S4 yt cover 1

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ ജയനഗര്‍ നിയമസഭാ മണ്ഡലത്തില്‍ വീണ്ടും വോട്ടെണ്ണിയപ്പോള്‍ ജയിച്ചത് ബിജെപി സ്ഥാനാര്‍ത്ഥി. ബിജെപിയുടെ സി കെ രാമമൂര്‍ത്തി 16 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. നേരത്തെ കോണ്‍ഗ്രസിന്റെ സൗമ്യം റെഡിയെ 150 വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിയായി പ്രഖ്യാപിച്ചിരുന്നു. ബിജെപി പരാതി നല്‍കിയതോടെ റീ കൗണ്ടിംഗ് നടത്തുകയായിരുന്നു. ഇതോടെ കര്‍ണാടകത്തിലെ കക്ഷിനില കോണ്‍ഗ്രസിനു 135 സീറ്റും ബിജെപിക്ക് 66 സീറ്റും ജെഡിഎസിനു 19 സീറ്റുമായി.

കര്‍ണാടകയില്‍ മുഖ്യമന്ത്രി ആരാണെന്ന് ഇന്നറിയാം. കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം വൈകീട്ട് ആറിനു നടക്കും. ജനകീയനും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യക്കാണ് കൂടുതല്‍ പേരുടെ പിന്തുണ. ഡി.കെ ശിവകുമാറിന് ഉപമുഖ്യമന്ത്രിപദവും പ്രധാനവകുപ്പുകളും നല്‍കിയേക്കും. ഒന്നിലേറെ ഉപമുഖ്യമന്ത്രിമാര്‍ക്കും സാധ്യതയുണ്ട്. മുഖ്യമന്ത്രി സ്ഥാനം ആദ്യ രണ്ടര വര്‍ഷം സിദ്ധരാമയ്യക്കും തുടര്‍ന്നുള്ള രണ്ടര വര്‍ഷം ഡി.കെ. ശിവകുമാറിനും പങ്കിടണമെന്ന നിര്‍ദേശവും പരിഗണിക്കുന്നുണ്ട്.

അപകടകരമായ സാഹചര്യങ്ങള്‍ നേരിടാന്‍ പോലീസിനെ സജ്ജമാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഡോ. വന്ദനദാസ് കൊല്ലപ്പെട്ടപ്പോള്‍ പോലീസുകാര്‍ ഓടിയൊളിച്ചതിനെ പ്രത്യേകം പരാമര്‍ശിക്കാതെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പോലീസിന്റെ നിഷ്പക്ഷമായ പ്രവര്‍ത്തനത്തിന് ബാഹ്യ ഇടപെടല്‍ തടസമാകില്ല. സംസ്ഥാന പൊലീസിന്റെ കുറ്റാന്വേഷണ മികവ് ഗംഭീരമാണ്. സൈബര്‍ കേസുകളില്‍ പോലീസിന്റെ ഇടപെടല്‍ പ്രതിച്ഛായ വര്‍ധിപ്പിച്ചിട്ടുണ്ട്. തൃശൂര്‍ റൂറല്‍ പൊലീസ് ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

*ഉത്സവാഘോഷങ്ങള്‍ ഇനി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ പുതിയ വലിയ ഷോറൂമില്‍ തന്നെ*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂരിലെ പുതിയ വലിയ ഷോറൂമില്‍ ഇപ്പോള്‍ ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്സിനായി എക്‌സ്‌ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്ലോറില്‍ വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്‍ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനോടൊപ്പം പ്രത്യേക ഗ്രൂം സ്റ്റുഡിയോയും ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരവും. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.

*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*

തൃശ്ശൂരിലെ പുളിമൂട്ടിൽ സിൽക്സിലെ വിശേഷങ്ങളറിയാം:

https://youtu.be/4-sqhUbTNeU

ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി സന്ദീപിന് മാനസിക പ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോ. അരുണ്‍ ജയിലിലെത്തിയാണ് സന്ദീപിനെ പരിശോധിച്ചത്. ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സിക്കേണ്ട മാനസിക പ്രശ്നങ്ങളില്ല. ലഹരിക്ക് അടിമയല്ലെന്ന് ജയില്‍ ഉദ്യോഗസ്ഥരോട് സന്ദീപ് പറഞ്ഞു. സംഭവ ദിവസം മദ്യപിച്ചിരുന്നു. കരാട്ടെ അഭ്യാസിയായ തന്നെ നാട്ടുകാര്‍ മര്‍ദ്ദിച്ചെന്നും പറഞ്ഞു. നാട്ടുകാരുടെ ആക്രമണം ഭയന്നാണ് പോലിസിനെ വിളിച്ചത്. പിന്നെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നു. അതേസമയം, പ്രതിയെ കസ്റ്റഡിയില്‍ കിട്ടാന്‍ അന്വേഷണ സംഘം കോടതിയില്‍ നാളെ അപേക്ഷ നല്‍കും.

കൊച്ചി വാഴക്കാലയില്‍ ഫ്ളാറ്റില്‍ ലഹരി പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘത്തിനുനേരെ തോക്കു ചൂണ്ടി പ്രതി രക്ഷപ്പെട്ടു. കണ്ണൂര്‍ കോളയാട് സ്വദേശി ചിഞ്ചു മാത്യു താമസിച്ചിരുന്ന ഫ്ലാറ്റില്‍നിന്ന് മുക്കാല്‍ കിലോ എംഡിഎംഎയും, അമ്പത് ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു.

മലപ്പുറം തിരൂരങ്ങാടിയില്‍ മെഡിക്കല്‍ പരിശോധനക്കു കൊണ്ടുവന്ന പ്രതി അക്രമാസക്തനായി. ദൃശ്യങ്ങള്‍ പുറത്ത്. പൊലീസുകാരെ ചവിട്ടി. പ്രതിയുടെ തോളിലെ മുണ്ട് ഉപയോഗിച്ച് കൈകള്‍ കെട്ടിയാണു വൈദ്യ പരിശോധന.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റാകാന്‍ പ്രവര്‍ത്തകരുടെ വോട്ടു കിട്ടിയാല്‍ പോരാ, അഭിമുഖത്തിലും മികച്ച പ്രകടനം വേണം. ഇതടക്കമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കെതിരേ സംസ്ഥാന നേതാക്കള്‍ എഐസിസിക്കു പരാതി നല്‍കി. കൂടുതല്‍ വോട്ട് ലഭിക്കുന്ന മൂന്നു പേരില്‍നിന്ന് അഭിമുഖത്തിലൂടെയാകും പ്രസിഡന്റിനെ തീരുമാനിക്കുക. സമവായ നീക്കത്തിലൂടെ പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു യൂത്ത് കോണ്‍ഗ്രസ്, കെപിസിസി നേതൃത്വം.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

കേരളത്തില്‍ സിപിഎം -ബിജെപി അന്തര്‍ധാര വ്യക്തമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ സിപിഎം ബിജെപിയുമായി കൊടുക്കല്‍ വാങ്ങല്‍ നടത്തുന്നു. നീതി പൂര്‍വമായ ജുഡീഷ്യല്‍ സംവിധാനം ഉണ്ടായിരുന്നെങ്കില്‍ മുഖ്യമന്ത്രി പണ്ടേ മുങ്ങിപ്പോകുമായിരുന്നു. സ്വപ്നയും രമേശ് ചെന്നിത്തല, വി.ഡി. സതീശന്‍ എന്നിവരും ഉന്നയിച്ച ആരോപണങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കുന്നില്ല. മാത്രമല്ല ലാവ്‌ലിന്‍ കേസ് 33 തവണ മാറ്റി വച്ചെന്നും സുധാകരന്‍.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട മോഖ ചുഴലിക്കാറ്റ് കരതൊട്ടു. ബംഗ്ലാദേശിലും മ്യാന്മറിലും കനത്ത മഴ. മണിക്കൂറില്‍ 265 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ്. ചുഴലിക്കാറ്റിന്റെ സഞ്ചാര പാതയില്‍ താമസിച്ചിരുന്ന ലക്ഷക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്.

നൈറ്റ് പെട്രോളിംഗിനിടെ ചീട്ടുകളി സംഘത്തെ അന്വേഷിച്ച് ഇരുനില കെട്ടിടത്തില്‍ കയറി തെന്നിവീണ പോലീസ് എസ്ഐ മരിച്ചു. കോട്ടയം രാമപുരം പൊലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ് ഐ പൊന്‍കുന്നം സ്വദേശി ജോബി ജോര്‍ജ് (52) ആണ് മരിച്ചത്.

