പുതിയ കാലത്ത് ഓരോ നീക്കവും നിരീക്ഷിക്കാനും നടപടിയെടുക്കാനും അത്ര ബുദ്ധിമുട്ടില്ലെന്നും,ഇത് എല്ലാവരും ഓർക്കണമെന്നുമുള്ള കടുത്ത മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വികസന, ക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് ഏതെങ്കിലും തരത്തിൽ ലാഭം ഉണ്ടാക്കാമെന്ന ചിന്ത ഒരു ന്യൂനവിഭാഗത്തിനുണ്ട് ,ഭൂരിപക്ഷം ജീവനക്കാരും അർപ്പണ ബോധത്തോടെ പ്രവർത്തിക്കുന്നവരാണ്. എന്നാൽ ചുരുക്കം ചിലർക്ക് ലാഭചിന്തകളുണ്ട്. അവരുടെ കാപട്യം ആരും തിരിച്ചറിയില്ലെന്നാണ് അവർ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഓഫീസിനും വകുപ്പിനും സംസ്ഥാനത്തിനും കളങ്കം ഉണ്ടാക്കുന്ന വ്യക്തിത്വങ്ങളെ ചുമക്കേണ്ട ബാധ്യത സർക്കാരിനില്ല. പൊതുജനങ്ങളുടെ പണം കട്ടെടുത്തോ, കൈക്കൂലി വാങ്ങിയോ സുഖമായി ജീവിക്കാമെന്ന് ആരും കരുതേണ്ട. അങ്ങനെ ചെയ്യുന്നവരോട് ഒരു ദാക്ഷിണ്യവും സർക്കാരിനുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.