p 21 yt cover

യുദ്ധസാമനമായ ഏറ്റുമുട്ടലുമായി ഡല്‍ഹി കര്‍ഷക മാര്‍ച്ച്. പൊലീസ് ഡ്രോണ്‍ ഉപയോഗിച്ച് കണ്ണീര്‍വാതകം പ്രയോഗിച്ചു. നൂറു കണക്കിനു ട്രാക്ടറുകള്‍ പിടിച്ചെടുത്തു. കര്‍ഷകരെ കസ്റ്റഡിയിലെടുത്തു. ട്രാക്ടറുകളുടെ ടയര്‍ പഞ്ചറാകാന്‍ പോലീസ് റോഡിലാകെ മുള്ളു കമ്പി നിരത്തിയിട്ടുണ്ട്. ചെങ്കോട്ട അടച്ചു. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍നിന്ന് ആയിരക്കണക്കിനു കര്‍ഷകര്‍ ട്രാക്ടറുകളിലാണു ഡല്‍ഹിയിലേക്ക് ഒഴുകുന്നത്. പഞ്ചാബ്- ഹരിയാന അതിര്‍ത്തിയായ അമ്പാലയില്‍ ബിജെപി സര്‍ക്കാര്‍ കര്‍ഷകരെ തടഞ്ഞു. കര്‍ഷകര്‍ക്കെതിരേ ഹരിയാന പോലീസ് ബാരിക്കേഡുകളും മുള്ളുവേലികളും ജലപീരങ്കികളും നിരത്തി. അറസ്റ്റു ചെയ്യുന്ന കര്‍ഷകരെ അടച്ചിടാന്‍ ഡല്‍ഹി ബാവനയിലെ രാജീവ് ഗാന്ധി സ്റ്റേഡിയം താത്കാലിക ജയിലാക്കാന്‍ വിട്ടുതരണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ നിരാകരിച്ചു. ചട്ടിയും കലവും കുടിവെള്ളവും അടക്കമുള്ള സന്നാഹങ്ങളുമായാണ് കര്‍ഷകര്‍ സമരത്തിനിറങ്ങിയിരിക്കുന്നത്.

കടമെടുപ്പു പരിധി സംബന്ധിച്ച് കേന്ദ്രവും കേരളവും തമ്മിലുള്ള തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് സുപ്രീംകോടതി. കേരള ധനമന്ത്രിയും കേന്ദ്ര ധനകാര്യ സെക്രട്ടറിയും തമ്മില്‍ ചര്‍ച്ച നടത്തണമെന്നാണു സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെതിരേ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്.

സംസ്ഥാനത്തു വ്യാപാര സ്ഥാപനങ്ങള്‍ തുറന്നില്ല. സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ വ്യാപാരികള്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധിച്ചു.

*കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍*

കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

മാനന്തവാടിയില്‍ ആളെക്കൊല്ലി ആന ബേലൂര്‍ മഖ്നയെ മയക്കുവെടിവച്ചു പിടികൂടാനുള്ള ദൗത്യവുമായി നാലാം ദിവസവും വനംവകുപ്പ് വനാതിര്‍ത്തിയില്‍. ആന ഇരുമ്പുപാലം എന്ന സ്ഥലത്താണ് നിലയുറപ്പിച്ചിരിക്കുന്നത്. ബേഗൂല്‍, ചേലൂര്‍, ബവാലി പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇതേസമയം, ആനയുടെ അരികില്‍ എത്തിയിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആനയെ മയക്കുവെടിവച്ചു പിടിക്കാത്തതില്‍ പ്രതിഷേധിച്ച് കാട്ടിക്കുളത്ത് നാട്ടുകാര്‍ മാര്‍ച്ച് നടത്തി.

ലാവലിന്‍ കേസില്‍ പിണറായി വിജയനെ 2008 ല്‍ കുറ്റമുക്തനാക്കി റിപ്പോര്‍ട്ടു നല്‍കിയ ആദായ നികുതി വകുപ്പ് അഡിഷണല്‍ ഡയറക്ടര്‍ ആയിരുന്ന ആര്‍ മോഹനെ മുഖമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്ള സ്പെഷ്യല്‍ ഓഫീസറാക്കി നിയമിച്ചത് ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്ന നിലയ്ക്കാണെന്ന് ഷോണ്‍ ജോര്‍ജ്. ഇക്കാര്യത്തില്‍ പരാതി നല്‍കുമെന്നും ഷോണ്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലാവ്ലിന്‍ ഇടപാടില്‍ കിട്ടിയ കമ്മീഷന്‍ തുക സിംഗപ്പൂരിലെ കമല ഇന്റര്‍നാഷണലില്‍ നിക്ഷേപിച്ചെന്ന ആരോപണത്തെക്കുറിച്ചാണ് ആര്‍ മോഹന്‍ അന്വേഷിച്ചതെന്നും ഷോണ്‍ ജോര്‍ജ്.

ധനകാര്യ വകുപ്പുമായി ബന്ധപ്പെട്ട 199 ചോദ്യങ്ങള്‍ക്ക് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ മറുപടി നല്‍കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നിയമസഭയില്‍ ക്രമപ്രശ്നം ഉന്നയിച്ചു. സാമ്പത്തിക പ്രതിസന്ധിയുടെ വസ്തുതകള്‍ ആവശ്യപ്പെടുന്ന ചോദ്യങ്ങള്‍ക്കാണു മറുപടി നല്‍കാതെ മറച്ചു വച്ചിരിക്കുന്നത്. ബജറ്റിനൊപ്പം സമര്‍പ്പിക്കേണ്ട കിഫ്ബി രേഖകളും സമര്‍പ്പിച്ചിട്ടില്ലെന്നും സതീശന്‍.

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ബജറ്റില്‍ വകയിരുത്തിയ തുക നിഷേധിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ നാളെ കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ ധര്‍ണ. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മുന്നില്‍ രാവിലെ ധര്‍ണ നടത്തും. കെ.പി.സി.സി.യുടെ ആഹ്വാനമനുസരിച്ചാണ് ജനപ്രതിനിധികള്‍ പ്രതിഷേധ ധര്‍ണ നടത്തുന്നത്.

*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും*

മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ന്യൂ ഇയര്‍

കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

രണ്ടു പേര്‍ മരണത്തിനിടയാക്കിയ തൃപ്പൂണിത്തുറ പുതിയകാവ് പടക്ക സ്ഫോടനക്കേസില്‍ മജിസ്റ്റീരിയല്‍ അന്വേഷണം. എറണാകുളം ജില്ലാ ഭരണകൂടമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവം സബ് കളക്ടര്‍ കെ. മീര അന്വേഷിക്കും. പൊലീസ് അന്വേഷണവും ഊര്‍ജിതമാണ്.

തൃപ്പൂണിത്തുറ പടക്ക സ്ഫോടനത്തില്‍ തകര്‍ന്ന എട്ടു വീടുകള്‍ക്കും ഭാഗികമായി തകരുകയോ ബലക്ഷയമുണ്ടാകുകയോ ചെയ്ത 40 വീടുകള്‍ക്കും പുതിയകാവ് ക്ഷേത്രകമ്മറ്റി നഷ്ടപരിഹാരം നല്‍കണമെന്ന് നാട്ടുകാര്‍. വെടിക്കെട്ടിന്റേയും സ്ഫോടനത്തിന്റെയം ഉത്തരവാദികള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വീട് തകര്‍ന്നവര്‍ ആവശ്യപ്പെട്ടു. തൃപ്പൂണിത്തുറ നഗരസഭ കൗണ്‍സിലര്‍മാരും ഇതേ ആവശ്യം ഉന്നയിച്ചു.

മാസപ്പടി കേസില്‍ കെഎസ്ഐഡിസിയുടെ നിശബ്ദത ദുരൂഹമെന്ന് കേന്ദ്രസര്‍ക്കാര്‍. വിശദീകരണം നല്‍കണമെന്ന ആര്‍ഒസി നോട്ടീസ് കെഎസ്ഐഡിസി അവഗണിച്ചു. ഷോണ്‍ ജോര്‍ജിന്റെ പരാതിയില്‍ കെഎസ്ഐഡിസിയോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍ മറുപടി നല്‍കിയില്ല. ഇക്കാര്യം കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തെ അറിയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കേരള ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു.

വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വയനാട്ടില്‍നിന്നുള്ള പ്രതിപക്ഷ എംഎല്‍എമാര്‍ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ മന്ത്രിയുടെ വസതിയിലേക്കു മാര്‍ച്ച് നടത്തി. മലയോര മേഖലകളില്‍നിന്നുള്ള 15 എംഎല്‍എമാരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്.

വയനാട്ടില്‍ ഇന്നു ഹര്‍ത്താല്‍. വന്യമൃഗങ്ങള്‍ ജനവാസ മേഖലയിലേക്കിറങ്ങി ജനങ്ങളെ കൊല്ലുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് ഫാര്‍മേഴ്സ് റിലീഫ് ഫോറത്തിന്റെ നേതൃത്വത്തിലാണ് ഹര്‍ത്താല്‍. വാഹനങ്ങള്‍ തടയുന്നില്ല. സ്വകാര്യ ബസുകള്‍ ഓടുന്നില്ല. വ്യാപാരി ഹര്‍ത്താല്‍ മൂലം കടകളെല്ലാം അടച്ചിട്ടിരിക്കുകയാണ്.

റേഷന്‍ കടകളില്‍ സ്ഥാപിക്കാനുള്ള മോദി സര്‍ക്കാരിന്റെ ഗ്യാരന്റി എന്ന പ്രചാരണ ഫ്ള്ക്സ് ബോര്‍ഡുകള്‍ തിരുവനന്തപുരത്ത് എത്തി. മോദിയുടെ ഫോട്ടോയ്ക്കു താഴെ എല്ലാവര്‍ക്കും ഭക്ഷണം, ഏവര്‍ക്കും പോഷണം എന്നു മലയാളത്തില്‍ എഴുതിയ ബോര്‍ഡ് റേഷന്‍ കടകളില്‍ വയ്ക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു. ബോര്‍ഡുകള്‍ എഫ്സിഐ ഗോഡൗണുകളിലും ഓഫീസുകളിലും പ്രദര്‍ശിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അവശ്യസാധനങ്ങള്‍ പോലും വിതരണം ചെയ്യാനില്ലാതെ സപ്ലൈകോ കടുത്ത പ്രതിസന്ധിയിലാണെന്നു ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയത്തിനുള്ള പ്രതിപക്ഷത്തിന്റെ നീക്കത്തിന് അനുമതി ലഭിച്ചില്ല. ഷാഫി പറമ്പില്‍ എംഎല്‍എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കേന്ദ്ര നിലപാടുകള്‍ കാരണം സാമ്പത്തിക പ്രയാസം ഉണ്ടെന്നും പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നുണ്ടെന്നും മന്ത്രി ജി.ആര്‍. അനില്‍ മറുപടി നല്‍കി.

ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെതിരെ തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരികേഡുകള്‍ മറിച്ചിടാന്‍ ശ്രമിച്ച സമരക്കാര്‍ക്കുനേരെ പലതവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസിനെതിരെ സമരക്കാര്‍ കല്ലുകളും കമ്പുകളും എറിഞ്ഞു. ബാരികേട് മറിച്ചിട്ടു. ജലപീരങ്കി പ്രയോഗത്തില്‍ സംസ്ഥാന സെക്രട്ടറി നാസിന്‍ പൂവിലിനടക്കം നിരവധി പേര്‍ക്കു പരിക്കേറ്റു.

14 വര്‍ഷം മുമ്പ് പാലക്കാട് പെരുവമ്പ് സ്വദേശി രാജേന്ദ്രനെ ആള്‍ക്കൂട്ട കൊലപാതകം നടത്തിയ കേസിലെ എട്ടു പ്രതികള്‍ക്കും ജീവപര്യന്തം കഠിന തടവ്. പെരുവമ്പ് സ്വദേശികളായ വിജയന്‍, കുഞ്ചപ്പന്‍, ബാബു, മുരുകന്‍, മുത്തു, രമണന്‍, മുരളീധരന്‍, രാധാകൃഷ്ണന്‍ എന്നിവരെയാണ് പാലക്കാട് ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. മനോദൗര്‍ബല്യമുള്ള രാജേന്ദ്രനെ വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചാണ് കൊലപ്പെടുത്തയത്. രാജേന്ദ്രന്റെ വീടിനു സമീപമുള്ള ഓലപ്പുര ആരോ കത്തിച്ചിരുന്നു. ഇത് രാജേന്ദ്രനാണ് ചെയ്തതെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

തിരുവനന്തപുരത്തെ റോഡ് പണി വിവാദത്തില്‍ കടകംപള്ളി സുരേന്ദ്രനെതിരെ സിപിഎം സംസ്ഥാന സമിതിയില്‍ അതിരൂക്ഷ വിമര്‍ശനം. അനാവശ്യ വിവാദം ഉണ്ടാക്കാന്‍ പാടില്ലായിരുന്നെന്നു സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.

കണ്ണൂര്‍ കൊട്ടിയൂര്‍ പന്നിയാംമലയില്‍ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കമ്പിവേലിയില്‍ കടുവ കുടുങ്ങി. വനം വകുപ്പ് സംഘം സ്ഥലത്തെത്തി കടുവയെ മയക്കുവെടി വച്ചു പിടികൂടി.

തിരുവനന്തപുരം നാലാഞ്ചിറയില്‍നിന്നു കാണാതായ 12 വയസുകാരന്‍ കോണ്‍വന്റ് ലൈനില്‍ ജിജോയുടെ മകന്‍ ജോഹിനെ കുറവംകോണത്തുനിന്നു കണ്ടെത്തി. കുട്ടിയെ പരിചയമുളളയാള്‍ തിരിച്ചറിഞ്ഞ് വിവരം അറിയിക്കുകയായിരുന്നു. നാലാഞ്ചിറയില്‍നിന്ന് അഞ്ചു കിലോമീറ്റര്‍ ദൂരെയുള്ള കുറവംകോണത്തേക്ക് കുട്ടി നടന്നു പോകുകയായിരുന്നു.

പിഎസ്സി പരീക്ഷയിലെ ആള്‍മാറാട്ട കേസിലെ പ്രതികള്‍ കേരള സര്‍വകലാശാല പ്രിലിമിനറി പരീക്ഷയിലും ആള്‍മാറാട്ടം നടത്തിയെന്ന് പോലീസ്. കേരള സര്‍വകലാശാല പ്രിലിമിനറി പരീക്ഷയില്‍ അമല്‍ ജിത്തിന് വേണ്ടി പരീക്ഷ എഴുതിയത് സഹോദരന്‍ അഖില്‍ ജിത്താണെന്ന് പൊലീസ് പറയുന്നു.

കണ്ണൂരില്‍ പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍. കപ്പക്കടവ് സ്വദേശി മുഹമ്മദ് സഫ്വാനാണ് അറസ്റ്റിലായത്. വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഉണ്ടാക്കി പെണ്‍കുട്ടികളുമായി ബന്ധം സ്ഥാപിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.

ഇടുക്കി ചിന്നക്കനാലില്‍നിന്നു നാട് കടത്തിയ കാട്ടാന അരിക്കൊമ്പന്‍ ചരിഞ്ഞെന്നു വ്യാജപ്രചാരണം. എന്നാല്‍ ആന ആരോഗ്യവാനായി അപ്പര്‍ കോതയാര്‍ വനമേഖലയിലുണ്ടെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു.

പത്തനംതിട്ട മൂഴിയാര്‍ കൊച്ചാണ്ടിയില്‍ മധ്യവയസ്‌കന്‍ അജി വീട്ടില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യ സഹോദരന്‍ മഹേഷിനെ (43) പൊലീസ് അറസ്റ്റു ചെയ്തു. ഇരുവരും ഒന്നിച്ചിരുന്നു മദ്യപിച്ച ശേഷം ഉണ്ടായ വഴക്കിനെത്തുടര്‍ന്നാണു കൊലപാതകം നടന്നത്.

മലപ്പുറം ചങ്ങരംകുളം ചിറവല്ലൂര്‍ ചന്ദനക്കുടം നേര്‍ച്ചക്കിടെ പുള്ളൂട്ട് കണ്ണന്‍ എന്ന ആന ഇടഞ്ഞു. ആനപ്പുറത്തുണ്ടായിരുന്ന മൂന്നു പേരെ ആന കുടഞ്ഞു നിലത്തിട്ടു. താഴെ വീണ് ഒരാള്‍ക്ക് നിസാര പരുക്കേറ്റു.

രാമായണവും മഹാഭാരതവും സാങ്കല്‍പിക കഥയാണെന്ന് വിദ്യാര്‍ത്ഥികളോട് പറഞ്ഞ അധ്യാപികയെ പിരിച്ചുവിട്ടു. മംഗലാപുരത്തെ കോണ്‍വെന്റ് സ്‌കൂളിലാണ് സംഭവം. ബിജെപി ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നതോടെയാണ് പിരിച്ചുവിട്ടത്.

ഹിമാചല്‍ പ്രദേശിലെ ഷിംല സന്ദര്‍ശനത്തിനിടെ സത്ലജ് നദിയിലേക്കു കാര്‍ മറിഞ്ഞ് കാണാതായിരുന്ന തമിഴ് സംവിധായകന്‍ വെട്രി ദുരൈസാമിയുടെ മൃതദേഹം ഒമ്പതു ദിവസത്തിനുശേഷം കണ്ടെത്തി. ചെന്നൈ മുന്‍ മേയറുടെ മകനായ വെട്രിയും സുഹൃത്തും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് നദിയിലേക്കു വീഴുകയായിരുന്നു.

കോണ്‍ഗ്രസില്‍നിന്നു രാജിവച്ച മഹാരാഷ്ട്രയിലെ മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ ബിജെപിയില്‍ ചേര്‍ന്നു. രാജ്യസഭയിലേക്ക് നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചേക്കും.

മാട്രിമോണിയല്‍ സൈറ്റിലൂടെ വിവാഹ തട്ടിപ്പിന് ഇരയായ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ നീതിക്കായി കോടതിയില്‍. ഐആര്‍എസ് ഉദ്യോഗസ്ഥനെന്ന് അവകാശപ്പെട്ട രോഹിത് രാജ് എന്നയാളെ വിവാഹം ചെയ്ത ഡിഎസ്പി ശ്രേഷ്ഠ താക്കൂര്‍ ആണ് വിവാഹ മോചനത്തിനും വഞ്ചനയ്ക്കും നഷ്ടപരിഹാരത്തിനുമായി ലക്നോവിലെ കോടതിയെ സമീപിച്ചത്.

നാട്ടിലേക്കു പണമയക്കാനുള്ള ഫീസ് യു.എ.ഇയിലെ എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍ പതിനഞ്ച് ശതമാനം വര്‍ദ്ധിപ്പിക്കുന്നു. ശരാശരി രണ്ടര ദിര്‍ഹത്തിന്റെ വര്‍ദ്ധനയാണുണ്ടാകുക.

പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തി. അബുദാബി സായിദ് സ്പോര്‍സ് സിറ്റി സ്റ്റേഡിയത്തില്‍ ഇന്നു നാലിന് ഇന്ത്യക്കാരെ അഭിസംബോധന ചെയ്യുന്ന അഹ്ലന്‍ മോദി പരിപാടിയില്‍ പങ്കെടുക്കും. നാളെ അബുദാബി ഹിന്ദു ക്ഷേത്രം സമര്‍പ്പിക്കും. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരുമായി ചര്‍ച്ചകള്‍ നടത്തും.

തെക്കന്‍ ഫിലിപ്പീന്‍സിലെ സ്വര്‍ണ ഖനന ഗ്രാമത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 68 ആയി. 51 പേരെ കാണാതായതായി. 32 പേര്‍ക്കു പരിക്കേറ്റു. മിന്‍ഡാനാവോ ദ്വീപിലെ പര്‍വതപ്രദേശമായ മസാര ഗ്രാമത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

സ്വീഡനില്‍ പുതിയായി നിര്‍മാണം പൂര്‍ത്തിയായ വാട്ടര്‍ തീം പാര്‍ക്കില്‍ സ്ഫോടനം. 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളെ കാണാതായിട്ടുണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ദത്താജിറാവു കൃഷ്ണറാവു ഗെയ്ക്വാദ് അന്തരിച്ചു. 95 വയസ്സായിരുന്നു. രാജ്യത്തിനുവേണ്ടി 11 ടെസ്റ്റുകള്‍ കളിച്ച ഗെയ്ക്വാദ് ഇംഗ്ലണ്ടിനെതിരേ 1959-ല്‍ നടന്ന 4 ടെസ്റ്റ് മത്സരങ്ങളിലാണ് ഇന്ത്യയെ നയിച്ചത്.

നടപ്പുവര്‍ഷത്തെ (2023-24) സോവറീന്‍ ഗോള്‍ഡ് ബോണ്ട് നാലാം സീരീസിന്റെ വില്‍പ്പന ആരംഭിച്ചു. ഫെബ്രുവരി 16 വരെയാണ് വാങ്ങാനാകുക. ഗ്രാമിന് 6,263 രൂപയാണ് വില. ഓണ്‍ലൈനിലൂടെ അപേക്ഷിക്കുന്നവര്‍ക്കും പണമടയ്ക്കുന്നവര്‍ക്കും ഗ്രാമിന് 50 രൂപ ഡിസ്‌കൗണ്ടുണ്ട്. ഇവര്‍ ഗ്രാമിന് 6,213 രൂപ നല്‍കിയാല്‍ മതി. ഇന്ത്യന്‍ പൗരന്മാര്‍, ഹിന്ദു അവിഭക്ത കുടുംബങ്ങള്‍, ട്രസ്റ്റുകള്‍, സര്‍വകലാശാലകള്‍, ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂഷനുകള്‍ എന്നിവരാണ് സ്വര്‍ണ ബോണ്ട് വാങ്ങാന്‍ യോഗ്യര്‍. വ്യക്തികള്‍ക്കും ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കും പരമാവധി 4 കിലോഗ്രാം വരെ വാങ്ങാം. ട്രസ്റ്റുകള്‍ ഉള്‍പ്പെടെ മറ്റുള്ളവര്‍ക്ക് പരമാവധി 20 കിലോ വരെയും വാങ്ങാം. സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍, പേയ്‌മെന്റ് ബാങ്കുകള്‍, ഗ്രാമീണ്‍ ബാങ്ക് എന്നിവ ഒഴികെയുള്ള ഷെഡ്യൂള്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്കുകള്‍, സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍, ക്ലിയറിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, തിരഞ്ഞെടുക്കപ്പെട്ട പോസ്റ്റ് ഓഫീസുകള്‍, നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് എന്നിവിടങ്ങളില്‍ നിന്ന് സോവറീന്‍ സ്വര്‍ണ ബോണ്ട് വാങ്ങാം. 5 വര്‍ഷങ്ങള്‍ക്ക് ശേഷം നിബന്ധനകളോടെ നിക്ഷേപം പിന്‍വലിക്കാം. 2.50 ശതമാനമാണ് വാര്‍ഷിക പലിശനിരക്ക്. ഇത് ആറ് മാസത്തിലൊരിക്കല്‍ നിക്ഷേപകന്റെ അക്കൗണ്ടിലേക്ക് വരവുവയ്ക്കും. നിക്ഷേപ കാലാവധി പൂര്‍ത്തിയാകുമ്പോഴുള്ള സ്വര്‍ണത്തിന്റെ വിപണി വിലയനുസരിച്ച് നിക്ഷേപവും പലിശയും തിരികെ ലഭിക്കും.

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് തടയിടാന്‍ ആപ്പില്‍ സുരക്ഷ വര്‍ധിപ്പിച്ച് പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ലോക്ക് ചെയ്ത സ്‌ക്രീനില്‍ പോലും ആപ്പ് തുറക്കാതെ തന്നെ സ്പാം നമ്പറുകളും സംശയാസ്പദമായ നമ്പറുകളും നേരിട്ട് ബ്ലോക്ക് ചെയ്യാന്‍ അനുവദിക്കുന്നതാണ് ഫീച്ചര്‍. ഉപയോക്താവിന് നോട്ടിഫിക്കേഷനില്‍ നിന്ന് തന്നെ പരിചിതമല്ലാത്ത അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ കഴിയുന്നതാണ് ഫീച്ചര്‍. സമീപ മാസങ്ങളില്‍ വാട്‌സ്ആപ്പ് മുഖേന ഓണ്‍ലൈന്‍ തട്ടിപ്പ് കേസുകളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സുരക്ഷ വര്‍ധിപ്പിക്കാന്‍ വാടസ്ആപ്പ് തീരുമാനിച്ചത്. പുതിയ വാട്ട്സ്ആപ്പ് ഫീച്ചര്‍ ഉപയോഗിച്ച്, നോട്ടിഫിക്കേഷനിലെ ക്വിക്ക് ആക്ഷന്‍സ് മെനുവിലെ റിപ്ലൈ ബട്ടണിന് അടുത്തുള്ള ബ്ലോക്ക് ഓപ്ഷന്‍ ടാപ്പ് ചെയ്യാം. ലോക്ക് സ്‌ക്രീനില്‍ നോട്ടിഫിക്കേഷന്‍ ദൃശ്യമാകാന്‍ ഉപയോക്താവ് അനുവദിക്കുകയാണെങ്കില്‍, ഫോണ്‍ തുറക്കാതെ തന്നെ ലോക്ക് സ്‌ക്രീനില്‍ നിന്ന് നേരിട്ട് കോണ്‍ടാക്റ്റുകള്‍ എളുപ്പത്തില്‍ ബ്ലോക്ക് ചെയ്യാം. വാട്ട്സ്ആപ്പിന് ഇതിനകം തന്നെ ബ്ലോക്ക് ആന്‍ഡ് റിപ്പോര്‍ട്ട് ഓപ്ഷന്‍ ഉണ്ട്. എന്നാല്‍ ഈ നമ്പരുകളെ ബ്ലോക്ക് ചെയ്യണമെങ്കില്‍ ചാറ്റ് ഓപ്പണ്‍ ചെയ്യണമായിരുന്നു. പുതിയ ഫീച്ചര്‍ ചാറ്റ് ഒപ്പണ്‍ ചെയ്യാതെ തന്നെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ അനുവദിക്കും. പുതിയ ഫീച്ചര്‍ ഉപയോഗിച്ച്, നോട്ടിഫിക്കേഷന്‍ ലഭിച്ചയുടന്‍ ലോക്ക് സ്‌ക്രീനില്‍ നിന്നോ നോട്ടിഫിക്കേഷന്‍ ഷേഡില്‍ നിന്നോ സ്പാം കോണ്‍ടാക്റ്റുകള്‍ നേരിട്ട് ബ്ലോക്ക് ചെയ്യാന്‍ കഴിയും.

‘ഭ്രമയുഗം’ ചിത്രത്തിനെതിരെ കോട്ടയത്തെ കുഞ്ചമണ്‍ ഇല്ലം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ചിത്രത്തിന്റെ റിലീസ് തടയണം എന്നും കുടുംബത്തിന് ചീത്തപ്പേര് ഉണ്ടാകുമെന്നും പറഞ്ഞായിരുന്നു ഹര്‍ജി. ഇപ്പോഴിതാ സിനിമ നിയമക്കരുക്കില്‍ പെട്ടതോടെ കുഞ്ചമന്‍ പോറ്റി തീം എന്ന ഗാനം അണിയറപ്രവര്‍ത്തകര്‍ മാറ്റിയിരിക്കുകയാണ്. ‘കുഞ്ചമന്‍ പോറ്റി തീം’ എന്ന ഗാനത്തിന് ‘കൊടുമണ്‍ പോറ്റി തീം’ എന്ന പേരാണ് യൂട്യൂബില്‍ എഡിറ്റ് ചെയ്ത് മാറ്റിയിരിക്കുന്നത്. ഗാനത്തിന്റെ പോസ്റ്ററിലെ കുഞ്ചമന്‍ പോറ്റി തീം എന്ന വരികളിലെ കുഞ്ചമന്‍ മായ്ച്ച് കളഞ്ഞതായും കാണാം. ഇപ്പോള്‍ പോറ്റി തീം എന്ന് മാത്രമാണ് പോസ്റ്ററിലുള്ളത്. ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ തിരുത്ത് അണിയറപ്രവര്‍ത്തകര്‍ യൂട്യൂബില്‍ വരുത്തിയിരിക്കുന്നത്. ‘കുഞ്ചമണ്‍ പോറ്റി’ അല്ലെങ്കില്‍ ‘പുഞ്ചമണ്‍ പോറ്റി’ എന്നത് തങ്ങളുടെ കുടുംബപ്പേരും സ്ഥാനപ്പേരുമാണ്. സിനിമയിലെ കഥാപാത്രം ദുര്‍മന്ത്രവാദങ്ങളും മറ്റും ചെയ്യുന്നതായി കാണിച്ചിരിക്കുന്നത് തങ്ങളുടെ കുടുംബത്തിന്റെ സല്‍കീര്‍ത്തിയെ ബാധിക്കുമെന്നാണ് ഹര്‍ജിയില്‍ പറഞ്ഞത്. മമ്മൂട്ടിയെപ്പോലെ ഒരു നടന്‍ ഇത്തരം വേഷം ചെയ്യുന്നത് ഒരുപാടുപേരെ സ്വാധീനിക്കും എന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ബ്ലാക് ആന്‍ഡ് വൈറ്റില്‍ റിലീസ് ചെയ്യുന്ന ഭ്രമയുഗം റിലീസിനായി ആരാധകര്‍ ആവേശത്തിലാണ്. ഫെബ്രുവരി 15ന് ചിത്രം തിയേറ്ററില്‍ പ്രദര്‍ശനത്തിന് എത്തും. ടിക്കറ്റ് ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മൊത്തം അഞ്ച് ഭാഷകളിലാണ് ഭ്രമയുഗം റിലീസ് ചെയ്യുന്നത്.

ദുല്‍ഖര്‍ സല്‍മാനെ പാന്‍ ഇന്ത്യന്‍ താരമായി ഉയര്‍ത്തിയതില്‍ വലിയ പങ്കുവഹിച്ച സിനിമകളില്‍ ഒന്നാണ് ‘സീതാ രാമം’. വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത ഈ ചിത്രത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ ഈ പ്രണയകാവ്യം വീണ്ടും തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്. സീതാ രാമം വീണ്ടും തിയറ്ററില്‍ റിലീസ് ചെയ്യാന്‍ പോകുന്നുവെന്ന വിവരം ദുല്‍ഖര്‍ തന്നെയാണ് അറിയിച്ചിരിക്കുന്നത്. ഫെബ്രുവരി 14ന് വാലന്റൈന്‍സ് ദിനത്തില്‍ ആണ് ചിത്രം വീണ്ടും റി-റിലീസ് ചെയ്യുന്നത്. ‘സിനിമാശാലകളില്‍ ഈ ഇതിഹാസ പ്രണയകഥ ആസ്വദിക്കൂ’, എന്നാണ് ദുല്‍ഖര്‍ കുറിക്കുന്നത്. 2022 ഓഗസ്റ്റ് 5ന് ആണ് സീതാ രാമം റിലീസ് ചെയ്തത്. ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്തത്. സീതയുടെയും റാമിന്റെയും പ്രണയം പറഞ്ഞ ചിത്രം ബോക്സ് ഓഫീസില്‍ മാത്രമല്ല, പ്രേക്ഷക ഹൃദയങ്ങളും കീഴടക്കിയിരുന്നു. ‘ലെഫ്റ്റനന്റ് റാം’ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിച്ചത്. സീതയായി എത്തിയത് മൃണാള്‍ താക്കൂര്‍ ആണ്. രശ്മിക മന്ദാന, സുമന്ത് എന്നിവരും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. എന്റര്‍ടെയ്ന്‍മെന്റ് സൈറ്റായ കോയ്മോയിയുടെ റിപ്പോര്‍ട്ട് പ്രകാരം സീതാ രാമം ആകെ നേടിയ ബോക്സ് ഓഫീസ് കളക്ഷന്‍ 94.28 കോടിയാണ്. ഇന്ത്യയിലെ നെറ്റ് കളക്ഷന്‍ 65.49 കോടിയും. എന്നാല്‍ സീതാ രാമം നേടിയ ബിസിനസ് 100കോടിയ്ക്ക് മേല്‍ വരുമെന്നും ഇവര്‍ പറയുന്നുണ്ട്.

താങ്ങാവുന്നവില, ആവശ്യത്തിന് റേഞ്ച്, ക്വാളിറ്റി എന്നിങ്ങനെ ഇന്ത്യന്‍ ഉപഭോക്താക്കളില്‍ വലിയൊരു ശതമാനം പ്രാധാന്യം നല്‍കുന്ന മൂല്യങ്ങളുമായി ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ വരുന്നു. ലെക്ട്രിക് ഇവിയുടെ എല്‍എക്‌സ്എസ് 2.0 ആണ് താരം. ലെക്ട്രിക് പതിനായിരത്തിലേറെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇന്ത്യയില്‍ വിറ്റിട്ടുണ്ട്. വിപണിയിലെ സാന്നിധ്യം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ മോഡല്‍ അവതരിപ്പിക്കുന്നത്. എല്‍എക്‌സ്എസ് 2.0ല്‍ 2.3കിലോവാട്ട് ബാറ്ററിയാണുള്ളത്. ഇത് 98 കിലോമീറ്റര്‍ റേഞ്ചു നല്‍കുന്നു. സാധാരണക്കാരുടെ ദൈനംദിന യാത്രകള്‍ക്ക് അനുയോജ്യമായ റേഞ്ചാണിത്. 1.25 ലക്ഷം കിലോമീറ്ററില്‍ കൂടുതലാണ് ഈ വാഹനത്തിന്റെ ജീവിതകാലയളവെന്നും കമ്പനി പറയുന്നു. വിലയുടെ കാര്യത്തിലും ലെക്ട്രിക് ഇവി ഞെട്ടിക്കുന്നുണ്ട്, 79,999 രൂപ. എല്‍എക്‌സ്എസ് 2.0യുടെ പ്രീ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. അടുത്തമാസം മുതല്‍ പ്രീ ബുക്കിങ് ചെയ്തവര്‍ക്ക് സ്‌കൂട്ടര്‍ ലഭിക്കുമെന്നും കമ്പനി അറിയിക്കുന്നു.

വാതില്‍ കടക്കാന്‍ കാലെടുത്തുവെച്ച അധികാരി പെട്ടെന്ന് തിരിഞ്ഞ് കൊടുങ്കാറ്റായി. ഓടിച്ചെന്ന് കാജലിന്റെ മുഖം രണ്ടു കൈ കൊണ്ടും പിടിച്ച് നെറ്റിയില്‍, വിതുമ്പിക്കൊണ്ട് ഉമ്മവെച്ചു. കാജലിന്റെ നെറ്റിയില്‍ അധികാരിയുടെ കണ്ണുനീര്‍ പരന്നു… ചേറുമ്പിലെ പലചരക്കുകടയില്‍നിന്നും ഇലയും പുകയിലയും വാങ്ങി ബീഡി തെരച്ചുകൊടുത്ത് കുടുംബം പോറ്റുന്ന അധികാരിയുടെ കഥയാണിത്. ജീവിതം ഇതിഹാസമാക്കിമാറ്റിയ അധികാരി എന്ന സാധാരണക്കാരന്റെ കഥ.

ചേറുമ്പിലെ അധികാരിയുടെയും ആ നാടിന്റെ സ്വന്തം കഥാപാത്രങ്ങളുടെയും ജീവിതകഥ പറയുന്ന നോവല്‍. ‘അധികാരി’. ടി.പി രാമചന്ദ്രന്‍. മാതൃഭൂമി. വില 323 രൂപ.

ഏത് പ്രായത്തിലും പുകവലി ഉപേക്ഷിക്കുന്നത് അര്‍ബുദമുണ്ടാകാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് പഠനം. ശ്വാസകോശ അര്‍ബുദം മാത്രമല്ല മറ്റ് പല അര്‍ബുദങ്ങളുടെ സാധ്യതയും പുകവലി നിര്‍ത്തുന്നത് മൂലം കുറയ്ക്കാമെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു. പുകവലി നിര്‍ത്തി കുറഞ്ഞത് 15 വര്‍ഷമായവരില്‍ പുകവലി തുടര്‍ന്നു കൊണ്ടിരിക്കുന്നവരെ അപേക്ഷിച്ച് അര്‍ബുദ സാധ്യത പകുതിയായി കുറയുമെന്ന് ഗവേഷകര്‍ പറയുന്നു. മധ്യവയസ്സിന് മുന്‍പ് തന്നെ പുകവലി നിര്‍ത്തുന്നവരില്‍ പ്രയോജനം ഏറെയാണെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. സിയോളിലെ നാഷണല്‍ കാന്‍സര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ 30 ലക്ഷം കൊറിയക്കാരിലാണ് പഠനം നടത്തിയത്. പഠനകാലയളവില്‍ ഇതില്‍ രണ്ട് ലക്ഷം പേര്‍ക്ക് അര്‍ബുദം നിര്‍ണ്ണയിക്കപ്പെട്ടു. 13 വര്‍ഷവും അഞ്ച് മാസവും നീണ്ട ഫോളോഅപ്പ് പഠനത്തില്‍ പുകവലി നിര്‍ത്തിവയവരിലെ ശ്വാസകോശ അര്‍ബുദ സാധ്യത 42 ശതമാനവും കരള്‍ അര്‍ബുദ സാധ്യത 27 ശതമാനവും കൊളോറെക്ടല്‍ അര്‍ബുദ സാധ്യത 20 ശതമാനവും വയറിലെ അര്‍ബുദ സാധ്യത 14 ശതമാനവും കുറഞ്ഞതായി നിരീക്ഷിച്ചു. പുകവലി നിര്‍ത്താതെ തുടര്‍ന്നു കൊണ്ടിരിക്കുന്നവരെ അപേക്ഷിച്ചാണ് ഈ താരതമ്യം. ശ്വാസകോശം, മൂത്രസഞ്ചി, വയര്‍, കുടല്‍, കരള്‍ എന്നിങ്ങനെ 15 തരം അവയവങ്ങളുടെ അര്‍ബുദവുമായി പുകവലി ബന്ധപ്പെട്ടിരിക്കുന്നു. 50 വയസ്സിന് മുന്‍പ് പുകവലി നിര്‍ത്തിയവര്‍ക്ക് അത് തുടരുന്നവരെ അപേക്ഷിച്ച് ശ്വാസകോശ അര്‍ബുദ സാധ്യത 57 ശതമാനം കുറവാണെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. 50 വയസ്സിലോ അതിന് ശേഷമോ നിര്‍ത്തുന്നവരില്‍ പുകവലി തുടരുന്നവരെ അപേക്ഷിച്ച് അര്‍ബുദ സാധ്യത 40 ശതമാനം കുറവാണ്. ജാമാ നെറ്റ് വര്‍ക്ക് ഓപ്പണ്‍ ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.01, പൗണ്ട് – 105.02, യൂറോ – 89.42, സ്വിസ് ഫ്രാങ്ക് – 94.37, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.13, ബഹറിന്‍ ദിനാര്‍ – 220.27, കുവൈത്ത് ദിനാര്‍ -269.58, ഒമാനി റിയാല്‍ – 215.65, സൗദി റിയാല്‍ – 22.14, യു.എ.ഇ ദിര്‍ഹം – 22.60, ഖത്തര്‍ റിയാല്‍ – 22.80, കനേഡിയന്‍ ഡോളര്‍ – 61.72.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *