yt cover 31

ക്ഷേമ പെന്‍ഷനുകള്‍ അടക്കമുള്ള ജനക്ഷേമ പദ്ധതികള്‍ നിറുത്തലാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി ഞെരുക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജനക്ഷേമ പദ്ധതികള്‍ നിറുത്തലാക്കാനാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. അതിന് മനസില്ലെന്നാണ് കേന്ദ്രസര്‍ക്കാരിനോട് പറയാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്‍ജിഒ യൂണിയന്‍ വജ്രജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വഞ്ചനാ കേസുകളിലും ട്രസ്റ്റിന്റെ സ്വത്ത് സംബന്ധമായ കേസുകളിലും ഉള്‍പ്പെട്ടവര്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍നിന്നും വിട്ടു നില്‍ക്കണമെന്ന് എസ്എന്‍ ട്രസ്റ്റിന്റെ ബൈലോയില്‍ ഹൈക്കോടതി ഭേദഗതി വരുത്തി. കുറ്റവിമുക്തരാകും വരെ ട്രസ്റ്റ് ഭാരവാഹിയായി തുടരാന്‍ പാടില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. മുന്‍ ട്രസ്റ്റ് അംഗം അഡ്വ ചെറുന്നിയൂര്‍ ജയപ്രകാശ് നല്‍കിയ ഹര്‍ജിയിലാണ് കോടതി ബൈലോ പുതുക്കി ഉത്തരവിറക്കിയത്. കോടതി ഉത്തരവ് വെള്ളാപ്പള്ളി നടേശന് തിരിച്ചടിയാകുമെന്നാണ് റിപ്പോര്‍ട്ട്.

എസ് എന്‍ ട്രസ്റ്റിന്റെ ബൈലോയില്‍ ഹൈക്കോടതി ഭേദഗതി വരുത്തിയതു തന്നെ ബാധിക്കില്ലെന്നു എസ്എന്‍ ട്രസ്റ്റ് അംഗവും എസ്എന്‍ഡിപി യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശന്‍. താന്‍ കേസില്‍ പ്രതിയല്ല. വിചാരണ നടത്തിയിട്ടില്ല. ഒരു കുറ്റപത്രവും ഇല്ല. തന്നെ കള്ളനാക്കി വെടക്കാക്കി തനിക്കാക്കാനാണു ചിലര്‍ ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരില്‍ ഒരാളായ ലഷ്‌കര്‍ ഭീകരന്‍ അബ്ദുല്‍ റഹ്‌മാന്‍ മക്കിയെ ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. മക്കിയെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമത്തെ ചൈന എതിര്‍ത്തിരുന്നു. പാക്കിസ്ഥാനില്‍ സൈ്വര്യവിഹാരം നടത്തുന്ന കൊടും ഭീകരന് 68 വയസുണ്ട്. ലഷ്‌കറെ ത്വയ്യിബ, ജമാഅത്തുദ്ദവ ഭീകര സംഘങ്ങളുടെ തലപ്പത്തെ രണ്ടാമനാണ്. ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണ്. ഇയാളുടെ തലയ്ക്ക് അമേരിക്ക 16 കോടി രൂപയാണു വിലയിട്ടിരിക്കുന്നത്.

ക്രൂഡ് ഓയില്‍, ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനം, ഡീസല്‍ എന്നിവയുടെ കയറ്റുമതിക്കുള്ള വിന്‍ഡ് ഫാള്‍ ടാക്സ് കേന്ദ്ര സര്‍ക്കാര്‍ കുറച്ചു. ടണ്ണിന് 2,100 രൂപയില്‍ നിന്ന് 1,900 രൂപയാക്കി. എടിഎഫിന്റെ കയറ്റുമതി നികുതി ലിറ്ററിന് നാലര രൂപയില്‍ നിന്ന് മൂന്നര രൂപയായും ഡീസലിന്റെ കയറ്റുമതി നികുതി ലിറ്ററിന് ആറര രൂപയില്‍ നിന്ന് അഞ്ചു രൂപയായും കുറച്ചു.

ഇടുക്കി ജില്ലയില്‍ ബഫര്‍സോണില്‍ ഇള്‍പ്പെടുന്ന മേഖലയിലെ അപാകതകള്‍ കണ്ടെത്താനുള്ള ഫീല്‍ഡ് സര്‍വ്വേ പൂര്‍ത്തിയായി. കെട്ടിടങ്ങള്‍ ഏതൊക്കെയെന്നുള്ള ജിയോ ടാഗിംഗ് അടക്കമാണ് പൂര്‍ത്തിയാക്കിയത്. എട്ടു സംരക്ഷിത വനമേഖലിയിലെ അറക്കുളം ഒഴികെയുള്ള 20 പഞ്ചായത്തുകളിലാണ് ഫീല്‍ഡ് സര്‍വ്വേ പൂര്‍ത്തിയാക്കിയത്. മൂന്നാര്‍ വന്യജീവി സങ്കേതത്തോടു ചേര്‍ന്നുള്ള പഞ്ചായത്തുകളിലെ 7,816 അപേക്ഷകളില്‍ 7,033 എണ്ണവും, ഇടുക്കിയില്‍ 11,434 അപേക്ഷകളില്‍ 9,931 എണ്ണവും, പെരിയാറില്‍ 7,298 എണ്ണവും പരിശോധിച്ച് നടപടികള്‍ പൂര്‍ത്തിയാക്കി.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

കൊല്ലം ആര്യങ്കാവില്‍ മായം കലര്‍ത്തിയെന്ന് ആരോപിച്ചു പിടികൂടിയ പാല്‍ സൂക്ഷിച്ച ടാങ്കര്‍ പൊട്ടിത്തെറിച്ചു. ചൂടും സമ്മര്‍ദവുംമൂലമാണ് പൊട്ടിത്തെറിച്ചത്. 15300 ലിറ്റര്‍ പാലുമായി വന്ന ടാങ്കര്‍ലോറി ആറു ദിവസമായി തെന്മല സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ക്ഷീരവികസന വകുപ്പ് ഹൈഡ്രജന്‍ പെറോക്സൈഡ് ഉണ്ടെന്ന് ആരോപിച്ചു പിടികൂടിയ പാലില്‍ തകരാറില്ലെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലാബ് പരിശോധനാ റിപ്പോര്‍ട്ട്.

പെരിന്തല്‍മണ്ണയിലെ വോട്ടുപെട്ടി കാണാതായ സംഭവം അതീവ ഗുരുതരമെന്ന് കേരള ഹൈക്കോടതി. നജീബ് കാന്തപുരത്തിന്റെ വിജയത്തിനെതിരേ ഇടതു സ്ഥാനാര്‍ത്ഥി കെപിഎം മുസ്തഫ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു ഹൈക്കോടതി. കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ ഹൈക്കോടതി കക്ഷി ചേര്‍ത്തു. ജനുവരി 30 ന് കേസ് പരിഗണിക്കും.

പെരിന്തല്‍മണ്ണയിലെ വോട്ടു പെട്ടി കാണാതായ സംഭവത്തില്‍ ആറ് ഉദ്യോഗസ്ഥര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ്. പെരിന്തല്‍മണ്ണ ട്രഷറിയില്‍നിന്ന് പെട്ടി പുറത്തേക്ക് പോയതില്‍ ട്രഷറി ഓഫീസര്‍ക്കും തപാല്‍ വോട്ടുകള്‍ കൊണ്ടു പോയ മലപ്പുറം സഹകരണ ജോയിന്റ് രജിസ്റ്റര്‍ക്കും വീഴ്ച പറ്റിയെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്.

സ്വന്തം ബൈക്ക് കത്തിച്ചശേഷം പരാതി നല്‍കിയ സിപിഎം ഇടുക്കി ചേമ്പളം ബ്രാഞ്ച് സെക്ട്രറി ഷാരോണിനും നാലു പ്രവര്‍ത്തകര്‍ക്കുമെതിരേ പാര്‍ട്ടി നടപടി. ഒരു സംഘം ആളുകള്‍ ആക്രമിക്കുകയും വാഹനം കത്തിയ്ക്കുകയും മാല മോഷ്ടിക്കുകയും ചെയ്തെന്നായിരുന്നു പരാതി നല്‍കിയത്.

അധോലോകവുമായി അടുത്ത ബന്ധമുള്ള കൂടുതല്‍ പോലീസകാര്‍ക്കെതിരേ നടപടി വരും. സംസ്ഥാനവ്യാപകമായി 160 ലേറെ എസ്എച്ച്ഒ മാരെ സ്ഥലംമാറ്റും. തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും മാറ്റും. ഗുണ്ടാബന്ധമുള്ള രണ്ട് ഡിവൈഎസ്പിമാര്‍ക്കെതിരെയും നടപടിയുണ്ടാകും.

വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാനന്തവാടി പുതുശ്ശേരി പള്ളിപ്പുറത്ത് സാലു എന്ന തോമസിന്റെ വീട്ടില്‍ വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ എത്തി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യഥാസമയം ചികില്‍സ കിട്ടാത്തതിനാലാണു മരിച്ചതെന്ന് ഭാര്യയടക്കമുള്ള ബന്ധുക്കള്‍ പൊട്ടിക്കരഞ്ഞ് പരാതിപ്പെട്ടു. ഏറെ നേരം രക്തം വാര്‍ന്നു കിടന്ന തോമസിനെ യഥാസമയം ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സ് സൗകര്യം ലഭിച്ചില്ലെന്നും പരാതിപ്പെട്ടു.

കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട തോമസിന് ചികില്‍സ നല്‍കുന്നതില്‍ കാലതാമസമോ വീഴ്ചയോ സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കടുവ ആക്രമിച്ചശേഷം രണ്ടു മണിക്കൂറോളം കഴിഞ്ഞാണ് തോമസിനെ വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും രക്തം വാര്‍ന്നുപോയിരുന്നെന്നും മന്ത്രി പറഞ്ഞു.

കോണ്‍ഗ്രസില്‍ വിവരമുള്ളവര്‍ വളര്‍ന്നു വരുന്നത് എതിര്‍ക്കുന്ന ഒരുകൂട്ടരുണ്ടെന്ന് കെ. മുരളീധരന്‍. പേടിയാണു കാരണം. പാര്‍ട്ടിയെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്നതിന് കെ കരുണാകരന്റെ മാര്‍ഗങ്ങള്‍ മാതൃക ആക്കണം. പറയേണ്ട കാര്യങ്ങള്‍ പാര്‍ട്ടി യോഗത്തില്‍ പറഞ്ഞാല്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വരികയും ചെയ്യും അച്ചടക്കലംഘനം ആകുകയുമില്ല. മുരളീധരന്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്കു താങ്ങാനാവുന്നതിനേക്കാള്‍ സമ്മര്‍ദം നല്‍കുന്നതിനാലാണ് മയക്കുമരുന്നിലേക്കു വഴി തെറ്റുന്നതെന്ന് ശശി തരൂര്‍ എംപി. കോട്ടയം പ്രസ് ക്ലബില്‍ ഋഷിരാജ് സിംഗിന്റെ പുതിയ പുസ്തകത്തെ അപഗ്രഥിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ മൂന്ന് വര്‍ഷത്തിനിടെ മയക്കുമരുന്നു കേസുകള്‍ മൂന്നു മടങ്ങു വര്‍ധിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പോപ്പുലര്‍ ഫ്രണ്ട് കേസില്‍ എന്‍ഐഎ ചവറ സ്വദേശി മുഹമ്മദ് സാദിഖിനെ കസ്റ്റഡിയിലെടുത്തു. പോപ്പുലര്‍ ഫ്രണ്ടിന്റെ പരിപാടിയില്‍ ഇയാള്‍ പങ്കെടുത്തിരുന്നു. യാത്രയുമായി ബന്ധപ്പെട്ട രേഖകളും ഇയാളുടെ വീട്ടില്‍നിന്ന് പിടിച്ചെടുത്തു.

ചിന്തന്‍ ശിബിരില്‍ അപമര്യാദയായി പെരുമാറിയെന്ന വനിതാ നേതാവിന്റെ പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന് സസ്പെന്‍ഷന്‍. വിവേക് നായര്‍ എന്ന ശംഭു പാല്‍ക്കുളങ്ങരയെയാണ് കെപിസിസി സസ്പെന്‍ഡു ചെയ്തത്.

കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് വിദ്യാര്‍ത്ഥിയുടെ കൈ അറ്റുപോയി. വയനാട് ജില്ലയിലെ ആനപ്പാറ കുന്നത്തൊടി സ്വദേശി അസ്ലമിനാണ് ഗുരുതരമായി പരിക്കേറ്റത്.

കോട്ടയം കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചന പരാതിയില്‍ അടൂര്‍ ഗോപാലകൃഷ്ണനെ പിന്തുണച്ച് സിപിഎം നേതാവ് എം എ ബേബി. സ്ഥാപനത്തിന്റെ ചെയര്‍മാന്‍ ആണ് അടൂര്‍ ഗോപാലകൃഷ്ണന്‍. അടൂരിനെ ജാതി വാദി എന്നു വിളിക്കുന്നത് ശുദ്ധ ഭോഷ്‌കാണെന്ന് എം എ ബേബി പറഞ്ഞു.

