സ്‌ക്രീന്‍ ടൈം കൂടുന്നത് കുട്ടികളിലും കൗമാരക്കാരിലും ഹ്രസ്വദൃഷ്ടി ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് ചൈനീസ് സര്‍വകലാശാലയുടെ പഠനം. അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാന്‍ സാധിക്കുകയും എന്നാല്‍ അകലെയുള്ളത് കാണുന്നതില്‍ അവ്യക്തതയുണ്ടാവുകയും ചെയ്യുന്ന നേത്ര രോഗാവസ്ഥയാണ് ഹ്രസ്വദൃഷ്ടി. കുട്ടികള്‍ക്കിടയില്‍ ഇന്ന് ഹ്രസ്വദൃഷ്ടി ഒരു പകര്‍ച്ചവ്യാധി പോലെ വ്യാപിച്ചു കഴിഞ്ഞു. വീടിന് പുറത്തെ കളികള്‍ ഉപേക്ഷിച്ച് കുട്ടികള്‍ വിഡിയോ ഗെയിമുമായി സ്‌ക്രീനിന് മുന്നില്‍ അധിക സമയം ചെലവഴിക്കാന്‍ തുടങ്ങിയത് കുട്ടികളില്‍ ഹ്രസ്വദൃഷ്ടി വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടെന്ന് ബിഎംസി പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. 102,360 പേര്‍ പങ്കെടുത്ത 19 പഠനങ്ങള്‍ അവലോകനം ചെയ്തുകൊണ്ടാണ് ചൈനയിലെ സൂചൗ സര്‍വകലാശാലയിലെ ഗവേഷകര്‍ വിലയിരുത്തിയത്. കുറഞ്ഞ സ്‌ക്രീന്‍ സമയമുള്ളവരെ അപേക്ഷിച്ച് ഉയര്‍ന്ന സ്‌ക്രീന്‍ സമയമുള്ളവര്‍ക്ക് ഹ്രസ്വദൃഷ്ടി ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഗവേഷകര്‍ ചൂണ്ടികാണിക്കുന്നു. കൂടാതെ കുട്ടികള്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നതിനെക്കാള്‍ ലാപ്ടോപ്പും ടെലിവിഷന്‍ സ്‌ക്രീനും നോക്കുന്നതാണ് ഹ്രസ്വദൃഷ്ടിക്കുള്ള സാധ്യത കൂട്ടുന്നതെന്നും പഠനത്തില്‍ വിശദീകരിക്കുന്നു. കുട്ടികള്‍ സ്‌ക്രീനിന് മുന്നില്‍ ഇരിക്കുമ്പോള്‍ അവരുടെ കണ്ണ്, റെറ്റിന, തലച്ചോറ് എന്നിവയെ ഉത്തേജിപ്പിക്കുന്നു. ഇത് പെട്ടെന്ന് നേത്രഗോളം വലുതാകാനും ഹ്രസ്വദൃഷ്ടിയിലേക്ക് എത്താനും കാരണമാകുന്നുവെന്ന് ആരോഗ്യവിദ്ഗധര്‍ പറയുന്നു. പ്രകാശത്തെ ശരിയായ വിധത്തില്‍ ഫോക്കസ് ചെയ്യാനുള്ള കണ്ണിന്റെ കഴിവിന് ഇത് തടസ്സപ്പെടുത്തുന്നു. മങ്ങിയ കാഴ്ച, ദൂരെയുള്ള വസ്തുക്കളെ കാണാനുള്ള ബുദ്ധിമുട്ട്, കണ്ണിന് അസ്വസ്ഥത, തലവേദന, ക്ഷീണം തുടങ്ങിയവയാണ് ഹ്രസ്വദൃഷ്ടിയുടെ ലക്ഷണങ്ങള്‍. കൂടാതെ ഹ്രസ്വദൃഷ്ടിക്ക് പാരിസ്ഥിതിക ഘടകങ്ങളും പ്രധാന കാരണമാകാറുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ പതിയുന്നത് കുറയുന്നതും ഹ്രസ്വദൃഷ്ടിക്ക് കാരണമാകാം. സൂര്യപ്രകാശം പതിക്കുന്നത് റെറ്റിനയില്‍ ഡോപാമൈന്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് കണ്ണുകളുടെ വളര്‍ച്ച നിയന്ത്രിക്കാനും ഹ്രസ്വദൃഷ്ടി തടയാനും സഹായിക്കുന്നു. അതുകൊണ്ടാണ് കുട്ടികളില്‍ വീടിനു പുറത്തിറങ്ങിയുള്ള കളികളും പ്രവര്‍ത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നത് അവരുടെ നേത്രാരോഗ്യത്തിന് ഗുണകരമാണ്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *