വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് കേരള നിയമസഭയുടെ പന്ത്രണ്ടാം നിയമസഭ സമ്മേളനത്തിന് തുടക്കമായി. വയനാട്ടിലെ പുനരധിവാസത്തിന് സർക്കാർ നടത്തുന്നത് അശ്രാന്ത പരിശ്രമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പുനരധിവാസത്തിന് കേന്ദ്രസർക്കാരിന്റെയും ലോകത്തിന്‍റെ ആകെയും പിന്തുണ വേണമെന്നും ശാസ്ത്രീയ ഭൂവിനിയോഗം, അപകട മുന്നറിയിപ്പ് തുടങ്ങിയ സംവിധാനങ്ങൾ എല്ലാം നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട് പുനരധിവാസ പദ്ധതിക്ക് പ്രാഥമിക രൂപരേഖയായെന്ന് റവന്യൂമന്ത്രി കെ.രാജനും അറിയിച്ചു . ഭാവിയിലെ ആവശ്യങ്ങൾ കൂടി കണക്കിലെടുത്ത് സൗകര്യങ്ങൾ ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വയനാട് പുനരധിവാസത്തിൽ കേന്ദ്രസർക്കാരിനെ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ വിമർശിച്ചു. താൽകാലിക സഹായം പോലും നൽകാത്ത കേന്ദ്ര നടപടി വിമർശിക്കാതെ പോകാനാകില്ല. പുനരധിവാസത്തിൽ പ്രതിപക്ഷം നൽകിയത് സമാനതകളില്ലാത്ത പിന്തുണയാണെന്നും മാതൃകാ പുനരധിവാസം നടപ്പാക്കണമെന്നും സതീശൻ നിയമസഭയിൽ ആവശ്യപ്പെട്ടു.