എറണാകുളം ജില്ലയിലെ പറവൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഴിമന്തി കഴിച്ച മൂന്നു പേരെയാണ് ആശുപത്രിയിലാക്കിയത്. പറവൂര്‍ നഗരസഭയിലെ ആരോഗ്യവിഭാഗം അധികൃതരെത്തി ഹോട്ടല്‍ അടപ്പിച്ചു.

തൃശൂരിലെ ധനവ്യവസായ നിക്ഷേപത്തട്ടിപ്പില്‍ പരാതികള്‍ കൈകാര്യം ചെയ്യാന്‍ സിറ്റി പോലീസ് പ്രത്യേക കൗണ്ടര്‍ സജ്ജമാക്കി. നിക്ഷേപകരായ 177 പേര്‍ക്ക് 45 കോടി രൂപ നഷ്ടപ്പെട്ടെന്നാണു പൊലീസ് നടത്തിയ പ്രാഥമിക കണക്കെടുപ്പിലെ വിവരം.

കൊട്ടാരക്കര വാളകത്ത് ചോരക്കുഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയില്‍. മൂന്നു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് വാളകം ബെഥനി കോണ്‍വെന്റിന്റെ കുരിശടിക്കു മുന്നില്‍ കണ്ടെത്തിയത്.

കോഴിപ്പോരിനിടെ പിടികൂടിയ രണ്ടു പോരുകോഴികളെ ചിറ്റൂര്‍ പൊലീസ് 7750 രൂപയ്ക്കു ലേലം ചെയ്തു. പൊങ്കലിനോട് അനുബന്ധിച്ച് നടത്തിയ റെയ്ഡിലാണ് 2 പോരുകോഴികളെയും പതിനൊന്ന് ബൈക്കും പൊലീസ് പിടിച്ചെടുത്തത്. കോഴികളെ പരിപാലിക്കാനും കോടതിയില്‍ ഹാജരാക്കാനും ബുദ്ധിമുട്ടുള്ളതിനാലാണ് ലേലം ചെയ്ത് പണം കോടതിയില്‍ കെട്ടിവയ്ക്കുന്നത്.

ജമ്മു കാഷ്മീരില്‍ രാഹുല്‍ഗാന്ധി ഭാരത് ജോഡോ യാത്രയുമായി നടക്കരുതെന്നും കാറില്‍ സഞ്ചരിക്കണമെന്നും മുന്നറിയിപ്പുമായി കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍. ചില പ്രദേശങ്ങളില്‍ കാല്‍നടയാത്ര അപകടമാണെന്നാണ് റിപ്പോര്‍ട്ട്. ശ്രീനഗറില്‍ എത്തുമ്പോള്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ആള്‍ക്കൂട്ടം ഉണ്ടാകരുതെന്നും സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കി. പഞ്ചാബില്‍ ഭാരത് ജോഡോ യാത്ര കടന്നു പോകുന്ന പ്രദേശങ്ങളില്‍ ഏജന്‍സികളുടെ സുരക്ഷാ പരിശോധന തുടരുകയാണ്.

ഭാരത് ജോഡോ യാത്രക്കിടെ യുവാവ് ഓടിയെത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ആലിംഗനം ചെയ്യാന്‍ ശ്രമിച്ചു. പഞ്ചാബിലെ ഹോഷിയാര്‍പൂരിലാണ് സംഭവം. യുവാവിനെ രാഹുല്‍ ഗാന്ധിയും സുരക്ഷാ ഉദ്യോഗസ്ഥരും പിടിച്ചുമാറ്റി. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.

ഇന്ത്യയുടെ ചരക്കു വ്യാപാര കമ്മി ഡിസംബറില്‍ 2389 കോടി ഡോളറായി ഉയര്‍ന്നു. മുന്‍ മാസത്തെ 2110 കോടി ഡോളറില്‍ നിന്നും വലിയ വര്‍ധനയാണ് വ്യാപാരക്കമ്മിയില്‍ ഉണ്ടായത്.

അധോലോക നായകനായ ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിലെ കറാച്ചിയില്‍ സുഖമായി കഴിയുന്നുണ്ടെന്ന് ദാവൂദ് ഇബ്രാഹിമിന്റെ അനന്തരവനായ അലിഷാ ഇബ്രാഹിം പാര്‍ക്കര്‍. ഭീകരാക്രമണത്തിന് ഫണ്ട് നല്‍കിയ കേസില്‍ എന്‍ഐഎ അറസ്റ്റു ചെയ്ത ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ടു ചെയ്തു. ദാവൂദിന്റെ പരേതയായ സഹോദരി ഹസീന പാര്‍ക്കറിന്റെ മകനാണ് അലിഷാ ഇബ്രാഹിം പാര്‍ക്കര്‍.

യുദ്ധത്തില്‍ നിന്നു പാക്കിസ്ഥാന്‍ പാഠം പഠിച്ചെന്നും കാഷ്മീര്‍ അടക്കമുള്ള വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ചയ്ക്കു തയാറാകണമെന്നും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. സമാധാനവും വികസനവുമാണ് നമുക്കു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരകൊറിയയുടെ സ്വേച്ഛാധിപതി കിം ജോങ് ഉന്നിന്റെ ആരോഗ്യം മോശമായെന്ന് റിപ്പോര്‍ട്ട്. എല്ലാ ദിവസവും കൂടുതല്‍ മദ്യപിക്കുകയാണെന്നു ദ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. നാല്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന ഉന്നിന്റെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ഊഹാപോഹങ്ങള്‍ പരക്കുകയാണ്.

ഇന്ത്യാ – ന്യൂസിലന്‍ഡ് പരമ്പരക്ക് നാളെ തുടക്കമാകും. മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. ആദ്യ ഏകദിനം നാളെ ഹൈദരാബാദില്‍.

സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ സൗദി ക്ലബ്ബ് അല്‍ നസ്റിലുള്ള അരങ്ങേറ്റം ഫ്രഞ്ച് ക്ലബ്ബായ പി എസ് ജിക്കെതിരെയെന്ന് റിപ്പോര്‍ട്ടുകള്‍. അല്‍-നസ്ര്‍ അല്‍ ഹിലാല്‍ ക്ലബ്ബുകളുടെ സംയുക്ത ഇലവനായ റിയാദ് എസ് ടി ഇലവന്റെ നായകനായാണ് റൊണാള്‍ഡോ പി എസ് ജിക്കെതിരെ കളിക്കാനിറങ്ങുക. വ്യാഴാഴ്ച റിയാദിലാണ് മത്സരം നടക്കുക.

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ത്രൈമാസ ലാഭം നേടി ഫെഡറല്‍ ബാങ്ക്. നടപ്പു സാമ്പത്തിക വര്‍ഷം 2022 ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ 803.61 കോടി രൂപയാണ് അറ്റാദായം. 54.03 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 521.73 കോടി രൂപയായിരുന്നു ലാഭം. ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 39.37 ശതമാനം വര്‍ദ്ധിച്ച് 1,274.21 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 914.29 കോടി രൂപയായിരുന്നു. ബാങ്കിന്റെ മൊത്തം ബിസിനസ് 16.89 ശതമാനം വര്‍ദ്ധിച്ച് 3,69,581.25 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ പാദത്തില്‍ 1,75,431.70 കോടി രൂപയായിരുന്ന നിക്ഷേപം 2,01,408.12 കോടി രൂപയായി വര്‍ധിച്ചു. ആകെ വായ്പ മുന്‍ വര്‍ഷത്തെ 1,43,638.49 കോടി രൂപയില്‍ നിന്ന് 1,71,043.02 കോടി രൂപയായി വര്‍ദ്ധിച്ചു. മൂന്നാം പാദത്തില്‍ ബാങ്ക് എക്കാലത്തെയും ഉയര്‍ന്ന അറ്റപലിശ വരുമാനമാണ് നേടിയത്. 27.14 ശതമാനം വാര്‍ഷിക വര്‍ദ്ധനയോടെ അറ്റ പലിശ വരുമാനം 1,956.53 കോടി രൂപയിലെത്തി. മുന്‍വര്‍ഷം മൂന്നാം പാദത്തില്‍ ഇത് 1,538.90 കോടി രൂപയായിരുന്നു. 4,147.85 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 2.43 ശതമാനമാണിത്. അറ്റ നിഷ്‌ക്രിയ ആസ്തി 1,228.59 കോടി രൂപയാണ്. മൊത്തം വായ്പകളുടെ 0.73 ശതമാനമാണിത്. ഈ പാദത്തോടെ ബാങ്കിന്റെ മൊത്തം മൂല്യം 18,089.19 കോടി രൂപയില്‍ നിന്ന് 20,456.75 കോടി രൂപയായി വര്‍ദ്ധിച്ചു.

