്ല – മാന്നാര്‍ സംസ്ഥാന പാതയില്‍ ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തി പങ്കിട്ടൊഴുകുന്ന പമ്പാ നദിക്ക് കുറുകെയുള്ള പന്നായി പാലത്തിലാണ് ബാരിക്കേഡ് സ്ഥാപിച്ചത് പാലത്തിന്റെ ഉയരംകുറഞ്ഞ കൈവരികളും പമ്പയാറിന്റെ ഈ ഭാഗത്തെ വലിയ ഒഴുക്കും ആഴവും കാരണം പലരും ആത്മഹത്യ ചെയ്യാന്‍ പന്നായി പാലം തെരഞ്ഞെടുത്തതിനെ തുടര്‍ന്നാണ് നടപടി.
◾https://dailynewslive.in/ വടകര ദേശീയപാതയുടെ അപ്രോച്ച് റോഡില്‍ വന്‍ ഗര്‍ത്തം. വടകര ലിങ്ക് റോഡിന് സമീപം കണ്ണൂര്‍ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന റോഡിലാണ് കുഴി രൂപപ്പെട്ടത്.കുഴി രൂപപ്പെട്ടതിന് പിന്നാലെ ദേശീയപാതയില്‍ കിലോമീറ്ററോളം ഗതാഗതം സ്തംഭിച്ചു.
◾https://dailynewslive.in/ നവകേരള സദസില്‍ ഉയര്‍ന്നുവന്ന വികസന പദ്ധതികള്‍ നടപ്പാക്കാന്‍ 982.01 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പദ്ധതികളുടെ നടത്തിപ്പിനായി സംസ്ഥാന ആസൂത്രണ ബോര്‍ഡ് തയ്യാറാക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഭേദഗതിയോടെ അംഗീകരിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും 140 നിയമസഭാ മണ്ഡലങ്ങളിലും സഞ്ചരിച്ച് ജനങ്ങളുമായി സംവദിച്ചിരുന്നു. ആ സംവാദത്തില്‍ ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങളാണ് വികസന പദ്ധതികളായി നടപ്പാക്കുന്നത്.
◾https://dailynewslive.in/ വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതികളായ 19 വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനം തടഞ്ഞ കേരള വെറ്ററിനറി സര്‍വകലാശാല നടപടി ഹൈക്കോടതി ശരിവെച്ചു. മൂന്ന് വര്‍ഷത്തേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കാമ്പസിലും പ്രവേശനം നേടാനാവില്ല. സിദ്ധാര്‍ത്ഥന്റെ അമ്മ എംആര്‍ ഷീബയുടെ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
◾https://dailynewslive.in/ രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയെന്ന കേസില്‍ സംവിധായകന്‍ അഖില്‍ മാരാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി. ഹൈക്കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അഖില്‍ മാരാര്‍ അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊട്ടാരക്കര പൊലീസ് എടുത്ത കേസിലാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
◾https://dailynewslive.in/ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്. ഇന്ത്യയില്‍ തിരിച്ചെത്തും മുന്‍പ് ശശി തരൂരിനെ വിദേശകാര്യ മന്ത്രിയോ, സൂപ്പര്‍ ബിജെപി വക്താവോ ആക്കുമെന്ന് ഉദിത് രാജ് പരിഹസിച്ചു. ആദ്യമായി നിയന്ത്രണ രേഖയും, അന്താരാഷ്ട്ര അതിര്‍ത്തിയും കടന്ന് പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചെന്ന തരൂരിന്റെ പ്രസ്താവനയെ വിമര്‍ശിച്ചുകൊണ്ടാണ് ഉദിത് രാജിന്റെ പ്രതികരണം.
◾https://dailynewslive.in/ രാത്രിയിലുണ്ടായ കനത്ത മഴയ്ക്കും കാറ്റിനുമിടയില്‍ വൈദ്യുതി നിലച്ച് എട്ട് വയസുകാരന്‍ ലിഫ്റ്റില്‍ കുടുങ്ങി. കുട്ടിയുടെ കരച്ചില്‍ കേട്ട അച്ഛന്‍ ജനറേറ്റര്‍ ഓണ്‍ ചെയ്യാനായി പരിക്കംപാഞ്ഞു. മൂന്ന് മിനിറ്റിനകം വൈദ്യുതി പുനഃസ്ഥാപിക്കപ്പെട്ട് കുട്ടി സുരക്ഷിതനായി പുറത്തിറങ്ങിയെങ്കിലും അച്ഛന്‍ പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു. കഴിഞ്ഞ ദിവസം രാത്രി ഭോപ്പാലിലെ ഹോഷംഗാബാദ് റോഡിലുള്ള റോയല്‍ ഫാം വില്ല അപ്പാര്‍ട്ട്മെന്റിലാണ് ദാരുണമായ സംഭവമുണ്ടായത്.
◾https://dailynewslive.in/ ഐഎഎസ് ഓഫീസറെ ‘പാകിസ്ഥാനി’ എന്ന് വിളിച്ച ബിജെപി നിയമസഭാംഗത്തിനെതിരെ കേസ്. കലബുറഗി ഡെപ്യൂട്ടി കമ്മീഷണര്‍ ഫൗസിയ തരാന്നുമിനെയാണ് ബിജെപി എംഎല്‍സി എന്‍ രവികുമാര്‍ അധിക്ഷേപിച്ചത്. രവികുമാര്‍ കലബുറഗിയില്‍ റാലിക്കിടെ നടത്തിയ പരാമര്‍ശമാണ് വിവാദമായത്.കലബുറഗിയിലെ സ്റ്റേഷന്‍ ബസാര്‍ പൊലീസ് രവി കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
◾https://dailynewslive.in/ വിമാനം ലാന്റ് ചെയ്ത് പൂര്‍ണമായി നിര്‍ത്തുന്നതിന് മുമ്പ് സീറ്റ് ബെല്‍റ്റ് അഴിക്കുകയോ സീറ്റിന് മുകളിലെ കമ്പാര്‍ട്ട്മെന്റുകളില്‍ നിന്ന് ബാഗുകള്‍ എടുക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ നടപടിയുമായി തുര്‍ക്കി. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന യാത്രക്കാര്‍ക്ക് പിഴ ചുമത്തുമെന്ന് രാജ്യത്തെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. സുരക്ഷ ഉറപ്പാക്കാനും യാത്രക്കാരെ പുറത്തിറക്കുന്ന പ്രക്രിയ കൂടുതല്‍ വ്യവസ്ഥാപിതമാക്കാനും ലക്ഷ്യമിടുന്ന പുതിയ നിയമഭേദഗതി കഴിഞ്ഞ മാസം മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വന്നു.
◾https://dailynewslive.in/ കാമുകനുമായി പിരിഞ്ഞതിന്റെ വിഷമത്തില്‍ പതിനായിരം അടി ഉയരത്തില്‍ നിന്നുള്ള സ്‌കൈ ഡൈവിംഗിനിടെ ജീവനൊടുക്കി പ്രമുഖ സ്‌കൈ ഡൈവര്‍ യുവതി. സൌത്ത് വെയില്‍സ് സ്വദേശിയായ 32കാരിയാണ് ഏറ്റവും പ്രിയപ്പെട്ട ഹോബിക്കിടെ ജീവനൊടുക്കിയത്. ജേഡ് ഡാമരല്‍ എന്ന 32കാരിയാണ് വിമാനത്തില്‍ നിന്ന് പതിനായിരം അടി ഉയരത്തില്‍ നിന്ന് ചാടിയ ശേഷം പാരച്യൂട്ട് വിടര്‍ത്താന്‍ തയ്യാറാവാതെ നിലത്തിടിച്ച് വീണ് മരിച്ചത്.
◾https://dailynewslive.in/ ഹമാസിന്റെ ഗാസയിലെ തലവന്‍ മുഹമ്മദ് സിന്‍വാറിനെ വധിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ സിന്‍വാര്‍ കൊല്ലപ്പെട്ടെന്ന് ബുധനാഴ്ചയാണ് നെതന്യാഹു പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുന്‍ഹമാസ് നേതാവ് യഹ്യാ സിന്‍വാറിന്റെ സഹോദരനാണ് മുഹമ്മദ് സിന്‍വാര്‍.
◾https://dailynewslive.in/ എ എഫ് സി ഏഷ്യന്‍ കപ്പ് യോഗ്യാതാ റൗണ്ട് മത്സരത്തിനുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. മോഹന്‍ ബഗാന്‍ താരമായ ആഷിക് കുരുണിയനാണ് ഇരുപത്തിയെട്ടംഗ ടീമിലെ ഏക മലയാളിതാരം. കൊല്‍ക്കത്തയില്‍ നടന്ന ഒരാഴ്ചത്തെ പരിശീലന ക്യാംപിന് ശേഷമാണ് ജൂണ്‍ പത്തിന് ഹോങ്കോംഗിനെ നേരിടാനുള്ള ടീമിനെ കോച്ച് മനോലോ മാര്‍ക്വേസ് പ്രഖ്യാപിച്ചത്. സുനില്‍ ഛേത്രി, മന്‍വീര്‍ സിംഗ്, ലാലിയന്‍സുവാല ചാംഗ്‌തേ, ഉദാന്ത സിംഗ്, ലിസ്റ്റണ്‍ കൊളാസോ, അന്‍വര്‍ അലി, സന്ദേശ് ജിംഗാന്‍ തുടങ്ങിയവര്‍ ടീമിലുണ്ട്.
◾https://dailynewslive.in/ ഐ പി എല്‍ പതിനെട്ടാം സീസണിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. ഇന്ന് നടക്കുന്ന ആദ്യ ക്വാളിഫയറില്‍ പഞ്ചാബ് കിംഗ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. മൊഹാലിയില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. ജയിക്കുന്നവര്‍ നേരിട്ട് ഫൈനലിലേക്കെത്തുമ്പോള്‍ തോല്‍ക്കുന്നവര്‍ക്ക് ഫൈനലിലേക്കെത്താന്‍ ഒരവസരംകൂടി ലഭിക്കും.
◾https://dailynewslive.in/ ഇന്ത്യന്‍ രൂപയെ അന്താരാഷ്ട്ര കറന്‍സിയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പുതിയൊരു ചുവടുവയ്പിനൊരുങ്ങി റിസര്‍വ് ബാങ്ക്. അയല്‍രാജ്യങ്ങളില്‍ രൂപയില്‍ വായ്പ അനുവദിക്കാന്‍ ആഭ്യന്തര ബാങ്കുകള്‍ക്ക് അനുമതി നല്‍കുന്നത് പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ബാങ്കുകള്‍ക്ക് അതതു രാജ്യങ്ങളിലെ ശാഖകള്‍ വഴി അവിടുത്തെ ഉപയോക്താക്കള്‍ക്ക് രൂപയില്‍ വായ്പ അനുവദിക്കാനാണ് റിസര്‍വ് ബാങ്ക് കേന്ദ്രത്തിന്റെ അനുമതി തേടിയത്. വിദേശത്ത് ഇന്ത്യന്‍ രൂപയില്‍ വായ്പ ലഭ്യമാക്കുന്നതിന് നീക്കം നടക്കുന്നത് ഇതാദ്യമാണ്. തുടക്കമെന്ന നിലയില്‍ ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ നോണ്‍ റെസിഡന്റ്‌സിന് രൂപയില്‍ വായ്പ അനുവദിക്കുന്നത് പരിഗണിക്കാനാണ് ശിപാര്‍ശ. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, 2024-25ല്‍ ദക്ഷിണേഷ്യയിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയുടെ 90 ശതമാനവും ഈ നാല് രാജ്യങ്ങളിലേക്കായിരുന്നു. ഏകദേശം 25 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് നടന്നത്. വ്യാപാര ആവശ്യങ്ങള്‍ക്കായി മാത്രമാകും ആര്‍ബിഐ വിദേശ വായ്പകള്‍ രൂപയില്‍ അനുവദിക്കുക.
◾https://dailynewslive.in/ ധ്യാന്‍ ശ്രീനിവാസന്‍ നായകനായെത്തുന്ന പുതിയ ചിത്രം ‘ഒരു വടക്കന്‍ തേരോട്ട’ത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. ഓപ്പണ്‍ ആര്‍ട്ട് ക്രിയേഷന്‍സിന്റെ ബാനറില്‍ ബിനുന്‍രാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാട്ടിന്‍ പുറത്തുകാരനായ സാധാരണക്കാരന്റെ ജീവിതത്തിലെ രസകരമായ സംഭവങ്ങള്‍ കോര്‍ത്തിണക്കിയുള്ള ചിത്രമാണെന്ന് ടീസര്‍ സൂചിപ്പിക്കുന്നു. ധ്യാനിനൊപ്പം മലയാളത്തിലെയും തമിഴിലെയും നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. ഹിറ്റ്മേക്കര്‍ ബേണിയും അദ്ദേഹത്തിന്റെ മകള്‍ ടാന്‍സനും ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ നിര്‍വഹിക്കുന്നത്.സനു അശോക് രചന നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം : പവി കെ പവനാണ്. ഡ്രീം ബിഗ്ഗ് ഫിലിംസാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്. ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും.
◾https://dailynewslive.in/ രഞ്ജിത്ത് സജീവ്, ജോണി ആന്റണി,സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള'(യുകെ.ഒകെ) ജൂണ്‍ 20 മുതല്‍ തീയേറ്ററുകളില്‍. ഈ ചിത്രത്തില്‍ രഞ്ജിത്ത് സജീവ്, സാരംഗി ശ്യാം, ജോണി ആന്റണി എന്നിവരെ കൂടാതെ ഇന്ദ്രന്‍സ്, മനോജ് കെ. ജയന്‍, അല്‍ഫോന്‍സ് പുത്രന്‍, ഡോക്ടര്‍ റോണി, മനോജ് കെ യു, സംഗീത, മീര വാസുദേവ്, മഞ്ജു പിള്ള, തുടങ്ങി നിരവധി പ്രമുഖ താരങ്ങളും കൂടാതെ ഒരുപാട് പുതുമുഖങ്ങളും അണിനിരക്കുന്നു. മൈക്ക്, ഖല്‍ബ്, ഗോളം എന്നി ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്. നടന്‍ ശബരീഷ് വര്‍മ എഴുതിയ മനോഹര വരികള്‍ക്ക് നേരം, പ്രേമം പോലുള്ള സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്ന രാജേഷ് മുരുകേശന്‍ ഈണം പകരുന്നു.
◾https://dailynewslive.in/ ഫിയറ്റിന്റെ 2.0 ലീറ്റര്‍ മള്‍ട്ടിജെറ്റ് 2 ഡീസല്‍ എന്‍ജിന്‍ നിര്‍മിക്കാനുള്ള ലൈസന്‍സ് സ്വന്തമാക്കി ടാറ്റ മോട്ടോഴ്‌സ്. ഇതോടെ ടാറ്റയുടെ ഹാരിയര്‍, സഫാരി എസ്യുവികള്‍ക്ക് കൂടുതല്‍ വൈവിധ്യമാര്‍ന്ന പവര്‍ട്രെയിനുകള്‍ ലഭിക്കാനുള്ള അവസരം കൂടിയാണ് ഒരുങ്ങുന്നത്. സ്റ്റെല്ലാന്റിസിന് കീഴിലുള്ള ഫിയറ്റ് ഇന്ത്യ ഓട്ടമൊബീല്‍ പ്രൈവറ്റ് ലിമിറ്റഡാണ് ഈ എന്‍ജിന്‍ നിര്‍മിച്ചിരികുന്നത്. ഇനി മുതല്‍ ടാറ്റ മോട്ടോഴ്‌സും സ്റ്റെല്ലാന്റിസും ചേര്‍ന്ന് സ്ഥാപിച്ച രഞ്ജന്‍ഗാവ് പ്ലാന്റില്‍ നിന്നാവും പുതിയ 2.0 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍ നിര്‍മിക്കുക. എന്‍ജിന്‍ നിര്‍മിക്കാനുള്ള അവകാശമാണ് ടാറ്റ മോട്ടോഴ്‌സിന് സ്റ്റെല്ലാന്റിസ് കൈമാറിയിരിക്കുന്നത്. ഇതോടെ എന്‍ജിന്‍ ഉപയോഗത്തിലും രൂപകല്‍പനയിലും അപ്‌ഗ്രേഡിലുമെല്ലാം ടാറ്റ മോട്ടോഴ്‌സിന് അധികാരമുണ്ടാവും. അതേസമയം സ്റ്റെല്ലാന്റിസില്‍ ഈ എന്‍ജിന്റെ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്‌സ് തുടരുകയും ചെയ്യും. അധിക ലൈസന്‍സ് ഫീ സ്റ്റെല്ലാന്റിസിന് നല്‍കാതെ ടാറ്റക്ക് ഇതോടെ 2.0 ലീറ്റര്‍ എന്‍ജിനില്‍ വേണ്ട മാറ്റങ്ങള്‍ നല്‍കാനാവും.
