പ്രഥമ കേരളശ്രീ പുരസ്‍കാരം തൽക്കാലം സ്വീകരിക്കില്ലെന്ന് കാനായി കുഞ്ഞിരാമൻ. തന്‍റെ ശില്‍പ്പങ്ങള്‍ പലയിടങ്ങളിലും വികൃതമായി കിടക്കുന്നതിനാലാണ് താനിത് നിരസിക്കുന്നത് എന്ന് കാനായി കുഞ്ഞിരാമൻ പറഞ്ഞു. സർക്കാർ ഇത് ശരിയാക്കിയതിന് ശേഷം അവാർഡ് സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.ശംഖുമുഖം, വേളി, പയ്യാമ്പലം എന്നിവിടങ്ങളിലെ ശില്പങ്ങളാണ് വികൃതമായി കിടക്കുന്നവയെന്ന് കാനായി പറയുന്നത്.
സംസ്ഥാന സർക്കാർ പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ നൽകുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത് ഇന്നലെയാണ് .കാനായി കുഞ്ഞിരാമൻ, ഡോ.സത്യഭാമാ ദാസ് ബിജു, ഗോപിനാഥ് മുതുകാട്, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, എം പി പരമേശ്വരൻ, വൈക്കം വിജയലക്ഷ്മി എന്നിവര്‍ക്കാണ് കേരള ശ്രീ പുരസ്‍ക്കാരം.
സാഹിത്യ രംഗത്തെ സമഗ്രസംഭാവനയ്ക്ക് എംടി വാസുദേവൻ നായർക്കാണ് കേരള ജ്യോതി പുരസ്‌കാരം. ഓംചേരിയ്ക്കും എൻ എൻ പിള്ളയ്ക്കും മമ്മൂട്ടിയ്ക്കും, സിവിൽ സര്‍വ്വീസ്, സാമൂഹ്യ സേവന രംഗങ്ങളിലെ മികവിന് ടി മാധവമേനോനും കേരള പ്രഭാ പുരസ്കാരം നൽകും.വിവിധ പരിശോധനാ സമിതി സമർപ്പിച്ച ശുപാർശകൾ പരിഗണിച്ച് അടൂർ ഗോപാലകൃഷ്ണൻ, ടി.കെ.എ. നായർ, ഡോ. ഖദീജ മുംതാസ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരം നിര്‍ണയിച്ചത്. സര്‍ക്കാര്‍ അറിയിക്കുന്ന തീയതിയിൽ ഗവര്‍ണര്‍ പുരസ്കാര വിതരണം നടത്തും.