ഭാരത് സ്റ്റേജ് ഫോര്‍ ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ പുകപരിശോധനാ കാലാവധി വീണ്ടും ഒരു വര്‍ഷമാക്കി. കേന്ദ്ര നിയമം മറികടന്ന് കാലാവധി ആറു മാസമായി കുറച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. പുകപരിശോധനാ കേന്ദ്രം നടത്തിപ്പുകാരുടെ നിവേദനം പരിഗണിച്ച് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഗതാഗത മന്ത്രിയായിരുന്ന ആന്റണി രാജുവാണ് പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് കാലാവധി ആറു മാസമാക്കിയത്.

നാളെ രാത്രി എട്ടു മുതല്‍ ഒന്നാം തീയതി രാവിലെ ആറുവരെ സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും. പെട്രോള്‍ പമ്പുകള്‍ക്കുനേരെ ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് ആക്രമണ സാധ്യത കൂടുതലുള്ള പുതുവല്‍സര രാത്രിയില്‍ പമ്പുകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ പമ്പുകള്‍ മാര്‍ച്ചു മാസം മുതല്‍ രാത്രി പത്തു വരെ മാത്രമേ പ്രവര്‍ത്തിക്കൂവെന്നും ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് ഭാരവാഹികള്‍ പറഞ്ഞു.

കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനം റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ പുനപരിശോധന ഹര്‍ജി നല്‍കി. യോഗ്യതയില്‍ കോടതിക്കു സംശയമില്ലായിരുന്നു എന്നും ഹര്‍ജിക്കാര്‍ പോലും ഉന്നയിക്കാത്ത വാദം ചൂണ്ടിക്കാട്ടിയാണ് വിധിയെന്നും പുനപരിശോധന ഹര്‍ജിയില്‍ പറയുന്നു.

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ : KSFE ഡയമണ്ട് ചിട്ടികള്‍ 2.0*

ചിട്ടിയില്‍ ചേരുന്ന 30 പേരില്‍ ഒരാള്‍ക്ക് സമ്മാനം ഉറപ്പ്. ഒരു കോടി രൂപയുടെ വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെ 4 കോടി രൂപയുടെ സമ്മാനങ്ങള്‍. ശാഖാതലത്തിലും മേഖലാതലത്തിലും സംസ്ഥാന തലത്തിലും ഡയമണ്ട് ആഭരണങ്ങള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ ഉറപ്പ്. ഈ പദ്ധതി 2024 ജനുവരി 31 വരെ മാത്രം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 ,

ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455, *www.ksfe.com*

വിഴിഞ്ഞം തുറമുഖത്തേക്കുള്ള ക്രെയ്നുകളുമായി നാലാമത്തെ കപ്പല്‍ എത്തി. ആദ്യം വിഴിഞ്ഞത്ത് എത്തിയ കപ്പലായ ഷെന്‍ ഹുവ 15 ആണ് രണ്ട് ഷിപ്പ് ടു ഷോര്‍ ക്രെയ്നുകളും മൂന്ന് യാര്‍ഡ് ക്രെയിനുകളുമായി എത്തിയത്. ഈ ക്രെയിനുകള്‍കൂടി സ്ഥാപിക്കുന്നതോടെ വിഴിഞ്ഞം തുറമുഖത്ത് നാല് ഷിപ്പു ടു ഷോര്‍ ക്രെയ്നുകളും 11 യാര്‍ഡ് ക്രെയ്നുകളുമാകും. ഇവ പ്രവര്‍ത്തനസജ്ജമാക്കിയ ശേഷമായിരിക്കും കൂടുതല്‍ ക്രെയിനുകള്‍ എത്തിക്കുക.

സംസ്ഥാനത്ത് ആരംഭിച്ച സംരംഭങ്ങളുടെ എണ്ണം രണ്ടു ലക്ഷം കവിഞ്ഞെന്ന അവകാശവാദവുമായി വ്യവസായ മന്ത്രി പി രാജീവ്. പദ്ധതി ആരംഭിച്ച 2022 ഏപ്രില്‍ ഒന്നു മുതല്‍ 2023 ഡിസംബര്‍ 29 വരെ 2,01,518 സംരംഭങ്ങള്‍ സംസ്ഥാനത്ത് ആരംഭിച്ചെന്നാണ് മന്ത്രിയുടെ വാദം. 12,537 കോടി രൂപയുടെ നിക്ഷേപമുണ്ടായി. 4,30,089 പേര്‍ക്കു തൊഴില്‍ ലഭിച്ചു. പുതുതായി ആരംഭിച്ച സംരംഭങ്ങളില്‍ മൂന്നിലൊന്നും വനിതാ സംരംഭകരുടേതാണെന്നും മന്ത്രി രാജീവ് പറയുന്നു.

എറണാകുളം തൃക്കാക്കരയിലെ നവകേരള സദസ് വേദിയ്ക്കു ബോംബ് ഭീഷണി. കാനം രാജേന്ദ്രന്റ മരണംമൂലം മാറ്റിവച്ച നവകേരള സദസ് തിങ്കളാഴ്ച നടക്കാനിരിക്കേയാണ് എറണാകുളം എഡിഎമ്മിന്റെ ഓഫീസില്‍ ഭീഷണിക്കത്ത് കിട്ടിയത്. തങ്ങള്‍ പഴയ കമ്യൂണിസ്റ്റുകളെന്ന് ഭീഷണിക്കത്തില്‍ പറയുന്നു.

ഗതാഗത വകുപ്പില്‍ മന്ത്രിയില്ലാതിരുന്ന ദിവസങ്ങളില്‍ നടത്തിയ കൂട്ടസ്ഥലംമാറ്റം മരവിപ്പിച്ചു. ആന്റണി രാജു രാജിവച്ച് കെ.ബി. ഗണേഷ്‌കുമാര്‍ മന്ത്രിയാകുന്നതിനു മുമ്പായി പുറത്തിറക്കിയ സ്ഥലംമാറ്റം ഉത്തരവുകളാണ് മന്ത്രി ഗണേഷ്‌കുമാര്‍ ഇടപെട്ട് മരവിപ്പിച്ചത്.

*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും*

മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ന്യൂ ഇയര്‍

കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടിക്കുവേണ്ടിയല്ല, അവരവര്‍ക്കുവേണ്ടിയാണെന്ന് മുതിര്‍ന്ന നേതാവ് വിഎം സുധീരന്‍. കെപിസിസി യോഗത്തിലാണ് സുധീരന്റെ രൂക്ഷ വിമര്‍ശനം. നേതൃത്വത്തില്‍ രണ്ടു ഗ്രൂപ്പുണ്ടായിരുന്നത് അഞ്ചു ഗ്രൂപ്പായി മാറി. കെപിസിസി നേതൃത്വം പരാജയമാണെന്നും സുധീരന്‍ ആരോപിച്ചു.

ഞെട്ടിത്തോട് വന മേഖലയില്‍ തണ്ടര്‍ബോള്‍ട്ടിന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയിലായ മാവോയിസ്റ്റ് കവിത കൊല്ലപ്പെട്ടെന്ന വിവരം പുറംലോകത്തെ അറിയിച്ചത് കബനിദളം കമാന്റര്‍ സിപി മൊയ്തീനും സംഘവുമാണെന്ന് പോലീസ്. വയനാട് തിരുനെല്ലിയിലാണ് സിപി മൊയ്തീന്റെ നേതൃത്വത്തില്‍ കവിതയുടെ മരണത്തില്‍ പകരം വീട്ടുമെന്ന മുന്നറിയിപ്പുമായി പോസ്റ്റര്‍ പതിച്ചത്.

പൊലീസില്‍ നിയമനം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പിഎസ്‌സിയുടെ സിവില്‍ പൊലിസ് റാങ്ക് പട്ടികയിലുള്ളവര്‍ നവകേരള സദസ്സിന് നല്‍കിയ പരാതി കൈമാറിയത് ലൈഫ് മിഷനും തൊഴില്‍ വകുപ്പിനും, സൈനിക ക്ഷേമ വകുപ്പിനും. പരാതിയുടെ പുരോഗതി അറിയാന്‍ ഉദ്യോഗാര്‍ത്ഥി വിളിച്ചപ്പോള്‍ പരാതി കിട്ടിയ വിവരം പോലും ഈ വകുപ്പുകള്‍ക്കില്ല. ഏഴു ബറ്റാലയിനുകളിലേക്കുള്ള പൊലിസ് നിയമന പട്ടികക്കുള്ള കാലാവധി തീരാന്‍ ഇനി മൂന്നു മാസമേയുള്ളൂ.

രാജ്ഭവനില്‍ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞക്ക് ചെലവായത് അഞ്ചു ലക്ഷം രൂപ. രാജ്ഭവന്റെ ആവശ്യമനുസരിച്ച് അഞ്ചു ലക്ഷം രൂപ നല്‍കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അനുമതി നല്‍കിയിരുന്നു. ചടങ്ങിനുശേഷം ചായ സല്‍ക്കാരം മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്‌കരിച്ചിരുന്നു.

ശബരിമലയില്‍ മകരവിളക്ക് തീര്‍ഥാടനത്തിന് എല്ലാ ഭക്തര്‍ക്കും സുഗമമായ ദര്‍ശനം നടത്താനും അഭിഷേകം നടത്താനുമുള്ള കുറ്റമറ്റ ക്രമീകരണങ്ങള്‍ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രിക്കു കത്ത് നല്‍കി.

കേരളത്തെ മനുഷ്യര്‍ക്ക് ജീവിക്കാന്‍ കൊള്ളാവുന്ന ഇടമാക്കിയത് ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭക്തി ആയാലും വിഭക്തി ആയാലും അതിന് പിന്നില്‍ രാഷ്ട്രീയം ഉണ്ടെന്ന് വൈക്കം സത്യാഗ്രഹം ഓര്‍മിപ്പിക്കുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ് വൈക്കം സത്യാഗ്രഹത്തിന് തുടക്കമിട്ടത്. വെള്ളത്തുണിയില്‍ മഞ്ഞപ്പൊടി മുക്കിയാണ് ഉപയോഗിക്കേണ്ടത് എന്ന് ഗുരു പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞു.

ശ്രീനാരായണ ഗുരു രചിച്ച ദൈവദശകം കേരളത്തിന്റെ ഗാനമായി അംഗീകരിക്കണമെന്ന് ശ്രീ നാരായണധര്‍മ്മ സംഘം ട്രസ്റ്റ് അധ്യക്ഷന്‍ സ്വാമി സച്ചിദാനന്ദ. പിണറായി വിജയന്‍ ശിവഗിരിയുടെ സ്വന്തം മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര പൂജാരിമാരായി ഈഴവ വിഭാഗത്തെയും പ്രവേശിപ്പിച്ചത് രണ്ടാം വിപ്ലവമാണ്. ശബരിമല, ഗുരുവായൂര്‍ പോലെയുള്ള ക്ഷേത്രങ്ങളിലും മാറ്റം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപി തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ഇത്തവണ തൃശൂരില്‍ ബുദ്ധിമുട്ട് ഉണ്ടാകില്ല. സുരേഷ് ഗോപി കഴിഞ്ഞ തവണ തോറ്റിട്ടും തൃശൂരില്‍ ജനങ്ങള്‍ക്കൊപ്പം നിന്നു. ടിഎന്‍ പ്രതാപന്‍ ജനത്തിനായി ഒന്നും ചെയ്തില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഹൃദ്രോഗം ബാധിച്ച് ആശുപത്രിയില്‍ കിടന്ന അമ്മയ്ക്ക് ഭക്ഷണം എത്തിക്കാന്‍ സമയം അനുവദിക്കണമെന്ന അപേക്ഷ പരിഗണിക്കാതെ കോഴിക്കോട് അത്തോളിയില്‍ മകനെ പൊലീസ് അറസ്റ്റ് ചെയ്തതിനു പിറകേ അമ്മ മരിച്ചു. ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ ലിനീഷ് കുമാറിനെയാണ് പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തത്. പോലീസ് സ്റ്റേഷനിലേക്കു മാര്‍ച്ച് നടത്തിയതിനായിരുന്നു അറസ്റ്റ്. ആശുപത്രിയിലുള്ള അമ്മയ്ക്കു ഭക്ഷണം കൊടുത്തശേഷം വരാമെന്നു പറഞ്ഞിട്ടും പോലീസ് വഴങ്ങിയില്ലെന്നാണു പരാതി.

പുതുവത്സര ആഘോഷത്തിന് ഫോര്‍ട്ട് കൊച്ചി വെളി മൈതാനത്ത് ഒരുക്കിയിരിക്കുന്ന പാപ്പാഞ്ഞിയെ പൊളിച്ചു മാറ്റില്ലെന്ന് വാര്‍ഡ് കൗണ്‍സിലര്‍. ആര്‍ഡിഒ ഉത്തരവ് അംഗീകരിക്കില്ല. എല്ലാ സര്‍ക്കാര്‍ അനുമതിയും നേടിയാണ് ഒരുക്കങ്ങള്‍ നടത്തിയതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ബനഡിക്റ്റ് പറഞ്ഞു.

കൊവിഡ് കാലത്ത് തെറ്റായ പരിശോധനാഫലം നല്‍കിയ ലാബുകള്‍ക്ക് പത്തനംതിട്ട ജില്ലാ ഉപഭോക്ത്ൃ തര്‍ക്കപരിഹാര കമ്മീഷന്‍ പിഴ ചുമത്തി. അടൂര്‍ കെയര്‍ സ്‌കാന്‍സ് ഡയഗണോസ്റ്റിക്കിനും തിരുവനന്തപുരം ആസ്ഥാനമായ ദേവി സ്‌കാന്‍സിനുമാണ് പിഴ ചുമത്തിയത്. 1,79,000 രൂപയും ഒമ്പത് ശതമാനം പലിശ സഹിതം നല്‍കണമെന്നാണ് വിധി. കൂടാതെ 25000 രൂപ നഷ്ടപരിഹാരവും 10000 രൂപ കോടതി ചെലവും നല്‍കാനും ഉത്തരവിട്ടു.

ഓര്‍ത്തഡോക്സ് സഭ നിലയ്ക്കല്‍ ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യന്‍ ബിജെപിയില്‍ അംഗമായി. ഷൈജു കുര്യനോടൊപ്പം ക്രിസ്ത്യന്‍ വിഭാഗത്തിലെ 47 പേര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു. എന്‍ഡിഎയുടെ ക്രിസ്മസ് സ്നേഹ സംഗമം കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.

മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പി.ടി. മോഹനകൃഷ്ണന്‍ അനുസ്മരണത്തിനു ഗവര്‍ണറെ ക്ഷണിച്ചതില്‍ പരസ്യ പ്രതികരണം അരുതെന്ന് കെപിസിസി. പ്രതിഷേധിച്ച മലപ്പുറത്തെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളോടാണു സംസ്ഥാന നേതൃത്വത്തിന്റെ താക്കീത്.

വയനാട് ജില്ലയിലെ നടവയലില്‍ അവശ നിലയില്‍ കണ്ടെത്തിയ പുലിയെ വനംവകുപ്പ് അധികൃതര്‍ വലയിട്ട് പിടികൂടി. വെറ്ററിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ചികില്‍സ ആരംഭിച്ചിട്ടുണ്ട്.

ചെന്നൈയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ഉള്ളിയേരി സ്വദേശി ഐടി സ്ഥാപനത്തിന്റെ ആറാം നിലയില്‍നിന്ന് വീണു മരിച്ചു. കോയമ്പത്തൂരില്‍ താമസിക്കുന്ന ഉള്ളിയേരി നാറാത്ത് പുതുശ്ശേരി പ്രസീതയുടെയും കുന്നംകുളം മുളക്കല്‍ നാഗേന്ദ്രന്റെയും മകള്‍ നിവേദ (21) ആണ് മരിച്ചത്.

തമിഴ്നാട്ടിലെ പുതുക്കോട്ടയില്‍ ചായക്കടയിലേക്കു ലോറി പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ അഞ്ചു ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു. ഒരു സ്ത്രീയടക്കമുള്ള അഞ്ച് പേരാണ് മരിച്ചത്. 19 പേര്‍ക്ക് പരിക്കേറ്റു. സിമന്റ് ലോറിയാണ് ചായക്കടയിലേക്ക് കയറിയത്. സമീപത്തുണ്ടായിരുന്ന കാറിലും വാനിലും ലോറി ഇടിച്ചുകയറി. ഈ രണ്ടു വാഹനങ്ങളിലും ഉണ്ടായിരുന്നവരാണ് മരിച്ചത്.

രാമക്ഷേത്ര ഉദ്ഘാടനത്തിന് മുന്നോടിയായി അയോധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. പുതുക്കിയ വിമാനത്താവളവും റെയില്‍വേ സ്റ്റേഷനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 15,700 കോടി രൂപയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിച്ചു.

അയോധ്യ ക്ഷേത്ര നിര്‍മാണത്തെ സ്വാഗതം ചെയ്ത് ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള. ക്ഷേത്രം യാഥാര്‍ത്ഥ്യമാക്കാന്‍ പ്രവര്‍ത്തിച്ചവരെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാമന്‍ ഹിന്ദുവിന്റേതു മാത്രമല്ല എല്ലാവരുടെയുമാണ്. വെറുപ്പ് മാറ്റിവച്ച് മതസൗഹാര്‍ദത്തിന്റെ അവസരമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ ഇസ്രയേല്‍ എംബസിക്കരികിലെ സ്ഫോടനത്തില്‍ ടൈമര്‍ ഉപയോഗിച്ചെന്നു ഫോറന്‍സിക് കണ്ടെത്തല്‍. 12 പേരെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. എന്‍എസ്ജി പരിശോധന പൂര്‍ത്തിയാക്കി പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. കേസെടുത്തത് അജ്ഞാതര്‍ക്കെതിരെയാണ്. സ്ഫോടനത്തിന് പിന്നില്‍ ആരെന്ന് ഇനിയും കണ്ടെത്താനായില്ല. ഭീകരാക്രമണമാണെന്നാണ് ഇസ്രയേല്‍ പറയുന്നത്.

പൊലീസ് സംരക്ഷണം ലഭിക്കാനായി സ്വന്തം വീടിനുനേരെ ആക്രമണം നടത്തിയ ഹിന്ദുമഹാസഭ നേതാവും മകനുമടക്കം മൂന്നു പേര്‍ അറസ്റ്റില്‍. തമിഴ്നാട് കള്ളക്കുറിച്ചിയിലാണ് സംഭവം. അഖിലേന്ത്യാ ഹിന്ദുമഹാസഭയുടെ തമിഴ്നാട് ഘടകം ജനറല്‍ സെക്രട്ടറി പെരി സെന്തില്‍, മകന്‍ ചന്ദ്രു, ബോംബെറിഞ്ഞ ചെന്നൈ സ്വദേശി മാധവന്‍ എന്നിവരെയാണ് കള്ളക്കുറിച്ചി പൊലീസ് അറസ്റ്റ് ചെയ്തത്.

ബിഹാറില്‍ ലോറിയില്‍ കൊണ്ടുപോവുകയായിരുന്ന പഴയ വിമാനം റോഡിനു നടുവില്‍ മോത്തിഹരിയിലെ പാലത്തിനിടിയില്‍ കുടുങ്ങി. ഇതോടെ ഈ മേഖലയില്‍ ഗതാഗതം മുടങ്ങി. മുംബൈയില്‍നിന്ന് ആസാമിലേക്ക് കൊണ്ടുപോവുകയായിരുന്ന വിമാനമാണു പാലത്തില്‍ കുടങ്ങിയത്.

കര്‍ണാടകയില്‍ അടച്ചുപൂട്ടി കിടന്ന വീട്ടില്‍ അഞ്ചു പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ചിത്രദുര്‍ഗ ജില്ലയിലെ ചല്ലകരെ ഗേറ്റിന് സമീപമുള്ള വീട്ടിലാണ് സംഭവം. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന ജഗന്നാഥ് റെഡ്ഡി (85), ഭാര്യ പ്രേമ (80), മകള്‍ ത്രിവേണി (62), മക്കളായ കൃഷ്ണ (60), നരേന്ദ്ര (57) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 2019 ജൂലൈയിലാണ് ഈ കുടുംബത്തിലെ അഞ്ച് പേരെയും അവസാനമായി പുറത്ത് കണ്ടതെന്ന് അയല്‍വാസികള്‍ പറയുന്നു.

കനേഡിയന്‍ ഗുണ്ട നേതാവ് ലഖ്ബീര്‍ സിംഗ് ലാംഡയെ കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം ഭീകരനായി പ്രഖ്യാപിച്ചു. ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകത്തെ ചൊല്ലി കാനഡ – ഇന്ത്യ നയതന്ത്ര ബന്ധം മോശമായി തുടരുന്നതിനിടെയാണ് പ്രഖ്യാപനം. 2021 ല്‍ പഞ്ചാബ് പൊലീസിന്റെ ഇന്റലിജന്‍സ് ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ലഖ്ബീര്‍ സിങിനും പങ്കുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം കുറ്റപ്പെടുത്തി.

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയീദിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയുടെ കത്തു ലഭിച്ചെന്നു പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം. എന്നാല്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ തടവുകാരെ കൈമാറാനുള്ള ഉഭയകക്ഷി കരാര്‍ ഇല്ലെന്നും പാകിസ്ഥാന്‍ വ്യക്തമാക്കി. കള്ളപ്പണകേസിലും ഹാഫിസ് സയീദ് പ്രതിയാണെന്നാണ് ഇന്ത്യയുടെ വാദം.

രാജ്യത്തെ വിദേശനാണ്യ കരുതല്‍ ശേഖരം ഡിസംബര്‍ 22ന് അവസാനിച്ച ആഴ്ചയില്‍ 4 ബില്ല്യണ്‍ ഡോളര്‍ (33,600 കോടി രൂപ) ഉയര്‍ന്ന് മൊത്തം 620 ബില്ല്യണ്‍ ഡോളറെത്തിയതായി (52 ലക്ഷം കോടി രൂപ) റിസര്‍വ് ബാങ്ക്. 2021 ഒക്ടോബറിലാണ് വിദേശനാണ്യ കരുതല്‍ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 645 ബില്യണ്‍ ഡോളറിലെത്തിയത് (54 ലക്ഷം കോടി രൂപ). ഈ കലണ്ടര്‍ വര്‍ഷത്തില്‍, ഡിസംബര്‍ 22 വരെ റിസര്‍വ് ബാങ്ക് 57.59 ബില്യണ്‍ ഡോളര്‍ (4.8 ലക്ഷം കോടി രൂപ) കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. കരുതല്‍ ശേഖരത്തിലെ വിദേശ കറന്‍സി ആസ്തി 4.8 ബില്യണ്‍ ഡോളര്‍ (40,000 കോടി രൂപ) വര്‍ധിച്ച് 550 ബില്യണ്‍ ഡോളറിലെത്തി (46 ലക്ഷം കോടി രൂപ). വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യക്ക് നാലാം സ്ഥാനമാണുള്ളത്. 2022ല്‍ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 70 ബില്യണ്‍ ഡോളര്‍ (5.8 ലക്ഷം കോടി രൂപ) കുറഞ്ഞിരുന്നു. അത്തരം വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിന് ശേഷമുള്ള വീണ്ടെടുക്കലാണിത്. 2023ല്‍ ആഭ്യന്തര വിപണിയില്‍ ശക്തമായ വിദേശ നിക്ഷേപം ഉണ്ടായി. അതേസമയം നവംബര്‍ അവസാനത്തോടെ സര്‍ക്കാരിന്റെ ധനക്കമ്മി 9.06 ലക്ഷം കോടി രൂപയായി. ഇത് മുഴുവന്‍ വര്‍ഷത്തെ ബജറ്റ് എസ്റ്റിമേറ്റിന്റെ 50.7 ശതമാനമാണ്.

ചാറ്റ്ജിപിടിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ റിലയന്‍സ് എത്തുന്നു. റിലയന്‍സ് ഗ്രൂപ്പില്‍ നിന്നുള്ള ടെലികോം കമ്പനിയായ റിലയന്‍സ് ഇന്‍ഫോകോം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി-മുംബൈ എന്നിവരുമായി ചേര്‍ന്ന് ഭാരത്ജിപിടി എന്ന പേരിലുള്ള നിര്‍മ്മിത ബുദ്ധി പ്ലാറ്റ്ഫോം ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. ടെലിവിഷനുകള്‍ക്ക് വേണ്ടി ഒരു ഓപ്പറേറ്റിങ് സിസ്റ്റം അവതരിപ്പിക്കുന്നതിനെ കുറിച്ചും ജിയോ ആലോചിക്കുന്നുണ്ട്. റിലയന്‍സ് ജിയോ ചെയര്‍മാന്‍ ആകാശ് അംബാനിയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചത്. മുംബൈ ഐഐടിയുടെ വാര്‍ഷിക ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ സേവന, വ്യവസായ മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് ഇതിനോടകം തന്നെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സൃഷ്ടിച്ചിട്ടുള്ളത്. മീഡിയ, കൊമേഴ്സ്, കമ്മ്യൂണിക്കേഷന്‍ തുടങ്ങിയ വിഭാഗങ്ങളിലും എഐ അധിഷ്ഠിത ഉല്‍പ്പന്നങ്ങളും സേവനങ്ങളും എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ലോകമെമ്പാടും തരംഗം സൃഷ്ടിച്ച ചാറ്റ്ജിപിടിക്ക് ബദല്‍ മാര്‍ഗ്ഗം ഒരുക്കുന്നത്.

50 കോടി ക്ലബില്‍ എത്തി മോഹന്‍ലാലിന്റെ ‘നേര്’. ആഗോളതലത്തില്‍ ആകെ ഒമ്പത് ഒമ്പത് ദിവസത്തിലാണ് ഇത്തരമൊരു നേട്ടത്തില്‍ എത്തിയത്. ആഗോളതലത്തില്‍ മലയാളത്തിന്റെ നേര് 50 കോടി ക്ലബില്‍ എത്തിയത് മോഹന്‍ലാല്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു. കേരള ബോക്സ് ഓഫീസില്‍ 28 കോടി രൂപയില്‍ അധികം മോഹന്‍ലാല്‍ നായകനായ നേര് വെറും ഒമ്പത് ദിവസത്തിനുള്ളില്‍ നേടി എന്നതാണ് പുതിയ റിപ്പോര്‍ട്ട്. കേരളത്തില്‍ മാത്രമല്ല വിദേശത്തും മോഹന്‍ലാല്‍ ചിത്രത്തിന് മികച്ച നേട്ടങ്ങളുണ്ടാക്കാന്‍ കഴിയുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തുമ്പോഴുള്ള പ്രതീക്ഷകളെല്ലാം ശരിവച്ചിരിക്കുകയാണ് നേരിന്റെ വിജയം. വിജയമോഹന്‍ എന്ന അഭിഭാഷകന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. വലിയ സസ്പെന്‍സുകളോ ട്വിസ്റ്റുകളോ ഒന്നുമില്ലാതെ ഒരു ഇമോഷണല്‍ കോര്‍ട്ട് റൂം ഡ്രാമയാണ് നേര്. ചിത്രത്തിന്റെ തിരക്കഥ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. ആദ്യദിനം അഞ്ച് കോടിയ്ക്ക് മുകളില്‍ നേടിയ ചിത്രം ഇപ്പോഴും ഹൗസ് ഫുള്ളായി പ്രദര്‍ശനം തുടരുകയാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അനശ്വര രാജന്റെ പ്രകടനവും കൈയ്യടി നേടിയിരുന്നു. പ്രിയ മണി, സിദ്ദിഖ്, ജഗദീഷ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

2022 ലെ സംസ്ഥാന ഫിലിം അവാര്‍ഡുകളില്‍ ഏഴെണ്ണം നേടി ശ്രദ്ധ നേടിയ ‘ന്നാ താന്‍ കേസ് കൊട് ‘ എന്ന ചിത്രത്തിന് ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’. രാജേഷ് മാധവനും ചിത്ര നായരുമാണ് ഈ ചിത്രത്തില്‍ സുരേശനും സുമലതയുമാകുന്നത്. കുഞ്ചാക്കോ ബോബനും ചിത്രത്തിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ മാസം പൂര്‍ത്തിയായിരുന്നു. ഡോണ്‍ വിന്‍സെന്റ് ഈണമിട്ട ചിത്രത്തിലെ ഗാനങ്ങള്‍ റെക്കോര്‍ഡ് തുകക്കാണ് അടുത്തിടെ സോണി മ്യൂസിക് സ്വന്തമാക്കിയത്. എട്ട് പാട്ടുകളാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയിലുള്ളത്. പയ്യന്നൂരും പരിസര പ്രദേശങ്ങളിലുമായി നൂറു ദിവസത്തിന് മുകളില്‍ നീണ്ട ഷൂട്ട് ചിത്രത്തിനുണ്ടായിരുന്നു. രതീഷ് ബാലകൃഷ്ണന്‍ പൊതുവാളുമൊത്ത് ചാക്കോച്ചന്‍ വീണ്ടും ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ്. ഒരേ കഥ മൂന്നു കാലഘട്ടങ്ങളിലൂടെ പറയുന്നു എന്ന സവിശേഷത ചിത്രത്തിന് അവകാശപെടാനാകുന്ന ഒന്നാണ്. ഒരു വലിയ താരനിര ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

ഇറ്റാലിയന്‍ ബൈക്ക് നിര്‍മ്മാതാക്കളായ അപ്രീലിയ അടുത്തിടെ ഇന്ത്യന്‍ വിപണിയില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആര്‍എസ് 457 ഇരട്ട സിലിണ്ടര്‍ സ്‌പോര്‍ട്‌സ് ബൈക്ക് അവതരിപ്പിച്ചു. ആര്‍3 നും ആര്‍സി390 നും ഇടയില്‍ സ്ഥാനം പിടിച്ചിരിക്കുന്ന പുതിയ അപ്രീലിയ 4.10 ലക്ഷം രൂപ എക്സ്-ഷോറൂം വിലയില്‍ ലഭ്യമാണ്. 660 സിസി, 1100 സിസി വിഭാഗത്തില്‍ ട്യൂണോ സ്ട്രീറ്റ് ഫൈറ്ററും കമ്പനിക്കുണ്ട്. ടുവോണോയുടെ 457 സിസി പതിപ്പ് ഇന്ത്യന്‍ വിപണിയിലും ആഗോള വിപണിയിലും അപ്രീലിയ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആര്‍എസ് 457 മോട്ടോര്‍സൈക്കിളുമായി അപ്രീലിയ ട്യൂണോ 457 പ്ലാറ്റ്‌ഫോം, എഞ്ചിന്‍, സൈക്കിള്‍ ഭാഗങ്ങള്‍ പങ്കിടാന്‍ സാധ്യതയുണ്ട്. 47.6 ബിഎച്പി കരുത്തും 43.5 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയുന്ന 457 സിസി, പാരലല്‍-ട്വിന്‍ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. പുതിയ പാരലല്‍-ട്വിന്‍ എഞ്ചിന്‍ 6-സ്പീഡ് ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു.

പവിത്രമഠ് മെഡിക്കല്‍ കോളേജിലെ സീനിയര്‍ സര്‍ജനായ ഡോക്ടര്‍ അലക്‌സ് മരണത്തെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ അദ്ദേഹത്തിന്റെ ജൂനിയറായ ഹരീഷ് അത്ര കാര്യമായെടുത്തില്ല. എന്നാല്‍ ഒരിക്കല്‍ ആശുപത്രിയിലെ ഇരുട്ടുമുറിയില്‍ അപ്രതീക്ഷിതമായി കണ്ട വിചിത്രമായ രീതിയില്‍ തിളങ്ങുന്ന മനുഷ്യ ശവശരീരം അയാളെ ഭയപ്പെടുത്തി. താന്‍ കണ്ടത് സത്യമോ മിഥ്യയോ എന്ന ചിന്തയ്ക്കിടയില്‍ ചുറ്റും നടക്കുന്ന മരണങ്ങള്‍ അയാളെ ആശയക്കുഴപ്പത്തിലാക്കി. അര്‍ബുദത്തിനെതിരേ നാനോമരുന്ന് കണ്ടെത്താനുള്ള തന്റെ ലക്ഷ്യത്തില്‍മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് അയാള്‍ ജോലി തുടരാന്‍ ശ്രമിച്ചു. എങ്കിലും ഒരു പ്രത്യേക സാഹചര്യത്തില്‍ ലക്ഷ്യപ്രാപ്തിക്കായി അയാള്‍ക്ക് ചില രഹസ്യങ്ങള്‍ അറിയാതെ പറ്റില്ല എന്ന സ്ഥിതി വന്നു- ഡോക്ടര്‍ അലക്‌സ് ചെകുത്താനോ ദൈവമോ? ഉത്തരം എന്തുതന്നെയായാലും ആ മരണങ്ങള്‍ അയാളുടെ ജീവിതത്തെ മാറ്റിമറിക്കുകതന്നെ ചെയ്തു! കോവിഡ് കാലഘട്ടത്തിലൂടെ കടന്നുപോകുന്ന മെഡിക്കല്‍ സസ്‌പെന്‍സ് നോവല്‍. ‘സസ്പെന്‍സ് ജീന്‍’. രജത് ആര്‍. ഡിസി ബുക്സ്. വില 294 രൂപ.

നിങ്ങള്‍ക്ക് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്തണമെങ്കില്‍ കരളിന്റെ ആരോഗ്യം മികച്ചതായി നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. കരള്‍ രോഗം ജനിതകമാകാം അല്ലെങ്കില്‍ വൈറസുകള്‍, മദ്യപാനം, അമിതവണ്ണം തുടങ്ങിയ കരളിനെ തകരാറിലാക്കുന്ന വിവിധ ഘടകങ്ങള്‍ മൂലമാകാം. കരള്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ല എന്നതിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങളറിയാം. ആരോഗ്യമുള്ള കരള്‍ പൊതുവെ പുറത്തുവിടുന്ന പിത്തരസം ലവണങ്ങളാണ് മലത്തിന് ഇരുണ്ട നിറം നല്‍കുന്നത്. അതിനാല്‍ അധിക കൊഴുപ്പ് മലം പൊങ്ങിക്കിടക്കുന്നതും ഇളം നിറമുള്ളതുമാക്കുന്നു. ഛര്‍ദ്ദി വളരെ സാധാരണമായ ഒരു ലക്ഷണമാണ്. കാരണം കരളിന് വിഷവസ്തുക്കളെ ഫില്‍ട്ടര്‍ ചെയ്യാന്‍ കഴിയില്ല. രക്തപ്രവാഹത്തില്‍ അടിഞ്ഞുകൂടുന്നത് ഓക്കാനം അനുഭവപ്പെടുന്നതിലേക്ക് നയിക്കുന്നു. ഭക്ഷണം കഴിച്ചയുടന്‍ തന്നെ മലമൂത്രവിസര്‍ജനം നടത്താനുള്ള ആഗ്രഹം കരളിന്റെ പ്രശ്‌നത്തെ സൂചിപ്പിക്കുന്നു. കാരണം, നിങ്ങള്‍ കഴിക്കുന്നത് ആഗിരണം ചെയ്യാനും ഉപയോഗിക്കാനും കരളിന് കഴിയില്ല. ചര്‍മ്മവും കണ്ണും മഞ്ഞനിറത്തിലാകുന്നതാണ് മറ്റൊരു ലക്ഷണം. രക്തത്തില്‍ ബിലിറൂബിന്‍ അടിഞ്ഞുകൂടുന്നതാണ് ഇതിന് കാരണം. ചില സന്ദര്‍ഭങ്ങളില്‍ ചര്‍മ്മത്തില്‍ ചൊറിച്ചിലും ഉണ്ടാകുന്നു. കരളിന് ശരിയായി വിഘടിപ്പിക്കാന്‍ കഴിയാത്തതിനാല്‍ അമിതമായ ബിലിറൂബിന്‍ അടിഞ്ഞുകൂടുന്നത് മൂത്രം ഇരുണ്ട നിറമാകുന്നതിന് കാരണമാകും. വയറ് വീര്‍ക്കുന്നതാണ് മറ്റൊരു ലക്ഷണം. ഈ അവസ്ഥയെ അസൈറ്റിസ് എന്നും വിളിക്കുന്നു. ഇത് അടിവയറ്റില്‍ ദ്രാവകം നിലനിര്‍ത്തുന്നതിലേക്ക് നയിക്കുന്നു. വീര്‍ത്ത കാലുകള്‍ ഈ അവസ്ഥയെ തിരിച്ചറിയുന്നതിനുള്ള ഒരു പ്രധാന ലക്ഷണമാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.25, പൗണ്ട് – 106.06, യൂറോ – 92.04, സ്വിസ് ഫ്രാങ്ക് – 99.00, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.73, ബഹറിന്‍ ദിനാര്‍ – 220.87, കുവൈത്ത് ദിനാര്‍ -270.92, ഒമാനി റിയാല്‍ – 216.26, സൗദി റിയാല്‍ – 22.20, യു.എ.ഇ ദിര്‍ഹം – 22.67, ഖത്തര്‍ റിയാല്‍ – 22.86, കനേഡിയന്‍ ഡോളര്‍ – 62.77.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *