കളമശേരിയിൽ സുനാമി ഇറച്ചി കൊണ്ടുവന്നതും സൂക്ഷിച്ചതും പഴയതാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയെന്ന് അറസ്റ്റിലായ കടയുടമ ജുനൈസിന്റെ മൊഴി.
കൊച്ചിയിൽ 50 കടകളുമായി ഇടപാട് നടത്തിയിട്ടുണ്ട്.വീട്ടിൽ നിന്ന് പിടികൂടിയ ബില്ലുകളിലുള്ള കടകളുടെ ലിസ്റ്റാണ് ഇത് .വിലക്കുറവിലാണ് ഇറച്ചി നൽകിയത്. തമിഴ്നാട്ടിൽ നിന്നാണ് ഇറച്ചി എത്തിച്ചതെന്നും ജുനൈസ് പൊലീസിന് മൊഴി നൽകി.
സുനാമി ഇറച്ചി പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. ജുനൈസിൻ്റെ സഹായി നിസാബാണ് അറസ്റ്റിലായത്. മണ്ണാർക്കാട് സ്വദേശിയാണ് നിസാബ്.
ജുനൈസിനെ രണ്ട് മണിക്ക് കോടതിയിൽ ഹാജരാക്കും. ജുനൈസിനെതിരെ ഐപിസി 328 വകുപ്പ് ചേർത്തു. ജീവന് അപകടമുണ്ടാവുമെന്നറിഞ്ഞ് മാരകമായ വിഷം നൽകുന്നതുമായി ബന്ധപ്പെട്ട വകുപ്പാണ് ഇത്. പത്ത് വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ജുനൈസിന്റെ കളമശ്ശേരിയിലെ വാടക വീട്ടിൽ നടത്തിയ പരിശോധനയിൽ 49 ഹോട്ടലുകളുടെ ബില്ലുകളാണ് നഗരസഭയ്ക്ക് ലഭിച്ചത്. ഇവർക്കൊപ്പം പൊലീസും നടത്തിയ പരിശോധനയിൽ 55 ഹോട്ടലുകളുടെ ബില്ലുകൾ കൂടി പിടിച്ചെടുത്തു.
മണ്ണാർക്കാട് സ്വദേശിയായ ജുനൈസിനെ മലപ്പുറത്ത് വെച്ചാണ് പിടികൂടിയത്. സുനാമി ഇറച്ചി റാക്കറ്റിലേക്ക് എത്താനുള്ള മുഖ്യ കണ്ണിയും ജുനൈസാണ്.