◾https://dailynewslive.in/ ഇവിടെ ഒരേയൊരു നീതിയേയുള്ളൂ; കാടിന്റെ നീതി..! കൈയൂക്ക് കൊണ്ട് കാര്യം നേടുന്നവനെ ഇരുട്ടില്‍ വളഞ്ഞുപിടിച്ച് കഴുവേറ്റുന്ന കാട്ടുനീതി… അതുതന്നെയാണ് ഡേവിഡ് ജോണിന്റെയും നീതി… ഇതയാളുടെ കഥയാണ്. ഒപ്പം, ആ ഹൃദയത്തിലിടം നേടിയ വെള്ളിച്ചി എന്ന കാട്ടുപെണ്ണിന്റെയും കഥ. ആ കഥയുമായി ഇഴചേര്‍ന്നുനില്‍ക്കുന്ന ഏകനെയും ഇഷയെയും താമരയെയുംപോലെ ഒട്ടനവധി മനുഷ്യരുണ്ട്… ഈ ജീവിതങ്ങളാണ് വേട്ടയാടപ്പെടുന്നത്…ഇവിടെ വെല്ലുവിളികള്‍ നിറഞ്ഞ പ്രണയമുണ്ട്… പകയുണ്ട്… രാഷ്ട്രീയമുണ്ട്… കൊല്ലും കൊലയുമുണ്ട്…കാലചക്രം തിരിയുമ്പോള്‍ ഇരയും വേട്ടക്കാരനും ആരെന്നും എന്തെന്നും ആര്‍ക്കറിയാം… ഒന്നുറപ്പാണ്, വേട്ട അവസാനിക്കുന്നില്ല. ‘വേട്ടനായ്ക്കള്‍’. ജ്വാലാമുഖി. ഡിസി ബുക്സ്. വില 270 രൂപ.
◾https://dailynewslive.in/ ലോകത്ത് ഏറ്റവും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്‍ ഒന്നാണ് കരള്‍ അര്‍ബുദം. കാന്‍സര്‍ മരണങ്ങളില്‍ മൂന്നാമത്തെ പ്രധാന കാരണമാണിത്. കരളിനെ അര്‍ബുദം ബാധിക്കുന്നതിന് പിന്നിലെ പ്രധാന ഘടകം ജീവിതശൈലിയും പാരിസ്ഥിതിക ഘടകങ്ങളുമാണ്. ചില അപകടസാധ്യതകള്‍ ഒഴിവാക്കാനാവില്ലെങ്കിലും, ജീവിതശൈലിയിലെ ചില ബോധപൂര്‍വമായ മാറ്റങ്ങള്‍ കരള്‍ അര്‍ബുദ സാധ്യത കുറയ്ക്കാന്‍ സഹായിക്കും. ബേക്കണ്‍, സോസേജുകള്‍, ഹോട്ട് ഡോഗുകള്‍ തുടങ്ങിയ സംസ്‌കരിച്ച മാംസങ്ങള്‍ ഒഴിവാക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിനും കരള്‍ അര്‍ബുദ സാധ്യത കുറയ്ക്കാനും സഹായിക്കും. ഇത് നൈട്രേറ്റുകളും പ്രിസര്‍വേറ്റീവുകളും നിറഞ്ഞതാണ്. ഇത് ക്രമേണ കരളിന്റെ ആരോഗ്യം ദുര്‍ബലമാക്കുകയും കരള്‍ തകരാറിലാക്കുകയും കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. മദ്യപാനം കരളിന്റെ ആരോഗ്യത്തിന് ഗുരുതര ആഘാതം ഉണ്ടാക്കും. ഇത് കരള്‍ സാധ്യത വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറയുന്നു. റെഡ് വൈന്‍ മദ്യത്തില്‍ കൂട്ടത്തില്‍ കൂട്ടാത്തവരുണ്ട്. അതുകൊണ്ട് ഇത് സുരക്ഷിതമാണെന്ന് തെറ്റിദ്ധരിക്കുന്നുവരും ഏറെയാണ്. എന്നാല്‍ അങ്ങനെയല്ല, റെഡ് വൈനും കരളിന് ആപത്താണ്. പഞ്ചസാര അടങ്ങിയ പാനീയങ്ങളാണ് മറ്റൊരു വില്ലന്‍. സോഡകളിലും എനര്‍ജി ഡ്രിങ്കുകളിലും മറ്റ് മധുരമുള്ള പാനീയങ്ങളിലും അടങ്ങിയിരിക്കുന്ന ഫ്രക്ടോസ് കരളിന്റെ ആരോഗ്യത്തെ ദുര്‍ബലമാക്കുകയും ഫാറ്റി ലിവര്‍ രോഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഫാറ്റി ലിവര്‍ രോഗം, കരള്‍ കാന്‍സറിനുള്ള അറിയപ്പെടുന്ന ഒരു അപകട ഘടകമാണ്. ഫ്രഞ്ച് ഫ്രൈസ്, ചിപ്‌സ്, ഫ്രൈഡ് ചിക്കന്‍ തുടങ്ങിയ വറുത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഈ ഭക്ഷണങ്ങള്‍ പതിവായി കഴിക്കുമ്പോള്‍ വിട്ടുമാറാത്ത കരള്‍ വീക്കം ഉണ്ടാക്കാം. ഇത് കാലക്രമേണ കരള്‍ കാന്‍സറിനുള്ള സാധ്യത വര്‍ധിക്കും.
*ശുഭദിനം*
*കവിത കണ്ണന്‍*
ലോകം ചുറ്റാനിറങ്ങിയ ഒരു യാത്രാ സംഘം ഒരു മരുഭൂമിയില്‍ അകപ്പെട്ടു. അപ്രതീക്ഷിതമായുണ്ടായ പൊടിക്കാറ്റില്‍ സംഘത്തിലെ അംഗങ്ങള്‍ക്ക് വഴി തെറ്റി. അവര്‍ പല സംഘങ്ങളായി മരുഭൂമിയില്‍ ചിതറിപ്പോയി. അതില്‍ രണ്ടുപേര്‍ തങ്ങള്‍ക്ക് പോകേണ്ട ദിശ അറിയാതെ രൂക്ഷമായ പൊടിക്കാറ്റിലും ചൂടിലും ചുറ്റിത്തിരിഞ്ഞു. രാത്രിയായപ്പോള്‍ അസഹ്യമായ തണുപ്പ്. ഒപ്പം കരുതിയിരുന്ന ഭക്ഷണവും വെള്ളവും തീര്‍ന്നിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ അവര്‍ മണിക്കൂറുകള്‍ തള്ളിനീക്കി. രാത്രിയുടെ നിശ്ശബ്ദതയിലും കൊടും തണുപ്പിലും ക്ഷീണിതരായ അവര്‍ എങ്ങനെയൊക്കെയോ ഉറങ്ങി. കണ്ണ് തുറക്കുമ്പോള്‍ ശക്തമായ ചൂടുകാറ്റടിക്കുന്ന പകല്‍. തൊണ്ട വരണ്ടിരിക്കുന്നു. പ്രതികൂലമായ കാലാവസ്ഥയില്‍ തളര്‍ന്നുപോയ അവര്‍ മരണം മുന്നില്‍ കണ്ടു. എങ്കിലും തങ്ങളെ രക്ഷിക്കുവാന്‍ ആരെങ്കിലും വരുമെന്നുള്ള പ്രതീക്ഷയില്‍ അവര്‍ ഉറക്കെ ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. ഒരു സഹായത്തിനുവേണ്ടി അലറി വിളിച്ചുകൊണ്ടിരുന്നു. പക്ഷേ ആ മണലാരണ്യത്തില്‍ ആരും അവരുടെ ശബ്ദം കേട്ടില്ല. അവശരായി മുന്നോട്ട് നടന്ന അവര്‍ ദൂരെ ഒരു കാഴ്ച കണ്ടു. ഒരു ചെറിയ പച്ചപ്പ്. പക്ഷികള്‍ കൂട്ടത്തോടെ പറക്കുന്നു. അവരുടെ മുഖം തെളിഞ്ഞു. ആ ഭാഗത്തേക്ക് അവര്‍ ഓടിയെത്തി. അവര്‍ ചെന്നെത്തിയത് ഒരു പാറക്കൂട്ടത്തിനടുത്തായിരുന്നു. പാറക്കൂട്ടത്തിനപ്പുറം ഒരു അരുവിയുടെ ശബ്ദം കേട്ടു. പക്ഷികളുടെ കരച്ചില്‍ കേട്ടു. താഴ്വരയില്‍ പച്ചപ്പുയര്‍ത്തി നില്‍ക്കുന്ന ചെടികളും മരങ്ങളും നറുമണം പരത്തുന്ന പൂക്കളും കണ്ടു.ആ കാഴ്ചകള്‍ കണ്ട ഈ രണ്ടു പേരില്‍ ഒരാള്‍ മറ്റേയാളോട് ഒന്നും പറയാതെ ആ താഴ് വരയിലേക്ക് ഓടിയിറങ്ങി അപ്രത്യക്ഷനായി. പക്ഷേ രണ്ടാമന്‍ ഒരു ചെറു പുഞ്ചിരിയോടെ മരുഭൂമിയിലേക്ക് തിരിച്ചു നടന്നു. തലേദിവസം തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന പലരും ആ മരുഭൂമിയില്‍ അലഞ്ഞു തിരിയുന്നുണ്ട് എന്ന് അയാള്‍ക്ക് അറിയാമായിരുന്നു. താന്‍ കണ്ടെത്തിയ ആ പച്ചത്തുരുത്തിലേക്ക് അവരെയും എത്തിക്കണം എന്ന ആഗ്രഹത്തോടെ അയാള്‍ നടന്നകന്നു. നമ്മള്‍ അനുഭവിക്കുന്ന സുഖവും സന്തോഷവും അനുഭവിക്കുവാന്‍ ഭാഗ്യമില്ലാത്ത എത്രയോ പേര്‍ ഈ ഭൂമിയിലുണ്ട്. നാം അനുഭവിക്കുന്ന സൗഭാഗ്യങ്ങള്‍ മറ്റുള്ളവര്‍ക്കുകൂടി പങ്കുവെക്കുന്നതാണ് യഥാര്‍ത്ഥ മനുഷ്യ സ്നേഹം. സ്വര്‍ഗ്ഗവും നരകവുമൊക്കെ ഈ ഭൂമിയില്‍ത്തന്നെ നാം സൃഷ്ടിച്ചെടുക്കുന്നവയാണ്. ചിന്തകളും സ്വപ്നങ്ങളും പ്രവര്‍ത്തികളും നന്മകള്‍ കൊണ്ട് നിറക്കുക. അവിടെയാണ് യഥാര്‍ത്ഥ സ്വര്‍ഗ്ഗം. – ശുഭദിനം.