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കല്‍ കേസിന്റെ ആദ്യ അന്വേഷണത്തില്‍ അട്ടിമറി നടന്നെന്ന് ക്രൈം ബ്രാഞ്ച്. രണ്ട് ഡിവൈഎസ്പിമാര്‍, വിളപ്പില്‍ ശാല, പൂജപ്പുര പൊലിസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണു റിപ്പോര്‍ട്ട്. ശേഖരിച്ച തെളിവുകള്‍ നശിപ്പിച്ചെന്നും ക്രൈം ബ്രാഞ്ച് ആരോപിച്ചിട്ടുണ്ട്.

പോക്സോ കേസ് പ്രതിയായ യുവാവിനെ ഇടുക്കി തങ്കമണിക്കു സമീപം റോഡരികിലെ ഏലത്തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്ന് ദിവസം മുമ്പ് കാണാതായ കിളിയാര്‍കണ്ടം കൊല്ലംപറമ്പില്‍ അഭിജിത് ആണ് മരിച്ചത്. മൃതദേഹം കണ്ടെത്തിയതിനു സമീപത്തെ വീട്ടിലെ പെണ്‍കുട്ടിയുമായി ഇയാള്‍ സ്നേഹത്തിലായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയിലാണു പോക്സോ കേസെടുത്തത്.

കരിപ്പൂരില്‍ ശരീരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒന്നേ മുക്കാല്‍ കോടി രൂപയുടെ മൂന്നു കിലോയോളം സ്വര്‍ണം പിടികൂടി. മൂന്നു വ്യത്യസ്ത കേസുകളിലായി മൂന്നു പേര്‍ അറസ്റ്റിലായി. മലപ്പുറം പുല്‍പറ്റ സ്വദേശിയായ പൂതനാരി ഫവാസ്, നെടിയിരിപ്പ് സ്വദേശിയായ തേട്ടത്തോടി മുഹമ്മദ് ജാസിമിന്‍, തൃപ്പനച്ചി സ്വദേശിയായ സലീം എന്നിവരില്‍നിന്നാണു സ്വര്‍ണം പിടിച്ചത്.

നടനും നിര്‍മാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ അമ്മ ഏലമ്മ അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ.

കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയത്തില്‍ ആഹ്ലാദ പ്രകടനം നടത്തുന്നതിനിടെ ഇടുക്കിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണ് മരിച്ചു. വണ്ടിപ്പെരിയാര്‍ കറുപ്പുപാലം പ്രഭുഭവനത്തില്‍ എസ്ഡി സെല്‍വകുമാര്‍ എന്ന 49 കാരനാണ് മരിച്ചത്.

തിരുവനന്തപുരം ബാലരാമപുരത്ത് മതപഠനശാലയില്‍ പതിനേഴുകാരി മരിച്ച നിലയില്‍. ബീമാപള്ളി സ്വദേശിനി അസ്മിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു വീട്ടുകാര്‍ പരാതി നല്‍കി.

പിറവത്ത് പുഴയില്‍ ഒഴുക്കില്‍പെട്ടു കാണാതായ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി. തൊടുപുഴ മുതലകോടം ഹോളിഫാമിലി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ഉല്ലാസ് ആര്‍ മുല്ലമല (42) ആണു മരിച്ചത്.

കര്‍ണാടക തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് എത്തിയ നേതാക്കളില്‍ കൂടുതല്‍ സ്ട്രൈക്ക് റേറ്റ് രാഹുല്‍ ഗാന്ധിക്ക്. രാഹുലിന്റെ റാലികള്‍ നടന്ന 22 മണ്ഡലങ്ങളില്‍ 16 ഇടങ്ങളിലും കോണ്‍ഗ്രസ് ജയിച്ചു. സ്ട്രൈക്ക് റേറ്റ് 72 ശതമാനം. പ്രിയങ്കാഗാന്ധി പങ്കെടുത്തത് 27 റാലികളിലാണ്. 17 മണ്ഡലങ്ങളില്‍ ജയിച്ചു. പ്രഹരശേഷി 63 ശതമാനം. പ്രധാനമന്ത്രി നരേന്ദ്രമോദി 42 മഹാറാലികളില്‍ പങ്കെടുത്തെങ്കിലും ജയിച്ചത് 21 മണ്ഡലങ്ങളില്‍ മാത്രമാണ്. സ്ട്രൈക്ക് റേറ്റ് അമ്പതു ശതമാനം. അമിത്ഷാ 36 റാലികളില്‍ പ്രസംഗിച്ചെങ്കിലും ജയിച്ചതു 11 മണ്ഡലങ്ങളില്‍ മാത്രമായിരുന്നു. സ്ട്രൈക്ക് റേറ്റ് 36.7 ശതമാനം.

സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്കുള്ള ചുരുക്കപ്പട്ടികയില്‍ കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദ്, മധ്യപ്രദേശ് ഡിജിപി സുധീര്‍ സക്സേന എന്നിവരടക്കം മൂന്നു പേര്‍. നിലവിലുള്ള സിബിഐ ഡയറക്ടര്‍ സുബോധ് കുമാര്‍ ജയ്സ്വാള്‍ 25 നു വിരമിക്കും.

വനിതാ സംവരണ സീറ്റ് സ്വന്തമാക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനു രണ്ടു ദിവസം മുമ്പു വിവാഹം കഴിച്ച് മല്‍സരിപ്പിച്ച ആംആദ്മി പാര്‍ട്ടി നേതാവിന്റെ ഭാര്യക്കു വിജയം. മുപ്പത്താറുകാരി സനം ഖാനുത്തിനെയാണ് 45 കാരനായ നേതാവ് മാമൂന്‍ ഷാ വിവാഹം കഴിച്ച് മല്‍സരിപ്പിച്ച് എംഎല്‍എയാക്കിയത്. ഉത്തര്‍പ്രദേശിലെ രാംപൂര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലാണ് ഈ വിചിത്ര സംഭവം. കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതോടെയാണ് ആം ആദ്മി പാര്‍ട്ടിയിലേക്കു മാറി ഭാര്യയെ മല്‍സരിപ്പിച്ചത്.

സന്ദര്‍ശിച്ച പ്രൊഫൈലുകളിലേക്കു ഫ്രണ്ട് റിക്വസ്റ്റുകള്‍ പ്രവഹിച്ച തകരാറ് പരിഹരിച്ചെന്നു ഫേസ്ബുക്ക്. ഫേസ്ബുക്കില്‍ ആഗ്രഹിക്കാത്ത പ്രൊഫൈലുകള്‍ക്ക് സുഹൃത് അഭ്യര്‍ത്ഥന പോയെന്ന് സമൂഹമാധ്യമങ്ങളില്‍ നിരവധി പേര്‍ പരാതിപ്പെട്ടിരുന്നു.

ഐപിഎല്ലില്‍ ഇന്നും രണ്ടു കളികള്‍. 3.30 ന് ആരംഭിക്കുന്ന ആദ്യ മത്സരത്തില്‍ അഞ്ചാം സ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സ് ഏഴാം സ്ഥാനത്തുള്ള റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരുമായി ഏറ്റുമുട്ടും. വൈകുന്നേരം 7.30 ന് ആരംഭിക്കുന്ന മത്സരത്തില്‍ എട്ടാം സ്ഥാനത്തുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് രണ്ടാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ എതിരാളികള്‍.

തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) 12.9 ശതമാനം വളര്‍ച്ചയോടെ 1,500.17 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. 2021-22ല്‍ ലാഭം 1,328.70 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്തം വായ്പകള്‍ 30,261 കോടി രൂപയില്‍ നിന്ന് 17.2 ശതമാനം വര്‍ദ്ധിച്ച് 35,452 കോടി രൂപയായി. 6,684 കോടി രൂപയാണ് പ്രവര്‍ത്തന വരുമാനം. മുന്‍വര്‍ഷത്തെ 6,061 കോടി രൂപയേക്കാള്‍ 10.3 ശതമാനം അധികമാണിത്. ഉപകമ്പനിയായ ആശീര്‍വാദ് മൈക്രോഫിനാന്‍സിന്റെ വായ്പകള്‍ 7,002 കോടി രൂപയില്‍ നിന്ന് 43.4 ശതമാനം ഉയര്‍ന്ന് 10,041 കോടി രൂപയായി. വാഹന ഉപകരണ വായ്പാ വിഭാഗത്തിന്റെ വായ്പകള്‍ 2,455 കോടി രൂപയാണ്; വളര്‍ച്ച 49.4 ശതമാനം. ഭവന വായ്പാ വിഭാഗമായ മണപ്പുറം ഹോം ഫിനാന്‍സിന്റെ വായ്പകളില്‍ 29.7 ശതമാനം വളര്‍ച്ചയുണ്ട്; 1,096 കോടി രൂപയായാണ് വര്‍ദ്ധിച്ചത്. സ്വര്‍ണപ്പണയം, മൈക്രോഫിനാന്‍സ് വായ്പകളിലെ വളര്‍ച്ചയുടെ കരുത്തില്‍ സാമ്പത്തിക വര്‍ഷത്തെ നാലാംപാദമായ ജനുവരി-മാര്‍ച്ചില്‍ മണപ്പുറം ഫിനാന്‍സ് 59 ശതമാനം വര്‍ദ്ധനയോടെ 415.29 കോടി രൂപ ലാഭം കുറിച്ചു. 2021-22ലെ സമാനപാദത്തില്‍ ലാഭം 260.95 കോടി രൂപയായിരുന്നു. നാലാംപാദത്തിലെ 1,481 കോടി രൂപയില്‍ നിന്ന് 19 ശതമാനം ഉയര്‍ന്ന് 1,771 കോടി രൂപയായി.അറ്റ പലിശ വരുമാനം നാലാംപാദത്തില്‍ 986.5 കോടി രൂപയില്‍ നിന്ന് 1,182.6 കോടി രൂപയിലെത്തി.

രാജ്യത്തെ 55 ശതമാനം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്റര്‍നെറ്റ് കണക്റ്റുചെയ്യാന്‍ ഉപയോഗിക്കുന്നത് മൊബൈല്‍ ഹോട്ട്സ്പോട്ടുകള്‍. ഡിജിറ്റല്‍ ബാങ്കിംഗ് നെറ്റ്വര്‍ക്ക് ‘പേനിയര്‍ബൈ’യുടെ എം.എസ്.എം.ഇ ഡിജിറ്റല്‍ സൂചിക റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍. മൊബൈല്‍ റീചാര്‍ജ് സ്റ്റോറുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, ഉപഭോക്തൃ സേവനം തുടങ്ങിയ റീറ്റെയ്ല്‍ മേഖലയിലെ 5000ല്‍ അധികം എം.എസ്.എം.ഇകള്‍ക്കിടയില്‍ നടത്തിയ സര്‍വേയെ അടിസ്ഥാനമാക്കിയുള്ളതാണ് റിപ്പോര്‍ട്ട്. 75 ശതമാനത്തിലധികം ബിസിനസ് ഉടമകളും അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നുണ്ട്. സാമ്പത്തിക സേവനങ്ങളില്‍ ആധാര്‍ ബാങ്കിംഗിന്റെയും യുപിഐ സേവനങ്ങളുടെയും ഉപയോഗമാണ് എം.എസ്.എം.ഇ മേഖലയില്‍ ഏറ്റവും മികച്ച് നിന്നത്. 32 ശതമാനം ഉടമകളും തങ്ങളുടെ ബിസിനസ് മെച്ചപ്പെടുത്താന്‍ ഇവ ഉപയോഗിച്ചു. തങ്ങളുടെ വില്‍പ്പനയും വരുമാനവും വര്‍ധിപ്പിക്കാന്‍ സാങ്കേതികവിദ്യകള്‍ സഹായിച്ചതായി 28 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. നാഷണല്‍ പേയ്മെന്റ് കൗണ്‍സില്‍ ഓഫ് ഇന്ത്യ കണക്കുകള്‍ പ്രകാരം, 2023 ഏപ്രിലില്‍ 14 ലക്ഷം കോടി മൂല്യമുള്ള 880 കോടി യു.പി.ഐ ഇടപാടുകള്‍ ഇന്ത്യ രേഖപ്പെടുത്തി. കാര്യങ്ങള്‍ ഇങ്ങനെയെങ്കിലും സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള വലിയ തടസ്സങ്ങള്‍ അവയുടെ ഉയര്‍ന്ന വിലയാണെന്ന് 30 ശതമാനം എം.എസ്.എം.ഇകള്‍ പറഞ്ഞു. അതേസമയം 20 ശതമാനം എം.എസ്.എം.ഇകള്‍ തടസ്സമായി ഉന്നയിച്ചത് മോശം കണക്റ്റിവിറ്റിയുമാണ്.

ഉര്‍വശി പ്രധാനവേഷത്തിലെത്തുന്ന കോമഡി എന്റര്‍ടെയ്നര്‍ ‘ചാള്‍സ് എന്റര്‍പ്രൈസസ്’ ട്രെയിലര്‍ എത്തി. ഭക്തിയെയും യുക്തിയേയും ബന്ധപ്പെട്ടു കിടക്കുന്ന നഗരജീവിതങ്ങളേയും പ്രമേയമാക്കി പഞ്ചതന്ത്രം ശൈലിയില്‍ കഥ പറയുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് സുഭാഷ് ലളിത സുബ്രഹ്‌മണ്യനാണ്. ഉര്‍വശി, ബാലു വര്‍ഗ്ഗീസ്, കലയരസന്‍, ഗുരു സോമസുന്ദരം തുടങ്ങീ മലയാളത്തിലെ അമ്പത്തിരണ്ടോളം അഭിനേതാക്കള്‍ അണിനിരക്കുന്ന സിനിമ ഈ മാസം 19നാണ് പ്രദര്‍ശനത്തിന് എത്തുന്നത്. കുടുംബബന്ധങ്ങളെ സൗഹൃദത്തിന്റെയും ഭാഷതിര്‍ത്തികളുടെയും പുതിയതലങ്ങളിലൂടെ വരച്ചുകാണിക്കുന്ന സിനിമ, കൊച്ചിയുടെ ഇതുവരെ കാണാത്ത കഥാപരിസരങ്ങളിലൂടെയാണ് ചിത്രീകരിച്ചിരിക്കുന്നത്. നര്‍മ്മം നിറഞ്ഞ ഫാമിലി മിസ്റ്ററി ഡ്രാമയായ ചിത്രത്തില്‍ ഉര്‍വശി അമ്മ വേഷത്തിലെത്തുമ്പോള്‍ ബാലുവര്‍ഗീസാണ് മകന്റെ വേഷം കൈകാര്യം ചെയ്യുന്നത്. അഭിജശിവകല, സുജിത് ശങ്കര്‍, അന്‍സല്‍ പള്ളുരുത്തി, സുധീര്‍ പറവൂര്‍, മണികണ്ഠന്‍ ആചാരി, വിനീത് തട്ടില്‍, മാസ്റ്റര്‍ വസിഷ്ട്ട്, ഭാനു, മൃദുന, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാല്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

രണ്ടാം വരത്തിലേക്ക് അടുക്കുമ്പോള്‍ ‘2018’ ഇതുവരെ നേടിയ ബോക്സ് ഓഫീസ് കളക്ഷന്‍ വിവരങ്ങളാണ് പുറത്തുവരുന്നത്. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 2018 നേടിയത് 75 കോടിയാണ്. ഒമ്പതാമത്തെ ദിവസമായ ഇന്ന് ഇതുവരെ നേടിയ ഏകദേശ കണക്ക് 80 കോടിക്ക് മുകളില്‍ വരുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. അതായാത്, ഈ രീതിയലുള്ള പ്രകടനം കാഴ്ചവച്ചാല്‍ രണ്ടാം വാരന്ത്യത്തിന്റെ പകുതി ആകുമ്പോഴേക്കും 100 കോടി ക്ലബ്ബില്‍ സ്ഥാനം ഉറപ്പിക്കും. അങ്ങനെ ആണെങ്കില്‍ ലൂസിഫര്‍, പുലിമുരുകന്‍, കുറുപ്പ്, ഭീഷ്മ പര്‍വ്വം, മാളികപ്പുറം തുടങ്ങിയ ചിത്രങ്ങള്‍ക്കൊപ്പം 100 കോടി പിന്നിടുന്ന പുതിയ മലയാള സിനിമയായി 2018 മാറും. കേരള ബോക്സ് ഓഫീസില്‍ ഇന്നലെ മാത്രം 5.15 കോടിയാണ് ചിത്രം നേടിയത്. ജിസിസിയിലും മികച്ച പ്രകടനമാണ് ജൂഡ് ആന്റണി ചിത്രം കാഴ്ചവയ്ക്കുന്നത്. 508 ഷോകളില്‍ നിന്ന് 3.68 കോടിയാണ് ശനിയാഴ്ച ചിത്രം നേടിയത്. ഞാറാഴ്ചയായ ഇന്ന് ഇത് അഞ്ച് മില്യണ്‍ ആകുമെന്നാണ് കണക്ക് കൂട്ടല്‍. അങ്ങനെയെങ്കില്‍ വിദേശ വിപണികളില്‍ നിന്ന് 5 മില്യണ്‍ കളക്ഷന്‍ നേടുന്ന മൂന്നാമത്തെ മലയാളം സിനിമയായി 2018 മാറും. ആദ്യസ്ഥാനത്ത് പുലിമുരുകനും രണ്ടാം സ്ഥാനത്ത് ലൂസിഫറും ആണ് ഉള്ളത്. ഈ വര്‍ഷം നിറഞ്ഞ സദസില്‍ ഓടിയ ചിത്രം രോമാഞ്ചത്തിന് പിന്നാലെയാണ് 2018ഉം വിജയഗാഥ രചിക്കുന്നത്.

ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു തങ്ങളുടെ പുതിയ എക്സ്3 എം340ഐ എസ്യുവിയെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 86.5 ലക്ഷം രൂപയാണ് ഈ കാറിന്റെ എക്‌സ് ഷോറൂം വില. കഴിഞ്ഞ മാസം കമ്പനി ഈ എസ്യുവിയുടെ ബുക്കിംഗ് ആരംഭിച്ചിരുന്നു. അഞ്ച് ലക്ഷം രൂപയാണ് ബുക്കിംഗ് തുകയായി നിശ്ചയിച്ചിരുന്നത്. കമ്പനിയുടെ എക്സ്3 എസ്യുവിയുടെ പ്രകടന പതിപ്പാണ് എക്സ്3 എം340ഐ. ബിഎംഡബ്ല്യു എക്സ്3 എം340ഐ എസ്യുവിക്ക് കരുത്തേകുന്നത് 3.0 ലിറ്റര്‍ 6-സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ്. ഈ എഞ്ചിന്‍ പരമാവധി 360 എച്ച്പി കരുത്തും 500 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്നു. 4-വീല്‍ ഡ്രൈവ് പെര്‍ഫോമന്‍സ് എസ്യുവിക്ക് 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചിരിക്കുന്നു. വെറും 4.9 സെക്കന്റുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ എക്സ്3 എം340ഐക്ക് കഴിയുമെന്ന് ബിഎംഡബ്ല്യു അവകാശപ്പെടുന്നു. മണിക്കൂറില്‍ 250 കിലോമീറ്ററാണ് ഈ എസ്യുവിയുടെ ഉയര്‍ന്ന വേഗത. കംഫര്‍ട്ട്, ഇക്കോ പ്രോ, സ്‌പോര്‍ട്ട്, സ്‌പോര്‍ട്ട് പ്ലസ് തുടങ്ങിയ റൈഡിംഗ് മോഡുകളുമായാണ് കമ്പനി ഇത് കൊണ്ടുവന്നിരിക്കുന്നത്.

ഒരു ക്രിസ്മസ് രാത്രിയില്‍ നടന്ന കോഫി ഹൗസ് കൂട്ടക്കൊലയുടെ സത്യം തേടി വര്‍ഷങ്ങള്‍ക്കുശേഷം ഇറങ്ങിത്തിരിക്കുന്ന എസ്തര്‍. വധശിക്ഷ കാത്തുകിടക്കുന്ന ബെഞ്ചമിന്‍ തന്നെയാണോ യഥാര്‍ത്ഥ കുറ്റവാളി? സത്യത്തെ മറനീക്കി പുറത്തുകൊണ്ടുവരാനായി എസ്തറിനോടൊപ്പം നടത്തുന്ന ഉദ്വേഗഭരിതമായ സഞ്ചാരം. ലാജോ ജോസിന്റെ ആദ്യനോവലിന്റെ മാതൃഭൂമി പതിപ്പ്. ‘കോഫി ഹൗസ്’. ലാജോ ജോസ്. മാതൃഭൂമി. വില 212 രൂപ.

മോണയ്ക്കുണ്ടാകുന്ന ക്ഷതം ആണ് മോണരോഗം. പല്ലുകളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന ഫലകത്തിലും ടാര്‍ട്ടറിലും ബാക്ടീരിയകള്‍ അടിഞ്ഞുകൂടുന്നതോടെയാണ് മോണരോഗം ആരംഭിക്കുന്നത്. നമ്മുടെ വായക്കുള്ളില്‍ അടിഞ്ഞു കൂടുന്ന പ്ലാക് തന്നെയാണ് മോണ രോഗത്തിന്റെ അടിസ്ഥാന കാരണം. ശരിയായ രീതിയില്‍ പല്ലുകള്‍ വൃത്തിയാകാത്തതിനാല്‍ പല്ലുകള്‍ക്കിടയിലും മോണയുടെ ഉള്ളിലും പ്ലാക് അടിഞ്ഞു കൂടി അത് മോണ പഴുപ്പിന് കാരണമായി തീരുന്നു. ക്രമേണ പഴുപ്പ് എല്ലുകളെ ബാധിച്ചു പല്ലുകള്‍ക്ക് ബലക്ഷയം സംഭവിക്കാന്‍ ഇടയാവുകയും ചെയ്യുന്നു. പല്ലിന്റെ തെറ്റായ സ്ഥാനം, തകരാറുള്ള പല്ലുകള്‍ എന്നിവ പോലുള്ള ചില സാധാരണ ദന്ത പ്രശ്‌നങ്ങളും മോണരോഗത്തിന് കാരണമാകാം. മാനസിക സമ്മര്‍ദ്ദവും മോണ രോഗത്തിന് കാരണമായേക്കാം. അതുപോലെ പ്രമേഹം നിയന്ത്രണവിധേയമല്ലാത്തവരില്‍ മോണരോഗം കൂടുന്നതായി ചില പഠനങ്ങള്‍ പറയുന്നു. ഏത് പ്രായത്തിലും മോണരോഗം ഉണ്ടാകാം, എന്നാല്‍ മുതിര്‍ന്നവരിലാണ് ഇത് ഏറ്റവും സാധാരണമായത്. മോണ കൂടുതല്‍ ചുവപ്പ് നിറത്തില്‍ കാണപ്പെടുക, പല്ല് തേക്കുന്ന അവസരങ്ങളില്‍ മോണക്കുളളില്‍നിന്നു രക്തം പൊടിയുക എന്നിവയാണ് മോണ രോഗത്തിന്റെ ആദ്യ ലക്ഷണം. മോണയില്‍ നീരുവന്ന് വീര്‍ക്കുക, വായ്നാറ്റം, പല്ലില്‍നിന്ന് വിട്ടുനില്‍ക്കുന്ന മോണ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ശരിയായ രീതിയിലുള്ള ദന്തരോഗ്യ പരിചരണമാണ് പ്രധാനം. ദിവസവും രണ്ട് നേരം പല്ലുകള്‍ തേക്കുക. ഒപ്പം എല്ലാ 6 മാസം കൂടുമ്പോഴും ദന്തഡോക്ടറെ സമീപിച്ചു പല്ലും മോണയും ക്ലീന്‍ ചെയ്യുക എന്നതും മോണരോഗം തടയാന്‍ സഹായിക്കും. മോണയുടെ ആരോഗ്യത്തിന് വിറ്റാമിന്‍ സി, ഡി എന്നിവ വളരെ പ്രധാനമാണ്. അതിനാല്‍ ഓറഞ്ച്, നെല്ലിക്ക, തൈര്, ചീര തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. അതുപോലെ നാരുകള്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും കഴിക്കാം. പുകവലി ഉപേക്ഷിക്കുകയും ദിവസവും വ്യായാമം ചെയ്യുകയും ചെയ്യുക.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *