mid day hd 4

ഒരാഴ്ചക്കിടെ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളം വീണ്ടും സുപ്രീം കോടതിയിൽ.ബില്ലുകളിൽ ഒപ്പ് വയ്ക്കാത്ത നടപടിക്കെതിരെ 2022 ൽ ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിയതിനെതിരെയാണ്ചീഫ് സെക്രട്ടറിയും, നിയമ സെക്രട്ടറിയും ഹർജി സമര്‍പ്പിച്ചിരിക്കുന്നത്.ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെയും കേന്ദ്രസർക്കാരിനെയും എതിർ കക്ഷികളാക്കി കേരളസർക്കാരും ടിപി രാമകൃഷ്ണൻ എംഎൽഎയും സുപ്രീംകോടതിയിൽ നല്‍കിയ ഹർജി നാളെ പരിഗണിക്കാനിരിക്കെയാണ് പുതിയ ഹര്‍ജി.

കേരള ചരിത്രത്തിലെ ഏറ്റവും മോശമായ സമരാഭാസമാണ് തൃശൂർ കേരളവർമ്മ കോളേജിലെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിന്റെ പേരിൽ കെഎസ്‍യു നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു പറഞ്ഞു.ഒരു കലാലയത്തിലെയും തിരഞ്ഞെടുപ്പു നടപടിക്രമങ്ങളിൽ മന്ത്രിയെന്ന നിലയ്ക്ക് ഇടപെടേണ്ടതില്ല, ഇടപെട്ടിട്ടുമില്ല. മന്ത്രിയെന്ന നിലയ്ക്ക് ഇതു സംബന്ധിച്ച് ഒരു പരാതിയും ലഭിച്ചിട്ടുമില്ലെന്നും മന്ത്രി വ്യക്തമാക്കി.

ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പിൽ ആവശ്യമില്ലാത്ത ആളുകളുടെ സാന്നിധ്യം ഉണ്ടായെന്ന് ഹൈക്കോടതി.എന്നാൽ ഒബ്സർവറുടെ സാന്നിധ്യത്തിലാണ് തെരഞ്ഞടുപ്പ് നടത്തിയതെന്നും തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നുവെന്നും ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു.അനുമതിയില്ലാത്ത ആരെയും സോപാനത്തിലേക്ക് പ്രവേശിപ്പിക്കാൻ പാടില്ലെന്ന് പറഞ്ഞ കോടതി, മേൽശാന്തി തെര‍ഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി നാളെ വിധി പറയാനായി മാറ്റി.

നവകേരള ജനസദസിനിടെ കിട്ടുന്ന പരാതികൾ ഒരു മാസത്തിനകം തീർപ്പാക്കണമെന്ന് സർക്കാർ. സംസ്ഥാന തലത്തിൽ പരിഹരിക്കേണ്ട പരാതിയാണെങ്കിൽ മാത്രം പരമാവധി 45 ദിവസം എടുക്കാം. അപേക്ഷകർക്ക് നൽകേണ്ട ഇടക്കാല റിപ്പോർട്ടിലടക്കം വിശദമായ മാർഗ നിർദ്ദേശങ്ങളുമായി സർക്കാർ ഉത്തരവിറക്കി.

കേരളീയത്തിനെതിരെ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പട്ടിണിയിലായ കേരളത്തിൽ ധൂർത്ത് നടത്തുന്ന പിണറായിക്ക് നാണമുണ്ടോയെന്നും, വെള്ളക്കരവും വൈദ്യതി തിരക്കും വർധിപ്പിച്ച് ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയാണ്. പണം മറുഭാഗത്ത് കൂടി സമ്പാദിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിനെതിരെ വിലക്കയറ്റവും വൈദ്യുതി ചാര്‍ജ് വര്‍ധനയും ഉന്നയിച്ച് പ്രത്യക്ഷ സമരത്തിനൊരുങ്ങി മുസ്ലിം ലീഗ്. കെഎസ്ഇബി ഓഫീസുകള്‍ക്ക് മുന്നില്‍ നാളെ ലീഗ് ധര്‍ണ നടത്തും. ജനകീയ വിഷയങ്ങള്‍ യുഡിഎഫ് ഏറ്റെടുക്കുന്നതായി കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തിരുവനന്തപുരം കണ്ടല സർവ്വീസ് ബാങ്കിലും ഇഡി പരിശോധന. ബാങ്കിലെ മുൻ സെക്രട്ടറിമാരായ ശാന്തകുമാരി രാജേന്ദ്രൻ, മോഹന ചന്ദ്രൻ എന്നിവരുടെ വീട്ടിലും കളക്ഷൻ ഏജന്റ് അനിയുടെ വീട്ടിലുമാണ് ഇ.ഡി പരിശോധന നടത്തുന്നത്.

കരുവന്നൂർ ബാങ്ക് കള്ളപ്പണക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് കിട്ടിയിട്ടില്ലെന്ന് സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസ്. പത്രത്തിലൂടെയാണ് വാർത്തകൾ അറിഞ്ഞത്. അന്വേഷണവുമായി സഹകരിക്കുമെന്നും , ഇടത് രാഷ്ട്രീയത്തിനെതിരായ കടന്നാക്രമണമാണ് ഇഡി അന്വേഷണം. അന്വേഷണം സിപിഎം നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

ഉന്നത സിപിഎം നേതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തൃശൂർ സിപിഎം ജില്ലാ സെക്രട്ടറി എംഎം വർഗീസിനെ ഇഡി ചോദ്യം ചെയ്യുന്നതെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര. സിപിഎം ഓഫീസിലുള്ള ഉപസമിതി റിപ്പോർട്ട് ഇഡി റെയ്ഡ് നടത്തി പിടിച്ചെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

മാനവീയം വീഥിയില്‍ നൈറ്റ് ലൈഫിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പൊലീസ്. മാനവീയത്തിൽ വാദ്യോപകരണങ്ങളും ഉച്ചഭാഷിണിയും ഒഴിവാക്കണമെന്നും, രാത്രി 12 മണി കഴിഞ്ഞാൽ മാനവീയം വീഥി വിട്ട് ആളുകള്‍ പോകണമെന്ന് നിർദ്ദേശിക്കുമെന്നും പൊലീസ് അറിയിച്ചു. തുടര്‍ച്ചയായി സംഘര്‍ഷങ്ങളുണ്ടായ പശ്ചാത്തലത്തിലാണ് പൊലീസിന്റെ തീരുമാനം.

വയനാട് ചപ്പാരം കോളനിയിലെ ഏറ്റുമുട്ടലിനു പിന്നാലെ, മാവോയിസ്റ്റ് വിരുദ്ധ നീക്കം ശക്തമാക്കി പോലീസ്. കസ്റ്റഡിയിലെടുത്ത രണ്ടുപേരെ വിശദമായി ചോദ്യം ചെയ്യുകയാണ്. ഓടിരക്ഷപ്പെട്ട രണ്ടു വനിത മാവോയിസ്റ്റുകൾക്കായി പെരിയയിലെ ഉൾക്കാടുകളിൽ തിരച്ചിലും ഊർജിതമാക്കിയിട്ടുണ്ട്.

തൃക്കാക്കര നഗരസഭാ പരിധിയിലെ രാത്രികാല നിയന്ത്രണ തീരുമാനത്തില്‍ നിന്ന് നഗരസഭ പിന്നോട്ടെന്ന് സൂചന.വിഷയം കൗൺസിലിന്റെ അജണ്ടയിൽ ഉൾപ്പെടുത്തിയില്ല. ചില കൗൺസിലർമാർ വിഷയം ഉന്നയിച്ചെങ്കിലും വിഷയം ചർച്ച ചെയ്തില്ല. പിന്നീട് ചർച്ച ചെയ്ത് തീരുമാനമെടുക്കാമെന്ന് അധ്യക്ഷ വ്യക്തമാക്കി.

സപ്ലൈകോയിലെ നിലവിലെ പ്രതിസന്ധിക്ക് കാരണം സപ്ലൈകോ മാനേജ്മെന്റിന്റെ പിടിപ്പുകേടാണെന്ന് മന്ത്രി പറഞ്ഞതിനെ തുടർന്ന് ചോദിക്കുന്ന പണമത്രയും കൊടുത്ത് സപ്ലൈകോയെ നിലനിര്‍ത്താനാകില്ലെന്ന നിലപാടാണ് ധനവകുപ്പിനുള്ളത്. അതേസമയം സംസ്ഥാന സര്‍ക്കാര്‍ കുടിശിക തീര്‍ത്ത് നൽകാതെ വിപണി ഇടപെടൽ പോലും സാധ്യമല്ലെന്ന് സപ്ലൈകോയും വ്യക്തമാക്കുന്നു.

വ്ലോഗർ ഷാക്കിർ സുബ്ഹാനെതിരെ മുന്‍ഭാര്യയുടെ പരാതിയിൽ ധർമടം പൊലീസ് പോക്സോ കേസ് എടുത്തു. പരാതിയിൽ ശൈശവ വിവാഹം, ഗാർഹിക പീഡനം തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. അതേ സമയം സൗദി യുവതിയുടെ പീഡന പരാതിയിൽ ഷാക്കിർ സുബ്ഹാന് ഹൈക്കോടതി സ്ഥിരം ജാമ്യം നൽകിയിരുന്നു.

റാഗിംഗിനെ തുടർന്ന് കോയമ്പത്തൂർ പിഎസ്ജി കോളേജിലെ7 വിദ്യാർഥികൾ അറസ്റ്റിൽ.ഒന്നാം വർഷ വിദ്യാർഥികളുടെ പരാതിയിലാണ് അറസ്റ്റുണ്ടായത്. ജൂനിയർ വിദ്യാർഥികളുടെ മുടി മുറിച്ചതായും മദ്യത്തിന് പണം നൽകാൻ വിസമ്മതിച്ചപ്പോൾ മർദിച്ചെന്നുമാണ് വിദ്യാർഥികളുടെ പരാതി.

പോക്സോ കേസിൽ സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വേലായുധൻ വള്ളിക്കുന്നിനെ സസ്പെൻഡ് ചെയ്തു. ഇന്നലെ ചേർന്ന സിപിഎം ജില്ലാ നേതൃയോഗമാണ് നടപടി സ്വീകരിച്ചത്. പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

ചോദ്യത്തിന് കോഴ ആരോപണത്തില്‍ മഹുവ മൊയ്ത്ര എം പി ക്കെതിരെ നടപടി എടുക്കുന്നതിനെതിരെ എത്തിക്സ് കമ്മിറ്റിയിൽ പ്രതിപക്ഷം വിയോജന കുറിപ്പ് നൽകും. മഹുവയെ അയോഗ്യയാക്കാനുള്ള നീക്കത്തെ എതിർക്കുമെന്ന് കോൺഗ്രസ്, ബി എസ് പി അംഗങ്ങൾ വ്യക്തമാക്കി.

ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി എത്തുന്ന പലര്‍ക്കും നിരോധിക്കപ്പെട്ട സംഘടനകളുമായി ബന്ധം ഉണ്ടെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിൽ എന്‍ഐഎ രാജ്യവ്യാപകമായി പരിശോധന നടത്തുന്നു. പരിശോധനയെ തുടര്‍ന്ന് ചെന്നൈയിൽ 3 ബംഗ്ലാദേശി പൗരന്മാരെ അറസ്റ്റു ചെയ്തു. ത്രിപുരയിലെ മേൽവിലാസത്തിലുള്ള വ്യാജ ആധാര്‍ കാര്‍ഡുകളും കണ്ടെടുത്തു .

ദില്ലിയിൽ വായു ഗുണനിലവാരം വീണ്ടും ഗുരുതരാവസ്ഥയിലേക്ക്. സൂചികയിൽ ഇന്ന് രേഖപ്പെടുത്തിയ ശരാശരി ഗുണനിലവാര തോത് 418 ആണ്. നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും ദില്ലിയുടെ അയൽ സംസ്ഥാനങ്ങളിൽ കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നത് തുടരുകയാണ്.

ജനസംഖ്യ നിയന്ത്രണത്തിൽ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വിമർശനം കടുത്തതോടെ പരാമർശം പിൻവലിച്ചു.വിദ്യാഭ്യാസമുള്ള പെൺകുട്ടികൾക്ക് ജനന നിയന്ത്രണത്തെ കുറിച്ച് നല്ല ബോധ്യമുണ്ടെന്നായിരുന്നു നിതീഷ് കുമാറിന്റെ പരാമർശം.

നാഗ്പൂരിലെ ഖാത് ഗ്രാമത്തിൽ രോഗികള്‍ക്ക് അനസ്തീഷ്യ നല്‍കിയ ശേഷം ഡോക്ടര്‍ ചായ കുടിക്കാന്‍ പോയതിനെ തുടര്‍ന്ന് നാല് രോഗികള്‍ മണിക്കൂറുകളോളം ഓപ്പറേഷന്‍ തീയറ്ററില്‍ കിടന്നുവെന്ന് ആരോപണം. പ്രമേഹ രോഗിയായ ഡോക്ട്ടറുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞ് ക്ഷീണം അനുഭവപ്പെട്ടുവെന്നും അതേതുടർന്നാണ് ചായ കുടിക്കാൻ പോയതെന്നും ആരോഗ്യ വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു.

അഫ്ഗാനിസ്ഥാനെതിരെ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ പോരാട്ടമാണ് ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയയെ സെമിയിലെത്തിച്ചത്. ഏഴിന് 91 എന്ന നിലയില്‍ തകര്‍ന്നിരിക്കെയാണ് ഇരട്ട സെഞ്ചുറിയിലൂടെ മാക്‌സ്‌വെല്‍ ഓസീസിനെ വിജയത്തിലേക്ക് നയിച്ചത്. ഇതോടെ മാക്‌സവെല്ലിനെ പ്രശംസകൊണ്ട് പൊതിയുകയാണ് ഇന്ത്യന്‍ താരം വിരാട് കോലി ഉൾപ്പെടെയുള്ള ക്രിക്കറ്റ് ലോകം.

 

 

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *