p7 yt cover

അക്ഷരം കൂട്ടിവായിക്കാനറിയാത്ത കുട്ടികള്‍ക്കു പോലും എ പ്ലസ് വാരിക്കോരി കൊടുക്കുന്നതു നല്ല പ്രവണതയല്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ്. എസ്എസ്എല്‍സി ചോദ്യപ്പേപ്പര്‍ തയ്യാറാക്കാന്‍ അധ്യാപകര്‍ക്കുള്ള ശില്‍പശാലയ്ക്കിടെയാണ് ഇങ്ങനെ വിമര്‍ശിച്ചത്. സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തായതു വിവാദമായി.

വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള ശില്പശാലയില്‍ എന്തെങ്കിലും വിമര്‍ശനം ഉണ്ടായാല്‍ അതു സര്‍ക്കാര്‍ നിലപാടല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയുമാണ് സര്‍ക്കാര്‍ നയമെന്നും ശിവന്‍കുട്ടി പ്രതികരിച്ചു.

എസ്എസ്എല്‍സി അടക്കമുള്ള പരീക്ഷകളുടെ മൂല്യനിര്‍ണയത്തില്‍ പിഴവുകളുണ്ടെങ്കില്‍ തിരുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വിജയശതമാനം പെരുപ്പിക്കുന്നുവെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ആരോപണം പരിശോധിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലുമായി തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സ്*

വിവാഹം ഇനി ഉത്സവമാകും. മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവല്‍. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

രാഹുല്‍ ഗാന്ധി എവിടെ മത്സരിക്കണമെന്നു തീരുമാനിക്കാനല്ല ഇന്ത്യ മുന്നണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ ഗാന്ധി എവിടെ മത്സരിക്കണമെന്ന് ആ പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. ബി ജെ പിക്കെതിരെയാണോ സി പി എമ്മിനെതിരെയാണോ മത്സരിക്കേണ്ടതെന്ന് കോണ്‍ഗ്രസ് ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുസാറ്റിലെ സംഗീത പരിപാടിക്കിടെയുണ്ടായ ദുരന്തത്തെക്കുറിച്ച് നിലവില്‍ ഏതെല്ലാം അന്വേഷണം നടക്കുന്നുണ്ടെന്ന് അറിയക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ദുരന്തം വേദനിപ്പിക്കുന്നതാണ്. അതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ കുറ്റപ്പെടുത്തരുതെന്നും ഹൈക്കോടതി. ജുഡീഷ്യല്‍ അന്വേഷണം അവശ്യപ്പെട്ട് കെ എസ് യു നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.

ഹീര ഗ്രൂപ്പ് എംഡി ഹീരബാബു എന്ന അബ്ദുള്‍ റഷീദിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ആക്കുളത്തെ ഫ്ളാറ്റ് നിര്‍മിക്കാന്‍ എടുത്ത 14 കോടി രൂപയുടെ വായ്പ തിരിച്ചിടക്കാതെ തട്ടിപ്പ് നടത്തിയതിനാണ് അറസ്റ്റ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയ പരാതിയിലാണു നടപടി.

എളമക്കരയിലെ ഹോട്ടല്‍മുറിയില്‍ ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേര്‍ന്നു കൊലപ്പെടുത്തിയതാണെന്നു പോലീസ്. പ്രതി ഷാനിഫ് കാല്‍മുട്ടുകൊണ്ടു കുഞ്ഞിന്റെ തലക്കിടിച്ചാണു കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തില്‍ അമ്മ അശ്വതിക്കും പങ്കുണ്ടെന്നും പൊലീസ് പറയുന്നു. എന്നാല്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതല്ല, മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചതാണെന്ന് അമ്മ അശ്വതി.

*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*

ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ സിപിഎം തൃശൂര്‍ ജില്ല സെക്രട്ടറി എം എം വര്‍ഗീസ് ഇന്ന് എന്‍ഫോഴ്സ്മെന്റിനു മുന്നില്‍ ഹാജരായില്ല. ഇതു മൂന്നാം തവണയാണ് ഇഡി നോട്ടീസ് നല്‍കി വിളിപ്പിക്കുന്നത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന നവകേരള സദസില്‍ പങ്കെടുക്കുന്നതിനാല്‍ ഇന്നു ഹാജരാകില്ലെന്ന് വര്‍ഗീസ് അറിയിച്ചിരുന്നു.

തിരുവനവന്തപുരത്ത് മൂന്നു നില കെട്ടിടത്തിന്റെ ഉയരത്തില്‍ ഇന്നു സന്ധ്യക്കു ചന്ദ്രന്‍ ഉദിക്കും. ലോകപ്രശസ്ത ഇന്‍സ്റ്റലേഷന്‍ ആര്‍ട്ടിസ്റ്റ് ലൂക്ക് ജെറമിന്റെ ലോക പ്രശസ്തമായ മ്യൂസിയം ഓഫ് മൂണ്‍ വൈകുന്നേരം ഏഴിനു കാണാം. 23 അടി വ്യാസമുള്ള തിളങ്ങുന്ന ചന്ദ്രബിംബത്തിന്റെ പ്രതിരൂപമാണിത്. നാസയില്‍ നിന്നു ലഭ്യമാക്കിയ ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങളാണ് ഇന്‍സ്റ്റലേഷന്റെ പ്രതലത്തില്‍ പതിച്ചിട്ടുള്ളത്. പ്രവേശനം സൗജന്യമാണ്.

ചിന്നക്കനാലില്‍ 364.39 ഹെക്ടര്‍ റിസര്‍വ് വനമാക്കിയ കരട് വിജ്ഞാപനം മരവിപ്പിച്ചാല്‍ പോരാ, അടിയന്തരമായി റദ്ദാക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. ആ പ്രദേശത്തെ ജനജീവിതവും കാര്‍ഷിക പ്രവര്‍ത്തനങ്ങളും അസാധ്യമാക്കുന്ന നടപടി അംഗീകരിക്കില്ല. അദ്ദേഹം പറഞ്ഞു. ഉത്തരവ് നടപ്പാക്കാന്‍ അനുവദിക്കില്ലെന്നു സിപിഎം നേതാവ് എം.എം. മണി എംഎല്‍എയും മുന്നറിയിപ്പു നല്‍കിയിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളും കേരളത്തിന്റെ കെടുകാര്യസ്ഥതയുമാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും സെക്രട്ടറിയേറ്റില്‍ ഉണ്ടാകേണ്ട ധനമന്ത്രി ദിവസങ്ങളായി സ്ഥലത്തില്ല. മന്ത്രിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും നവകേരള സദസിനൊപ്പും ഊരുചുറ്റുമ്പോള്‍ അനേകം ഫയലുകളാണ് കുമിഞ്ഞുകൂടുന്നത്. ധനമന്ത്രിയോടെങ്കിലും സെക്രട്ടേറിയേറ്റില്‍ വന്നിരിക്കാന്‍ മുഖ്യമന്ത്രി പറയണമെന്നും വിഡി സതീശന്‍ പറഞ്ഞു.

നവകേരള സദസില്‍ പങ്കെടുത്തതിന് കോണ്‍ഗ്രസില്‍നിന്നു പുറത്താക്കിയെന്ന വാര്‍ത്ത കണ്ട് അദ്ഭുതം തോന്നിയെന്ന് എ.വി. ഗോപിനാഥ്. 2021 ല്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ചതാണ്. ഈയടുത്ത ദിവസങ്ങളില്‍പോലും നേതാക്കള്‍ കോണ്‍ഗ്രസിലേക്കു ക്ഷണിച്ചു. കോണ്‍ഗ്രസ് അനുഭാവിയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ചെന്നൈയിലെ അതിശക്തമായ മഴ കുറഞ്ഞു. നഗരത്തില്‍ വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ല. മെട്രോ സര്‍വീസുകള്‍ പുനരാരംഭിച്ചു. ചെന്നൈ വിമാനത്താവളം ഉച്ചയോടെ തുറന്നു. ചെന്നൈയിലെ 80 ശതമാനം സ്ഥലത്തും വൈദ്യുതി പുന:സ്ഥാപിച്ചു. കനത്ത മഴമൂലമുണ്ടായ അപകടങ്ങളിലായി ചെന്നൈയില്‍ മരിച്ചവരുടെ എണ്ണം എട്ടായി.

ഇന്ത്യ സഖ്യത്തിന്റെ യോഗം മാറ്റിവച്ചു. മിക്ക നേതാക്കളും വരില്ലെന്ന് അറിയിച്ചതോടെയാണു എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ വിളിച്ച യോഗം മാറ്റിയത്. ഇതേസമയം, സഖ്യത്തിന്റെ നേതൃസ്ഥാനം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് നല്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുഖപത്രമായ ജാഗോ ബംഗ്ലയില്‍ മുഖപ്രസംഗം. ബിജെപിയെ തോല്പിച്ച ചരിത്രമുള്ളവര്‍ക്കാണു നേതൃ സ്ഥാനം നല്കേണ്ടതെന്നാണ് മുഖപ്രസംഗത്തില്‍ നിര്‍ദേശിച്ചിരിക്കുന്നത്.

തെലുങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ത് റെഡ്ഡി തെലുങ്കാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. എംഎല്‍എമാരുടെ യോഗം രേവന്തിനെ പിന്തുണച്ചു. മുതിര്‍ന്ന നേതാക്കളായ ഉത്തംകുമാര്‍ റെഡ്ഡിക്കും മല്ലു ഭട്ടി വിക്രമാര്‍കയ്ക്കും ഉപമുഖ്യമന്ത്രി സ്ഥാനമോ മന്ത്രി സ്ഥാനമോ നല്‍കും.

നാവിക സേനയിലെ റാങ്കുകളുടെ പേര് ഇന്ത്യന്‍ സംസ്‌കാരത്തിനനുസരിച്ചു മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സേനയില്‍ വനിതകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാവികസേനാ ദിനത്തോടനുബന്ധിച്ച് മഹാരാഷ്ട്രയിലെ മാല്‍വാനില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മധ്യപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചതിനു പിറകില്‍ വോട്ടിംഗ് മെഷീനിലെ തിരിമറി സംശയിക്കണമെന്നു കോണ്‍ഗ്രസ്. 230 മണ്ഡലങ്ങളിലെ പോസ്റ്റല്‍ ബാലറ്റ് കണക്കുപ്രകാരം 190 സീറ്റുകളില്‍ കോണ്‍ഗ്രസിനാണ് ലീഡ്. ഈ കണക്കനുസരിച്ച് കോണ്‍ഗ്രസ് ജയിക്കേണ്ടതാണെന്നാണു കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗിന്റെ വാദം.

ജര്‍ണയില്‍ സിംഗ് ഭിന്ദ്രന്‍വാലയുടെ മരുമകനും നിരോധിത തീവ്രവാദി സംഘടനയായ ഖലിസ്ഥാന്‍ തീവ്രവാദി സായുധ സംഘത്തിന്റെ തലവനുമായ ലഖ്ബീര്‍ സിംഗ് റോഡ് (72) പാകിസ്ഥാനില്‍ മരിച്ചു. പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ സഹായത്തോടെ ഇയാള്‍ ഇന്ത്യയ്ക്കെതിരേ ടിഫിന്‍ ബോംബും മയക്കുമരുന്നും കടത്തിയിരുന്നു.

കുടിയേറ്റം നിയന്ത്രിക്കാന്‍ യുകെ വീസ നിയമങ്ങള്‍ കര്‍ക്കശമാക്കി. ഇന്ത്യയില്‍ നിന്നടക്കമുള്ള പരിചരണ തൊഴിലാളികള്‍ക്ക് ഇനി ആശ്രിത വീസ ലഭിക്കില്ല. വിദേശികള്‍ക്ക് കുടുംബ വീസ ലഭിക്കാനുള്ള ശമ്പള പരിധിയും ഉയര്‍ത്തി.

ഇന്ത്യന്‍ ബാങ്കുകള്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഏകദേശം 10.6 ലക്ഷം കോടി രൂപ എഴുതിത്തള്ളിയിട്ടുണ്ടെന്നും ഇതില്‍ 50 ശതമാനത്തോളം വന്‍കിട വ്യവസായ സ്ഥാപനങ്ങളുടേതാണെന്നും സര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചു. 5 കോടി രൂപയോ അതില്‍ കൂടുതലോ വായ്പയുള്ള 2,300 ഓളം വായ്പക്കാര്‍ ഏകദേശം 2 ലക്ഷം കോടി രൂപ തിരിച്ചടച്ചിട്ടുണ്ട്. കിട്ടാക്കടമായ വായ്പകളാണ് ബാങ്കുകള്‍ എഴുതിത്തള്ളുന്നത്. വായ്പ ബാങ്കുകള്‍ എഴുതിത്തള്ളി എന്നതിനര്‍ത്ഥം വായ്പ എടുത്തയാള്‍ ഇനി തിരിച്ചടയ്ക്കേണ്ട എന്നല്ല. ബാങ്കിന് വരുമാനം കിട്ടില്ലെന്ന് ഉറപ്പായ വായ്പ ബാലന്‍സ് ഷീറ്റില്‍ നിന്ന് പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഇത് ബാലന്‍സ് ഷീറ്റ് മെച്ചപ്പെട്ടതാക്കാനുള്ള നടപടിയാണ്. തത്തുല്യതുക ലാഭത്തില്‍ നിന്ന് വകയിരുത്തിയാണ് ഇത് ചെയ്യുന്നത്. വായ്പ എടുത്തയാള്‍ പലിശസഹിതം വായ്പാത്തുക തിരിച്ചടയ്ക്കുക തന്നെ വേണം, അല്ലെങ്കില്‍ ബാങ്ക് നിയമപരമായ നടപടികളിലേക്ക് നീങ്ങും. വായ്പ അടയ്ക്കുന്നതിലെ കാലതാമസത്തിനുള്ള പിഴ ചാര്‍ജുകള്‍ ഉള്‍പ്പെടെ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 5,309.80 കോടി രൂപ പിഴ ചുമത്തി. സെന്‍ട്രല്‍ റിപ്പോസിറ്ററി ഓഫ് ഇന്‍ഫര്‍മേഷന്‍ ഓണ്‍ ലാര്‍ജ് ക്രെഡിറ്റ്‌സിലെ കണക്കുകള്‍ പ്രകാരം 2023 മാര്‍ച്ച് അവസാനത്തോടെ 2,623 വായ്പക്കാര്‍ 1.96 ലക്ഷം കോടി രൂപയിലധികം വരുന്ന കടബാധ്യതയില്‍ മനഃപൂര്‍വം കുടിശിക വരുത്തിയിട്ടുണ്ട്. ഈ കടങ്ങള്‍ തിരിച്ചുപിടിക്കാന്‍ ബാങ്കിംഗ് മേഖല വിവിധ മാര്‍ഗങ്ങള്‍ സ്വീകരിച്ചുവരികയാണ്.

ഫോണിലെ ബ്ലൂടൂത്ത് എല്ലായ്പ്പോഴും ഓണ്‍ ചെയ്തുവെക്കുന്നത് നല്ല ഏര്‍പ്പാടല്ലെന്നാണ് യൂറെകോം സുരക്ഷാ ഗവേഷകരുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസമാണ് ബ്ലൂടൂത്തില്‍ പുതിയ ചില സുരക്ഷാ പിഴവുകള്‍ കണ്ടെത്തിയത്. 2014 അവസാനം മുതല്‍ ഇന്നുവരെ ഇറങ്ങിയ സ്മാര്‍ട്ട്ഫോണുകളെ ബാധിക്കുന്നതാണ് ഈ സുരക്ഷാ പ്രശ്നം. 4.2 മുതല്‍ 5.4 വരെയുള്ള ബ്ലൂടൂത്ത് പതിപ്പുകളെ അത് ബാധിക്കുമത്രേ. ഈ സുരക്ഷാ പിഴവ് നിങ്ങളുടെ ഉപകരണങ്ങളിലേക്ക് കടന്നുകയറി ആക്രമണം നടത്താന്‍ സൈബര്‍ കുറ്റവാളികളെ അനുവദിക്കുന്നതാണ്. ആപ്പിളിന്റെ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ പ്രത്യേകിച്ച് ശ്രദ്ധിക്കണം. കാരണം, എയര്‍ഡ്രോപ് എന്ന ജനപ്രിയ ഫീച്ചര്‍ അപകടസാധ്യത ഉയര്‍ത്തിയേക്കും. ബ്ലൂടൂത്ത് പരിധിയിലുള്ള ഒരു ആക്രമണകാരിക്ക് ഈ കീകള്‍ തിരിച്ചറിയാനോ മാറ്റാനോ കഴിയും, ഡാറ്റ ഡീക്രിപ്റ്റ് ചെയ്യാനോ കൃത്രിമം കാണിക്കാനോ അവരെ പുതിയ സുരക്ഷാ പിഴവ് പ്രാപ്തരാക്കുന്നു. അതിനായി ആക്രമണകാരി ഡാറ്റ പങ്കിടലില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഉപകരണങ്ങളിലൊന്നായി അഭിനയിക്കേണ്ടതായി വരും. ലാപ്‌ടോപ്പുകള്‍, പിസികള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, ടാബ്ലെറ്റുകള്‍ ഉള്‍പ്പെടെയുള്ള വിവിധ ഉപകരണങ്ങളെ ഈ പിഴവ് ബാധിക്കുന്നു, ആവശ്യമില്ലെങ്കില്‍ മൊബൈല്‍ ഉപകരണങ്ങളില്‍ ബ്ലൂടൂത്ത് പ്രവര്‍ത്തനരഹിതമാക്കി വെക്കുകയെന്നതാണ് പ്രാഥമികമായി ചെയ്യാന്‍ കഴിയുന്ന പരിഹാരം. അതുപോലെ, പൊതു ഇടങ്ങളില്‍ വെച്ച് ബ്ലൂടൂത്ത് വഴി സെന്‍സിറ്റീവ് ഫയലുകളും ചിത്രങ്ങളും ഷെയര്‍ ചെയ്യാതിരിക്കാനും ശ്രദ്ധിക്കുക. ഇനി ഇത്തരം ഭയമുള്ളവര്‍ ഏറ്റവും പുതിയ ബ്ലൂടൂത്ത് പതിപ്പുള്ള ഫോണുകള്‍ വാങ്ങിയാലും മതി.

ഷാറുഖ് ഖാനും സംവിധായകന്‍ രാജ്കുമാര്‍ ഹിറാനിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘ഡന്‍കി’ ട്രെയിലര്‍ എത്തി. ഹാര്‍ഡി (ഹര്‍ദിയാല്‍ സിങ്) എന്ന കഥാപാത്രമായി ഷാറുഖ് ചിത്രത്തിലെത്തുന്നു. ലണ്ടനില്‍ പോകാന്‍ ആഗ്രഹിക്കുന്ന നാല് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. താപ്സി പന്നുവാണ് നായിക. ബൊമ്മന്‍ ഇറാനി, വിക്കി കൗശല്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ജിയോ സ്റ്റുഡിയോസ്, റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ്, രാജ്കുമാര്‍ ഹിറാനി ഫിലിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. സംഗീതം പ്രീതം. ഛായാഗ്രഹണം മലയാളിയായ സി.കെ. മുരളീധരന്‍. ചിത്രത്തിന്റെ ആഗോള റിലീസ് ഡിസംബര്‍ 21 ന് ആയിരിക്കും. അതായത് സലാറിന് ഒരു ദിവസം മുന്‍പ് ചിത്രം തിയറ്ററുകളിലെത്തും. ആയതിനാല്‍ത്തന്നെ ഒറ്റ ദിവസത്തേക്ക് സോളോ റിലീസ് ആണ് ഷാരൂഖ് ഖാന്‍ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ബിഗ് ബജറ്റ് ചിത്രങ്ങളെ സംബന്ധിച്ച് ഓപണിംഗ് കളക്ഷന്‍ പ്രധാനമാണ് എന്നതിനാല്‍ നിര്‍ണ്ണായക തീരുമാനമാണ് ഡങ്കി നിര്‍മ്മാതാക്കള്‍ കൈക്കൊണ്ടിരിക്കുന്നത്. യുഎസിലെ 125 സ്‌ക്രീനുകളിലെ 351 ഷോകളിലേക്കുള്ള ആദ്യദിന അഡ്വാന്‍സ് ബുക്കിംഗിലൂടെ വെറും 30 ടിക്കറ്റുകള്‍ മാത്രമാണ് ചിത്രത്തിന് തുടക്കത്തില്‍ വില്‍ക്കാന്‍ കഴിഞ്ഞതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ദിവസങ്ങളില്‍ ബുക്കിംഗില്‍ ചിത്രം മുന്നേറ്റം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍.

ജോഷി-ജോജു കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം ‘ആന്റണി’ വലിയ വിജയത്തിലേക്കാണ് കുതിക്കുന്നത്. തിയറ്റര്‍ ഷോകളുടെ എണ്ണവും വര്‍ധിച്ചു കഴിഞ്ഞു. മാസ് ആക്ഷന്‍ രംഗങ്ങളോടൊപ്പം ഇമോഷനല്‍ എലമെന്റ്സും ഉള്‍പ്പെടുത്തി ഒരുക്കിയ ഫാമിലി-മാസ്-ആക്ഷന്‍ ചിത്രമാണ് ആന്റണി. ഇതുവരെ ആറ് കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. നെക്സ്റ്റല്‍ സ്റ്റുഡിയോസ്, അള്‍ട്രാ മീഡിയ എന്റര്‍ടെയ്ന്‍മെന്റ് എന്നിവയോടൊപ്പം ചേര്‍ന്ന് ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ നിര്‍മിച്ച ഈ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് സരിഗമയും തിയറ്റര്‍ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസുമാണ്. ജോജുവിന് പുറമെ ചെമ്പന്‍ വിനോദ്, നൈല ഉഷ, കല്യാണി പ്രിയദര്‍ശന്‍, ആശ ശരത് എന്നിവര്‍ സുപ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന്റെ തിരക്കഥ രാജേഷ് വര്‍മയുടേതാണ്. ഛായാഗ്രഹണം: രണദിവെ, ചിത്രസംയോജനം: ശ്യാം ശശിധരന്‍, സംഗീതം: ജേക്സ് ബിജോയ്.

വൈദ്യുത സ്‌കൂട്ടറായി പുനരവതരിച്ച ബജാജ് ചേതക്കിന്റെ പുതിയ വകഭേദം അവതരിപ്പിച്ചു. ചേതക് അര്‍ബന്‍ എന്നു പേരിട്ടിരിക്കുന്ന വൈദ്യുത സ്‌കൂട്ടറിന് 1.15 ലക്ഷം രൂപയാണ് വിലയിട്ടിരിക്കുന്നത്. കൂടുതല്‍ ഫീച്ചറുകള്‍ ആവശ്യമുള്ളവര്‍ക്ക് 1.21 ലക്ഷം രൂപ മുടക്കിയാല്‍ മുന്തിയ മോഡലായ ടെക്പാക് സ്വന്തമാക്കാനും സാധിക്കും. ചേതക് വൈദ്യുത സ്‌കൂട്ടറിലെ 2.9കിലോവാട്ട്അവര്‍ ബാറ്ററി തന്നെയാണ് ചേതക് അര്‍ബനുമുള്ളത്. എന്നാല്‍ നിലവിലെ 108 കിലോമീറ്റര്‍ റേഞ്ച് 113 കിലോമീറ്ററായി വര്‍ധിപ്പിക്കാന്‍ പുതിയ അര്‍ബനില്‍ ബജാജിന് സാധിച്ചിട്ടുണ്ട്. പരമാവധി വേഗം മണിക്കൂറില്‍ 63 കിലോമീറ്ററാണ്. ടെക്പാക് സ്വന്തമാക്കുന്നവര്‍ക്ക് ഇത് 73 കിലോമീറ്ററായി ഉയര്‍ത്താനാവും. ടെക്പാകില്‍ ഉയര്‍ന്ന വേഗത മാത്രമല്ല ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, റിവേഴ്‌സ് മോഡ്, ഫുള്‍ ആപ് കണക്ടിവിറ്റി എന്നീ സൗകര്യങ്ങളും ടെക്പാകില്‍ ലഭിക്കും. അതേസമയം രണ്ടിലും ഒരേ കളര്‍ എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് നല്‍കിയിരിക്കുന്നത്. ബജാജ് ചേതകിന് നിലവില്‍ മൂന്നുമണിക്കൂറും 50 മിനുറ്റും വേണം പൂര്‍ണമായും ചാര്‍ജു ചെയ്യാനെങ്കില്‍ ചേതക് അര്‍ബന് നാലു മണിക്കൂറും 50 മിനുറ്റും വേണം. നാലു നിറങ്ങളിലാണ് ചേതക് അര്‍ബന്‍ എത്തുന്നത്. മാറ്റെ കോസെ ഗ്രേ, സൈബര്‍ വൈറ്റ്, ബ്രൂക്ലിന്‍ ബ്ലാക്ക്, ഇന്‍ഡിഗോ മെറ്റാലിക്.

കോവിഡ് ഒരു രോഗമാണെങ്കിലും അത് മനുഷ്യന്റെ സര്‍ഗ്ഗാത്മ കതയെ ഉണര്‍ത്തിയ കാലമാണ്. സര്‍ഗ്ഗാത്മകത കൊണ്ട് അതിജീവിച്ച കാലം. ഈ നോവലിലും കോവിഡ് സ്ത്രീയുടെ സ്വാ തന്ത്ര്യത്തെ, സര്‍ഗ്ഗാത്മകതയെ സ്വതന്ത്രമാക്കുന്നുണ്ട്. സ്ത്രീയുടെ ഒറ്റയ്ക്കുള്ള സഞ്ചാരപഥങ്ങളിലൂടെ അവര്‍ അനുഭവിക്കുന്ന ആത്മ സംഘര്‍ഷങ്ങള്‍ ഈ കൃതിയിലുണ്ട്. വീട്ടിനുള്ളില്‍ അകപ്പെട്ട മനുഷ്യരുടെ ജീവിതത്തില്‍ സംഭവിക്കുന്ന രൂപമാറ്റങ്ങളാണ് ഈ കൃതി. ഒരേ സമയം ശക്തവും പ്രണയവും ദുഃഖവും ഉള്ള ഭിന്നഭാ വങ്ങള്‍ മിന്നിമറയുന്ന പെണ്‍കരുത്തിന്റെ ഭാഷയുണ്ട് ഈ കൃതിക്ക്. ഈ ലോകം സ്ത്രീകളുടേതു കൂടിയാണെന്ന് അടിവരയിടുകയാണ് ഈ നോവലിലൂടെ ഗ്രന്ഥകാരി. ‘വീട്ടുമനുഷ്യര്‍’. ഡോ. മായ എസ്. കറന്റ് ബുക്സ്. തൃശൂര്‍. വില 280 രൂപ.

ദിവസേനയുള്ള പ്രഭാത നടത്തമോ ഉച്ചതിരിഞ്ഞുള്ള ഉലാത്തലോ ആകട്ടെ പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള വളരെ ഫലപ്രദമായ മാര്‍ഗമാണിവ. പ്രമേഹസാധ്യത കുറയ്ക്കുന്നതിന് അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്‍ 10,000 ചുവടുകള്‍ നടക്കണമെന്നാണ് പറയുന്നത്. എന്നാല്‍ പുതിയ പഠനം പറയുന്നത് നടന്നതുകൊണ്ട് മാത്രം കാര്യമില്ല. നടത്തത്തിന്റെ വേഗതയിലും കാര്യമുണ്ടെന്നാണ്. ബ്രിട്ടീഷ് ജേണല്‍ ഓഫ് സ്പോര്‍ട്സ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം പറയുന്നത്, വേഗത്തിലുള്ള നടത്തം, ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 40 ശതമാനം കുറക്കുമെന്നാണ്. എത്ര ദൂരം നടന്നുവെന്നതില്‍ മാത്രമല്ല, നടക്കുന്ന രീതിയും പ്രധാനമണെന്നും പഠനം പറയുന്നു. നടത്തം അല്‍പ്പം വേഗത്തിലാക്കിയാല്‍ അശ്രദ്ധമായി നടക്കുന്നവരെ അപേക്ഷിച്ച് പ്രമേഹം പോലുള്ള രോഗങ്ങളില്‍ അപകടസാധ്യത 24% കുറവാണ്. നടത്തത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കുന്നത് അപകടസാധ്യതയില്‍ 39% വരെ കുറവുണ്ടാക്കും. പഠനമനുസരിച്ച്, എളുപ്പമുള്ള നടത്തം മണിക്കൂറില്‍ 3.2 കിലോമീറ്റര്‍ ആണ്. ശരാശരി നടത്തം മണിക്കൂറില്‍ 3.2 മുതല്‍ 4.8 കിലോമീറ്റര്‍ വരെ) ആകാം. സാമാന്യം വേഗത്തിലുള്ള നടത്തം എന്ന് പറയുന്നത് മണിക്കൂറില്‍ 4.8 മുതല്‍ 6.4 കിലോമീറ്റര്‍ വരെയാണ്. എന്നാല്‍ പഠനമനുസരിച്ച് വേഗതയേറിയ നടത്തം മണിക്കൂറില്‍ 6.4 കിലോമീറ്റര്‍ എങ്കിലും നടക്കുന്നതാണ്. വേഗത്തില്‍ നടക്കുമ്പോള്‍ ഒരു കിലോമീറ്റര്‍ അധികം നടന്നാല്‍ രോഗം വരാനുള്ള ഒമ്പത് ശതമാനത്തോളം സാധ്യത കുറയാനും സാധ്യതയുണ്ടെന്ന് പഠനം പറയുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.39, പൗണ്ട് – 105.25, യൂറോ – 90.15, സ്വിസ് ഫ്രാങ്ക് – 95.36, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.87, ബഹറിന്‍ ദിനാര്‍ – 221.19, കുവൈത്ത് ദിനാര്‍ -269.92, ഒമാനി റിയാല്‍ – 216.61, സൗദി റിയാല്‍ – 22.23, യു.എ.ഇ ദിര്‍ഹം – 22.71, ഖത്തര്‍ റിയാല്‍ – 22.90, കനേഡിയന്‍ ഡോളര്‍ – 61.51.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *