ലോകത്ത് 57 ദശലക്ഷം പേരെ ബാധിച്ചിരിക്കുന്ന രോഗമാണ് ഡിമന്‍ഷ്യ അഥവാ മറവിരോഗം. 2050 ഓടെ ഈ രോഗം ബാധിച്ചവരുടെ എണ്ണം 150 ദശലക്ഷമായി ഉയരുമെന്നും കണക്കാക്കപ്പെടുന്നു. ചില തരം വായു മലിനീകരണവുമായി നിരന്തരം ഉണ്ടാകുന്ന സമ്പര്‍ക്കം മനുഷ്യരുടെ മറവിരോഗ സാധ്യത വര്‍ധിപ്പിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് കേംബ്രിജ് സര്‍വകലാശാലയില്‍ അടുത്തിടെ നടന്ന ഒരു പഠനം. 51 പഠനങ്ങളുടെ റിപ്പോര്‍ട്ടുകളെ അവലോകനം ചെയ്താണ് കേംബ്രിജ് സര്‍വകലാശാലയിലെ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലിലെ ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയത്. 29 ദശലക്ഷം പേരില്‍ നിന്നുള്ള ഡേറ്റ ഇതിനായി ഉപയോഗപ്പെടുത്തി. വാഹനങ്ങള്‍, ഊര്‍ജ്ജ പ്ലാന്റുകള്‍, തടികത്തിക്കുന്ന സ്റ്റൗവുകള്‍, ഫയര്‍ പ്ലേസുകള്‍ എന്നിവിടങ്ങളില്‍ നിന്ന് പുറന്തള്ളപ്പെടുന്ന പിഎം 2.5, ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുമ്പോള്‍ വരുന്ന നൈട്രജന്‍ ഡയോക്സൈഡ്, വാഹനങ്ങളില്‍ നിന്നും തടി കത്തിക്കുന്നതില്‍ നിന്നും വരുന്ന കരി എന്നിവയ്ക്കാണ് മറവിരോഗവുമായി ബന്ധമുള്ളതായി കണ്ടെത്തിയത്. ശ്വസിച്ച് കഴിഞ്ഞാല്‍ ഈ വിഷമാലിന്യങ്ങള്‍ ശ്വാസകോശത്തിലേക്ക് ആഴത്തില്‍ ചെന്ന് പലവിധത്തിലുള്ള ശ്വാസകോശ രോഗങ്ങള്‍ക്കും ഹൃദ്രോഗങ്ങള്‍ക്കും കാരണമാകുമെന്ന് ഗവേഷകര്‍ പറയുന്നു. ഓരോ പത്ത് മൈക്രോഗ്രാം പെര്‍ ക്യുബിക് മീറ്റര്‍ പിഎം 2.5 വും മറവിരോഗ സാധ്യത 17 ശതമാനം വച്ച് വര്‍ധിപ്പിക്കുമെന്നും പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കരിയുടെ കാര്യത്തില്‍ ഇത് 13 ശതമാനം വച്ച് വര്‍ധിക്കും. ദ ലാന്‍സെറ്റ് പ്ലാനറ്റെറി ഹെല്‍ത്തിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.