സാംസങ്ങിന്റെ പുതിയ ഹാന്‍ഡ്സെറ്റുകള്‍ സാംസങ് ഗ്യാലക്സി എ14 5ജി, എ23 5ജി വിപണിയിലെത്തി. സാംസങ് ഗ്യാലക്സി എ14 5ജി യുടെ 6.6 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയ്ക്ക് 90ഹെര്‍ട്സ് റിഫ്രഷ് റേറ്റ് ഉണ്ട്. 5000 എംഎഎച്ച് ആണ് ബാറ്ററി. എക്സിനോസ് 1330 ഒക്ടാ-കോര്‍ സിപിയു ആണ് ഹാന്‍ഡ്സെറ്റിലുള്ളത്. ഡെപ്തും മാക്രോ ലെന്‍സും ഉള്ള 50 മെഗാപിക്സല്‍ ട്രിപ്പിള്‍ ലെന്‍സ് പിന്‍ ക്യാമറ സജ്ജീകരണമുണ്ട്. 13 മെഗാപിക്സലിന്റേതാണ് ഫ്രണ്ട് ക്യാമറ. ഗ്യാലക്സി എ14 5ജി 8ജിബി + 128 ജിബി വേരിയന്റിന് 20,999 രൂപയും 6 ജിബി + 128 ജിബി മോഡലിന് 18,999 രൂപയും 4 ജിബി + 64 ജിബി ഉള്ള എന്‍ട്രി മോഡലിന് 16,499 രൂപയുമാണ് വില. സാംസങ് ഗ്യാലക്സി എ23 5ജി ഫോണിന് 6.6-ഇഞ്ച് എഫ്എച്ച്ഡി+ സ്‌ക്രീനുണ്ട്. എഡ്ജ്-ടു-എഡ്ജ് ഇന്‍ഫിനിറ്റി-വി ഡിസ്പ്ലേ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് വലിയ സ്‌ക്രീനില്‍ കണ്ടെന്റ് കാണാം. എക്‌സിനോസ് 1330 ഒക്ടാ കോര്‍ പ്രോസസര്‍ മെച്ചപ്പെട്ട മള്‍ട്ടിടാസ്‌കിങും സ്ലിക്ക് പെര്‍ഫോമന്‍സും ഉറപ്പാക്കുന്നു. 25വാട്ട് ഫാസ്റ്റ് ചാര്‍ജിങ് ശേഷിയുള്ള 5000 എംഎഎച്ച് ആണ് ബാറ്ററി. അള്‍ട്രാ വൈഡ്, ഡെപ്ത്, മാക്രോ ലെന്‍സ് എന്നിവയ്‌ക്കൊപ്പം 50 എംപി ക്വാഡ് റിയര്‍ ക്യാമറ സജ്ജീകരണവും ഇതിലുണ്ട്. ഗ്യാലക്സി എ23 5ജി യുടെ 8ജിബി +128 ജിബി വേരിയന്റിന് 24,999 രൂപയും 6 ജിബി +128 ജിബി മോഡലിന് 22,999 രൂപയുമാണ് വില.

കാര്‍ത്തിക് ആര്യനെ നായകനാക്കി രോഹിത് ധവാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഷെഹ്സാദ. തെലുങ്കില്‍ വന്‍ വിജയം നേടിയ അല വൈകുണ്ഠപുരമുലോയുടെ റീമേക്ക് ആണ് ചിത്രം. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ‘മുണ്ട സോണാ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് കുമാര്‍ ആണ്. പ്രീതം സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ദില്‍ജിത്ത് ദൊസാഞ്ജ്, നിഖിത ഗാന്ധി എന്നിവരാണ്. കൃതി സനോണ്‍ ആണ് ചിത്രത്തിലെ നായിക. മനീഷ കൊയ്രാള, പരേഷ് റാവല്‍, സച്ചിന്‍ ഖഡേക്കര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിര്‍മ്മാതാവ് എന്ന നിലയില്‍ കാര്‍ത്തിക് ആര്യന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ് ഷെഹ്സാദ. കഥ, തിരക്കഥ ത്രിവിക്രം. ഫെബ്രുവരി 10 ന് ചിത്രം തിയറ്ററുകളില്‍ എത്തും.

പുതിയ ചിത്രത്തിലും കാക്കിയണിഞ്ഞ് തബു. അജയ് ദേവ്ഗണ്‍ നായകനാവുന്ന ‘ഭോലാ’ ആണ് ചിത്രം. തമിഴില്‍ വന്‍ വിജയം നേടിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം കൈതിയുടെ റീമേക്ക് ആണ് ഈ ചിത്രം. ലോകേഷ് കനകരാജിന് കരിയര്‍ ബ്രേക്ക് നേടിക്കൊടുത്ത ചിത്രത്തില്‍ കാര്‍ത്തി ആയിരുന്നു നായകന്‍. അജയ് ദേവ്ഗണ്‍ തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും. അജയ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ഭോലാ. അമല പോളിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. ടി സീരിസ്, റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ്, ഡ്രീം വാരിയേഴ്സ് പിക്ചേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. 2023 ഓഗസ്റ്റ് 30ന് ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. 3 ഡിയിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ദൃശ്യം 2 നു ശേഷം അജയ് ദേവ്ഗണും തബുവും ഒന്നിക്കുന്ന ചിത്രവുമാണ് ഭോലാ.

ഇലക്ട്രിക് എസ്യുവി, എക്സ്യുവി 400യുടെ വില പ്രഖ്യാപിച്ച് മഹീന്ദ്ര. മൂന്നു വ്യത്യസ്ത മോഡലുകളിലുള്ള ഇലക്ട്രിക് എസ്യുവിയുടെ അടിസ്ഥാന വകഭേദമായി ‘എക്സ്ഇ’യുടെ വില 15.99 ലക്ഷം രൂപയും രണ്ടാമത്തെ എക്സ്ഇ 7.2 കിലോവാട്ട് ചാര്‍ജര്‍ വകഭേദത്തിന്റെ വില വില 16.49 ലക്ഷം രൂപയും ഉയര്‍ന്ന വകഭേദമായ എക്സ് എല്ലിന്റെ വില 18.99 ലക്ഷം രൂപയുമാണ്. ആദ്യം ബുക്ക് ചെയ്യുന്ന 5000 പേര്‍ക്കാണ് ഈ പ്രാരംഭ വിലയില്‍ വാഹനം ലഭിക്കുക. രാജ്യത്തിന്റെ 34 നഗരങ്ങളില്‍ ആദ്യ ഘട്ടത്തില്‍ എക്‌സ്യുവി 400 ലഭ്യമാക്കും എന്നാണ് മഹീന്ദ്ര അറിയിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ 20000 യൂണിറ്റുകള്‍ വിതരണം ചെയ്യാനാണ് ശ്രമിക്കുന്നതെന്നും മഹീന്ദ്ര അറിയിക്കുന്നു. എക്സ്യുവി 300യെക്കാള്‍ 205 എംഎം നീളമുണ്ടെങ്കിലും 2600 തന്നെയാണ് എക്സ്യുവി 400യുടെ വീല്‍ബെയ്സ്. ഐപി67 സുരക്ഷ റേറ്റിങ്ങുള്ള ബാറ്ററി പാക്കാണ് വാഹനത്തിന് കൂടാതെ 6 എയര്‍ബാഗുകള്‍, നാലുവീലുകളിലും ഡിസ്‌ക് ബ്രേക്ക് എന്നിവയുണ്ട്.

മരിച്ചുകൊണ്ടിരിക്കുന്ന ഒരു ഭാഷയുടെ ഗൂഢരഹസ്യങ്ങള്‍ അറിയണമെങ്കില്‍ മനോജ് വെങ്ങോലയുടെ ‘പൊറള്’ വായിക്കണം. ഒന്നു കാതോര്‍ത്താല്‍ അടിമജീവിതങ്ങളുടെ അമര്‍ത്തിവെക്കപ്പെട്ട വിലാപങ്ങളും മരണത്തിന്റെ കാതിലേക്ക് വിളിച്ചുപറയുന്ന തെറികളും കേള്‍ക്കാം. ജീവിതത്തിന്റെ ഉപ്പും ചോരയും വീണ വഴികളില്‍നിന്നു പെറുക്കിയെടുത്ത കഥകളാണ് ഏറെയും. ഭാവനയില്‍ മാത്രം നിലകൊള്ളുന്ന കഥകളെ കണ്ടെത്താനും ചില ശ്രമങ്ങളുണ്ട്. എന്നാലും വെറും കഥയെന്നു പറഞ്ഞു മാറ്റിവെക്കാവുന്ന ഒരു കഥപോലും മനോജ് എഴുതിയിട്ടില്ല. കഥകളിലൂടെ എളുപ്പത്തില്‍ കയറിയിറങ്ങിപ്പോകാന്‍ അനുവദിക്കാത്ത അപൂര്‍വ്വം എഴുത്തുകാരില്‍ ഒരാളാണ് മനോജ് വെങ്ങോല. പൊറള്, ഊത്, അക്ഷരനഗരം, വാര്‍ പോയറ്റ്, നിദ്രാഭാഷണം, ഇരിപ്പ്, ഒരുക്കം, പ്രച്ഛന്നം, വിവര്‍ത്തകന്‍, നോവെഴുത്ത്, ആഫ്രിക്കന്‍ ഒച്ചുകളുടെ വീട് എന്നിങ്ങനെ പതിനൊന്നു കഥകള്‍. മനോജ് വെങ്ങോലയുടെ ഏറ്റവും പുതിയ കഥാസമാഹാരം. ‘പൊറള്’. മാതൃഭൂമി ബുക്സ്. വില 178 രൂപ.

ഗര്‍ഭധാരണത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതിന് ശരിയായ ഉറക്കം ആവശ്യമാണെന്ന് പുതിയ ഗവേഷണ പഠനം. ദിവസവും 7-8 മണിക്കൂര്‍ ഉറങ്ങുന്നത് പ്രധാനമാണ്. നല്ല ഉറക്കം, ഫെര്‍ട്ടിലിറ്റിക്ക് നിര്‍ണായകമായ പ്രോജസ്റ്ററോണ്‍, ഈസ്ട്രജന്‍ എഫ്എസ്എച്ച്, ലെപ്റ്റിന്‍ എന്നിവയുടെ അളവ് മെച്ചപ്പെടുത്തും. ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്നുള്ള നീല വെളിച്ചം ശരീരത്തിലെ മെലറ്റോണിന്റെ അളവിനെ ബാധിക്കും. മെലറ്റോണിന്റെ അഭാവം അണ്ഡത്തിന്റെ ഗുണനിലവാരം കുറയാന്‍ ഇടയാക്കും. രാത്രി ജോലി ചെയ്യുന്നത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്കും ഈസ്ട്രജന്റെ അളവ് കുറയ്ക്കുന്നതിനും ക്രമരഹിതമായ ആര്‍ത്തവചക്രത്തിനും കാരണമാകും. ഇതെല്ലാം ഗര്‍ഭധാരണ സാധ്യത കുറയ്ക്കുന്നതിലേക്ക് നയിക്കുന്നു. ഐവിഎഫ് പോലുള്ള ഫെര്‍ട്ടിലിറ്റി ചികിത്സകള്‍ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുന്നു. ഉറക്കക്കുറവ് ശാരീരികവും മാനസികവുമായ ആരോഗ്യത്തെ തകര്‍ക്കും. ഐവിഎഫ് പ്രക്രിയയില്‍ ദിവസം 7-8 മണിക്കൂര്‍ ഉറങ്ങുന്ന സ്ത്രീകള്‍ ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഉറങ്ങാന്‍ പോകുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും മൊബൈല്‍, ടാബ്ലെറ്റ്, കമ്പ്യൂട്ടര്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഓഫ് ചെയ്യുക. രാത്രി ഷിഫ്റ്റുകള്‍ ഒഴിവാക്കുന്നത് നന്നായി ഉറങ്ങാന്‍ സഹായിക്കും. ആവശ്യത്തിന് വിശ്രമിക്കുന്ന സ്ത്രീകളെ അപേക്ഷിച്ച്, കുറവ് ഉറങ്ങുന്ന സ്ത്രീകള്‍ക്ക് ഫെര്‍ട്ടിലിറ്റി നിരക്ക് കുറവാണ്. നിങ്ങള്‍ ഐവിഎഫിന് വിധേയരാണെങ്കില്‍ രാത്രിയില്‍ 7-8 മണിക്കൂര്‍ ഉറക്കം പ്രധാനമാണെന്നാണ് അമേരിക്കന്‍ സൊസൈറ്റി ഫോര്‍ റീപ്രൊഡക്റ്റീവ് മെഡിസിന്‍ വ്യക്തമാക്കുന്നത്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 81.81, പൗണ്ട് – 99.96, യൂറോ – 88.57, സ്വിസ് ഫ്രാങ്ക് – 88.54, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.92, ബഹറിന്‍ ദിനാര്‍ – 217.02, കുവൈത്ത് ദിനാര്‍ -267.94, ഒമാനി റിയാല്‍ – 212.76, സൗദി റിയാല്‍ – 21.78, യു.എ.ഇ ദിര്‍ഹം – 22.27, ഖത്തര്‍ റിയാല്‍ – 22.47, കനേഡിയന്‍ ഡോളര്‍ – 60.99.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *