S3 yt cover 1

*1985ലെ ഏറ്റവും മികച്ച ജനപ്രിയ സഹനടി ? ഓപ്ഷന്‍സ് കാണാന്‍ : https://youtu.be/MY_Q2PZKMdM | വോട്ട് രേഖപ്പെടുത്താന്‍ : https://dailynewslive.in/polls/*

സംസ്ഥാനത്തിന്റെ രണ്ടാം വന്ദേ ഭാരത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി ഫ്ലാഗ് ഓഫ് ചെയ്തു. രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും വന്ദേ ഭാരത് ട്രെയിനുകളെന്ന് നരേന്ദ്ര മോദി. കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്കാണ് ആദ്യ യാത്ര.

കാസര്‍കോട് – തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്ത് 9 വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി വെര്‍ച്വലായി നിര്‍വഹിച്ചു. വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങില്‍ പുതിയ ഇന്ത്യയുടെ അഭിലാഷങ്ങള്‍ തന്റെ സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചുവെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി. സ്ത്രീ സംവരണം അടക്കമുള്ള ഭരണ നേട്ടങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

രണ്ടാം വന്ദേഭാരതിന്റെ ആദ്യ സര്‍വീസ് ചൊവ്വാഴ്ച തിരുവനന്തപുരത്തുനിന്നും ബുധനാഴ്ച കാസര്‍കോട്ടുനിന്നും. ആഴ്ചയില്‍ ആറുദിവസമാണ് സര്‍വീസ്. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ തിരുവനന്തപുരത്തുനിന്നും ചൊവ്വ ഒഴികെയുള്ള ദിവസങ്ങളില്‍ കാസര്‍കോട്ടുനിന്നും സര്‍വീസ് നടത്തും. കാസര്‍കോട് – തിരുവനന്തപുരം വന്ദേ ഭാരത് ട്രെയിന്‍ രാവിലെ 7 മണിക്കാണ് യാത്ര പുറപ്പെടുക. 3.05 ന് തിരുവനന്തപുരത്ത് എത്തുന്ന ട്രെയിന്‍ തിരിച്ച് വൈകീട്ട് 4.05ന് കാസര്‍കോടേക്ക് പുറപ്പെടും. രാത്രി 11.58 നാണ് ട്രെയിന്‍ കാസര്‍കോട് എത്തുക.

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*

ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന്‍ സ്വര്‍ണ്ണവും.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*

മലയാളത്തിന്റെ ഇതിഹാസ ചലച്ചിത്രകാരന്‍ കെ ജി ജോര്‍ജ് അന്തരിച്ചു.കൊച്ചിയിലെ വയോജന കേന്ദ്രത്തില്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു 77 വയസുണ്ടായിരുന്ന കെ ജി ജോര്‍ജിന്റെ അന്ത്യം. പല തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. 1972ല്‍ രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായിട്ടാണ് സിനിമയില്‍ തുടക്കം കുറിച്ചത്. തുടര്‍ന്ന് നെല്ലിന്റെ തിരക്കഥാകൃത്തെന്ന നിലയിലും ഖ്യാതി നേടി. 1975 ല്‍ പുറത്തിറങ്ങിയ സ്വപ്നാടനമാണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. 1998 ല്‍ പുറത്തിറങ്ങിയ ഇലവങ്കോട് ദേശമാണ് ഒടുവിലായി സംവിധാനം ചെയ്തത്.

ക്ഷേത്രത്തിലെ അയിത്ത വിവാദം അവസാനിച്ചുവെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. സമൂഹം ചര്‍ച്ച ചെയ്യാനാണ് ദുരനുഭവം വെളിപ്പെടുത്തിയത്. ഒരു തെറ്റ് ഉണ്ടായത് ചൂണ്ടിക്കാണിച്ചു. തിരുത്താമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. തുടര്‍നടപടികളെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തിന് 10 വന്ദേ ഭാരത് എക്സ്പ്രസ് തീവണ്ടികള്‍ക്ക് അര്‍ഹതയുണ്ടെന്ന് കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍. എംപിക്ക് ആശങ്ക വേണ്ടെന്നും കേരളത്തിന് അര്‍ഹമായത് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും പറഞ്ഞു. രണ്ടാം വന്ദേ ഭാരതിന്റെ ഫ്ലാഗ് ഓഫിന് മുന്നോടിയായി കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

കരുവന്നൂരില്‍ പാര്‍ട്ടിക്ക് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കരുവന്നൂരില്‍ തെറ്റായ നിലപാട് ഉണ്ടായിട്ടുണ്ട്. എന്നാല്‍, എല്ലാം പരിഹരിച്ചിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

കേരളത്തില്‍ ബിജെപി ടിക്കറ്റില്‍ തെരഞ്ഞെടുപ്പില്‍ ജയിച്ച് അനില്‍ ആന്റണി രക്ഷപ്പെടില്ലെന്നും പാര്‍ട്ടിയെ തിരിഞ്ഞു കൊത്തുന്നവര്‍ക്ക് ഇഹലോകത്തും പരലോകത്തും ഗതിയുണ്ടാകില്ലെന്നും കെ.മുരളീധരന്‍ എംപി. അതോടൊപ്പം അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനത്തെക്കുറിച്ച് എലിസബത്ത് ആന്റണി നടത്തിയ വെളിപ്പെടുത്തലില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അതൃപ്തിയുണ്ടെങ്കിലും ആരും പരസ്യമായി പ്രതികരിക്കുന്നില്ല. എലിസബത്ത് ആന്റണിയുടെ വെളിപ്പെടുത്തല്‍ പാര്‍ട്ടിക്ക് നാണക്കേടായെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

പോക്സോ ഇരയെ സ്വാധീനിക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ അഭിഭാഷകനായ നെയ്യാറ്റിന്‍കര പോക്സോ കോടതി അഭിഭാഷകന്‍ അജിത് തങ്കയ്യനെ പിരിച്ചുവിട്ടു. ആഭ്യന്തരവകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. അതിജീവിത നല്‍കിയ പരാതിയില്‍ അജിത്തിനെ പിരിച്ച് വിടാന്‍ വിജിലന്‍സ് ഡയറക്ടറായിരുന്ന മനോജ് എബ്രഹാം സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു. ശുപാര്‍ശ നല്‍കി മൂന്ന് മാസം കഴിഞ്ഞിട്ടാണ് തീരുമാനം നടപ്പിലാക്കുന്നത്.

കോട്ടയം നാട്ടകത്ത് പൊലീസ് ഷൂട്ടിംഗ് പരിശീലനം നടത്തുന്നതിനിടെ ലക്ഷ്യം തെറ്റിയ വെടിയുണ്ട സമീപത്തുള്ള വീടിന്റെ ജനലില്‍ പതിച്ചു. ജനലിനോട് ചേര്‍ന്ന മുറിയില്‍ പഠിച്ചു കൊണ്ടിരുന്ന വിദ്യാര്‍ഥിനി അദ്ഭുതകരമായി രക്ഷപ്പെട്ടു. ഉള്ളാട്ടില്‍ ജേക്കബിന്റെ വീട്ടിലേക്കാണ് പൊലീസ് പരിശീലനത്തിനിടെ വെടിയുണ്ട ലക്ഷ്യം തെറ്റിയെത്തിയത്.

പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി സഹീര്‍ തുര്‍ക്കിയെ എന്‍ഐഎ ഇന്നലെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വീണ്ടും ഹാജരാകാന്‍ നോട്ടീസ് നല്‍കി വിട്ടയച്ചു. നബീല്‍ അഹമ്മദിനെ ഒളിവില്‍പോകാന്‍ സഹായിച്ചതിലും വ്യാജ സിം കാര്‍ഡ് എടുത്ത് നല്‍കിയതിലും സഹീറിനുള്ള പങ്കിന് തെളിവ് ലഭിച്ചെന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്. പെറ്റ് ലവേര്‍സ് എന്ന പേരില്‍ ടെലഗ്രാം ഗ്രൂപ്പ് വഴിയാണ് കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് രൂപീകരിക്കാന്‍ നബീല്‍ ശ്രമിച്ചതെന്നാണ് എന്‍ഐഎ പറയുന്നത്.

ചേര്‍ത്തലയിലെ കോടതി വളപ്പില്‍ വിവാഹ മോചനക്കേസിനെത്തിയ കുടുംബങ്ങള്‍ തമ്മില്‍ നടന്ന കയ്യങ്കളിയില്‍ ഭാര്യക്കെതിരെയും കേസെടുത്തു. ഭര്‍തൃ സഹോദരിയെ ദേഹോപദ്രവം ഏല്‍പ്പിച്ചതിനാണ് യുവതിക്കെതിരെ കേസെടുത്തത്. ഭാര്യയെ നിലത്തിട്ട് ചവിട്ടിയതിന് ഭര്‍ത്താവിനെതിരെ ഇന്നലെ തന്നെ പൊലീസ് കേസെടുത്തിരുന്നു.

സാങ്കേതിക തകരാറിനെ തുടര്‍ന്ന് നെടുമ്പാശേരിയില്‍ നിന്ന് റിയാദിലേക്ക് പറക്കേണ്ടിയിരുന്ന സൗദി എയര്‍ വിമാനം യാത്ര റദ്ദാക്കി. ഇന്നലെ രാത്രി 8.30 ന് പറക്കേണ്ടിയിരുന്ന വിമാനത്തിലാണ് യാത്രക്കാര്‍ കയറിയതിന് പിന്നാലെ വാതിലില്‍ തകരാര്‍ കണ്ടത്. പിന്നാലെ 120 യാത്രക്കാരെയും വിമാനത്തില്‍ നിന്ന് ഒഴിപ്പിച്ചു.

തിരുവില്ലാമല വില്വനാഥ ക്ഷേത്രക്കുളത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ലക്കിടി സ്വദേശി ഭരതന്റെ മൃതദേഹമാണ് സ്‌കൂബാ ടീം പുറത്തെടുത്തത്. ഇന്ന് രാവിലെ ക്ഷേത്രക്കുളത്തില്‍ കുളിക്കാന്‍ എത്തിയവരാണ് കുളത്തിന്റെ കരയില്‍ വസ്ത്രവും ചെരുപ്പും കണ്ടത്. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് തെരച്ചില്‍ നടത്തുകയായിരുന്നു.

തൃശൂര്‍ കാട്ടൂരില്‍ രണ്ട് ദിവസമായി കാണാതായതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടൂര്‍ വലക്കഴ സ്വദേശി ചാഴിവീട്ടില്‍ അര്‍ജുനന്‍ – ശ്രീകല ദമ്പതികളുടെ മകള്‍ ആര്‍ച്ചയെയാണ് വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെന്ത്രാപ്പിന്നി ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായിരുന്നു മരിച്ച ആര്‍ദ്ര.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സൂര്യനുദിച്ച് നാലു ഭൗമ ദിനങ്ങള്‍ പിന്നിട്ടിട്ടും ഉറക്കമുണരാതെ ചന്ദ്രയാന്‍-മൂന്ന് ദൗത്യത്തിലെ വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും. ഇന്നലെയും കഴിഞ്ഞ ദിവസങ്ങളിലുമായി ലാന്‍ഡറും റോവറുമായുള്ള ബന്ധം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഐഎസ്ആര്‍ഒ നടത്തിയിരുന്നെങ്കിലും ഇതുവരെ സിഗ്നലുകളൊന്നും ലഭിച്ചിട്ടില്ല. സിഗ്നലുകള്‍ ലഭിച്ചെങ്കില്‍ മാത്രമെ സ്ലീപ്പ് മോഡില്‍നിന്ന് മാറി ലാന്‍ഡറും റോവറും വീണ്ടും പ്രവര്‍ത്തനക്ഷമമായെന്ന് സ്ഥിരീകരിക്കാനാകൂ.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മധ്യപ്രദേശിലും ഛത്തീസ്ഗഢിലും തങ്ങള്‍ അധികാരത്തില്‍ വരുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തെലങ്കാനയില്‍ നിലവിലെ സാഹചര്യത്തില്‍ തങ്ങള്‍ക്ക് പ്രതീക്ഷയുണ്ടെന്നും രാജസ്ഥാനില്‍ വിജയത്തിനരികെയാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ മദ്യം വാങ്ങാന്‍ നിരവധി സര്‍ക്കാര്‍ ഫയലുകള്‍ വിറ്റ കരാര്‍ ജീവനക്കാരനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. കാണ്‍പുരിലെ വികാസ് ഭവനിലെ സാമൂഹിക ക്ഷേമ വകുപ്പിലെ സുപ്രധാന സര്‍ക്കാര്‍ ഫയലുകളാണ് ശുചീകരണ തൊഴിലാളി ആക്രിവിലക്ക് വിറ്റത്. ചോദ്യം ചെയ്യലില്‍ നേരത്തെയും ഇത്തരത്തില്‍ നിരവധി ഫയലുകള്‍ വിറ്റിരുന്നതായി ഇയാള്‍ സമ്മതിച്ചു.

ഫുട്ബാള്‍ മത്സരം കണ്ടു കൊണ്ടിരിക്കുന്നതിനിടെ ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു. ജാര്‍ഖണ്ഡിലെ ദുംക ജില്ലയിലെ ഹന്‍സ് ദിഹ മേഖലയില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. മൈതാനത്ത് പ്രാദേശിക ഫുട്ബാള്‍ മത്സരം കാണുന്നതിനിടെയുണ്ടായ കനത്ത മഴക്കിടെയാണ് കാഴ്ചക്കാര്‍ക്ക് ഇടിമിന്നലേറ്റത്.

ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതി ഭര്‍ത്താവിനൊപ്പം വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. മരിക്കുന്നതിന് മുന്‍പായി ദമ്പതികള്‍ പ്രതികളുടെ പേര് വെളിപ്പെടുത്തുന്ന വീഡിയോ റെക്കോര്‍ഡ് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ പാകിസ്താന്‍ പൗരന്‍ അറസ്റ്റില്‍. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ബാദിന്‍ ജില്ലയിലെ മഹ്ബൂബ് അലിയാണ് ബിഎസ്എഫിന്റെ പിടിയിലായത്. പക്ഷികളെയും ഞണ്ടുകളെയും പിടിക്കാനാണ് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നതെന്നാണ് മഹ്ബൂബ് അലി ബിഎസ്എഫിനോട് പറഞ്ഞത്. ഇയാളുടെ കൈയില്‍നിന്നും ഒരു മൂങ്ങയെയും സുരക്ഷ സേന കണ്ടെടുത്തു.

ഹര്‍ദീപ് സിംഗ് നിജ്ജര്‍ കൊലപാതകത്തില്‍ ഇന്ത്യ കാനഡ പോര് മുറുകുന്നതിനിടെ ഖലിസ്ഥാന്‍ ഭീകരരുടെ പട്ടിക തയ്യാറാക്കി എന്‍ഐഎ. തീവ്രവാദികളുടെ സാമ്പത്തിക നിക്ഷേപത്തെ കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങളും എന്‍ഐഎക്ക് കിട്ടിയിട്ടുണ്ടെന്നാണ് സൂചന. അതേസമയം, നിജ്ജറിന്റെ കൊലപാതകത്തില്‍ കാനഡ ഇനിയും തെളിവ് കൈമാറിയിട്ടില്ലെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്.

പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയാണ് തനിക്ക് കൂടുതല്‍ ഇഷ്ടമെന്ന് രാഹുല്‍ ഗാന്ധി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കാണിക്കുന്ന കരുണയാണ് തന്നെ ആകര്‍ഷിച്ചതെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ പ്രതിഭയുടെ മൂല്യം അളന്നാല്‍ ലിയോണല്‍ മെസിയാണ് മികച്ച ഫുട്ബോളറെന്നു ഫുട്ബോള്‍ ടീം ഉണ്ടാക്കുകയാണെങ്കില്‍ മെസിയെയായിരിക്കും താന്‍ തെരഞ്ഞെടുക്കുകയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ചൈനയിലെ ഹാങ്ചൗവില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് 3 വെള്ളിയും 2 വെങ്കലവും. 10 മീറ്റര്‍ എയര്‍റൈഫിളില്‍ വനിതാ ടീമും തുഴച്ചിലില്‍ ലൈറ്റ് വെയ്റ്റ് ഡബിള്‍സ് സ്‌കള്‍സ് വിഭാഗത്തിലും 8 പേരടങ്ങുന്ന വിഭാഗത്തിലും പുരുഷ വിഭാഗം ടീമുകള്‍ വെള്ളി നേടി.

ലാ ലിഗയില്‍ സെല്‍റ്റ വിഗോയ്ക്ക് എതിരെ തകര്‍പ്പന്‍ തിരിച്ചുവരവോടെയാണ് ബാര്‍സയുടെ ജയം. നാല് മിനിറ്റിന് ഇടയില്‍ രണ്ട് ഗോളുകള്‍ നേടി മുന്നേറ്റനിര താരം ലെവന്‍ഡോസ്‌കിയാണ് ബാര്‍സയുടെ തിരിച്ചുവരവിന് കളമൊരുക്കിയത്.

ഇന്ത്യാ -ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം ഏകദിനം മഴ കാരണം നിര്‍ത്തി വെച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 9.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 79 റണ്‍സെടുത്ത് നില്‍ക്കുമ്പോഴാണ് മഴയെത്തിയത്.

ഇന്ത്യയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അദാനി ഗ്രൂപ്പ് പുതിയ നീക്കവുമായി രംഗത്ത്. അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്സിനെ വേര്‍പെടുത്തി ലിസ്റ്റഡ് കമ്പനിയാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്സിനെ വേര്‍പെടുത്താനാണ് തീരുമാനം. അദാനി എന്റര്‍പ്രൈസസിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയാണ് എയര്‍പോര്‍ട്ട് ബിസിനസ് വിഭാഗമായ അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്സ്. 2025-ന്റെ അവസാനമോ, 2026-ന്റെ ആദ്യമോ ലിസ്റ്റിംഗ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. ലിസ്റ്റിംഗ് വിജയകരമായി പൂര്‍ത്തിയാക്കുന്നതോടെ അദാനി ഗ്രൂപ്പില്‍ നിന്ന് ഓഹരി വിപണിയിലേക്ക് എത്തുന്ന പതിനൊന്നാമത്തെ കമ്പനിയായി അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്സ് മാറും. അദാനി എന്റര്‍പ്രൈസസില്‍ നിന്ന് ഹൈഡ്രജന്‍, എയര്‍പോര്‍ട്ട്, സെന്റര്‍ തുടങ്ങിയ ബിസിനസുകള്‍ 2025-നും 2028-നും ഇടയില്‍ വേര്‍പ്പെടുത്തുമെന്ന് ഈ വര്‍ഷം ജനുവരിയില്‍ അദാനി ഗ്രൂപ്പ് സൂചനകള്‍ നല്‍കിയിരുന്നു. രാജ്യത്തെ എട്ടോളം എയര്‍പോര്‍ട്ടുകളിലായി ഗതാഗത, ചരക്ക് നീക്ക ബിസിനസിനാണ് അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്സ് നേതൃത്വം നല്‍കുന്നത്. നിലവില്‍, നവി മുംബൈ എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നുണ്ട്.

റിലയന്‍സ് റീട്ടെയില്‍ സ്റ്റോറുകള്‍, റിലയന്‍സ് ഡിജിറ്റല്‍ ഓണ്‍ലൈന്‍ അല്ലെങ്കില്‍ ജിയോമാര്‍ട്ട് എന്നിവയില്‍ നിന്ന് ഐഫോണ്‍ 15 വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 6 മാസത്തേക്ക് പ്രതിമാസം 399 രൂപയുടെ കോംപ്ലിമെന്ററി പ്ലാനുകള്‍ ലഭിക്കും. അതായത് 2394 രൂപയുടെ കോംപ്ലിമെന്ററി ആനുകൂല്യങ്ങളാണ് ജിയോ നല്‍കുന്നത്. കൂടാതെ 3ജിബി/ദിവസം, അണ്‍ലിമിറ്റഡ് വോയ്‌സ്, 100 എസ്എംഎസ്/ദിവസം എന്നിവയും ലഭ്യമാകും. 149 രൂപ അല്ലെങ്കില്‍ അതിന് മുകളിലുള്ള പ്ലാനുകളിലെ പുതിയ പ്രീപെയ്ഡ് ആക്ടിവേഷനുകള്‍ക്ക് ഈ ഓഫര്‍ ബാധകമാണ്. ഈ ഓഫര്‍ ലഭിക്കാന്‍ ജിയോ ഇതര ഉപഭോക്താക്കള്‍ക്ക് പുതിയ സിം എടുക്കുകയോ മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യുകയോ ചെയ്യാം. ഒരു ഐ ഫോണ്‍ 15 ഫോണില്‍ ഒരു പുതിയ പ്രീപെയ്ഡ് ജിയോ സിം ഇട്ടുകഴിഞ്ഞാല്‍, കോംപ്ലിമെന്ററി ഓഫര്‍ മൊബൈല്‍ കണക്ഷനില്‍ 72 മണിക്കൂറിനുള്ളില്‍ ഓട്ടോ ക്രെഡിറ്റ് ആയിരിക്കും. ഓഫര്‍ ക്രെഡിറ്റ് ചെയ്തുകഴിഞ്ഞാല്‍ യോഗ്യരായ ഉപഭോക്താക്കളെ എസ്എംഎസ്/ഇമെയില്‍ വഴി അറിയിക്കും. ഐഫോണ്‍ 15 ഫോണില്‍ മാത്രമേ കോംപ്ലിമെന്ററി പ്ലാന്‍ പ്രവര്‍ത്തിക്കൂ.

മരയ്ക്കാറിന് ശേഷം പ്രിയന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുകയാണ്. ചിത്രം പ്രിയദര്‍ശന്റെ നൂറാമത്തെ സിനിമയായിരിക്കും. ഗായകന്‍ എം.ജി ശ്രീകുമാറാണ് പുതിയ ചിത്രത്തിന്റെ കാര്യം ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. പ്രിയദര്‍ശനും മോഹന്‍ലാലും എം. ജി ശ്രീകുമാറും ഒരുമിച്ചുള്ള ഒരു പഴയ ക്യാരിക്കേച്ചര്‍ ചിത്രം പങ്കുവെച്ചുകൊണ്ടാണ് എം. ജി ശ്രീകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ‘ഹരം’ എന്നായിരിക്കും ചിത്രത്തിന്റെ പേരെന്നാണ് എം. ജി ശ്രീകുമാര്‍ നല്‍കുന്ന സൂചന. നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ മോഹന്‍ലാലിന് വേണ്ടി എം. ജി ശ്രീകുമാര്‍ പാടിയിട്ടുണ്ട്. എന്നാല്‍ പുതിയ ചിത്രത്തില്‍ എന്തായിരിക്കും എം. ജി ശ്രീകുമാറിന്റെ റോള്‍ എന്ന് വ്യക്തമായിട്ടില്ല. ഗായകനാണോ സംഗീത സംവിധായകനാണോ അഭിനേതാവാണോ എന്ന് ഉറപ്പായിട്ടില്ല. ചിത്രത്തിന്റെ ഔദ്യോഗിക സ്ഥിതീകരണം വരും ദിവസങ്ങളില്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

സായ് സൂര്യ ഫിലിംസ് നിര്‍മ്മിക്കുന്ന ആദ്യ ചിത്രത്തിന് ‘മായാവനം’ എന്ന് പേരിട്ടു. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പ്രശസ്ത നടന്‍ ഉണ്ണി മുകുന്ദന്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തിറക്കി. ഡോ. ജഗത് ലാല്‍ ചന്ദ്രശേഖറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഷൊര്‍ണൂര്‍. വാഗമണ്‍, എന്നിവിടങ്ങളിലായി ഈ ചിതത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. പുതുമുഖം ആദിത്യ സായ് നായകനാകുന്ന ഈ ചിത്രത്തില്‍ അലന്‍സിയര്‍, ജാഫര്‍ ഇടുക്കി, സെന്തില്‍ കൃഷ്ണ, സുധി കോപ്പ, ശ്രീകാന്ത് മുരളി, അരുണ്‍ ചെറുകാവില്‍, ഗൗതം ശശി, ആമിന നിജാം, ശ്യാംഭവി സുരേഷ്, റിയാസ് നെടുമങ്ങാട് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു മെഡിക്കല്‍ കോളേജിലെ നാല് വിദ്യാര്‍ത്ഥികളുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് മായാവനത്തിന്റെ കഥ മുന്നോട്ടു പോകുന്നത്. ആക്ഷന്‍- സര്‍വൈവല്‍ ജോണറിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. ചിത്രത്തിന്റെ രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. ഗാനരചന റഫീഖ് അഹമ്മദ്.

ഡീസല്‍ കാറുകളുടേയും ഡീസല്‍ എസ്യുവികളുടേയും നിര്‍മാണം 2024 ആകുമ്പോഴേക്കും പൂര്‍ണമായും അവസാനിപ്പിക്കുമെന്ന് വോള്‍വോ. 2030 ആകുമ്പോഴേക്കും പൂര്‍ണമായും വൈദ്യുത കാറുകളിലേക്കു മാറുന്നതിന്റെ മുന്നോടിയായാണ് ഈ തീരുമാനം. 2040ല്‍ ക്ലൈമറ്റ് ന്യൂട്രാലിറ്റി കൈവരിക്കാനും വോള്‍വോക്ക് പദ്ധതിയുണ്ട്. ന്യൂയോര്‍ക്കില്‍ വെച്ചു നടക്കുന്ന ക്ലൈമറ്റ് വീക്കിനോട് അനുബന്ധിച്ചാണ് സ്വീഡനില്‍ നിന്നുള്ള കാര്‍ നിര്‍മാണ കമ്പനിയായ വോള്‍വോ അധികൃതര്‍ ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പുതിയ കംപസ്റ്റണ്‍ എന്‍ജിനുകള്‍ വികസിപ്പിക്കേണ്ടതില്ലെന്ന് കഴിഞ്ഞ വര്‍ഷം തന്നെ വോള്‍വോ തീരുമാനമെടുത്തിരുന്നു. അവസാനത്തെ ഡീസല്‍ വോള്‍വൊ കാര്‍ ഏതാനും മാസങ്ങള്‍ക്കകം പുറത്തിറങ്ങുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനത്തോടെ വ്യക്തമാവുന്നത്. ഓഗസ്റ്റ് വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ വോള്‍വോയുടെ ആകെ കാര്‍ വില്‍പനയില്‍ 33 ശതമാനവും വൈദ്യുത, ഹൈബ്രിഡ് മോഡലുകളാണെന്നു കാണാം. ഉപഭോക്താക്കളുടെ തീരുമാനങ്ങളും വോള്‍വോയുടെ പുതിയ തീരുമാനത്തെ സ്വാധീനിച്ചുവെന്ന് ഈ കണക്കുകള്‍ കാണിക്കുന്നു.

എണ്ണസ്രോതസ്സുകളാല്‍ സമ്പന്നമായ മധ്യപൗരസ്ത്യ മേഖലയില്‍ ഭീകരപ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതില്‍ പാശ്ചാത്യശക്തികളുടെ പങ്ക് ചെറുതല്ല. ഈ മേഖലയിലെ ഭീകരപ്രവര്‍ത്തനങ്ങളുടെ നാള്‍വഴികളിലൂടെ നമ്മെ കൈപിടിച്ച് നടത്തുകയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ അനേകവര്‍ഷം മാധ്യമപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുള്ള കെ.എം. അബ്ബാസ്. അനുഭവങ്ങളുടെ വെളിച്ചത്തില്‍ എഴുതിയിട്ടുള്ള ഈ ലേഖനങ്ങള്‍ ഐ.എസ്.ഐ.എസ്സിന്റെയും (ദായിഷ്) അല്‍ഖൈ്വദയുടെയും മധ്യപൗരസ്ത്യ മേഖലയില്‍ മറ്റു ഭീകരസംഘടനകളുടെയും ഉദയത്തിനും പതനത്തിനും കാരണമായ സംഭവങ്ങളിലേക്ക് വെളിച്ചം വീശുന്നു. ‘ദായിഷ്’. കെ എം അബ്ബാസ്. ഗ്രീന്‍ ബുക്സ്. വില 133 രൂപ.

ഉയര്‍ന്ന അളവില്‍ അയേണ്‍, കാല്‍സ്യം, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുള്ള ഒന്നാണ് മുതിര. കൊഴുപ്പ് തീരെ അടങ്ങിയിട്ടില്ലാത്ത മുതിരയില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. കഴിച്ചു കഴിഞ്ഞാല്‍ ദഹിക്കാനായി ഏറെ നേരം വേണ്ടി വരുമെന്നത് കൊണ്ടു തന്നെ വിശപ്പറിയാത്തതിനാല്‍ അമിതവണ്ണമുളളവര്‍ക്കും പ്രമേഹരോഗികള്‍ക്കും ഇടവേളകളില്‍ മുതിര കൊണ്ട് തയ്യാറാക്കിയ ആഹാരം കഴിക്കാം. ധാരാളം ആന്റി ഓക്സിഡന്റ് അടങ്ങിയതിനാല്‍ പ്രായത്തെ ചെറുക്കാനും മുതിര കഴിക്കുന്നത് സഹായിക്കും. കൊളസ്ട്രോളിനെ ചെറുക്കാനും തണുപ്പുളള കാലാവസ്ഥയില്‍ ശരീരത്തിന്റെ ഊഷ്മാവ് നിലനിര്‍ത്താനും മുതിര സഹായിക്കും. ശരീരത്തിനകത്ത് ഊഷ്മാവ് വര്‍ധിക്കാന്‍ കാരണമാകുമെന്നതിനാല്‍ ചൂടുകാലത്ത് മുതിര ഒഴിവാക്കുന്നതാണ് നല്ലത്. ധാരാളമായി കാല്‍സ്യം, ഫോസ്ഫറസ്, അയേണ്‍, അമിനോ ആസിഡ് എന്നിവ അടങ്ങിയിട്ടുളളതിനാല്‍ പുരുഷന്മാരിലെ സ്പേം കൗണ്ട് വര്‍ധിക്കാനും മുതിര സഹായിക്കും. സ്ത്രീകളില്‍ ആര്‍ത്തവപ്രശ്നങ്ങള്‍ പരിഹരിക്കാനും ആര്‍ത്തവകാലത്തുണ്ടാകുന്ന ബ്ലീഡിങ് കാരണമുളള ഹീമോഗ്ലോബിന്റെ കൗണ്ട് കുറയുന്നത് പരിഹരിക്കാനും മുതിര കഴിക്കുന്നത് സഹായിക്കും. ധാരാളം നാര് അടങ്ങിയിട്ടുളളതിനാല്‍ മലബന്ധം പരിഹരിക്കാനും മുതിര സഹായിക്കും. മുതിരയിട്ട് തിളപ്പിച്ച വെള്ളം കഴിക്കുന്നത് പനി നിയന്ത്രിക്കാന്‍ സഹായിക്കും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *