വിമർശനങ്ങൾക്കിടയിലും മുഖ്യമന്ത്രി പിണറായി വിജയന് ഇന്നും കനത്ത സുരക്ഷ. ക്ലിഫ് ഹൗസിൽ നിന്നും ഹോട്ടലിലേക്കുള്ള യാത്രയിൽ മറ്റ് വാഹനങ്ങൾ തടഞ്ഞു. സെക്രട്ടറിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഹോട്ടലിൽ എത്തിയത്. അതേസമയം, മുഖ്യമന്ത്രിയുടെ സുരക്ഷ വിവാദത്തില്‍ വിമര്‍ശനം കനക്കുകയാണ്.
മുഖ്യമന്ത്രിയ്ക്ക് സുരക്ഷ ഒരുക്കാൻ വേണ്ടി മകന്‍റെ മരുന്ന് വാങ്ങാന്‍ പോയ അച്ഛനെ തടഞ്ഞ സംഭവം വന്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കാലടി കാഞ്ഞൂരിൽ കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. നെടുമ്പാശ്ശേരി വിമനത്താവളത്തിൽ പോയി മടങ്ങുമ്പോഴാണ് കോട്ടയം സ്വദേശിയായ ശരത്തിന്‍റെ നാല് വയസ്സുള്ള കുഞ്ഞിന് പനി ശക്തമായത്. ഞായറാഴ്ച ആയതിനാൽ ഏറെ അന്വേഷിച്ചാണ് കാഞ്ഞൂരിൽ കട കണ്ടുപിടിച്ചത്. മരുന്ന് വാങ്ങാൻ വാഹനം നിർത്താൻ നോക്കിയപ്പോൾ ആദ്യം പൊലീസ് സമ്മതിച്ചില്ല. അതുവഴി മുഖ്യമന്ത്രി കടന്നുപോകുന്നു എന്നതായിരുന്നു കാരണം.പൊലീസ് നിർദ്ദേശം പാലിച്ച് ഒരു കിലോമീറ്റർ പോയിട്ടും കടയില്ലാതെ വന്നപ്പോഴാണ് തിരിച്ചെത്തി ഇതേ കടയിൽ നിന്ന് മരുന്ന് വാങ്ങിയത്. ഇതോടെ നേരത്തെ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐ അടുത്തേക്കെത്തി തട്ടിക്കയറുകയായിരുന്നു. പൊലീസ് അതിക്രമം ചോദ്യം ചെയ്ത മെഡിക്കൽ ഷോപ്പ് ഉടമയോട് കട പൂട്ടിക്കുമെന്നും എസ്ഐ ഭീഷണിപ്പെടുത്തിയിരുന്നു.