കോപ്പ അമേരിക്കയിൽ ഇക്വഡോറിനെ തോൽപ്പിച്ച് അര്‍ജന്‍റീന സെമിയിലെത്തി. പെനല്‍റ്റി ഷൂട്ടൗട്ടിലാണ് അര്‍ജന്‍റീനയുടെ ജയം. നിശ്ചിത സമയത്ത് 1-1ന് സമനിലയിലായ മത്സരത്തില്‍ ഷൂട്ടൗട്ടില്‍ നേടിയ 4-2 ജയത്തോടെയാണ് മെസ്സിയുടെയും സംഘത്തിന്റെയും സെമി പ്രവേശനം. ക്യാപ്റ്റന്‍ ലിയോണല്‍ മെസി പെനല്‍റ്റി കിക്ക് നഷ്ടമാക്കിയെങ്കിലും ഷൂട്ടൗട്ടില്‍ ഇക്വഡോറിന്‍റെ രണ്ട് താരങ്ങളുടെ കിക്ക് തടുത്തിട്ട ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന്‍റെ കരുത്തിലാണ് അര്‍ജന്‍റീന സെമിയിലെത്തിയത്. മെസ്സിയുടെ പനേങ്ക കിക്ക് ബാറിലിടിച്ച് മടങ്ങുകയായിരുന്നു. ജൂലിയന്‍ അല്‍വാരസ്, മാക് അലിസ്റ്റര്‍, ഗോണ്‍സാലോ മൊണ്ടിയെല്‍, നിക്കോളാസ് ഒട്ടമെന്‍ഡി എന്നിവര്‍ അര്‍ജന്റീനയ്ക്കായി ലക്ഷ്യം കണ്ടു. ഏയ്ഞ്ചല്‍ മെന, അലന്‍ മിന്‍ഡ എന്നിവരുടെ കിക്കുകള്‍ തടുത്തിട്ടാണ് മാര്‍ട്ടിനസ് രക്ഷകനായത്. എക്വഡോറിനായി ജോണ്‍ യെബോയും ജോര്‍ഡി കായ്‌സെഡോയും ലക്ഷ്യം കണ്ടെങ്കിലും ഫലമുണ്ടായില്ല.