P13 yt cover 1

കര്‍ഷക സമരത്തിനിടയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട യുവകര്‍ഷകന്റെ മരണത്തില്‍ കൊലക്കുറ്റം ചുമത്തി പഞ്ചാബ് പോലീസ് കേസെടുത്തു. സമരത്തിനിടെ ഖനോരി അതിര്‍ത്തിയില്‍ മരിച്ച ശുഭ്കരണ്‍ സിങ്ങിന്റെ (21) അച്ഛന്‍ ചരണ്‍ജിത് സിങ്ങിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അജ്ഞാതര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. പോലീസ് കേസെടുത്തതിന് പിന്നാലെ പട്യാല രവീന്ദ്ര ഗവ. മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരുന്ന യുവാവിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. അതേസമയം അതിര്‍ത്തിയില്‍ സംഘര്‍ഷം ഉണ്ടാക്കിയ കര്‍ഷകരുടെ പാസ്പോര്‍ട്ട്, വീസ മുതലയാവ റദ്ദാക്കാനുള്ള നടപടി സ്വീകരിച്ചിരിക്കുകയാണ് ഹരിയാന പൊലീസ്.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ പിന്തുണച്ച് നിയമകമ്മീഷന്‍. ഭരണഘടനയില്‍ ഇതിനായി പ്രത്യേക ഭാഗം എഴുതി ചേര്‍ക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തേക്കും. തദ്ദേശ തെരഞ്ഞെടുപ്പ് മുതല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ ഒരേ സമയം പൂര്‍ത്തിയാക്കാമെന്ന ശുപാര്‍ശ നിയമ കമ്മീഷന്‍ നല്‍കിയേക്കും. പൊതു വോട്ടര്‍ പട്ടിക തയ്യാറാക്കണം എന്നതാണ് മറ്റൊരു ശുപാര്‍ശ. സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കാതെ വീണാല്‍ എല്ലാ പാര്‍ട്ടികളും ചേര്‍ന്ന ഐക്യസര്‍ക്കാരിനും നിര്‍ദ്ദേശമുണ്ട്.

സിഎംആര്‍എല്‍ കമ്പനിക്ക് തോട്ടപ്പള്ളിയില്‍ നിന്നും കരിമണല്‍ കടത്താന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്തുവെന്നാരോപിച്ച് മുഖ്യമന്ത്രിയ്ക്കും മകള്‍ വീണ വിജയനും സിഎംആര്‍എല്‍ കമ്പനിക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ നല്‍കിയ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി അടുത്ത മാസം 14ന് റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സ് ഡയറക്ടോറോട് നിര്‍ദ്ദേശിച്ചു.

*കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍*

കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്‍ മരിച്ച സംഭവത്തില്‍ പ്രധാനപ്രതിയായ അഖിലിനെ പാലക്കാട് നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് ഇയാളെന്നും വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും കല്‍പ്പറ്റ ഡിവൈഎസ്പി വ്യക്തമാക്കി. ഇനി 11 പേരെക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്. മറ്റു പ്രതികള്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കും.

തിരുവനന്തപുരം സ്വദേശി ജെ.എസ്.സിദ്ധാര്‍ഥിനെ(20) ഈ മാസം 18നാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സിദ്ധാര്‍ഥന്‍ ആള്‍ക്കൂട്ട വിചാരണയും ക്രൂരമര്‍ദനവും മാനസിക പീഡനങ്ങളും നേരിട്ടാണു മരിച്ചത്. ഈ മാസം 14 മുതല്‍ 18ന് ഉച്ച വരെ സിദ്ധാര്‍ഥന്‍ ക്രൂര മര്‍ദനത്തിനിരയായെന്നു ദൃക്സാക്ഷിയായ വിദ്യാര്‍ഥി പറഞ്ഞു.

സിദ്ധാര്‍ത്ഥിനെ ക്രൂരമായി മര്‍ദിച്ചകാര്യം പുറത്തറിയാതിരിക്കാന്‍ പ്രതികള്‍ ഭീഷണിപ്പെടുത്തിയെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. വിവരം പുറത്തുപറഞ്ഞാല്‍ തലയമുണ്ടാകില്ലെന്ന് ഒളിവിലുള്ള പ്രതി സിന്‍ജോ ജോണ്‍സന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും കോളേജില്‍ നടക്കുന്നത് അവിടെ തീരണമെന്നാണ് അലിഖിതനിയമമെന്ന് മര്‍ദിച്ചവര്‍ പറഞ്ഞിട്ടുണ്ടെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

പ്രധാന പ്രതികളെ പാര്‍ട്ടി സംരക്ഷിക്കുകയാണെന്ന് സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍ ജയപ്രകാശ്. ഇന്നലെ അറസ്റ്റു ചെയ്ത ആറു പേരില്‍ പ്രധാന പ്രതികള്‍ ഇല്ലെന്നും മുഖ്യപ്രതികളെ പൊലിസ് അറസ്റ്റ് ചെയ്യാത്തത് പാര്‍ട്ടി സമ്മര്‍ദ്ദം കാരണമെന്നും അദ്ദേഹം ആരോപിച്ചു. ഒളിവില്‍ പോയ 12 പേരും എസ്എഫ് ഐക്കാരാണെന്നും അച്ഛന്‍ ആരോപിച്ചു.

*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും*

മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ പ്രതികള്‍ ഏത് സംഘടനയില്‍പ്പെട്ടവരാണെങ്കിലും നടപടിയെടുക്കുമെന്നും, അക്രമത്തിന് ഒരു ന്യായീകരണവുമില്ലെന്നും മന്ത്രി പി.രാജീവ് വ്യക്തമാക്കി.

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ആരോപണ വിധേയരായ നാലുപേരെ എസ്എഫ്ഐ പുറത്താക്കി. കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും ആരും ആക്രമിക്കപ്പെടരുതെന്ന നിലപാടാണ് സംഘടനയ്ക്കുള്ളതെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ വ്യക്തമാക്കി.

സര്‍ക്കാര്‍ വ്യക്തമായ ധാരണയോടെയാണ് ലോകായുക്ത വിഷയം കൈകാര്യം ചെയ്തതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കേന്ദ്രഗവണ്‍മെന്റ് കൊണ്ടു വന്നതിന് തുല്യമായ നിയമ ഭേദഗതിയാണ് കേരള സര്‍ക്കാരും കൊണ്ടുവന്നത്. കേരളത്തിലെ ജനങ്ങള്‍ക്ക് അനുകൂലമാവാതിരിക്കാന്‍ വേണ്ടിയാണ് ഗവര്‍ണര്‍ പ്രസിഡന്റിന് ബില്ല് അയച്ചത്. എന്നാല്‍ ബില്ല് പ്രസിഡന്റ് അംഗീകരിച്ചതോടെ ഗവര്‍ണര്‍ക്ക് തന്നെ തിരിച്ചടിയായെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

ലോകായുക്ത ഭേദഗതി ബില്ലിന് രാഷ്ട്രപതി ഭവന്‍ അംഗീകാരം നല്‍കിയ നടപടി സര്‍ക്കാരിന്റെ നേട്ടത്തിനപ്പുറം ഭരണഘടന സംവിധാനങ്ങളുടെ വിജയമായി കാണുന്നുവെന്ന് മന്ത്രി പി രാജീവ്. ഗവര്‍ണര്‍ അന്ന് തന്നെ ഒപ്പ് വയ്ക്കേണ്ടതായിരുന്നു. പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയിരുന്നു. പിന്നെ ചോദ്യങ്ങള്‍ ഉണ്ടായില്ലെന്നും ലോക്പാല്‍ ബില്ലിന് അനുസൃതമാണ് ഈ നിയമത്തിലെ വ്യവസ്ഥകളെന്നും മന്ത്രി വ്യക്തമാക്കി.

കെ.പി.സി.സി.അധ്യക്ഷന്‍ കെ.സുധാകരന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചെന്ന് സൂചന. കെപിസിസി അധ്യക്ഷനായതിനാല്‍ തനിക്ക് മത്സരിക്കാന്‍ താത്പര്യമില്ലെന്ന് നേരത്തെ തന്നെ സുധാകരന്‍ ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു.

സിപിഎം നേതാവ് പി ജയരാജനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളൊഴികെ മറ്റെല്ലാ പ്രതികളേയും വെറുതെ വിട്ടു. രണ്ടാം പ്രതി ചിരുക്കണ്ടോത്ത് പ്രശാന്ത് ഒഴികെയുളള എട്ട് പ്രതികളെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. ആര്‍ എസ് എസ് ജില്ലാ, താലൂക്ക് കാര്യവാഹക് ഉള്‍പ്പെടെയുളളവരായിരുന്നു കേസിലെ പ്രതികള്‍.

വന്യജീവി ആക്രമണങ്ങളില്‍ ആളുകളുടെ ജീവന്‍ നഷ്ടമായിട്ടും അധികാരികള്‍ നിസംഗത കാണിക്കുകയാണെന്ന് ആരോപിച്ച് പ്രമേയം പാസാക്കി ഇടുക്കി രൂപത. കപട പരിസ്ഥിതിവാദികള്‍ക്ക് വിധേയപ്പെട്ട് മൗനം പാലിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ പൊതു സമൂഹത്തിന് അപമാനമാണെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു. ആനക്കുളം പള്ളി വികാരിയെ അസഭ്യം പറഞ്ഞ മാങ്കുളം ഡി.എഫ്.ഒ ക്കെതിരെയും ഇടുക്കി രൂപത പ്രതിഷേധിച്ചു. പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടായില്ലെങ്കില്‍ സമരമുഖത്ത് സജീവമാകുമെന്നാണ് രൂപതയുടെ മുന്നറിയിപ്പ്.

മലപ്പുറം ബാങ്കിനെ കേരളബാങ്കില്‍ ലയിപ്പിച്ച നടപടി ഹൈക്കോടതി ശരിവച്ചു. ലീഗ് മുന്‍ എംഎല്‍എ യുടെയും പ്രാഥമിക ബാങ്കുകളുടെയും ഹര്‍ജികളും, റിസര്‍വ് ബാങ്ക് നിലപാടും കോടതി തള്ളി. ലയനത്തിന് അനുമതി നല്‍കിയിട്ട് എതിര്‍ത്തതെന്തിനെന്ന് കോടതി ചോദിച്ചു. സഹകരണ നിയമത്തിലെ ഭേദഗതി അസാധുവാക്കണമെന്നായിരുന്നു ആര്‍ബിഐ യുടെ വാദം.

അടുത്ത മാസം രണ്ടിന് ആലപ്പുഴയില്‍ നടക്കുന്ന കാര്‍ഷിക മേഖലയിലെ മുഖാമുഖം പരിപാടിക്ക് 33 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍. പച്ചക്കറി വിറ്റ വകയില്‍ ഹോര്‍ട്ടികോര്‍പ്പിന് കോടികള്‍ നല്‍കാനുണ്ട്. കൂടാതെ പമ്പിംഗ് സബ്സിഡി, വിള നാശ നഷ്ടപരിഹാരം എന്നീ ഇനങ്ങളിലും കോടികളുടെ കുടിശ്ശിക നല്‍കാനുണ്ട്. ഇതിനിടെയാണ് കാര്‍ഷിക മേഖലയിലെ മുഖാമുഖത്തിനുള്ള 33 ലക്ഷം അനുവദിച്ച തീരുമാനം വരുന്നത്. ഇതില്‍ 20 ലക്ഷം കൃഷിവകുപ്പിന്റെ പദ്ധതി ചെലവിനായി വകയിരുത്തിയ തുകയില്‍ നിന്നാണ് നല്‍കുന്നത്. ബാക്കി വകുപ്പിന് കീഴില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നും പൊതുമേഖലാ ബാങ്കുകളില്‍ നിന്നും സ്പോണ്‍സര്‍ഷിപ്പായി കണ്ടെത്താനാണ് ഉത്തരവ് നല്‍കിയിട്ടുള്ളത്.

വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് വയനാട് ബിജെപി ജില്ലാ പ്രസിഡന്റ് കെപി മധുവിനെ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി. ജില്ലാ സെക്രട്ടറി പ്രശാന്ത് മലവയലിനാണ് പകരം ചുമതല. വന്യജീവി ആക്രമണങ്ങളില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താലിനിടെ വയനാട് പുല്‍പ്പള്ളിയിലുണ്ടായ സംഘര്‍ഷത്തിന് കാരണം ളോഹയിട്ട ചിലരാണെന്നായിരുന്നു കെപി മധുവിന്റെ പരാമര്‍ശം. ഈ പരാമര്‍ശത്തിനെതിരെ മാനന്തവാടി രൂപത ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടവും രംഗത്തെത്തിയിരുന്നു.

യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മീനു സജീവന്റെ പേരില്‍ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നതായി പരാതി. സംഭവത്തെ തുടര്‍ന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് മീനു പരാതി നല്‍കി. വിദേശ നമ്പറില്‍ നിന്ന് മീനുവിന്റെ സുഹൃത്തുക്കള്‍ക്ക് വീഡിയോ അയച്ചതായി പരാതിയില്‍ പറയുന്നു. ആലപ്പുഴ വള്ളികുന്നം സ്വദേശിയുടെ പേരിലുള്ള വിദേശ നമ്പറാണിത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

കേരള യൂണിവേഴ്സിറ്റിയുടെ തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിനുള്ളില്‍ കണ്ടെത്തിയ മനുഷ്യന്റെ അസ്ഥികൂടം 20 അടി താഴ്ചയുള്ള പഴയ വാട്ടര്‍ ടാങ്കിനുള്ളില്‍ നിന്നും പൊലീസും അഗ്നിരക്ഷാ സേനാംഗങ്ങളും കൂടി പുറത്തെടുത്തു. ഇന്നലെയാണ് ക്യാമ്പസിലെ ജീവനക്കാര്‍ ബോട്ടണി ഡിപ്പാര്‍ട്ട്മെന്റിനോട് ചേര്‍ന്ന വാട്ടര്‍ ടാങ്കിന്റെ മാന്‍ഹോള്‍ വഴി അസ്ഥികൂടം കണ്ടത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് കഴക്കൂട്ടം പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി പരിശോധിച്ചിരുന്നു. അസ്ഥികൂടത്തിനൊപ്പം തൊപ്പി, ടൈ, റീഡിംഗ് ഗ്ലാസ് എന്നിവയും കണ്ടെത്തിയിട്ടുണ്ട്. അതേസമയം അസ്ഥികൂടം തലശേരി സ്വദേശിയുടേതാണോയെന്ന് സംശയം. അസ്ഥികൂടത്തിന് സമീപത്ത് നിന്ന് തലശേരി വിലാസത്തിലുള്ള ഡ്രൈവിംഗ് ലൈസന്‍സ് കിട്ടിയതാണ് ഇത്തരത്തിലൊരു സംശയമുണ്ടാകാന്‍ കാരണം.

ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്ന ഭാര്യ വര്‍ക്കല ചാവര്‍കോട് സ്വദേശി ലീല മരിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അശോകന്‍ റിമാന്‍ഡിലാണ്. ഫെബ്രുവരി 26 ന് പുലര്‍ച്ചെ ഒരു മണിയോടുകൂടിയായിരുന്നു സംഭവം. 70 ശതമാനത്തോളം പൊള്ളലേറ്റ ലീല ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സിയിലായിരുന്നു.

ക്വാട്ടേഴ്സിനുള്ളില്‍ വനം വകുപ്പ് ഉദ്യോഗസ്ഥനായ എഴുകുമണ്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസറും പാലക്കാട് സ്വദേശിയുമായ രവീന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണന്നാണ് പ്രാഥമിക നിഗമനമെന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിനുശേഷമെ വ്യക്തമാകുകയുള്ളുവെന്നും പൊലീസ് പറഞ്ഞു.

താനൂരില്‍ അമ്മ കൊന്നു കുഴിച്ചു മൂടിയ മൂന്നു ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു. ബക്കറ്റില്‍ വെള്ളം നിറച്ച ശേഷം കുട്ടിയെ മുക്കി കൊല്ലുകയായിരുന്നുവെന്നും, മാനഹാനി ഭയന്നാണ് കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും അമ്മ ജുമൈലത്ത് പൊലീസിന് മൊഴി നല്‍കി. ജുമൈലത്ത് ഒരു വര്‍ഷമായി ഭര്‍ത്താവുമായി തെറ്റിപിരിഞ്ഞു കഴിയുകയായിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ സിപിഎമ്മും സിപിഐയും രണ്ട് വീതം സീറ്റുകളില്‍ മത്സരിക്കും. 2019-ലും രണ്ട് സീറ്റുകളിലായിരുന്നു ഇരുപാര്‍ട്ടികളും മുന്നണിയില്‍ മത്സരിച്ചിരുന്നത്. രണ്ടിടത്തും ഇരുപാര്‍ട്ടികളും ജയിക്കുകയും ചെയ്തിരുന്നു.

ഹിമാചല്‍പ്രദേശില്‍ ബിജെപിക്ക് വോട്ട് ചെയ്ത കോണ്‍ഗ്രസ് എംഎല്‍എ മാരെ കൂറുമാറ്റ നിരോധന നിയമപ്രകാരം സ്പീക്കര്‍ അയോഗ്യരാക്കി. ബാക്കിയുള്ള എംഎല്‍എമാരെ കൂടെ നിര്‍ത്താന്‍ മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു ഷിംലയില്‍ യോഗം വിളിച്ച് ചേര്‍ത്തു. അതോടൊപ്പം എഐസിസി നിരീക്ഷകര്‍ കോണ്‍ഗ്രസ് അധ്യക്ഷന് ഇന്ന് റിപ്പോര്‍ട്ട് നല്‍കും.

തെരഞ്ഞെടുപ്പില്‍ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി നാളെ പുറത്തിറക്കുമെന്ന് സൂചന. 400 സീറ്റ് എന്ന ലക്ഷ്യവുമായി ഇറങ്ങുന്ന ബിജെപി ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ മുതല്‍ പ്രദേശിക താരങ്ങളെവരെ പരിഗണിക്കുന്നു എന്നാണ് വിവരം.

മുന്‍ എംപിയും ചലച്ചിത്ര താരവുമായ ജയപ്രദയെ മാര്‍ച്ച് ആറിനകം അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ യുപി കോടതിയുടെ ഉത്തരവ്. തെരഞ്ഞെടുപ്പ് ചട്ടലംഘനവുമായി ബന്ധപ്പെട്ട ഒരു കേസില്‍ ഏഴ് പ്രാവശ്യം സമന്‍സ് അയച്ചിട്ടും ഹാജരാകാതിരുന്ന സാഹചര്യത്തിലാണ് ജയപ്രദയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഉത്തര്‍പ്രദേശിലെ രാംപുരിലെ കോടതി ഉത്തരവിട്ടിരിക്കുന്നത്.

മദ്ധ്യപ്രദേശിലെ ദിണ്ടോരിയില്‍ പിക്കപ്പ് വാഹനം തലകീഴായി മറിഞ്ഞ് പതിനാല് പേര്‍ മരിച്ചു. 21 പേര്‍ക്ക് പരിക്കേറ്റു. പ്രദേശത്ത് നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം ഗ്രാമീണര്‍ പിക്കപ്പില്‍ മടങ്ങുന്നതിനിടെയായിരുന്നു അപകടം.ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതിന് പിന്നാലെ വാഹനം തലകീഴായി മറിയുകയായിരുന്നു.

അല്‍ നസ്ര്- അല്‍ ഷബാബ് മത്സരത്തിനിടെ അശ്ലീല ആംഗ്യം കാണിച്ചതിന് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഒരു കളിയില്‍ സസ്‌പെന്‍ഷനും 30,000 സൗദി റിയാല്‍ പിഴയും. മത്സരത്തിനിടെ മെസി മെസി എന്ന് ആര്‍ത്തുവിളിച്ച ആരാധകര്‍ക്ക് നേരെയായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അശ്ലീല ആംഗ്യം.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മാധ്യമവിഭാഗമായ വയകോം18 ഉം വാള്‍ട്ഡിസ്നിയുടെ ഇന്ത്യയിലെ മീഡിയ ബിസിനസ് വിഭാഗമായ സ്റ്റാര്‍ ഇന്ത്യയുമായുള്ള ലയനക്കരാറില്‍ ഇരുകമ്പനികളും ഒപ്പുവെച്ചു. ലയനത്തോടെ സംയുക്തസംരംഭത്തിന് ഏകദേശം 70,353 കോടി രൂപയുടെ മൂല്യമുണ്ടാവും. വയകോം18 സ്റ്റാര്‍ ഇന്ത്യയില്‍ ലയിക്കുന്ന കരാറിലാണ് ഇരുവിഭാഗവും ഒപ്പുവെച്ചത്. നിത അംബാനിയാവും സംയുക്തസംരംഭത്തിന്റെ ചെയര്‍പേഴ്സണ്‍. നേരത്തെ വാള്‍ട്ഡിസ്നിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഉദയ് ശങ്കറാണ് വൈസ് ചെയര്‍മാന്‍. നിലവില്‍ അദ്ദേഹം വയകോം18 ബോര്‍ഡ് അംഗമാണ്. സംയുക്ത സംരംഭത്തില്‍ റിലയന്‍സിന് 63.16 ശതമാനം ഓഹരി പങ്കാളിത്തമാണ് ഉണ്ടാവുക. ഡിസ്നിക്ക് 36.84 ശതമാനവും. സംയുക്ത സംരംഭത്തെ റിലയന്‍സ് ആണ് നിയന്ത്രിക്കുക. റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 16.34 ശതമാനവും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മാധ്യമവിഭാഗമായ വയകോം18ന് 36.84 ശതമാനവും ഓഹരി പങ്കാളിത്തമുണ്ടാവുമെന്ന് റിലയന്‍സ് പ്രസ്താവനയില്‍ അറിയിച്ചു. റെഗുലേറ്ററി അടക്കമുള്ള തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി 2024 അവസാനത്തോടെയോ 2025 ജനുവരി ആദ്യത്തോടെയോ സംയുക്ത സംരംഭം യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.റിലയന്‍സ് 11,500 കോടി രൂപ പുതിയ സംയുക്തസംരഭത്തില്‍ നിക്ഷേപിക്കും. ഒടിപി ബിസിനസിന്റെ വളര്‍ച്ച മുന്നില്‍ കണ്ടാണ് നിക്ഷേപം നടത്തുക. ലയനത്തോടെ വിനോദ ചാനലുകളായ കളേഴ്സ്, സ്റ്റാര്‍പ്ലസ്, സ്റ്റാര്‍ഗോള്‍ഡ് എന്നിവയും സ്പോര്‍ട്സ് ചാനലുകളായ സ്റ്റാര്‍സ്പോര്‍ട്സ്, സ്പോര്‍ട്18 എന്നിവയും ജിയോസിനിമയും ഹോട്സ്റ്റാറും പുതിയ സംയുക്തസംരംഭത്തിന് കീഴിലാവും.

യാത്രയ്ക്ക് പോകുന്നവരില്‍ ഗൂഗിള്‍ മാപ്പിനെ ആശ്രയിക്കാത്തവര്‍ ഇന്ന് ചുരുക്കമായിരിക്കും. എത്തേണ്ട സ്ഥലത്തേയ്ക്കുള്ള വഴി കണ്ടെത്താന്‍ മുഖ്യമായി ഗൂഗിള്‍ മാപ്പിനെയാണ് എല്ലാവരും ആശ്രയിക്കുന്നത്. യാത്രയില്‍ ഗൂഗിള്‍ മാപ്പ് കൂടുതല്‍ പ്രയോജനകരമാകാന്‍ നിരവധി ഫീച്ചറുകളും ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഒന്നാണ് ഗ്ലാന്‍സബിള്‍ ഡയറക്ഷന്‍ ഫീച്ചര്‍. നാവിഗേറ്റ് ചെയ്യുമ്പോള്‍ ഒരേസമയം ഉപയോഗിക്കാവുന്ന ഗൂഗിള്‍ മാപ്പ്‌സിലെ ഒരു പുതിയ ക്രമീകരണമാണിത്. ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഒരേ പോലെ ഉപയോഗിക്കാന്‍ കഴിയുന്നതാണ് ഈ ഫീച്ചര്‍. എത്തേണ്ട സ്ഥലം എപ്പോള്‍ എത്തുമെന്നുള്ള കൃത്യമായ ലൈവ് വിവരം നല്‍കുന്നത് അടക്കമുള്ള സേവനങ്ങളാണ് ഈ ഫീച്ചര്‍ നല്‍കുന്നത്. അടുത്ത ടേണ്‍ എവിടെയാണ് എന്ന വിവരം, യഥാര്‍ഥ പാതയില്‍ നിന്ന് മാറിയാല്‍ ഓട്ടോമാറ്റിക്കായി റൂട്ട് ശരിയാക്കുന്ന രീതി അടക്കമുള്ളവയാണ് മറ്റു സേവനങ്ങള്‍. സ്മാര്‍ട്ട്‌ഫോണിന്റെ ലോക്ക് സ്‌ക്രീനില്‍ നോട്ടിഫിക്കേഷന്‍ ലഭിക്കുന്ന വിധമാണ് ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. ഫോണ്‍ അണ്‍ലോക്ക് ചെയ്യാതെ തന്നെ വിവരങ്ങള്‍ ലഭിക്കും. യാത്രയെ ഒരുവിധത്തിലും തടസ്സപ്പെടുത്താതെയാണ് ഇതില്‍ വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഗൂഗിള്‍ മാപ്പ്‌സില്‍ പ്രൊഫൈല്‍ പിക്ചര്‍ ടാപ്പ് ചെയ്ത് വേണം ഈ ഫീച്ചര്‍ ആക്ടീവ് ആക്കേണ്ടത്. തുടര്‍ന്ന് സെറ്റിങ്‌സ് തെരഞ്ഞെടുക്കുക. നാവിഗേഷന്‍ സെറ്റിങ്‌സില്‍ പോയി ‘Glanceable directions while navigating’ എന്ന ടോഗിള്‍ ഓണ്‍ ചെയ്യുന്നതോടെ ഇത് ലൈവ് ആകും.

മഞ്ഞുമ്മല്‍ ബോയ്സ് തമിഴ്നാട്ടിലും വന്‍ കളക്ഷനാണ് നേടിക്കൊണ്ടിരിക്കുന്നത്. ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്സ് തമിഴ്നാട് കളക്ഷനില്‍ പുതിയ ഒരു റെക്കോര്‍ഡും നേടിയിരിക്കുകയാണ്. തമിഴ്നാട്ടില്‍ ഒരു മലയാള സിനിമയുടെ കളക്ഷനില്‍ എക്കാലത്തേയും ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്. മഞ്ഞുമ്മല്‍ ബോയ്സ് തമിഴ്നാട്ടില്‍ മൂന്ന് കോടി രൂപയിലധികം നേടിയപ്പോള്‍ ടൊവിനോ തോമസിന്റെ 2018ന്റെ റെക്കോര്‍ഡാണ് മറികടന്നത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. തമിഴ്നാട്ടിലെ ഗുണ കേവ് അടിസ്ഥാനമാക്കിയിട്ടുള്ള ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. യഥാര്‍ഥ സംഭവങ്ങള്‍ ആസ്പദമാക്കിയ ഒരു ചിത്രവുമാണ് മഞ്ഞുമ്മല്‍ ബോയ്സ്. തമിഴ്നാടാണ് പ്രധാനമായും മഞ്ഞുമ്മല്‍ ബോയ്സിന്റെ കഥാ പരിസരം എന്നത് അന്നാട്ടില്‍ വലിയ ഗുണകരമായി മാറിയിട്ടുണ്ട്. മഞ്ഞുമ്മല്‍ ബോയ്സ് കാണുകയും താരങ്ങളെയും സംവിധായകനെയും അഭിനന്ദിക്കുകയും ചെയ്തിരുന്നു നടന്‍ കമല്‍ഹാസന്‍. മഞ്ഞുമ്മല്‍ ബോയ്സ് ആഗോളതലതത്തില്‍ 50 കോടി ക്ലബില്‍ എത്തുകയും ചെയ്തിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ഖാലിദ് റഹ്‌മാന്‍, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, വിഷ്ണു രഘു, അരുണ്‍ കുര്യന്‍ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സംവിധായകന്‍ മോഹന്‍ലാല്‍ എന്നതിനാല്‍ ശ്രദ്ധയാകര്‍ഷിച്ച ചിത്രമാണ് ബറോസ്. നായകനായി എത്തുന്നതും മോഹന്‍ലാലാണ്. മാര്‍ച്ച് 28നാണ് മോഹന്‍ലാലിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ റിലീസ് എന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ അവസാനിക്കാത്തതിനാല്‍ ചിത്രത്തിന്റെ റിലീസ് നീളുമെന്നും മെയ് ആറിനായിരിക്കും പ്രദര്‍ശനത്തിന് എത്തുക എന്നുമാണ് അനൗദ്യോഗികമായ റിപ്പോര്‍ട്ട്. മോഹന്‍ലാല്‍ നായകനായി എത്തുന്ന ബറോസ് ചിത്രത്തിന്റ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഹോളിവുഡില്‍ നടക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. സംവിധാനത്തിനൊപ്പം ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത് എന്നത് പ്രേക്ഷകര്‍ക്ക് കൗതുകമുണര്‍ത്തുന്ന ഒന്നാണ്. മോഹന്‍ലാലിന്റെ ബറോസ് ഒരു ത്രിഡി ചിത്രമായിട്ടാണ് പ്രദര്‍ശനത്തിന് എത്തുക. മലയാളത്തിലെ ഒരു എപ്പിക് ഫാന്റസി ചിത്രമായിരിക്കും ബറോസ്. മായ, സീസര്‍, ഗുരു സോമസുന്ദരം തുടങ്ങിയിവരും ബറോസില്‍ നിര്‍ണായക വേഷത്തില്‍ എത്തുന്നു. ചിത്രം ഒരുങ്ങുന്നത് ജിജോ പുന്നൂസ് എഴുതിയ ബറോസ്: ഗാര്‍ഡിയന്‍ ഓഫ് ദ ഗാമാസ് ട്രെഷര്‍ എന്ന നോവലിനെ ആസ്പദമാക്കിയാണ്. നിര്‍മാണം ആന്റണി പെരുമ്പാവൂരാണ്.

പ്രിയാമണിയുടെ യാത്രകള്‍ക്ക് ഇനി കൂട്ടാകുന്നത് മെഴ്‌സിഡീസിന്റെ അത്യാഡംബരം. ജവാനിലൂടെ ഷാരൂഖിനൊപ്പം ബോളിവുഡില്‍ മിന്നുന്ന പ്രകടനം കാഴ്ച വച്ച താരസുന്ദരിയുടെ ഗാരിജിലെത്തിയ പുതിയ അതിഥി മെഴ്‌സിഡീസ് ബെന്‍സ് ജി എല്‍ സി ആണ്. രണ്ടു മോഡലുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ പെട്രോള്‍ മോഡലിന് 74.20 ലക്ഷം രൂപയും ഡീസല്‍ മോഡലിന് 75.20 ലക്ഷം രൂപയുമാണ് വില. മെഴ്‌സിഡീസിന്റെ വിതരണക്കാരായ ഓട്ടോഹാങ്ങറിന്റെ മുംബൈ ഡീലര്‍ഷിപ്പില്‍ നിന്നാണ് പ്രിയാമണി വാഹനം സ്വന്തമാക്കിയത്. ആഡംബര എസ് യു വി യുടെ ഡെലിവറി സ്വീകരിക്കുന്ന ചിത്രവും ഓട്ടോഹാങ്ങര്‍ പുറത്തു വിട്ടിരുന്നു. പോളാര്‍ വൈറ്റ് നിറത്തിലുള്ള ബെന്‍സ് എസ്യുവിയാണ് താരം തിരിഞ്ഞെടുത്തത്. വേരിയന്റ് ഏതാണെന്നു വ്യക്തമല്ല. ആഡംബരം, സുരക്ഷ അതിനൊപ്പം തന്നെ പെര്‍ഫോമന്‍സിലും മുമ്പിലാണ് ഈ കരുത്തന്‍. രണ്ടു ലീറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളാണ് വാഹനത്തിന്. ഡീസല്‍ എന്‍ജിന്‍ മോഡലിന് 197 എച്ച്പി കരുത്തും 440 എന്‍എം ടോര്‍ക്കുമുണ്ട്. വേഗം 100 കടക്കാന്‍ 8 സെക്കന്‍ഡ് മാത്രം മതി ഈ കരുത്തന്. പെട്രോള്‍ മോഡലിന് 258 എച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കുമുണ്ട്. വേഗം നൂറ് കടക്കാന്‍ വേണ്ടത് 6.2 സെക്കന്‍ഡ് മാത്രം.

നിര്‍മ്മമമായ, നിര്‍മ്മത്സരമായ ഇഷ്ടത്തോടെ കാഴ്ചകളും സംഭവങ്ങളും അനുഭവങ്ങളും ആഖ്യാനം ചെയ്യുന്ന, ആത്മീയതയുടെ പറമ്പുകളിലൂടെ ഭൗതികമായൊരു നടവഴി കണ്ടെത്തുന്ന എസ്. ജോസഫിന്റെ ഏറ്റവും പുതിയ കവിതകളുടെ സമാഹാരം. സി.ജെ. ജോര്‍ജ്ജിന്റെ പഠനം. ‘കണ്ണാടിയില്‍’. എസ്.ജോസഫ്. ഡിസി ബുക്സ്. വില 180 രൂപ.

രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടുന്നതിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ് അമിത വിശപ്പ്. പതിവായി രക്ത പരിശോധന നടത്തി, രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ഇതുള്ളവര്‍ക്ക് എത്ര കഴിച്ചാലും വയറു നിറഞ്ഞതായി തോന്നില്ല. അതുകൊണ്ട് ഇടയ്ക്കിടെ എന്തെങ്കിലുമൊക്കെ കഴിച്ചോണ്ടിരിക്കണം. ഇങ്ങനൊരു തോന്നല്‍ തോന്നുവെങ്കില്‍ അത് അത്ര നിസാരമല്ല. ഇടയ്ക്കിടെയുള്ള ഈ കഴിപ്പ് നിങ്ങളുടെ ശരീരഭാരം കൂട്ടാനും ആരോഗ്യം മോശമാകാനും കാരണമാകും. ഇങ്ങനെ ഇടയ്ക്കിടെ വിശപ്പ് തോന്നാല്‍ പലകാരണങ്ങളുണ്ടാകും. ഭക്ഷണത്തിലെ പ്രോട്ടീന്‍, ഫൈബര്‍ എന്നിവയുടെ അഭാവം. ഭക്ഷണം കഴിക്കുമ്പോള്‍ വയറു നിറഞ്ഞുവെന്ന തോന്നല്‍ ഉണ്ടാവാന്‍ ധാരാളം ഫൈബറും പ്രോട്ടീനും അടങ്ങിയ ഭക്ഷണം ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. വ്യായാനം പോലുള്ള ശരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യുമ്പാള്‍ ശരീരത്തില്‍ ധാരാളം കലോറി ആവശ്യമാണ്. പലപ്പോഴും ദാഹവും വിശപ്പും തമ്മില്‍ തിരിച്ചറിയാതെ വരാനിടെയുണ്ട്. ദാഹം തോന്നിയാലും വിശപ്പാണെന്ന് കരുതി എന്തെങ്കിലും കഴിക്കും. ഇത്തരം സാഹചര്യത്തില്‍ കുറച്ചു വെള്ളം കുടിച്ചു നോക്കൂ. മികച്ച കലോറി ഫ്രീ പരിഹാരം കൂടിയാണിത്. ഭക്ഷണം കഴിക്കുമ്പോള്‍ പരമാവധി ചവച്ചരച്ച് കഴിക്കാന്‍ ശ്രദ്ധിക്കുക. ഭക്ഷണം വേഗത്തില്‍ കഴിക്കുന്ന ശീലം വയറു നിറഞ്ഞതായി തോന്നിക്കില്ല. അതിനാല്‍ കൂടുതല്‍ ഭക്ഷണം കഴിക്കാനും അമിതഭാരമുണ്ടാകാനും കാരണമാകും.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.93, പൗണ്ട് – 105.03, യൂറോ – 89.94, സ്വിസ് ഫ്രാങ്ക് – 94.41, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.99, ബഹറിന്‍ ദിനാര്‍ – 220.02, കുവൈത്ത് ദിനാര്‍ -269.58, ഒമാനി റിയാല്‍ – 215.42, സൗദി റിയാല്‍ – 22.11, യു.എ.ഇ ദിര്‍ഹം – 22.58, ഖത്തര്‍ റിയാല്‍ – 22.78, കനേഡിയന്‍ ഡോളര്‍ – 61.08.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *