cover 24

അതിഥി തൊഴിലാളികളെ നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. ഓണത്തിനുമുമ്പ് അതിഥി ആപ്പ് തുടങ്ങും. എല്ലാ തൊഴിലാളിയുടെയും വിവരങ്ങള്‍ ശേഖരിക്കും. അതിഥി തൊഴിലാളിയുടെ നാട്ടിലെ പൊലിസ് സര്‍ട്ടിഫിക്കറ്റും ലേബര്‍ വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കും. ഇതോടെ തൊഴിലാളികളുടെ വരവ് കുറയുമെന്നും മന്ത്രി പറഞ്ഞു.

ആലുവായില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസുകാരി പെണ്‍കുഞ്ഞിന് നാടിന്റെ അന്ത്യാജ്ഞലി. കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിലായിരുന്നു സംസ്‌കാരം. തായിക്കാട്ടുകര സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചു. അധ്യാപകരും രക്ഷിതാക്കളും കൂട്ടുകാരും വിതുമ്പിക്കൊണ്ടാണ് അവള്‍ക്ക് അന്ത്യാജ്ഞലി അര്‍പ്പിച്ചത്. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വന്‍ജനാവലിയാണ് എത്തിയത്.

ആലുവായിലെ പെണ്‍കുട്ടിയെ കണ്ടെത്താന്‍ പോലീസ് ശ്രമിച്ചില്ലെന്ന പ്രചാരണം ശരിയല്ലെന്നു കേരള പോലീസ്. വൈകുന്നേരം ഏഴിനു പരാതി ലഭിച്ചതു മുതല്‍ ഊര്‍ജിതമായ അന്വേഷണം നടത്തി. പക്ഷേ, വൈകുന്നേരം അഞ്ചരയോടെ കൊലപാതകം നടന്നിരുന്നു. പരാതി ലഭിച്ചയുടനേ സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്നു രാത്രി പ്രതിയെ പിടികൂടി. എന്നാല്‍ കുഞ്ഞിനെ ജീവനോടെ മാതാപിതാക്കള്‍ക്ക് അരികില്‍ എത്തിക്കാനായില്ലെന്നത് ഓരോ പൊലീസുദ്യോഗസ്ഥനും വേദനയാണെന്ന് ‘കണ്ണീര്‍പൂക്കളെപ്പോലും കൂരമ്പുകളാക്കുന്നവരോടാണ്.. എന്ന കുറിപ്പിലൂടെ കേരള പോലീസ് പറഞ്ഞു.

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*

ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന്‍ സ്വര്‍ണ്ണവും.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*

വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മുന്‍മന്ത്രിയും സിപിഎം നേതാവുമായ ടി.കെ. ഹംസ രാജിവയ്ക്കുന്നു. മന്ത്രി വി. അബ്ദുറഹ്‌മാനുമായുള്ള അഭിപ്രായ ഭിന്നതമൂലമാണു രാജിനീക്കം.

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ ഐ ജി ലക്ഷ്മണ ഹൈക്കോടതിയില്‍ ഉന്നയിച്ച ആരോപണം വളരം ഗുരുതരമാണെന്നു കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എംപി. ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാന്‍ ശ്രമിച്ചതിന്റെ തിരിച്ചടിയാണിത്. ശിവശങ്കരന്‍ രണ്ടുമാസം കൂടി ജയിലില്‍ കിടന്നാല്‍ ഇതിലപ്പുറവും പുറത്തുവരും. മുഖ്യമന്ത്രിയുടെ കണ്ടകശനി തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

ഭര്‍ത്താവിനെ കൊന്നെന്നു മൊഴി നല്‍കിയ അഫ്‌സാന ജാമ്യത്തിലിറങ്ങി. കലഞ്ഞൂര്‍ സ്വദേശിയായ ഭര്‍ത്താവ് നൗഷാദിനെ കൊന്നു കുഴിച്ചിട്ടെന്ന് അഫ്സാനയുടെ മൊഴിയുണ്ടെന്നു പറഞ്ഞ് പഴയ വാടക വീടിനകത്തും പുറത്തുമായി ആറിടത്തു കുഴിയെടുത്ത് പരിശോധിച്ചിരുന്നു. ഇതിനിടെ നൗഷാദിനെ ഇടുക്കി തൊമ്മന്‍കുത്തില്‍നിന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ കോടതി ജാമ്യത്തില്‍ വിടാന്‍ ഇന്നലെ ഉത്തരവിട്ടിരുന്നു.

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ ‘പൊന്‍’ ഓണം*

ഈ ഓണം ശരിക്കും പൊന്നോണമാക്കൂ, പുളിമൂട്ടില്‍ സില്‍ക്‌സിനൊപ്പം. നറുക്കെടുപ്പില്‍ വിജയിക്കുന്ന ഭാഗ്യശാലികള്‍ക്ക് 1001 ഗോള്‍ഡ് കോയിനുകള്‍ സമ്മാനം. ഈ ഓഫര്‍ സെപ്തംബര്‍ 3 വരെ മാത്രം.

*ഓണം കളക്ഷന്‍സ് 299 രൂപ മുതല്‍*

ഇസ്രയേലിലേക്കു തീര്‍ത്ഥയാത്ര പോയ സംഘത്തിലെ ഏഴു പേരെ കാണാതായി. ഇതേത്തുടര്‍ന്ന് സംഘത്തിലെ 31 പേരെ ഇസ്രയേലില്‍ തടഞ്ഞുവച്ചു. തിരുവനന്തപുരം ജില്ലയില്‍നിന്നുള്ള നാലു പേരും കൊല്ലം ജില്ലയിലെ മൂന്നു പേരുമാണു മുങ്ങിയത്. ഇവരില്‍ രണ്ടു സ്ത്രീകളുമുണ്ട്. ജോലി തേടി മുങ്ങിയതാണെന്നാണു സംശയം.

തിരുവനന്തപുരം പള്ളിക്കലില്‍ ഫോട്ടോ എടുക്കുന്നതിനിടെ പുഴയിലേക്കു തെന്നിവീണ നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി. വധു നൗഫിയുടെയും നവവരന്‍ സിദ്ദിഖിന്റെയും മൃതദേഹമാണു കിട്ടിയത്. ഇവരെ രക്ഷിക്കാന്‍ ശ്രമിച്ചു മുങ്ങി മരിച്ച അന്‍സിലിന്റെ മൃതദേഹം ഇന്നലെത്തന്നെ കിട്ടിയിരുന്നു.

യുപിയില്‍ ക്രിമിനലുകളെയും മാഫിയകളെയും കൈകാര്യം ചെയ്യുന്ന രീതി കേരളത്തിലും മാതൃകയാക്കണമെന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ആലുവയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട കുഞ്ഞിന്റെ മൃതശരീരം സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ പൊലീസ് സംവിധാനം പൂര്‍ണമായും തകര്‍ന്നു. ആഭ്യന്തരവകുപ്പ് പൂര്‍ണ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ നവീകരിച്ച ട്രാവന്‍കൂര്‍ പാലസിന്റെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് സര്‍ക്കാര്‍ 40 ലക്ഷം രൂപ അനുവദിച്ചത് ധൂര്‍ത്തും അഴിമതിയുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. മുഖ്യമന്ത്രിയെക്കുറിച്ചുള്ള വാഴ്ത്തുപാട്ടുകള്‍ ഡല്‍ഹിയിലും മുഴക്കാനാണ് ഇത്തരം പരിപാടികള്‍ നടത്തുന്നതെന്നു സുധാകരന്‍.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി വികസന സൊസൈറ്റിയിലെ സാമ്പത്തിക തട്ടിപ്പില്‍ തട്ടിയെടുത്തത് 10.17 ലക്ഷം രൂപ. ജില്ലാ കളക്ടറുടെ പരിശോധനാ റിപ്പോര്‍ട്ടിലാണ് ഈ വിവരം. കൗണ്ടര്‍സ്റ്റാഫ് ഗിരിജ കെ ആനന്ദ് 2022 ജൂണ്‍ മുതല്‍ 2023 ജൂണ്‍ വരെ എല്ലാ ദിവസവും പണം കൈക്കലാക്കിയെന്നാണ് കണ്ടെത്തിയത്. വിശദാന്വേഷണം ആവശ്യപ്പെട്ട് സിഡിഎസ് അംഗം വിജിലന്‍സിനെ സമീപിച്ചു.

ലേഡീസ് ഹോസ്റ്റലില്‍ പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഹോസ്റ്റല്‍ നടത്തിപ്പുകാരിയും രണ്ടു യുവാക്കളും അറസ്റ്റില്‍. റാന്നി മുക്കാലുമണ്‍ കാരിക്കുളം പട്ടായില്‍ വീട്ടില്‍ സാലിയുടെ മകന്‍ ആദര്‍ശ് (19), ആലപ്പുഴ വള്ളിക്കുന്നം കലവറശ്ശേരി വീട്ടില്‍ താജുദ്ദീന്റെ മകള്‍ സുല്‍ത്താന (33), പത്തനംതിട്ട വടശ്ശേരിക്കര മേപ്പുറത്ത് വീട്ടില്‍ സാലിയുടെ മകന്‍ സ്റ്റെഫിന്‍ (19) എന്നിവരെയാണ് കടവന്ത്ര പൊലീസ് പിടികൂടിയത്.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി അടുത്ത ബന്ധമെന്ന് അവകാശപ്പെട്ട് ജോലി വാഗ്ദാനം നല്‍കി പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍. ചെമ്പഴന്തി സ്വദേശി വിഷ്ണു ആണ് പിടിയിലായത്. എറണാകുളം, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലും ഇയാള്‍ തട്ടിപ്പു നടത്തിയിട്ടുണ്ട്. പുനര്‍ വിവാഹത്തിനുളള വൈവാഹിക പംക്തി വഴി പരിചയപ്പെട്ട പത്തനംതിട്ട ഇലവുംതിട്ട സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്.

വീട്ടുജോലിക്കാരിയായ തമിഴ്‌നാട് സ്വദേശിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ 52 കാരന്‍ പിടിയില്‍. അത്താണി സെന്റ് ആന്റണീസ് പള്ളിക്കരികിലെ പടിയഞ്ചേരി വീട്ടില്‍ വര്‍ഗീസിന്റെ മകന്‍ പി.വി സാബു (52) ആണ് പിടിയിലായത്. തൃക്കാക്കര മുന്‍സിപ്പാലിറ്റി പരിധിയിലുളള വീടുകളില്‍ നിന്നും മാലിന്യം ശേഖരിക്കുന്ന വാഹനത്തിന്റെ ഡ്രൈവറാണ് സാബു.

വയനാട് കമ്പളക്കാട് ലോട്ടറി വ്യാപാരി തൂങ്ങിമരിച്ചു. എം എ ലോട്ടറി ഏജന്‍സി ഉടമ പറളിക്കുന്ന് സ്വദേശി സുകുമാരനാണു മരിച്ചത്.

പിഎസ്എല്‍വി സി 56 വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്ന് ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് വഴിയുള്ള വാണിജ്യ വിക്ഷേപണമാണമായിരുന്നു ഇത്. സിംഗപ്പൂരിന്റെ ഏഴ് ഉപഗ്രഹങ്ങളാണ് ബഹിരാകാശത്തേക്ക് അയച്ചത്.

ഗുജറാത്തിലെ അഹമ്മദാബാദില്‍ മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയില്‍ തീപിടിത്തം. നൂറിലേറെ രോഗികളെ മാറ്റി. സാഹിബോഗിലുള്ള രാജസ്ഥാന്‍ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്.

മണിപ്പൂരിലേക്ക് അനധികൃതമായി കുടിയേറിയ മ്യാന്‍മര്‍ പൗരന്മാരുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നു. കേന്ദ്ര സര്‍ക്കാരാണ് മണിപ്പൂര്‍, മിസോറാം സര്‍ക്കാരുകള്‍ക്ക് ഈ നിര്‍ദേശം നല്‍കിയത്. മണിപ്പൂരിലെ വംശീയ കലാപത്തിനു പിറകില്‍ മ്യാന്‍മറില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്കു പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരിക്കേയാണ് വിവരശേഖരണം.

മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച പ്രതിപക്ഷ ഐക്യവേദിയായ ഇന്ത്യയിലെ എംപിമാര്‍ ഗവര്‍ണര്‍ അനസൂയ ഉയ്കെയെ സന്ദര്‍ശിച്ച് നിവേദനം കൈമാറി. ഐക്യവും സമാധാനവും പുനസ്ഥാപിക്കാന്‍ നടപടി വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

ഇന്ത്യയിലെ പുതിയ എയര്‍ലൈനായ ആകാശ എയറിന് 602 കോടിയുടെ നഷ്ടം. 777.8 കോടിയാണ് കമ്പനിയുടെ വരുമാനം. 1866 കോടിയാണ് കമ്പനിയുടെ പ്രവര്‍ത്തന ചെലവ്. കഴിഞ്ഞ ആഗസ്റ്റ് മാസത്തിലാണ് ആകാശ എയര്‍ പ്രവര്‍ത്തനം തുടങ്ങിയത്. ആഗസ്റ്റ് മുതല്‍ മാര്‍ച്ച് 31 വരെയുള്ള കമ്പനിയുടെ പ്രവര്‍ത്തനഫലമാണ് പുറത്ത് വന്നത്. പ്രവര്‍ത്തനം തുടങ്ങുന്നതിന് മുമ്പുണ്ടായ ചെലവുകളാണ് കമ്പനി നഷ്ടത്തിലേക്ക് പോകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. 2006-07 പ്രവര്‍ത്തനത്തിന്റെ ആദ്യ വര്‍ഷത്തില്‍ ഇന്‍ഡിഗോ 174.1 കോടിയുടെ നഷ്ടമാണുണ്ടാക്കിയത്. ആറ് എയര്‍ ക്രാഫ്റ്റുകളാണ് ഇന്‍ഡിഗോക്ക് ഉണ്ടായിരുന്നത്. മൂന്നാം വര്‍ഷത്തിലാണ് ഇന്‍ഡിഗോ 82 കോടി ലാഭമുണ്ടാക്കിയത്. പ്രവര്‍ത്തനം തുടങ്ങി 11 മാസത്തിനുള്ളില്‍ അഞ്ച് ശതമാനം വിപണി വിഹിതം നേടാന്‍ ആകാശ എയറിന് സാധിച്ചിട്ടുണ്ട്. 19ഓളം എയര്‍ ക്രാഫ്റ്റുകളും ആകാശ കൂട്ടിച്ചേര്‍ത്തു. 72 ബോയിങ് 737 മാക്സ് വിമാനങ്ങള്‍ക്ക് കമ്പനി ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ 100 വിമാനങ്ങള്‍ക്ക് കൂടി ഓര്‍ഡര്‍ നല്‍കുമെന്ന് ആകാശ അറിയിച്ചിട്ടുണ്ട്.

അഞ്ച് ദിവസങ്ങള്‍ കൊണ്ട് 100 ദശലഷം യൂസര്‍മാരെ സ്വന്തമാക്കി ചരിത്രം കുറിച്ച മെറ്റയുടെ മൈക്രോ ബ്ലോഗിങ് ആപ്പായ ‘ത്രെഡ്സി’ന് അതിന്റെ പകുതിയിലധികം ഉപയോക്താക്കളെ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. റോയിറ്റേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍, നിലവില്‍ മെറ്റയുടെ മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോം നേരിടുന്ന പ്രതിസന്ധി സാധാരണമാണെന്നും പുതിയ ഫീച്ചറുകള്‍ ആപ്പില്‍ ചേര്‍ക്കുന്നതോടെ ആളുകള്‍ തിരിച്ചെത്തുമെന്നും സക്കര്‍ബര്‍ഗ് പറയുന്നു. ലോഞ്ച് ചെയ്ത സമയത്ത് തന്നെ ത്രെഡ്സ് പരിമിതമായ സവിശേഷതകളുടെ പേരില്‍ യൂസര്‍മാരില്‍ നിന്ന് പഴികേട്ടിരുന്നു. അതോടെ, മെറ്റ പ്രത്യേക ‘ഫോളോയിങ്, ഫോര്‍ യു’ ഫീഡുകള്‍ ആപ്പില്‍ ചേര്‍ക്കുകയും ചെയ്തു. കൂടാതെ, പോസ്റ്റുകള്‍ വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യാനുള്ള ഫീച്ചര്‍ കൂടി അവതരിപ്പിച്ചിരുന്നു. ത്രെഡ്സിലേക്ക് എത്തിയ ഭൂരിഭാഗം ആളുകളും ഇന്‍സ്റ്റഗ്രാം യൂസര്‍മാരാണെന്നതാണ് വസ്തുത. ഇന്‍സ്റ്റഗ്രാം യൂസര്‍മാര്‍ തുടക്കത്തിലെ ആവേശത്തില്‍ ത്രെഡ്സില്‍ കയറുകയും വൈകാതെ ഇറങ്ങിപ്പോവുകയും ചെയ്തു. അതുപോലെ വര്‍ഷങ്ങളായി അധ്വാനിച്ച് ട്വിറ്ററില്‍ വലിയ കമ്യൂണിറ്റിയെ സൃഷ്ടിച്ച ആളുകള്‍ക്കും ത്രെഡ്സിനോട് താല്‍പര്യം ജനിച്ചിട്ടില്ല. ട്വിറ്റര്‍ യൂസര്‍മാരെ കൂട്ടമായി ത്രെഡ്സില്‍ എത്തിക്കാന്‍ സാധിച്ചാല്‍ മാത്രമാണ് മെറ്റക്ക് തങ്ങളുടെ പുതിയ പ്ലാറ്റ്‌ഫോമിനെയും വിജയപ്പിക്കാന്‍ കഴിയുക.

നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ‘രാമചന്ദ്രബോസ് ആന്‍ഡ് കോ’ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. സ്റ്റൈലിഷ് ലുക്കിലാണ് നിവിന്‍ പോളി പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. എ പ്രവാസി ഹൈസ്റ്റ് എന്ന ടാഗ്ലൈനോട് കൂടിയാണ് ചിത്രം എത്തുന്നത്. മോഷണത്തിന്റെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് സൂചനകള്‍. യുഎഇയിലും കേരളത്തിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്ചേഴ്‌സും ചേര്‍ന്നാണ് രാമചന്ദ്ര ബോസ് ആന്‍ഡ് കോ നിര്‍മ്മിക്കുന്നത്. നിവിന്‍ പോളിക്ക് ഒപ്പം ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു, ആര്‍ഷ ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്.

സമാന്തയും വിജയ് ദേവരകൊണ്ടയും മുഖ്യവേഷത്തിലെത്തുന്ന ‘ഖുഷി’യിലെ ടൈറ്റില്‍ ഗാനം ആസ്വാദക ശ്രദ്ധ നേടുന്നു. ഹിഷാം അബ്ദുള്‍ വഹാബ് ആണ് പാട്ടിന് ഈണമൊരുക്കിയത്. അരുണ്‍ ഏളാട്ട് വരികള്‍ കുറിച്ച ഗാനം അനുരാഗ് കുല്‍ക്കര്‍ണി ആലപിച്ചിരിക്കുന്നു. ബൃന്ദ മാസ്റ്റര്‍ ആണ് പാട്ടിനു വേണ്ടി നൃത്തസംവിധാനം നിര്‍വഹിച്ചത്. സമാന്തയും വിജയ് ദേവരകൊണ്ടയും തമ്മിലുള്ള പ്രണയരംഗങ്ങളാണ് പാട്ടില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ‘എന്‍ റോജ നീയേ’, ‘ആരാധ്യ’ എന്നീ ഗാനങ്ങളും മികച്ച പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. ‘മഹാനടി’ എന്ന ചിത്രത്തിനുശേഷം സമാന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘ഖുഷി’. ‘മജിലി’, ‘ടക്ക് ജഗദീഷ്’ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ശിവ നിര്‍വാണ ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നു. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രത്തിന്റെ നിര്‍മാണം. സെപ്റ്റംബര്‍ 1 ന് ‘ഖുഷി’ തിയറ്ററുകളില്‍ എത്തും.

ഓണാഘോഷത്തിന്റെ ഭാഗമായി വാഹനങ്ങള്‍ക്ക് ആകര്‍ഷകമായ ഇളവുകള്‍ പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്സ്. ഐ.സി.ഇ, ഇലക്ട്രിക് അടക്കമുള്ള വാഹനങ്ങള്‍ക്ക് 80,000 രൂപ വരെ ഇളവുകളാണ് ടാറ്റ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ഓണം ഉപഭോക്താക്കള്‍ക്ക് മുന്‍ഗണന ഡെലിവറി ഉറപ്പുനല്‍കുന്നതിനൊപ്പം സ്‌ക്രാച് ആന്‍ഡ് വിന്നിലൂടെ സമ്മാനങ്ങള്‍ നേടാനും അവസരമുണ്ട്. പി.എസ്.യുകളും സ്വകാര്യ, പ്രാദേശിക ധനകാര്യ സ്ഥാപനങ്ങളുമായും കൈകോര്‍ത്തുകൊണ്ട് 100 ശതമാനം ഓണ്‍ റോഡ് ഫണ്ടിങ് ഇഎംഐ ഓഫറുകളും ടാറ്റ നല്‍കുന്നുണ്ട്. ടിയാഗോയ്ക്കും ടിഗോറിനും 50,000 രൂപ വരെയും ടിഗോര്‍ ഇലക്ട്രിക്കിന് 80,000 രൂപ വരെയുമുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. ആള്‍ട്രോസിന് 40,000 രൂപവരെയും പഞ്ചിന് 25,000 രൂപ വരെയും നെക്സോണ്‍ പെട്രോളിന് 24,000 രൂപ വരെയും നെക്സോണ്‍ ഇലക്ട്രിക്കിന് 35,000 രൂപ വരെയും നല്‍കുന്നുണ്ട്. നെക്സോണ്‍ ഇവി പ്രൈമിന് എക്സ്റ്റന്‍ഡഡ് വാറന്റി ഉള്‍പ്പടെ 56,000 രൂപ വരെയും നെക്സോണ്‍ ഇവി മാക്സിന് എക്സ്റ്റന്‍ഡഡ് വാറന്റി ഉള്‍പ്പടെ 61,000 രൂപ വരെയും ഇളവുകള്‍ നല്‍കുന്നു. എസ്യുവികളായ ഹാരിയറിനും സഫാരിക്കും 70,000 രൂപ വരെയാണ് ഇളവ്.

രഹസ്യങ്ങള്‍ കാഞ്ചിവലിക്കുന്ന ഒരു ഇരട്ടക്കുഴല്‍തോക്കിന്റെയും, നിഗൂഢതകളുടെ നേര്‍ക്കു പായുന്ന അതിലെ ഒറ്റത്തിരയുടെയും കഥയാണിത്. പിടിതരാത്ത മനസ്സുകളെ വരുതിയിലാക്കുന്ന ഒരു ഡോക്ടര്‍, പകയുടെയും പ്രതികാരത്തിന്റെയും ചോര മണക്കുന്ന ലോകത്തിലേക്കു നടത്തുന്ന യാത്രയുടെയും അതില്‍ മറനീക്കി പുറത്തുവരുന്ന അവിശ്വസനീയയാഥാര്‍ഥ്യങ്ങളുടെയും കഥ. പൈശാചികഭാവവും അതീന്ദ്രിയശക്തിയും ഈ മര്‍ഡര്‍ മിസ്റ്ററിയില്‍ ബലാബലം പ്രതിബന്ധം തീര്‍ക്കുന്നു. ബ്ലാക്ക് മാജിക്കും വൈദ്യശാസ്ത്രവും ഇവിടെ മുഖാമുഖം എതിരിടുന്നു. പകലിന്റെയും രാത്രിയുടെയും നിയമങ്ങള്‍ വ്യത്യസ്തമാണെന്ന തിരിച്ചറിവാണ്, പഴയ ചില കണക്കുകള്‍ക്കുള്ള തീര്‍പ്പുകല്‍പ്പിക്കല്‍ ചിലപ്പോള്‍ കണിശവും ക്രൂരവുമാകുമെന്ന വെളിപാടാണ് ഈ ക്രൈം നോവലിന്റെ ബാക്കിപത്രം. ‘ഒറ്റത്തിരത്തോക്ക്’. രണ്ടാം പതിപ്പ്. പി രഘുനാഥ്. എച്ആന്‍ഡ്സി ബുക്സ്. വില 266 രൂപ.

വാഴപ്പഴം പോലെ തന്നെ പച്ചക്കായയും ഗുണങ്ങളില്‍ ഒട്ടും മോശമല്ല. ഫിനോളിക് സംയുക്തങ്ങള്‍ പച്ചക്കായയില്‍ ധാരാളം ഉണ്ട്. കാന്‍സറിനെ പ്രതിരോധിക്കാനും ഇന്‍ഫ്ലമേഷന്‍ തടയാനും ഹൃദയസംബന്ധമായ രോഗങ്ങള്‍ തടയാനും ഇതിനു കഴിവുണ്ട്. പ്രീബയോട്ടിക് ഗുണങ്ങളും പച്ചക്കായയ്ക്കുണ്ട്. ഇത് വയറിലെ നല്ല ബാക്ടീരിയകളെ നിര്‍മിക്കാന്‍ സഹായിക്കുന്നു. ഉദരത്തെ ആരോഗ്യമുള്ളതാക്കുന്നു. ദഹനം മെച്ചപ്പെടുത്തുന്നു. വാഴപ്പഴത്തിലേതുപോലെ പൊട്ടാസ്യം പച്ചക്കായയിലും ഉണ്ട്. റസിസ്റ്റന്റ്സ് സ്റ്റാര്‍ച്ചും പച്ചക്കായയില്‍ ഉണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായകം. പച്ചക്കായയിലടങ്ങിയ പെക്ടിനും റസിസ്റ്റന്റ് സ്റ്റാര്‍ച്ചും രക്തത്തിലെ പഞ്ചസാരയുെട അളവ് നിയന്ത്രിക്കുന്നു. ഗ്ലൈസെമിക് ഇന്‍ഡക്സും കുറവാണ് പച്ചക്കായയ്ക്ക്. ആന്റിഓക്സിഡന്റുകള്‍ ശരീരത്തെ ഫ്രീറാഡിക്കലുകളില്‍ നിന്നും ഓക്സീകരണ സമ്മര്‍ദത്തില്‍ നിന്നും സംരക്ഷിക്കുന്നു. ശരീരകോശങ്ങളുടെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്നു. ആന്റിഓക്സിഡന്റുകളോടൊപ്പം വൈറ്റമിന്‍സി, ബീറ്റാകരോട്ടിന്‍, നിരവധി ഫൈറ്റോന്യൂട്രിയന്റുകള്‍ എന്നിവയും പച്ചക്കായയിലുണ്ട്. ഇത് ഇന്‍ഫ്ലമേഷന്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. പച്ചക്കായയില്‍ അടങ്ങിയ റസിസ്റ്റന്റ് സ്റ്റാര്‍ച്ചും പെക്ടിനും വിശപ്പ് നിയന്ത്രിക്കുന്നു. ഫൈബര്‍ ധാരാളം അടങ്ങിയതിനാല്‍ ഭക്ഷണം കഴിച്ച് ഏറെ നേരത്തിനു ശേഷവും വയര്‍ നിറഞ്ഞതായി തോന്നിപ്പിക്കും. ഇത് ഭക്ഷണത്തില്‍ അമിത കാലറി കഴിക്കാതിരിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *