ഇടുക്കി ആനയിറങ്കലിൽ, റേഷൻ കടയ്ക് നേരെ വീണ്ടും അരികൊമ്പൻ എന്ന കാട്ടാനയുടെ ആക്രമണം ഉണ്ടായി. കഴിഞ്ഞ ദിവസമാണ് സംഭവം. തൊഴിലാളി ലയത്തിന് നേരെയും കാട്ടാന ആക്രമണം നടത്തി. കഴിഞ്ഞ ദിവസം, പൂപ്പാറയിൽ ചക്കകൊമ്പന്റെ ആക്രമണത്തിൽ വീട് ഭാഗികമായി തകർന്നിരുന്നു.ആനയിറങ്കലിലെ റേഷൻ കടയ്ക് നേരെ, ആറു മാസത്തിനിടെ മൂന്നാം തവണയാണ്, അരികൊമ്പൻ ആക്രമണം നടത്തുന്നത്. വിതരണത്തിനായി എത്തിച്ച, ആട്ട ആന ഭക്ഷിച്ചു. സമീപത്തെ ലയത്തിലെ രണ്ട് വീടുകൾക്ക് നേരെയും ആക്രമണം ഉണ്ടായി. വീടിന്റെ ഭിത്തിയ്ക്ക് കേടുപാടുകൾ പറ്റി.
ആൾത്താമസം ഇല്ലാത്ത വീട് കഴിഞ്ഞ ദിവസം ചക്ക കൊമ്പൻ എന്ന കാട്ടാനയുടെ ആക്രമണത്തിൽ തകർന്നിരുന്നു. ഏതാനും ദിവസങ്ങൾക്കു മുമ്പു വരെ ഇവിടെ തൊഴിലാളികൾ കഴിഞ്ഞിരുന്നതാണ്. മേഖലയിലെ കാട്ടാന ആക്രമണം ഇല്ലാതാക്കുന്നതിനായി അരികൊമ്പനെ മയക്കു വെടി വെച്ച് പിടികൂടുന്നതടക്കമുള്ള പ്രഖ്യാപനങ്ങൾ ഉണ്ടായെങ്കിലും തുടർ നടപടിയുണ്ടായില്ല. പന്നിയാറിലെ റേഷൻകടയ്ക്ക് ചുറ്റും സോളാർ ഫെൻസിങ് സ്ഥാപിച്ച് സംരക്ഷണം ഒരുക്കിയത് പോലെ, ആനയിറങ്കലിലും നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അവിടുത്തെ ജനങ്ങൾ.