◾സംസ്ഥാനത്ത് വൈദ്യുതി നിരക്ക് യൂണിറ്റിന് 80 പൈസ വരെ ജൂലൈ ഒന്നിനു വര്‍ധിപ്പിച്ചേക്കും. കെഎസ്ഇബി സമര്‍പ്പിച്ച താരിഫ് നിര്‍ദേശങ്ങളില്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ തെളിവെടുപ്പു പൂര്‍ത്തിയാക്കി. അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള വൈദ്യുതി നിരക്കു വര്‍ധനയക്കുള്ള നിര്‍ദേശമാണ് തയാറാക്കിയിരിക്കുന്നത്.
◾പുതിയ പാര്‍ലമെന്റ് മന്ദിരം ഈ മാസം 28 ന് ഉദ്ഘാടനം ചെയ്തേക്കും. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായാണു പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പതാം വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്. 970 കോടി രൂപ ചെലവിട്ട് 64,500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലാണു കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. പുതിയ മന്ദിരത്തില്‍ രാജ്യസഭാംഗങ്ങളും ലോക്സഭാംഗങ്ങളും ഉള്‍പെടെ 1224 പേരെ ഉള്‍ക്കൊള്ളാനാകും.
◾
*ഉത്സവാഘോഷങ്ങള്‍ ഇനി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ പുതിയ വലിയ ഷോറൂമില്‍ തന്നെ*
പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂരിലെ പുതിയ വലിയ ഷോറൂമില്‍ ഇപ്പോള്‍ ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്സിനായി എക്‌സ്‌ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്ലോറില്‍ വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്‍ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനോടൊപ്പം പ്രത്യേക ഗ്രൂം സ്റ്റുഡിയോയും ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരവും. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.
*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*
തൃശ്ശൂരിലെ പുളിമൂട്ടിൽ സിൽക്സിലെ വിശേഷങ്ങളറിയാം:
https://youtu.be/4-sqhUbTNeU
◾വധശിക്ഷക്കു വിധിക്കപ്പെട്ട രണ്ടു പ്രതികളുടെ സാമൂഹ്യപശ്ചാത്തലം പരിശോധിക്കാന്‍ ഹൈക്കോടതിയുടെ ഉത്തരവ്. ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ് പ്രതി നിനോ മാത്യു, ജിഷ കൊലക്കേസ് പ്രതി അമീറുള്‍ ഇസ്ലാം എന്നിവരുടെ പശ്ചാത്തലം പരിശോധിക്കാനാണ് നിര്‍ദേശം. ജയിലില്‍ പ്രതികള്‍ക്കു മാറ്റമുണ്ടായിട്ടുണ്ടോയെന്ന് ജയില്‍ ഡിജിപിയോടും റിപ്പോര്‍ട്ട് തേടി.
◾ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍നിന്ന് 25,000 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ പാക് ബോട്ടിലെത്തിയ ലഹരിസംഘം ഇന്ത്യന്‍ നഗരങ്ങളിലേക്കു മുങ്ങിയിട്ടുണ്ടോയെന്നു പരിശോധിക്കുന്നു. പാക് ലഹരിസംഘം ലക്ഷദ്വീപിലേക്കും ശ്രീലങ്കയിലേക്കും ലഹരി എത്തിക്കാനായിരുന്നു പരിപാടിയിട്ടത്. നാവികസേന പിന്തുടര്‍ന്നതോടെ അന്താരാഷട്ര കപ്പല്‍ ചാലിലേക്ക് ബോട്ട് വഴി മാറ്റുകയായിരുന്നു. മുക്കിയ കപ്പലില്‍ നാല് ടണ്‍ മയക്കുമരുന്ന് ഉണ്ടായിരുന്നതായും സംശയിക്കുന്നുണ്ട്. ഹാജി സലീം നെറ്റ് വര്‍ക്കാണ് ലഹരി മാഫിയക്കു പിറകില്‍.
◾കളമശേരി മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ച രോഗി പിടിയില്‍. വട്ടേക്കുന്ന് സ്വദേശി ഡോയല്‍ വാള്‍ഡിനാണ് പിടിയിലായത്. അപകടത്തില്‍ പരിക്കേറ്റ് ചികിത്സക്കായി ഇന്നലെ രാത്രി 11 ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയതായിരുന്നു ഡോയല്‍. ചികില്‍സയ്ക്കിടെ ഇയാള്‍ മുഖത്തടിച്ചുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് മെഡിക്കല്‍ കോളേജിലെ ഡോ. ഇര്‍ഫാന്‍ ഖാന്റെ പരാതിയില്‍ പറയുന്നത്.
◾തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഡോക്ടറെ അധിക്ഷേപിച്ച രോഗിയെ അറസ്റ്റു ചെയ്തു. കൈമുറിഞ്ഞ് ചികിത്സയ്ക്കെത്തിയ രോഗി പൂജപ്പുര സ്വദേശി ശബരിയാണ് അറസ്റ്റിലായത്. മുറിവ് ഡ്രെസ് ചെയ്യുന്നതിനിടെ വേദനിച്ചെന്ന് പറഞ്ഞ് ബഹളംവച്ച് ആക്രമിക്കുകയായിരുന്നെന്നാണു പരാതി.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾കൊട്ടാരക്കര ജനറല്‍ ആശുപത്രിയില്‍ ജോലിക്കിടെ ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനെ അഞ്ചു ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. പ്രതി സന്ദീപിന് വേണ്ടി അഡ്വ. ബി.എ ആളൂര്‍ കോടതിയില്‍ ഹാജരാകും. പ്രതിക്കു വേണ്ടി അഡ്വ. ആളൂര്‍ വക്കാലത്ത് ഒപ്പിട്ടു.
◾ഡോക്ടര്‍ വന്ദനദാസിനു നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ മഹിളാ കോണ്‍ഗ്രസിന്റെ ഉപവാസം. രാവിലെ ആറു മുതല്‍ വൈകീട്ട് ആറ് വരെയാണ് പ്രതിഷേധം. സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എംപിയുടെ നേതൃത്വത്തിലാണ് സമരം.
◾പാലക്കാട് കോട്ടയ്ക്കു ചുറ്റും നടക്കാനെത്തുന്നവരില്‍ നിന്ന് ഫീസ് ഈടാക്കുമെന്ന് കേന്ദ്ര പുരാവസ്തു വകുപ്പ്. പ്രതിവര്‍ഷം 600 രൂപയാണു ഫീസ്. നടത്തക്കാര്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. രാവിലെയും വൈകീട്ടും നിരവധി പേരാണ് ഇവിടെ നടക്കുന്നത്. പുതിയ നിര്‍ദേശങ്ങള്‍ക്കെതിരേ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
◾കടല്‍തീരത്തു കടലാക്രമണം തടയാന്‍ കരിങ്കല്ലും ടെട്രാപോഡും വിന്യസിപ്പിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. കാസര്‍കോട് ഉപ്പള സ്വദേശിയായ യുകെ യൂസഫിന്റെ റിട്ട് ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. കടലാക്രമണം തടയാന്‍ സാമ്പത്തിക ബാധ്യത കുറഞ്ഞതും താന്‍ വികസിപ്പിച്ചെടുത്തതുമായ ‘സീവേവ് ബ്രേക്കേഴ്സ്’ എന്ന മാതൃക നടപ്പാക്കണമെന്നാണ് ആവശ്യം. കാസര്‍കോട് ചേരങ്കൈയില്‍ സൗജന്യമായി പദ്ധതി നടപ്പാക്കിയിട്ടുണ്ട്. കേസില്‍ സര്‍ക്കാരിനു നോട്ടീസയച്ചു.
◾സിപിഎമ്മില്‍നിന്നു രാജിവച്ചശേഷം തല ബാക്കിയായത് എംഎല്‍എ ആയിരുന്നതുകൊണ്ടാണെന്നു ബിജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടി. തനിക്കും ടിപി ചന്ദ്രശേഖരന്റെ ഗതി വരുമായിരുന്നു. കോണ്‍ഗ്രസില്‍ ചേരാന്‍ കാരണം പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയാണ്. അദ്ദേഹം പറഞ്ഞു.
◾കേരള കോണ്‍ഗ്രസ് അടക്കമുള്ളവര്‍ യുഡിഎഫില്‍ തിരിച്ചെത്തണമെന്നാണ് ആഗ്രഹമെന്ന് കെ മുരളീധരന്‍ എംപി. ‘തെറ്റിദ്ധാരണ മൂലമാണ് ഇവരെല്ലാം വിട്ടുപോയത്. അവരെല്ലാം തിരികെവരണം. പക്ഷേ മുന്നണിയില്‍ ഇക്കാര്യം ചര്‍ച്ചയായിട്ടില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.
◾സംഭരിച്ച നെല്ലിന്റെ പണം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ കര്‍ഷകര്‍ പ്രക്ഷോഭത്തിന്. കുട്ടനാട്, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പാടശേഖരസമിതികള്‍ ചേര്‍ന്ന് രൂപീകരിച്ച സംയുക്ത നെല്‍ കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം. വെള്ളിയാഴ്ച മങ്കൊമ്പിലെ പാഡി ഓഫീസിനു മുന്നില്‍ കര്‍ഷക സംഗമം നടത്തും.
◾കൊച്ചിയില്‍ രാത്രി സിഐ അടക്കമുള്ള പോലീസ് സംഘത്തിനുനേരെ ആക്രമണം നടത്തിയെന്ന് ആരോപിച്ച് യുവനടനേയും എഡിറ്ററേയും അറസ്റ്റു ചെയ്തു. തൃശൂര്‍ സ്വദേശി സനൂപ്, പാലക്കാട് സ്വദേശി രാഹുല്‍രാജ് എന്നിവരാണു പിടിയിലായത്. പോലീസ് ജീപ്പില്‍ കയറാന്‍ വിസമ്മതിച്ച ഇരുവരേയും പോലീസ് റോഡിലിട്ടു മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
◾പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലികളും ഏറ്റെടുക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന കര്‍മ്മചാരി പദ്ധതിക്ക് തുടക്കമായി. കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലാണ് തൊഴില്‍ വകുപ്പ് പദ്ധതി ആദ്യം നടപ്പാക്കുന്നത്.
◾ശബരിമലയുടെ ഭാഗമായ പൊന്നമ്പലമേട്ടില്‍ അനധികൃതമായി കയറി പൂജ നടത്തിയ തമിഴ്‌നാട് സ്വദേശി നാരായണനെതിരേ കേസ്. അനധികൃതമായി വനത്തില്‍ കയറിയതിനാണ് കേസ്. ശബരിമലയില്‍ മുമ്പ് കീഴ്ശാന്തിയുടെ സഹായിയായിരുന്നു നാരായണന്‍.
◾സിനിമ നിര്‍മാതാവ് പി കെ ആര്‍ പിള്ള അന്തരിച്ചു. തൃശൂര്‍ പട്ടിക്കാട്ടെ വീട്ടില്‍ ആയിരുന്നു അന്ത്യം. സൂപ്പര്‍ഹിറ്റ് സിനിമയായ ചിത്രം ഉള്‍പ്പടെ 22 സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്.
◾ആലപ്പുഴയില്‍ ഹൗസ് ബോട്ടുകളില്‍ പരിശോധന. തുറമുഖ വകുപ്പും പൊലീസും പള്ളാത്തുരുത്തി കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡില്‍ ഒരു ബോട്ട് പിടിച്ചെടുത്തു. മതിയായ സുരക്ഷാ സൗകര്യങ്ങളില്ലാതെ പ്രവര്‍ത്തിച്ച പതിനഞ്ച് ബോട്ടുകള്‍ക്ക് നോട്ടീസ് നല്‍കി.
◾കര്‍ണാടകത്തില്‍ ആദ്യ രണ്ടു വര്‍ഷം തനിക്കു മുഖ്യമന്ത്രിയാകണമെന്ന് കെപിസിസി പ്രസിഡന്റ് ഡികെ ശിവകുമാര്‍. ആദ്യ രണ്ടു വര്‍ഷം സിദ്ധരാമയ്യക്കും പിന്നീട് ഡികെ ശിവകുമാറിനും എന്ന ഹൈക്കമാന്‍ഡ് ഫോര്‍മുല തിരുത്തണമെന്നാണ് ആവശ്യം. ശിവകുമാര്‍ സോണിയ ഗാന്ധിയെ കാണാന്‍ ശ്രമിച്ചെങ്കിലും അവര്‍ സിംലയിലാണ്. സമവായ ഫോര്‍മുലകളില്‍ ഹൈക്കമാന്‍ഡ് നേതൃത്വം ഉറപ്പു നല്‍കണമെന്നും ശിവകുമാര്‍ ആവശ്യപ്പെട്ടു.
◾ഐപിഎല്ലില്‍ ഇന്ന് നിലവിലെ മൂന്നാം സ്ഥാനക്കാരായ മുംബൈ ഇന്ത്യന്‍സും നാലാം സ്ഥാനക്കാരായ ലഖ്നൗ സൂപ്പര്‍ ജയന്റ്സും തമ്മില്‍ ഏറ്റുമുട്ടും. വൈകീട്ട് 7.30 നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിച്ചാല്‍ മുംബൈക്ക് പ്ലേ ഓഫ് ഉറപ്പിക്കാനാകും.
◾കേരളം ആസ്ഥാനമായ കല്യാണ്‍ ജ്യുവലേഴ്‌സിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തിലെ അറ്റാദായം 93 ശതമാനം വര്‍ധിച്ച് 432 കോടി രൂപയായി. മുന്‍ വര്‍ഷം സമാന കാലയളവിലിത് 224 കോടി രൂപ രൂപയായിരുന്നു. നികുതിക്കും പലിശയ്ക്കും മുമ്പുള്ള സംയോജിത വരുമാനം മുന്‍ വര്‍ഷത്തെ 10,818 കോടി രൂപയില്‍ നിന്ന് 14,071 കോടി രൂപയായി ഉയര്‍ന്നു. 30 ശതമാനമാണ് വളര്‍ച്ച. 2023 സാമ്പത്തിക വര്‍ഷത്തിന്റെ ജനുവരി-മാര്‍ച്ച് പാദത്തില്‍ കമ്പനി 69.8 കോടി രൂപയുടെ ലാഭം നേടി. മുന്‍ വര്‍ഷത്തെ സമാനകാലയളവിലിത് 72കോടി രൂപയായിരുന്നു. മൂന്നു ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. ലാഭ മാര്‍ജിന്‍ 7.6 ശതമാനമായി തുടരുന്നു. കമ്പനിയുടെ നാലാം പാദത്തിലെ സംയോജിത വരുമാനം മുന്‍ വര്‍ഷത്തെ 2,857 കോടി രൂപയില്‍ നിന്ന് 18.4 ശതമാനം ഉയര്‍ന്ന് 3,381.8 കോടി രൂപയായി. തൊട്ടു മുന്‍ പാദത്തിലിത് 3884.1 കോടി രൂപയായിരുന്നു. 13 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള മൊത്ത വരുമാനം നാലാം പാദത്തില്‍ മുന്‍ സാമ്പത്തിക വര്‍ഷത്തിലെ സമാന പാദത്തിലെ 425 കോടി രൂപയില്‍ നിന്നും 29 ശതമാനം വളര്‍ച്ചയോടെ 549 കോടി രൂപയായി. മുന്‍ വര്‍ഷം സമാന പാദത്തിലിത് 33 കോടി രൂപയായിരുന്നു. 27 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഇ-കൊമേഴ്‌സ് ഡിവിഷന്റെ വരുമാനം മുന്‍ വര്‍ഷത്തെ സമാനകാലയളവിലെ 39 കോടി രൂപയില്‍ നിന്നും 32 കോടി രൂപയായി കുറഞ്ഞു. നഷ്ടം ഇക്കാലയളവില്‍ 2.7 കോടി രൂപയില്‍ നിന്നും 1.9 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്.
◾വരാനിരിക്കുന്ന ഐഫോണ്‍ മോഡലുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ ടാറ്റാ ഗ്രൂപ്പ്. ഐഫോണ്‍ 15, 15 പ്ലസ് എന്നീ മോഡലുകളാകും ടാറ്റ നിര്‍മിക്കുക. കമ്പനി ആപ്പിളുമായി നിര്‍മ്മാണ കരാറില്‍ ഒപ്പിട്ടിട്ടു. ഇതോടെ ആപ്പിളിന്റെ ഇന്ത്യയിലെ നാലാമത്തെ ഐഫോണ്‍ നിര്‍മ്മാണ പങ്കാളിയായി ടാറ്റ മാറി. ടാറ്റയുമായുള്ള പങ്കാളിത്തത്തില്‍ മൊത്തം ഐഫോണുകളുടെ എത്ര ശതമാനം ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ല. അതേസമയം, വിസ്‌ട്രോണ്‍, ഫോക്‌സ്‌കോണ്‍, പെഗാട്രോണ്‍ എന്നിങ്ങനെ ആപ്പിളിന് നിലവില്‍ ഇന്ത്യയില്‍ മൂന്ന് നിര്‍മ്മാണ പങ്കാളികളുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളില്‍ ഒന്നായതിനാലാണ് ആപ്പിള്‍ നാലാമത്തെ നിര്‍മാണ പങ്കാളി എന്ന നിലയില്‍ ടാറ്റയുമായി കാരാറിലെത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്. പുതിയ ഐഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നത് രണ്ട് തരത്തില്‍ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ഗുണമായേക്കും. ഒന്ന്, പൊതുവെ ഐഫോണുകള്‍ ഇന്ത്യയില്‍ വൈകിയാണ് എത്താറുള്ളത്. ഇന്ത്യയില്‍ നിര്‍മിക്കുന്നത് കൊണ്ട് ഷിപ്മെന്റുകള്‍ വൈകുന്ന പ്രശ്നം വരുന്നില്ല. അതുകൊണ്ട് തന്നെ ഐഫോണ്‍ 15 ആദ്യം തന്നെ നമുക്ക് വാങ്ങാന്‍ കഴിഞ്ഞേക്കും. അതുപോലെ ഇന്ത്യയിലെ നിര്‍മ്മാണം ഐഫോണ്‍ 15 സീരീസിന്റെ വില കുറയ്ക്കാനും സഹായിക്കും. ഇന്ത്യയില്‍ ഇലക്ട്രോണിക് മേഖലയിലുള്ള സാന്നിധ്യം വിപുലീകരിക്കാന്‍ ശ്രമിക്കുന്ന ടാറ്റയ്ക്ക് ഇത് ഗണ്യമായ ഉത്തേജനം നല്‍കും.
◾പത്തു ദിവസം കൊണ്ട് നൂറുകോടി ക്ലബ്ബില്‍ ഇടംനേടി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘2018’. ചിത്രം നൂറുകോടി ക്ലബ്ബിലെത്തിയ വിവരം നിര്‍മാതാവ് വേണു കുന്നപ്പിള്ളിയാണ് സ്ഥിരീകരിച്ചത്. ഇതോടെ ‘2018’, ഏറ്റവും കുറഞ്ഞ ദിവസത്തില്‍ 100 കോടി ക്ലബിലെത്തിയ ചിത്രങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. എട്ട് ദിവസം കൊണ്ട് നൂറ് കോടി ക്ലബ്ബിലെത്തിയ ലൂസിഫറാണ് പട്ടികയില്‍ ഒന്നാമത്. റിലീസ് ചെയ്ത് ഒന്‍പതാം ദിനത്തില്‍ 5.18 കോടിയാണ് ചിത്രം വാരിയത്. ഈ അടുത്ത കാലത്ത് ഒരൊറ്റദിവസം കൊണ്ട് അഞ്ച് കോടിക്കു മുകളില്‍ ഗ്രോസ് ലഭിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ‘2018’. ലൂസിഫര്‍, പുലിമുരുകന്‍, ഭീഷ്മ പര്‍വം, കുറുപ്പ്, മധുര രാജ തുടങ്ങി സിനിമകളാണ് 100 കോടി ക്ലബ്ബില്‍ ഇടംനേടിയ മലയാള സിനിമകള്‍. ‘മാളികപ്പുറവും’ 100 കോടി നേടിയെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഒരിടവേളയ്ക്ക് ശേഷം തിയറ്ററുകള്‍ സജീവമായ സന്തോഷത്തിലാണ് തിയറ്റര്‍ ഉടമകളും. അഖില്‍ പി ധര്‍മജന്‍ ആണ് തിരക്കഥ. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, ലാല്‍, നരേന്‍, അപര്‍ണ്ണ ബാലമുരളി, തന്‍വി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ജാഫര്‍ ഇടുക്കി, അജു വര്‍ഗ്ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോ. റോണി, ശിവദ, വിനീത കോശി തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരന്നിരുന്നു.
◾മലയാളത്തിലെ തങ്ങളുടെ ആദ്യ വെബ് സിരീസ് ആയ ‘കേരള ക്രൈം ഫയല്‍സി’ന്റെ ടീസര്‍ പുറത്തുവിട്ട് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍. ഷിജു, പാറയില്‍ വീട്, നീണ്ടകര എന്നാണ് ആദ്യ സീസണിന്റെ ടൈറ്റില്‍. പ്രധാന കഥാപാത്രങ്ങളായി സീരിസില്‍ എത്തുന്നത് ലാലും അജു വര്‍ഗീസുമാണ്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, ബംഗാളി, മറാത്തി ഭാഷകളിലും സിരീസ് കാണാനാവും. പേര് സൂചിപ്പിക്കുന്നതുപോലെ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിലുള്ള ഈ സിരീസ് കഴിഞ്ഞ മാസമാണ് പ്രഖ്യാപിക്കപ്പെട്ടത്. മലയാളത്തിലെ ഏറ്റവും വലിയ വെബ് സിരീസ് എന്ന് അണിയറക്കാര്‍ വിശേഷിപ്പിക്കുന്ന സിരീസിന്റെ ഓരോ സീസണിലും തികച്ചും വ്യത്യസ്തങ്ങളായ കുറ്റാന്വേഷണ കഥകളാവും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുക. പൂര്‍ണ്ണമായും കേരളീയ പശ്ചാത്തലത്തിലാണ് ഓരോ കഥകളും അവതരിപ്പിക്കുക. ഉദ്വേഗജനകമായ കുറ്റാന്വേഷണ കഥയ്ക്കൊപ്പം പ്രേക്ഷകരെ ആവേശത്തിലേക്കുയര്‍ത്തുന്ന വേറിട്ട അഭിനയ മുഹൂര്‍ത്തങ്ങളും നിറയുന്നതാണ് ആദ്യ സീസണെന്ന് അണിയറക്കാരുടെ വാക്ക്.
◾അഹമ്മദാബാദ് ആസ്ഥാനമായുള്ള സ്റ്റാര്‍ട്ട്-അപ്പ് മാറ്റര്‍ തങ്ങളുടെ ഐറ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് തുടങ്ങുന്നു. 1,43,999 രൂപ പ്രാരംഭ വിലയില്‍ ആണ് ഇന്ത്യയിലെ ആദ്യ ഗിയര്‍ ഇലക്ട്രിക് ബൈക്ക് എന്ന സവിശേഷതയുള്ള ഈ ബൈക്ക് എത്തുന്നത്. ഇപ്പോഴിതാ ബൈക്കിന്റെ ആദ്യ 9,999 പ്രീ-ബുക്കിംഗുകള്‍ക്ക് പ്രത്യേക ഓഫറും പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. 1,999 രൂപ ടോക്കണ്‍ തുക നല്‍കി ബൈക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന ആദ്യത്തെ 9,999 ഉപഭോക്താക്കള്‍ക്ക് വാങ്ങുമ്പോള്‍ 5,000 രൂപയുടെ ആനുകൂല്യം നേടാം. 10,000 മുതല്‍ 29,999 പ്രീ-ബുക്കിംഗുകള്‍ വരെ, ഉപഭോക്താക്കള്‍ക്ക് 2,999 ടോക്കണ്‍ തുകയ്ക്ക് ബുക്ക് ചെയ്യാനും വാങ്ങുമ്പോള്‍ 2,500 രൂപയുടെ ആനുകൂല്യം നേടാനും കഴിയും. മെയ് 17 മുതല്‍ രാജ്യത്തെ 25 നഗരങ്ങളിലും ജില്ലകളിലും മാറ്റര്‍ ഏറ ഇലക്ട്രിക് മോട്ടോര്‍ബൈക്കിന്റെ ബുക്കിംഗ് ആരംഭിക്കും. 30,000 മുതല്‍, ഉപഭോക്താക്കള്‍ക്ക് ടോക്കണ്‍ തുകയായ 3,999 രൂപയ്ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ കഴിയും. അതേസമയം അധിക ആനുകൂല്യങ്ങളൊന്നും ലഭ്യമല്ല. എന്നിരുന്നാലും, റദ്ദാക്കിയാല്‍ എല്ലാ ഉപഭോക്താക്കള്‍ക്കും പ്രീ-ബുക്കിംഗ് തുക പൂര്‍ണ്ണമായും റീഫണ്ട് ചെയ്യപ്പെടും. ഹൈദരാബാദ്, ചെന്നൈ, മുംബൈ, അഹമ്മദാബാദ്, ഡല്‍ഹി എന്‍സിആര്‍, കൊല്‍ക്കത്ത തുടങ്ങി രാജ്യത്തെ 25 നഗരങ്ങളിലും ജില്ലകളിലും മെയ് 17 മുതല്‍ ബുക്കിംഗ് ആരംഭിക്കും.
◾ആഖ്യാനത്തില്‍ ഇരുട്ടിനും കയോസ് എന്ന ആദിമമായ അവ്യവസ്ഥയ്ക്കും ഇടം നല്‍കിക്കൊണ്ട് മനുഷ്യാവസ്ഥയെ കഥനവത്കരിക്കാനാണ് മധുപാല്‍ ശ്രമിക്കുന്നത്. അപ്പോഴും ആ ഇരുണ്ട ആഴത്തിനുള്ളില്‍ ഒരു പ്രകാശമുദിക്കുന്നു. സ്ത്രൈണമായ ആത്മീയതയുടെയും കരുണയുടെയും പ്രകാശമാണത്. ആ പ്രകാശം ഈ കഥകളെയും കയോസില്‍നിന്നു കരകയറ്റി, ഇനിയും ഈ ഭൂമിയില്‍ ജീവിതം സാദ്ധ്യമാണെന്ന വിശ്വാസത്തിന്റെ ഉറപ്പുള്ള കരയില്‍ അവയെ ഘടനപ്പെടാനും കഥനപ്പെടാനുമനുവദിക്കുന്നു. ഒറ്റത്തുരുത്തുകളാകുന്ന മനസ്സുകളുടെ വിഹ്വലതകളും വിചാരങ്ങളും വിഷമതകളും ഒരു സ്ഫടികത്തിലെന്നവിധം
പ്രകാശിതമാക്കുന്ന കഥകള്‍. മധുപാലിന്റെ ഏറ്റവും പുതിയ കഥാസമാഹാരം. ‘ഇരുകരകള്‍ക്കിടയില്‍ ഒരു ബുദ്ധന്‍’. ചിത്രീകരണം-ദേവപ്രകാശ്. മാതൃഭൂമി. വില 187 രൂപ.
◾കോവിഡ് അണുബാധയ്ക്ക് ശേഷം പല രോഗികളിലും കാണപ്പെട്ട ഒരു ദീര്‍ഘകാല കോവിഡ് ലക്ഷണമാണ് അത്യധികമായ ക്ഷീണം. ഇതിനു പിന്നില്‍ നാഡീവ്യൂഹ വ്യവസ്ഥയ്ക്ക് ചില സ്ഥലങ്ങളില്‍ ഉണ്ടാകുന്ന മന്ദതയാണെന്ന് കണ്ടെത്തിയിരിക്കുകയാണ് യുകെ ന്യൂകാസില്‍ സര്‍വകലാശാലയിലെ ഗവേഷകര്‍. പ്രധാനമായും മൂന്ന് കേന്ദ്രങ്ങളിലാണ് കോവിഡ് മൂലം നാഡീവ്യൂഹ വ്യവസ്ഥ ബാധിക്കപ്പെടുന്നത്. തലച്ചോറിലെ കോര്‍ട്ടിക്കല്‍ സര്‍ക്യൂട്ടാണ് ഇതില്‍ ആദ്യത്തേത്. ബോധപൂര്‍വമല്ലാത്ത ശാരീരിക പ്രക്രിയകളായ രക്തസമ്മര്‍ദം, ശ്വസനം തുടങ്ങിയവയെ നിയന്ത്രിക്കുന്ന നാഡീവ്യൂഹ ശൃംഖലയായ ഓട്ടോണോമിക് നാഡീവ്യൂഹ വ്യവസ്ഥയാണ് അടുത്തത്. പേശികളിലെ നാഡീതന്തുക്കളും വ്യായാമം ചെയ്യുമ്പോള്‍ കോവിഡ് രോഗികളില്‍ പെട്ടെന്ന് ക്ഷീണിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. ഇവയെല്ലാം പലതരത്തിലുള്ള ശാരീരിക പ്രവര്‍ത്തനങ്ങളെ ബാധിച്ച് ക്ഷീണമുണ്ടാക്കാന്‍ സാധ്യതയുണ്ട്. 37 കോവിഡ് രോഗികളിലാണ് ഇതു സംബന്ധിച്ച ഗവേഷണം നടത്തിയത്. ഇവരില്‍ നടത്തിയ ബിഹേവിയറല്‍, ന്യൂറോഫിസിയോളജിക്കല്‍ പരിശോധനകളുടെ ഫലത്തെ കോവിഡ് ബാധിക്കാത്ത 52 പേരുടെ ഫലവുമായി താരതമ്യപ്പെടുത്തി. ഓട്ടോണോമിക് നാഡീവ്യൂഹ സംവിധാനത്തെ ഉത്തേജിപ്പിക്കുക വഴി കോവിഡ് അനന്തര ക്ഷീണം മാറ്റാനാകുമോ എന്ന പരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഗവേഷകര്‍ ഇപ്പോള്‍. ബ്രെയ്ന്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.24, പൗണ്ട് – 102.94, യൂറോ – 89.54, സ്വിസ് ഫ്രാങ്ക് – 92.09, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.97, ബഹറിന്‍ ദിനാര്‍ – 218.17, കുവൈത്ത് ദിനാര്‍ -268.04, ഒമാനി റിയാല്‍ – 213.89, സൗദി റിയാല്‍ – 21.93, യു.എ.ഇ ദിര്‍ഹം – 22.40, ഖത്തര്‍ റിയാല്‍ – 22.59, കനേഡിയന്‍ ഡോളര്‍ – 61.12.