S6 yt cover 1

◾https://dailynewslive.in/ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാറും സുഖ്ബിര്‍ സിങ് സന്ധുവും പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ തിരഞ്ഞെടുത്തത്. അതേസമയം സമിതി അംഗമായ ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി തീരുമാനത്തോട് വിയോജിച്ചു. പ്രധാനമന്ത്രിയെയും അധീര്‍ രഞ്ജന്‍ ചൗധരിയെയും കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷായായിരുന്നു സമിതിയിലുണ്ടായിരുന്നത്.

◾https://dailynewslive.in/ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെക്കുറിച്ച് പഠിച്ച റിപ്പോര്‍ട്ട് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് സമര്‍പ്പിച്ചു. 18,000 പേജുകളുള്ള എട്ട് വോള്യങ്ങളായിട്ടാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നിലവില്‍ വരുന്ന ലോക്സഭയുടെ കാലാവധി കഴിയുന്ന സമയത്ത് ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് നടത്താനാണ് സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ശുപാര്‍ശ പ്രകാരം ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നിലവില്‍ വരുന്ന നിയമസഭകളുടെ കാലാവധി 2029 വരെയേ ഉണ്ടാകൂ.

◾https://dailynewslive.in/ പൗരത്വ ഭേദഗതി നിയമം ഒരു കാരണവശാലും പിന്‍വലിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്ത് ഇന്ത്യന്‍ പൗരത്വം ഉറപ്പാക്കുക എന്ന പരമാധികാര അവകാശത്തില്‍ വിട്ടുവീഴ്ച ചെയ്യില്ല. സിഎഎ മുസ്ലീങ്ങള്‍ക്ക് എതിരല്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍
കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455

◾https://dailynewslive.in/ അക്കൗണ്ടുകള്‍ മരവിപ്പച്ചതോടെ തിരഞ്ഞെടുപ്പിന് ചിലവഴിക്കാന്‍ പണമില്ലെന്നും ഇത് മോദി സര്‍ക്കാരിന്റെ പ്രതികാര നടപടിയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കേന്ദ്രത്തിന്റെ മേല്‍നോട്ടത്തില്‍ ഇ.ഡി യും ആദായ നികുതി വകുപ്പും ചേര്‍ന്നാണ് പാര്‍ട്ടി അക്കൗണ്ടുകള്‍ മരവിപ്പിച്ചതെന്നും വലിയ പിഴ ചുമത്തിയിരിക്കുകയാണെന്നും ഖാര്‍ഗെ ആരോപിച്ചു. അഞ്ചുകൊല്ലം മുമ്പ് ആദായ നികുതി റിട്ടേണ്‍ അടയ്ക്കാന്‍ വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പച്ചതും 210 കോടി രൂപ പിഴ ചുമത്തിയതും. കോണ്‍ഗ്രസ് ക്രൗഡ് ഫണ്ടിങ്ങിലൂടേയും അംഗത്വത്തിലൂടേയും സമാഹരിച്ച തുകയായിരുന്നു അക്കൗണ്ടിലുണ്ടായിരുന്നത്.

◾https://dailynewslive.in/ വൈദ്യുതി ഉപയോഗം തുടര്‍ച്ചയായ ദിവസങ്ങളില്‍ 100 ദശലക്ഷം യൂണിറ്റ് കടന്ന സാഹചര്യത്തില്‍, സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ചു. സംസ്ഥാനത്തെ വൈദ്യുതി സാഹചര്യം രൂക്ഷമാകുന്നുവെന്ന് കാട്ടി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.

◾https://dailynewslive.in/ മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരായ മാത്യു കുഴല്‍നാടന്റെ ഹര്‍ജി തള്ളണമെന്ന് വിജിലന്‍സ്. ഈ ഹര്‍ജി നിലനില്‍ക്കില്ലെന്നും ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ തീരുമാനം വിജിലന്‍സിന്റെ പരിധിയില്‍ പരിശോധിക്കാനാകില്ലെന്നുമാണ് വിജിലന്‍സിന്റെ നിലപാട്. മാത്യു കുഴല്‍നാടന്റെ ഹര്‍ജി ഇന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി പരിഗണിക്കും.

◾https://dailynewslive.in/ കോണ്‍ഗ്രസിന്റെ തിരുവനന്തപുരത്തെ ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷ്, സ്പോര്‍ട് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് പദ്മിനി തോമസ് എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നു. ഇവര്‍ക്ക് പുറമെ 18 കോണ്‍ഗ്രസ് പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടു. തിരുവനന്തപുരത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലെത്തിയാണ് ഇവര്‍ അംഗത്വം സ്വീകരിച്ചത്. തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇന്നലെ തന്നെ ബിജെപി നേതൃത്വം ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ട് തങ്ങള്‍ക്കൊപ്പം വരുമെന്ന് വ്യക്തമാക്കിയിരുന്നു.

തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സില്‍ മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവല്‍
മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സിലെ മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലില്‍ 299 രൂപ മുതലുള്ള സ്പെഷ്യല്‍ കളക്ഷന്‍. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

◾https://dailynewslive.in/ ഇ പി ജയരാജന്‍ എന്‍ഡിഎയുടെ ക്യാപ്റ്റനെപ്പോലെ പെരുമാറുന്നുവെന്നും ഇപി ജയരാജന്റെ കുടുംബത്തിന് രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമുണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പൗരത്വ നിയമ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് കാപട്യമാണെന്നും എന്‍ഡിഎയുടെ ‘നോണ്‍ പ്ലെയിങ്’ ക്യാപ്റ്റനാണ് പിണറായി വിജയനെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി . കെ-റൈസ് സംസ്ഥാന സര്‍ക്കാരിന്റെ അല്‍പ്പത്തരമാണെന്നു പറഞ്ഞ സതീശന്‍ കേരള സര്‍വകലാശാല കലോത്സവത്തിലെ കോഴക്കേസില്‍ കുറ്റാരോപിതനായ വിധികര്‍ത്താവ് പിഎന്‍ ഷാജിയുടെ മരണത്തിന് കാരണം എസ്എഫ്‌ഐയാണെന്ന് ആരോപിച്ചു.

◾https://dailynewslive.in/ പുല്‍വാമയില്‍ സംഭവിച്ച ഭീകരാക്രമണത്തിന്റെ ഉത്തരവാദി പാക്കിസ്ഥാന്‍ തന്നെയാണെന്ന് ഡോക്ടര്‍ തോമസ് ഐസക്. ആന്റോ ആന്റണിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പുല്‍വാമ ആക്രമണത്തില്‍ പാകിസ്ഥാന് എന്ത് പങ്കെന്നു ആന്റോ ചോദിച്ചത് കടന്ന കൈയാണ്. പുല്‍വാമ സംഭവം കേന്ദ്രസര്‍ക്കാര്‍ ലാഘവത്തോടെ കൈകാര്യം ചെയ്തെന്നാണ് ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് പറഞ്ഞത്. അതിന് ബിജെപി മറുപടി പറയണം എന്നും തോമസ് ഐസക് പറഞ്ഞു.

◾https://dailynewslive.in/ ശമ്പളം മുടങ്ങിയതില്‍ തലകുത്തി നിന്ന് പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരന്‍. ആയോധനകലയില്‍ പ്രാവീണ്യമുള്ള മൂന്നാര്‍ ഡിപ്പോയിലെ ഡ്രൈവര്‍ കെഎസ് ജയകുമാറാണ് വ്യത്യസ്തമായ പ്രതിഷേധം നടത്തിയത്. സഹപ്രവര്‍ത്തകരുടെ പിന്തുണയോടെ അര മണിക്കൂറോളം തലകുത്തി നിന്ന് ജയകുമാര്‍ പ്രതിഷേധം തുടര്‍ന്നു.

◾https://dailynewslive.in/ ലീഗിന്റെ വോട്ട് ഇത്തവണ കൃത്യമായി കൈപ്പത്തി ചിഹ്നിത്തില്‍ വീഴില്ലെന്ന് എ.കെ ബാലന്‍. ലീഗിന്റെ 70 ശതമാനം അണികളും കോണ്‍ഗ്രസിന്റെ ഒപ്പം നില്‍ക്കാന്‍ മാനസികമായി വിയോജിപ്പുള്ളവരാണ്. ഒരു രൂപത്തിലും കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ പറ്റില്ല എന്ന് അവര്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നു. അതുകൊണ്ട് അധികകാലം അവര്‍ക്ക് അതില്‍ നില്‍ക്കാന്‍ പറ്റില്ലെന്നും എ.കെ ബാലന്‍ വ്യക്തമാക്കി.

◾https://dailynewslive.in/ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ ഒരു റിക്രൂട്ടിങ് ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും എ.ഐ.സി.സി അംഗവുമായ ദീപ്തി മേരി വര്‍ഗീസ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് അവര്‍ തന്നെ സമീപിച്ചിരുന്നു, സിപിഎമ്മിലേക്ക് മാത്രമല്ല ബിജെപിയിലേക്കും അവര്‍ ആളുകളെ നോക്കിയിരുന്നു എന്ന് ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.

◾https://dailynewslive.in/ സംസ്ഥാനത്ത് ഒന്‍പത് ജില്ലകളില്‍ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണ രേഖപ്പെടുത്തുന്നതിനേക്കാള്‍ രണ്ടു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില വര്‍ധനവ് ഉണ്ടായേക്കാം. ഉയര്‍ന്ന ചൂട് നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ പൊതുജനങ്ങള്‍ മുന്നറിയിപ്പുകള്‍ പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.

◾https://dailynewslive.in/ കേരള സര്‍വകലാശാല കലോത്സവത്തിലെ വിധികര്‍ത്താവായിരുന്ന കണ്ണൂര്‍ സ്വദേശി ഷാജിയുടെ മരണത്തിന്റെ ഉത്തരവാദി എസ്എഫ്ഐ ആണെന്ന് എബിവിപി. ഒരു കലോത്സവത്തിന്റെ നടത്തിപ്പ് ഏറ്റവും ദുര്‍ഗതിയില്‍ ആക്കിക്കൊണ്ട് ഒരു കലോത്സവത്തെ കോഴയില്‍ മുക്കി കലാപത്തിന്റെ ഗതിയിലെത്തിച്ചത് സംഘാടകരാണെന്നും എ ബി വിപി കുറ്റപ്പെടുത്തി. കേസിലെ ഒന്നാം പ്രതിയായ പി.എന്‍.ഷാജിയെ ഇന്നലെയാണ് കണ്ണൂരിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

◾https://dailynewslive.in/ കോഴക്കേസില്‍ ആരോപണവിധേയനായ വിധികര്‍ത്താവ് പിഎന്‍ ഷാജി ആത്മഹത്യ ചെയ്തതിന് പിന്നാലെ, ആരോപിതരായ വിധികാര്‍ത്താക്കള്‍ക്ക് എതിരായ എഫ്ഐആര്‍ പുറത്ത് വന്നു. വിധികര്‍ത്താവ് പരിശീലകരുടെ സ്വാധീനത്തിന് വഴങ്ങി ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു എന്നാണ് എഫ്ഐആര്‍.

◾https://dailynewslive.in/ കേരള സര്‍വകലാശാല കലോത്സവുമായി ബന്ധപ്പെട്ട് കോഴക്കേസില്‍ ജോമെറ്റ് മൈക്കിള്‍, സൂരജ് എന്നീ നൃത്ത പരിശീലകര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹര്‍ജി നല്‍കി. പരാതിക്ക് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമാണെന്നും പോലീസ് അറസ്റ്റ് ചെയ്തു പീഡിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നുമാണ് പരാതി.

◾https://dailynewslive.in/ കേരള സര്‍വ്വകലാശാല കലോത്സവത്തിനിടയിലെ സംഘര്‍ഷം സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ പ്രശ്‌നമല്ല, നുഴഞ്ഞു കയറിയവരാണ് പ്രശ്നമുണ്ടാക്കിയതെന്ന് മന്ത്രി ആര്‍ ബിന്ദു. സംസ്ഥാനത്തെ ക്യാമ്പസുകളില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമം നടത്തുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളുടെ നിറംകെടുത്താനുള്ള ചിലരുടെ ഗൂഢാലോചനയുടെ ഭാഗമാണ് ഇത്തരം നീക്കങ്ങളെന്നും മന്ത്രി ബിന്ദു പറഞ്ഞു.

◾https://dailynewslive.in/ മാലിന്യവണ്ടിയില്‍ നിന്ന് ഭക്ഷണാവശിഷ്ടങ്ങള്‍ റോഡില്‍ വീണ് വാഹനാപകടം. ബ്രഹ്‌മപുരത്തേക്ക് പോകുന്ന മാലിന്യ വണ്ടിയില്‍ നിന്നുള്ള അവശിഷ്ടങ്ങളാണ് റോഡില്‍ വീണത്. കാക്കനാട് സിഗ്നലില്‍ ആണ് സംഭവം. നഗരസഭ അധികൃതര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചു. ഇത്തരത്തിലുള്ള അപകടം ഇവിടെ പതിവാണെന്ന് ഫയര്‍ഫോഴ്സും വ്യക്തമാക്കി.

◾https://dailynewslive.in/ മയക്കുമരുന്ന് കേസിലെ പ്രതി എക്സൈസ് ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി പാലക്കാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍. സ്റ്റേഷനകത്തെ സിസിടിവി ക്യാമറയില്‍ ഷോജോ തൂങ്ങിമരിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ട്. ഇന്നലെ വൈകീട്ടാണ് വീട്ടില്‍ നിന്ന് ഷോജോയെ എക്സൈസ് സംഘം കസ്റ്റഡിയില്‍ എടുത്തത്. രാവിലെ 7 മണിക്കാണ് ഇയാള്‍ സ്റ്റേഷനകത്തെ ലോക്കപ്പ് മുറിയില്‍ തൂങ്ങി മരിച്ചത്. സംഭവത്തില്‍ ദുരൂഹതയുണ്ടോ എന്ന് അന്വേഷണം നടത്തിവരികയാണ്.

◾https://dailynewslive.in/ അശ്ലീല ഉള്ളടക്കം പ്രക്ഷേപണം ചെയ്തതിനാല്‍ യെസ്മ അടക്കമുള്ള 18 ഒടിടി പ്ലാറ്റ്ഫോമുകളുടെ പ്രക്ഷേപണം തടഞ്ഞ് കേന്ദ്രം. ഐടി നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം, സ്ത്രീകളുടെ അസഭ്യമായ പ്രാതിനിധ്യ (നിരോധനം) നിയമം എന്നിവ അടിസ്ഥാനമാക്കിയാണ് നടപടി സ്വീകരിച്ചത്. ഈ ഒടിടി പ്ലാറ്റ്ഫോമുകളുടെ 19 വെബ്‌സൈറ്റുകളും 10 ആപ്പുകളും 57 സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും തടഞ്ഞിട്ടുണ്ട്.

◾https://dailynewslive.in/ രഞ്ജി ട്രോഫി കിരീടം മുംബൈക്ക്. വിദര്‍ഭയെ 169 റണ്‍സിന് തോല്‍പിച്ചാണ് മുംബൈ കിരീടത്തില്‍ മുത്തമിട്ടത്. 42-ാം തവണയാണ് മുംബൈ രഞ്ജി ട്രോഫി കിരീടം നേടുന്നത്.

◾https://dailynewslive.in/ 2025 സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം റേറ്റിങ് ഏജന്‍സിയായ ഫിച്ച് തിരുത്തി. നേരത്തെ 6.5 ശതമാനം വളര്‍ച്ചയാണ് പ്രവചിച്ചിരുന്നത്. ഇത് ഏഴുശതമാനമാക്കി ഉയര്‍ത്തിയാണ് അനുമാനത്തില്‍ മാറ്റം വരുത്തിയത്. ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ റിസര്‍വ് ബാങ്ക് പലിശനിരക്ക് അരശതമാനം വരെ കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2024 അവസാനത്തോടെ രാജ്യത്തിന്റെ പണപ്പെരുപ്പനിരക്ക് നാലുശതമാനമായി താഴ്‌ന്നേക്കും. ഇതിന്റെ ചുവടുപിടിച്ച് റിസര്‍വ് ബാങ്ക് പലിശനിരക്ക് കുറയ്ക്കുമെന്നാണ് ഫിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2024 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 7.8 ശതമാനമായി ഉയരും. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 7 ശതമാനത്തില്‍ എത്തുമെന്നുമാണ് ഫിച്ച് പ്രവചിക്കുന്നത്. തുടര്‍ച്ചയായി മൂന്ന് പാദങ്ങളിലായി ജിഡിപി വളര്‍ച്ച 8 ശതമാനം കവിഞ്ഞതിനാല്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ വളര്‍ച്ചാ വേഗതയില്‍ കുറവ് സംഭവിക്കാമെന്നും ഫിച്ച് കണക്കുകൂട്ടുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ 7.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്ന ഫിച്ച് പ്രവചനം.

◾https://dailynewslive.in/ യൂട്യൂബിന് എട്ടിന്റെ പണിയുമായി ഇലോണ്‍ മസ്‌ക്. എക്സില്‍ അവതരിപ്പിക്കുന്ന പുതിയ ഫീച്ചറിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. അധികം വൈകാതെ ‘എക്സ്’ എന്ന സോഷ്യല്‍ നെറ്റ്വര്‍ക്കിലൂടെ സ്മാര്‍ട്ട് ടെലിവിഷനുകളില്‍ ദൈര്‍ഘ്യമേറിയ വീഡിയോകള്‍ ആസ്വദിക്കാന്‍ കഴിയുമെന്നാണ് അദ്ദേഹം പറയുന്നത്. നിലവില്‍ സ്മാര്‍ട്ട് ടിവികളില്‍ യൂട്യൂബ് ആപ്പാണ് ആളുകള്‍ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത്. ഇത് യൂട്യൂബിന് വെല്ലുവിളി തന്നെ. റിപ്പോര്‍ട്ട് അനുസരിച്ച് സാംസങ്, ആമസോണ്‍ സ്മാര്‍ട് ടിവി എന്നിവയിലാകും എക്‌സിന്റെ ടിവി ആപ്പ് ആദ്യം എത്തുക. ഗൂഗിളിനോട് മാത്രമല്ല, മറ്റ് സോഷ്യല്‍ മീഡിയ ഭീമന്‍മാരുമായും ഏറ്റുമുട്ടാനാണ് മസ്‌കിന്റെ പദ്ധതി. ഗെയിം സ്ട്രീമര്‍മാരുടെ കോട്ടയായ ട്വിച്ച്, സന്ദേശമയക്കല്‍ ആപ്പായ സിഗ്നല്‍, റെഡ്ഡിറ്റ് എന്നിവക്കെല്ലാം ബദല്‍ സേവനം അവതരിപ്പിച്ചേക്കും. ട്വിറ്ററിനെ 44 ബില്യണ്‍ ഡോളര്‍ നല്‍കി സ്വന്തമാക്കിയതിന് ശേഷം ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക് ആപ്പില്‍ അടിമുടി മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണ്. ‘എക്സ്’ എന്ന് പേരുമാറ്റിക്കൊണ്ടായിരുന്നു എല്ലാത്തിന്റേയും തുടക്കം. പിന്നാലെ ട്വിറ്റര്‍ ബ്ലൂ സബ്സ്‌ക്രിപ്ഷന്‍ ഫീച്ചര്‍ അവതരിപ്പിച്ച് ട്വീറ്റുകളുടെ ‘240 അക്ഷരങ്ങള്‍’ എന്ന പരിധി എടുത്തുകളയുകയും ദൈര്‍ഘ്യമേറിയ വീഡിയോ പങ്കിടാനുള്ള ഓപ്ഷനുമൊക്കെ നല്‍കി. ദിവസങ്ങള്‍ക്ക് മുമ്പ് ആപ്പില്‍ ഓഡിയോ – വിഡിയോ കോള്‍ സംവിധാനവും അവതരിപ്പിച്ചു. വൈകാതെ, ഓണ്‍ലൈന്‍ പണമിടപാടും ഡേറ്റിങ് സൗകര്യവും ഇ-കൊമേഴ്സ് സംവിധാനവുമൊക്കെയുള്ള ‘എവരിതിങ് ആപ്പാ’ക്കി മൈക്രോ ബ്ലോഗിങ് സൈറ്റായ എക്സിനെ മാറ്റാനാണ് മസ്‌ക് ഉദ്ദേശിക്കുന്നത്.

◾https://dailynewslive.in/ മലയാള സിനിമയില്‍ പുതുചരിത്രം കുറിച്ച് ‘മഞ്ഞുമ്മല്‍ ബോയ്സ്’. ഫെബ്രുവരി 22ന് പുറത്തിറങ്ങിയ ചിത്രം ദിവസങ്ങള്‍ കൊണ്ട് തന്നെ തിയേറ്ററില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. 176 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും ഇതുവരെ നേടിയിരിക്കുന്നത്. കഴിഞ്ഞ ഒരുവര്‍ഷത്തോളം അടുപ്പിച്ച് 2018 സിനിമ തലയെടുപ്പോടെ കയ്യടിക്കിയിരുന്ന റെക്കോര്‍ഡാണ് മഞ്ഞുമ്മല്‍ ബോയ്സ് തകര്‍ത്തിരിക്കുന്നത്. ഇതോടെ മലയാളത്തിലെ ഹൈയെസ്റ്റ് ഗ്രോസിങ് ചിത്രമായി മാറിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ജൂഡ് ആന്റണിയുടെ ‘2018’നെ പൊട്ടിച്ചാണ് മഞ്ഞുമ്മല്‍ ബോയ്‌സ് മുന്നിലെത്തിയിരിക്കുന്നത്. 170.50 കോടി ആയിരുന്നു 2018ന്റെ കളക്ഷന്‍. ‘പുലിമുരുഗന്‍’, ‘ലൂസിഫര്‍’ എന്നീ ചിത്രങ്ങളെയും മഞ്ഞുമ്മല്‍ ബോയ്‌സ് പിന്നിലാക്കി. 152 കോടിയായിരുന്നു പുലിമുരുഗന്റെ കളക്ഷന്‍. 127 കോടിയാണ് ലൂസിഫര്‍ നേടിയത്. അതേസമയം, ചിദംബരം സംവിധാനവും രചനയും നിര്‍വ്വഹിച്ച ചിത്രം തമിഴ്‌നാട്ടിലും വന്‍ പ്രേക്ഷക പിന്തുണയാണ് നേടിയത്. തമിഴകത്തും വന്‍ ഹിറ്റായി ചിത്രം പ്രദര്‍ശനം തുടരുകയാണ്. ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, ബാലു വര്‍ഗീസ്, ഗണപതി, ഖാലിദ് റഹ്‌മാന്‍, ലാല്‍ ജൂനിയര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു, ചന്തു എന്നീ താരങ്ങള്‍ അണിനിരന്ന ചിത്രം യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിട്ടുള്ളത്.

◾https://dailynewslive.in/ ഉല്ലാസ് ചെമ്പന്റെ സംവിധാന സംരംഭമായ അഞ്ചക്കള്ളകോക്കാന്റെ ആദ്യ ഗാനമായ ”തുമ്പി” വ്യത്യസ്തത പുലര്‍ത്തികൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കുന്നു. ഗാനം റിലീസായി മണിക്കൂറുകള്‍ക്കകം തന്നെ ലക്ഷക്കണക്കിനാളുകള്‍ അത് സ്വീകരിച്ചു കഴിഞ്ഞു. പോസ്റ്ററിലും ട്രെയിറിലും ഉണ്ടായിരുന്ന വ്യത്യസ്തത ഈ ഗാനത്തിലും പരീക്ഷിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഒരു കാലഘട്ടത്തിന്റെ ഓര്‍മപ്പെടുത്തലായ തുമ്പിതുള്ളല്‍ കലാരൂപത്തിന്റെ ആവേശം, ഒട്ടുംചോരാതെ പ്രേക്ഷകര്‍ക്ക് പരിചയപെടുത്തുകയാണ് സംഗീത സംവിധായകന്‍ മണികണ്ഠന്‍ അയ്യപ്പ. ഈ ഗാനം ആലപിച്ചിരിക്കുന്നത് തൃശ്ശൂര്‍ ജില്ലയിലെ കൊള്ളന്നൂര്‍ പഞ്ചായത്തിലെ വര്‍ഷങ്ങളായി തുമ്പി തുള്ളുന്ന മാളു ചേച്ചിയും കൂട്ടുകാരുമാണ്. നാടന്‍ തല്ലും നാടന്‍ പാട്ടും കൂടി ഒരു ട്രാന്‍സ് മോഡിന്റെ താളത്തിലാണ് ഇത് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ചെമ്പന്‍ വിനോദും ലുക്മാന്‍ അവറാനുമാണ് മുഖ്യ കഥാപാത്രങ്ങള്‍ ആയി അവതരിപ്പിക്കുന്നത്. അതോടൊപ്പം മണികണ്ഠന്‍ ആര്‍ ആചാരി, മേഘ തോമസ്, മെറിന്‍ മേരി ഫിലിപ്പ്, സെന്തില്‍ കൃഷ്ണ, ശ്രീജിത്ത് രവി, പ്രവീണ്‍ ടി ജെ എന്നിവരും മുഖ്യ കഥാപാത്രങ്ങളായി അണിനിരക്കുന്നു. ചെമ്പോസ്‌കി മോഷന്‍ പിച്ചര്‍സിന്റെ ബാനറില്‍ ചെമ്പന്‍ വിനോദ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ വികില്‍ വേണുവും ഉല്ലാസ് ചെമ്പനും ചേര്‍ന്നാണ് രചിച്ചിരിക്കുന്നത്. ചിത്രം മാര്‍ച്ച് 15 ന് തിയറ്ററുകളിലെത്തും.

◾https://dailynewslive.in/ ചൈനീസ് വാഹന ബ്രാന്‍ഡായ എംജി മോട്ടോര്‍ ഇന്ത്യ എംജി ഇസഡ്എസ് ഇവി ‘എക്‌സൈറ്റ് പ്രോ’ പുറത്തിറക്കി. ഡ്യുവല്‍-പേന്‍ പനോരമിക് സ്‌കൈ റൂഫുള്ള എംജി ഇസഡ്എസ് ഇവിയുടെ പുതിയ വേരിയന്റാണിത്. ഈ പുതിയ വേരിയന്റ് 19.98 ലക്ഷം രൂപ (എക്സ്-ഷോറൂം) എന്ന ആകര്‍ഷകമായ വിലയില്‍ ലഭ്യമാണ്. എക്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ് എന്നീ രണ്ട് പുതിയ വേരിയന്റുകളില്‍ ഫാസ്റ്റ് ചാര്‍ജിംഗോടെ എംജി കോമറ്റ് ഇവിയും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. സ്മാര്‍ട്ട് ഇവി എംജി കോമറ്റിന്റെ ശ്രേണി ഇപ്പോള്‍ 6.98 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. എംജി ഇസഡ്എസ് ഇവി എക്‌സിക്യുട്ടീവ്, എക്‌സൈറ്റ് പ്രോ, എക്‌സ്‌ക്ലൂസീവ് പ്ലസ്, എസെന്‍സ് എന്നിവയില്‍ 18.98 ലക്ഷം രൂപ (എക്‌സ് ഷോറൂം) പ്രാരംഭ വിലയില്‍ ലഭ്യമാണ്. ഇലക്ട്രിക് എസ്യുവിയില്‍ 75ല്‍ അധികം കണക്റ്റുചെയ്ത സവിശേഷതകളും ഏറ്റവും വലിയ ഇന്‍-സെഗ്മെന്റ് 50.3കിലോവാട്ട്അവര്‍ പ്രിസ്മാറ്റിക് സെല്‍ ബാറ്ററി പാക്കും ഉണ്ട്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 461 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. പുതിയ എംജി കോമറ്റ് എക്‌സൈറ്റ് എഫ്‌സി, എക്‌സ്‌ക്ലൂസീവ് എഫ്‌സി എന്നിവ യഥാക്രമം 8.23 ലക്ഷം രൂപ, 9.13 ലക്ഷം രൂപ (എക്‌സ്-ഷോറൂം) വിലയില്‍ ഫാസ്റ്റ് ചാര്‍ജിംഗ് ഓപ്ഷനുമായാണ് വരുന്നത്. ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, റിയര്‍ ഡിസ്‌ക് ബ്രേക്ക്, ഹില്‍-ഹോള്‍ഡ് കണ്‍ട്രോള്‍, പവര്‍ഡ് ഓആര്‍വിഎം, ക്രീപ്പ് മോഡ്, എസി ഫാസ്റ്റ് ചാര്‍ജിംഗ് ഓപ്ഷനുകള്‍ എന്നിങ്ങനെ നിരവധി സുരക്ഷാ സവിശേഷതകളോടെയാണ് ഇത് വരുന്നത്.

◾https://dailynewslive.in/ മഹത്തായ ലക്ഷ്യങ്ങള്‍ മനസ്സില്‍വെച്ചുകൊണ്ട് അവയുടെ സാക്ഷാത്കാരത്തിനായി ഭരണനിര്‍വഹണം നടത്തുകയും കേരളത്തിനാകമാനം സാംസ്‌കാരികമായ മാര്‍ഗ്ഗദര്‍ശനം നല്‍കുകയും ചെയ്ത തിരുവിതാംകൂര്‍ രാജവംശത്തിന്റെ ചരിത്രപരവും സാംസ്‌കാരികവുമായ ആരോഹണാവരോഹണങ്ങളെയും വികാസപരിണാമങ്ങളെയും വസ്തുനിഷ്ഠമായി വിവരിക്കുന്ന കൃതിയുടെ പുതിയ പതിപ്പ്. ‘തിരുവിതാംകൂര്‍ രാജവംശം’. ഡോ. വി.എസ് ശര്‍മ്മ. മാതൃഭൂമി ബുക്സ്. വില 187 രൂപ.

◾https://dailynewslive.in/ 2024 മാര്‍ച്ച് 14 ലോക വൃക്കദിനം. എല്ലാവര്‍ഷവും മാര്‍ച്ചിലെ രണ്ടാം ആഴ്ചയിലെ വ്യാഴാഴ്ചയാണ് ലോകവൃക്കദിനം. ഈ വര്‍ഷത്തെ പ്രധാന വിഷയം വൃക്കകളുടെ ആരോഗ്യം എല്ലാവര്‍ക്കും എന്നതാണ്. എല്ലാവര്‍ക്കും മികച്ചതും തുല്യവുമായ വൃക്ക പരിചരണം ഉറപ്പു വരുത്തുക. അതോടൊപ്പം എല്ലാ വൃക്കരോഗികള്‍ക്കും അനുയോജ്യവൈദ്യസഹായം നല്‍കുക. ലോകമെമ്പാടും വൃക്ക രോഗികള്‍ വര്‍ധിക്കുന്നതായാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. പത്തില്‍ ഒരാള്‍ക്ക് ഏതെങ്കിലും വൃക്കരോഗം ഉണ്ട്. ഇതില്‍ മൂത്രത്തിലെ അണുബാധ മുതല്‍ അത്യന്തം മാരകമായ വൃക്കസ്തംഭനം വരെ ഉള്‍പ്പെടുന്നു. ഏറ്റവും പ്രധാനം സ്ഥായിയായ വൃക്കരോഗം (വിട്ടുമാറാത്ത വൃക്കരോഗം) ആണ്. ഇത് ഏതു പ്രായത്തിലും വരാം. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, പാരമ്പര്യമായി വൃക്ക രോഗങ്ങള്‍ ഉള്ള കുടുംബങ്ങള്‍, മുതിര്‍ന്നവര്‍, വൃക്കയില്‍ കല്ലിന്റെ അസുഖമുള്ളവര്‍ എന്നിവരില്‍ വൃക്കരോഗസാധ്യത വളരെക്കൂടുതലാണ്. ലക്ഷണങ്ങള്‍ അറിയാം – കണ്ണിന്റെ തടത്തിലും കാലിലും നീര്, മൂത്രം അളവ് കുറവോ കൂടുതലോ അല്ലെങ്കില്‍ രാത്രിയില്‍ കൂടുതല്‍ പ്രാവശ്യം മൂത്രം ഒഴിക്കുക, ചുവപ്പു കളറോ കട്ടന്‍കാപ്പി കളറോ ഉള്ള മൂത്രം, മൂത്രം ഒഴിക്കുമ്പോള്‍ നീറ്റല്‍, പുകച്ചില്‍, മൂത്രമൊഴിക്കാന്‍ താമസം, വിളര്‍ച്ച, ക്ഷീണം, തലകറക്കം, ഓക്കാനം, ഛര്‍ദി, ശ്വാസംമുട്ടല്‍, പേശി വലിച്ചില്‍ ഈ ലക്ഷണങ്ങള്‍ വൃക്കരോഗത്തിന്റേതാകാം. രോഗസാധ്യത കൂടാതിരിക്കാന്‍ സമയാസമയം രക്തം, മൂത്രം എന്നിവ പരിശോധിക്കുക. പ്രമേഹവും രക്തസമ്മര്‍ദവും കൃത്യമായി നിയന്ത്രിച്ചു നിര്‍ത്തുക. പുകവലി ശീലം ഉപേക്ഷിക്കുക. വേദനസംഹാരികളുടെ അമിത ഉപയോഗം ഒഴിവാക്കുക. പൊണ്ണത്തടി ഒഴിവാക്കുക, ജീവിതശൈലിയില്‍ മാറ്റം വരുത്തുക. (വ്യായാമം, ആഹാരരീതി എന്നിവ ഭക്ഷണത്തില്‍ ഉപ്പും പ്രോട്ടീനും കുറയ്ക്കുക). വൃക്കയിലും മൂത്രാശയത്തിലും കല്ലുകള്‍ ഉണ്ടെങ്കില്‍ വിദഗ്ധ ചികിത്സ നടത്തുക.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 82.83, പൗണ്ട് – 106.13, യൂറോ – 90.65, സ്വിസ് ഫ്രാങ്ക് – 94.16, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.86, ബഹറിന്‍ ദിനാര്‍ – 219.80, കുവൈത്ത് ദിനാര്‍ -269.67, ഒമാനി റിയാല്‍ – 215.21, സൗദി റിയാല്‍ – 22.09, യു.എ.ഇ ദിര്‍ഹം – 22.55, ഖത്തര്‍ റിയാല്‍ – 22.75, കനേഡിയന്‍ ഡോളര്‍ – 61.49

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *