P18 yt cover

*നൊസ്റ്റാള്‍ജിക് എവര്‍ഗ്രീന്‍ ഫിലിം അവാര്‍ഡില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം*

https://dailynewslive.in/you-too-can-participate-in-the-nostalgic-evergreen-film-awards/

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ അവിശ്വാസ പ്രമേയത്തിനു നീക്കവുമായി പ്രതിപക്ഷ കക്ഷികള്‍. മണിപ്പൂര്‍ വിഷയത്തില്‍ മോദിയെക്കൊണ്ടു മറുപടി പറയിക്കാനുള്ള സമ്മര്‍ദം കടുപ്പിക്കാനാണ് ഈ നീക്കം. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍പോലും അനുവദിക്കാതെ ജനാധിപത്യ രീതികളെയെല്ലാം ഭരണപക്ഷം അട്ടിമറിച്ചെന്നാണു പ്രതിപക്ഷ ആരോപണം. ‘ഇന്ത്യ’ മുന്നണി നേതാക്കളുടെ യോഗത്തിലാണ് ഈ നിര്‍ദേശം ഉയര്‍ന്നത്.

പ്രതിപക്ഷ കക്ഷി നേതാക്കള്‍ ഇന്നലെ രാത്രി പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തി. പ്രധാനമന്ത്രി എവിടെ എന്നു ചോദിച്ചതിനു സസ്പെന്‍ഡു ചെയ്യപ്പെട്ട ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗിനോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ടാണ് ‘ഇന്ത്യ ഫോര്‍ മണിപ്പൂര്‍’ എന്ന ബോര്‍ഡുകളുമായി രാത്രി സത്യഗ്രഹം നടത്തിയത്. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്നാണ് പ്രതിപക്ഷ ആവശ്യം.

പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ എന്നു പേരിട്ടതിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെയും ഇന്ത്യന്‍ മുജാഹിദീന്റെയും പേരുകളില്‍ ഇന്ത്യയുണ്ട്. പ്രതിപക്ഷത്തിനു ദിശാബോധമില്ലെന്നും മോദി വിമര്‍ശിച്ചു. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം. പോപ്പുലര്‍ ഫ്രണ്ടും പേരിനൊപ്പം ഇന്ത്യ ചേര്‍ത്തിരുന്നെന്നും മോദി പറഞ്ഞു.

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*

ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന്‍ സ്വര്‍ണ്ണവും.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*

മേഘാലയ മുഖ്യമന്ത്രി കൊണ്‍റാഡ് സാഗ്മയുടെ ഓഫീസിനു നേരെയുണ്ടായ ആക്രമണത്തില്‍ പതിനെട്ട് പേരെ പൊലീസ് പിടികൂടി. മുഖ്യമന്ത്രി കൊണ്‍റാഡ് സാഗ്മ ടുറയിലെ ഓഫീസിലുള്ളപ്പോഴായിരുന്നു ആക്രമണം. ഒരു വനിതാ പോലീസ് അടക്കം അഞ്ച് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു. ടുറയില്‍ കര്‍ഫ്യൂ തുടരുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്.

കനത്ത മഴയില്‍ സംസ്ഥാനത്തെങ്ങും വ്യാപക നാശനഷ്ടം. എറണാകുളം പറവൂരിലെ മുന്‍ സബ്ട്രഷറി കെട്ടിടം തകര്‍ന്നു വീണു. ശോച്യാവസ്ഥയിലായ കെട്ടിടത്തില്‍ നിന്ന് ട്രഷറിയുടെ പ്രവര്‍ത്തനം രണ്ടാഴ്ച്ച മുമ്പ് നായരമ്പലത്തേക്ക് മാറ്റിയിരുന്നു. കണ്ണൂരിലും കുഴല്‍മന്ദത്തും ചെര്‍പ്പുളശേരിയിലും വീടുകള്‍ തകര്‍ന്നു. ചെര്‍പ്പുളശേരിയില്‍ മിന്നല്‍ ചുഴലിയുണ്ടായി. പലയിടത്തും മരങ്ങള്‍ കടപുഴകിയിട്ടുണ്ട്.

ഓണക്കാലത്ത് ഓണക്കിറ്റുകള്‍ നല്‍കണമെങ്കില്‍ സര്‍ക്കാര്‍ സപ്ലൈക്കോക്കു നല്‍കാനുള്ള 3,182 കോടി രൂപയുടെ കുടിശിക നല്‍കേണ്ടിവരും. നെല്ല് സംഭരണത്തിനും കിറ്റ് വിതരണത്തിനും സപ്ലൈകോ ചെലവാക്കിയ തുക ഉടനേ നല്‍കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാലന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മുട്ടില്‍ മരംമുറി കേസില്‍ വനംവകുപ്പ് മാത്രം നടപടികളുമായി മുന്നോട്ടു പോയിരുന്നെങ്കില്‍ പ്രതികള്‍ 500 രൂപ പിഴയടച്ചു രക്ഷപ്പെടുമായിരുന്നുവെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. എസ് ഐ ടി അന്വേഷണം വന്നതിനാല്‍ ഗൂഢാലോചനയും തെറ്റിദ്ധരിപ്പിക്കലും അടക്കം കുറ്റങ്ങള്‍ കോടതിയില്‍ എത്തിക്കാന്‍ കഴിഞ്ഞു. ഒരു സര്‍ക്കാര്‍ ഉത്തരവിനെ മറയാക്കി പട്ടയഭൂമിയില്‍നിന്ന് വ്യാപകമായി മരങ്ങള്‍ മുറിക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

ശക്തമായ മഴമൂലം ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പെരിങ്ങല്‍ക്കുത്ത് ഡാം ഉടന്‍ തുറക്കും. ഡാമിലെ ജലനിരപ്പ് 423 മീറ്ററായി ഉയര്‍ന്നതോടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പരമാവധി ജലനിരപ്പായ 424 മീറ്ററില്‍ ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ ഉമ്മന്‍ചാണ്ടിയെ പിന്തുടര്‍ന്നു വേട്ടയാടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഉമ്മന്‍ചാണ്ടിക്കെതിരെ നടന്നത് വലിയ ഗൂഢാലോചനയാണ്. കാലം അവരോടു കണക്ക് പറയുമെന്നും സതീശന്‍ പറഞ്ഞു. സപ്ലൈകോയില്‍ മരണമണി മുഴങ്ങുകയാണെന്നും സതീശന്‍ വിമര്‍ശിച്ചു.

ഉമ്മന്‍ ചാണ്ടി അനുസ്മരണത്തിലെ മുദ്രാവാക്യംവിളി ഒറ്റപ്പെട്ട സംഭവമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അത് ഗൗരവത്തിലെടുക്കുന്നില്ല. എല്ലാവരും ചേര്‍ന്ന് ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ചതാണ്. അതില്‍ സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തു. ഗോവിന്ദന്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചത് നന്നായെന്ന് കെ മുരളീധരന്‍ എംപി. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ മുദ്രാവാക്യം മുഴക്കിയത് മുഖ്യമന്ത്രിക്ക് എതിരേയല്ല. പ്രവര്‍ത്തകര്‍ മാന്യമായാണ് പ്രതികരിച്ചത്. മുരളീധരന്‍ പ്രതികരിച്ചു.

അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിക്കെതിരെ ഇടതു സര്‍ക്കാര്‍ കേസൊന്നും കൊടുത്തിട്ടില്ലെന്ന് ഇടതു മുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ വന്ന പരാതി കൈകാര്യം ചെയ്യുക മാത്രമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. ഉമ്മന്‍ ചാണ്ടിയെ സിപിഎം വ്യക്തിഹത്യ ചെയ്തിട്ടില്ല. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ഇപി ജയരാജന്‍ പറഞ്ഞു.

തൊണ്ടി മുതല്‍ കേസില്‍ പുനരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഗതാഗത മന്ത്രി ആന്റണി രാജു നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ അടക്കം എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. ആറ് ആഴ്ച്ചക്കുള്ളില്‍ മറുപടി നല്‍കണം. പൊലീസ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സ്വകാര്യ വ്യക്തി നല്‍കിയ അപ്പീലിലും നോട്ടീസയക്കും.

കരിപ്പൂരില്‍നിന്ന് പറന്നുയര്‍ന്ന വിമാനം തകരാര്‍മൂലം തിരിച്ചിറക്കി. 162 യാത്രക്കാരുമായി മസ്‌കറ്റിലേക്ക് പറന്ന ഒമാന്‍ എയര്‍വേയ്‌സ് വിമാനമാണ് തിരിച്ചിറക്കിയത്. കാലാവസ്ഥാ റഡാറിനു തകരാര്‍ ഉണ്ടായതാണു കാരണം.

നെടുമങ്ങാട് ഷൊര്‍ലക്കോട് മലയോര ഹൈവേയിലെ കുറ്റിച്ചല്‍ കാര്യോട് ഭാഗത്തെ റോഡില്‍ വിള്ളല്‍. രണ്ടു വര്‍ഷം മുമ്പു നിര്‍മിച്ച റോഡാണു പൊളിഞ്ഞ നിലയിലായത്. പൈപ്പ് പൊട്ടി ഉണ്ടായ തകരാറാണെന്നും റോഡ് നിര്‍മ്മാണത്തിലെ അശാസ്ത്രിയതയാണെന്നും ആരോപണമുണ്ട്.

തിരുവനന്തപുരം കഠിനംകുളത്തും തുമ്പയിലും ശക്തമായ തിരമാലയില്‍പെട്ട് വള്ളങ്ങള്‍ മറിഞ്ഞു. മത്സ്യബന്ധത്തിന് പോയ 12 തൊഴിലാളികളില്‍ ഒരാളെ കണ്ടെത്താനായില്ല. 11 പേര്‍ നീന്തി രക്ഷപ്പെട്ടു.

കോട്ടയം എംസി റോഡില്‍ കുറിച്ചി കാലായില്‍പ്പടിയില്‍ കാര്‍ റോഡരികിലെ കടയിലേയ്ക്ക് ഇടിച്ചുകയറി തമിഴ്‌നാട് സ്വദേശി മരിച്ചു. വഴിയാത്രക്കാരായ നാലു പേര്‍ക്കും കാറോടിച്ച തിരുവനന്തപുരം സ്വദേശിക്കും പരിക്കേറ്റു. തമിഴ്‌നാട് സ്വദേശിയായ സ്വാമി ദൊരെയാണ് മരിച്ചത്.

തിരുവനന്തപുരം ലീനാമണി കൊലക്കേസില്‍ ഒളിവിലായിരുന്ന പ്രധാന പ്രതികളെ പൊലീസ് പിടികൂടി. അയിരൂര്‍ കളത്തറ ഷഹാന മന്‍സിലില്‍ ഷാജി (46), അയിരൂര്‍ എസ്.എന്‍ വില്ലയില്‍ അബ്ദുല്‍ അഹദ് (41) എന്നിവരെ അയിരൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്.

മദ്യപിച്ചെത്തി അഞ്ചു വയസുകാരനെ മര്‍ദിച്ച രണ്ടാനച്ഛന്‍ പിടിയില്‍. ബസ് ഡ്രൈവറായ വെള്ളറട ആര്യങ്കോട് മൈലച്ചല്‍ സ്വദേശിയും 29 കാരനുമായ സുബിനെയാണ് ആര്യങ്കോട് പൊലീസ് അറസ്റ്റു ചെയ്തത്.

തിരുവനന്തപുരം കിളിമാനൂരില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചയാളെ അറസ്റ്റു ചെയ്തു. നിലമേല്‍ ചരുവിളവീട്ടില്‍ മനു(26)വിനെയാണ് പിടികൂടിയത്.

ഇന്ത്യന്‍ റെയില്‍വേയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് സംവിധാനമായ ഐആര്‍സിടിസി തകരാറില്‍. വെബ്സൈറ്റും മൊബൈല്‍ ആപ്പും രാവിലെ പത്തോടെയാണ് പൂര്‍ണമായും പ്രവര്‍ത്തനരഹിതമായത്.

മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. വീഡിയോയിലുള്ള 14 പേരെ തിരിച്ചറിഞ്ഞെന്ന് പൊലീസ് പറഞ്ഞു.

ട്രാഫിക് നിയമം ലംഘിച്ച് വാഹനമോടിച്ച കൊറിയന്‍ പൗരന് 5000 രൂപ പിഴയിട്ടതിന്റെ രസീത് നല്‍കാതിരുന്ന ഡല്‍ഹി പോലീസ് ഓഫീസറെ സസ്പെന്‍ഡു ചെയ്തു. പോലീസ് ഓഫീസര്‍ രസീത് നല്‍കിയില്ലെന്ന് ചിത്രങ്ങള്‍ സഹിതം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ജമ്മു കാഷ്മീരിലെ സാംബ അതിര്‍ത്തിയില്‍ പാക് ലഹരി കടത്തുകാരനെ ബിഎസ്എഫ് വധിച്ചു. അതിര്‍ത്തി വഴി ലഹരിക്കടത്തുന്നതിനിടെയാണ് സംഭവം.

കൈക്കൂലി വാങ്ങിയ അയ്യായിരം രൂപ പിടിയിലായതോടെ വിഴുങ്ങിയ ഉദ്യോഗസ്ഥനെ ആശുപത്രിയിലെത്തിച്ച് തൊണ്ടി പിടിച്ചെടുത്തു. ജബല്‍പൂരിലെ ഗജേന്ദ്ര സിംഗ് എന്ന റവന്യൂ ഉദ്യോഗസ്ഥനയാണ് ലോകായുക്ത സ്പെഷ്യല്‍ പൊലീസ് പിടികൂടിയത്.

ബാഡ്മിന്റണ്‍ ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തെത്തി ഇന്ത്യയുടെ സാത്വിക് സായ്രാജ് രങ്കിറെഡ്ഡി -ചിരാഗ് ഷെട്ടി സഖ്യം. കൊറിയ ഓപ്പണ്‍ 500 ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസ് വിജയത്തിനു പിന്നാലെയാണ് ഇന്ത്യന്‍ സഖ്യത്തിന്റെ ലോക റാങ്കിങ്ങിലെ ഈ കുതിപ്പ്.

വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ മഴ വില്ലനായപ്പോള്‍ ഇന്ത്യയ്ക്ക് നഷ്ടമായത് വിലപ്പെട്ട ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റുകള്‍. രണ്ടാം ടെസ്റ്റ് ജയിച്ച് പരമ്പര തൂത്തുവാരിയിരുന്നെങ്കില്‍ 24 പോയന്റ് സ്വന്തമാക്കാന്‍ സാധിക്കുമായിരുന്ന ഇന്ത്യയ്ക്ക് ഇപ്പോള്‍ ലഭിച്ചത് 16 പോയന്റ് മാത്രം. 66.67 പോയന്റ് ശരാശരിയുമായി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഒന്നാം സ്ഥാനത്ത് 100 പോയന്റ് ശരാശരിയുമായി പാകിസ്ഥാനാണ്. 54.17 ശരാശരിയുമായി ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്തും 29.17 ശരാശരിയുമായി ഇംഗ്ലണ്ട് നാലാമതുമാണ്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തെ ബാങ്കുകള്‍ 2,09,144 കോടി രൂപ കിട്ടാക്കടമായി എഴുതിത്തള്ളിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 10.57 ലക്ഷം കോടി രൂപയാണ് ഇത്തരത്തില്‍ ബാങ്കുകള്‍ എഴുതിത്തള്ളിയത്. മുന്‍വര്‍ഷത്തേക്കാള്‍ 20 ശതമാനം കൂടുതലാണ് ഇത്തവണ എഴുതിത്തള്ളിയ തുക. 2022 മാര്‍ച്ചില്‍ 1,74,966 കോടി രൂപയായിരുന്നു എഴുതിത്തള്ളിയത്. ഇത്തവണ 34,178 കോടി കൂടുതലായി 2.09 ലക്ഷം കോടി രൂപയാണ് എഴുതിത്തള്ളിയത്. ഇതോടെ മൊത്തം നിഷ്‌ക്രിയ ആസ്തി 10 വര്‍ഷത്തെ താഴ്ന്ന നിരക്കായ 3.9 ശതമാനമായി. 2012-13 സാമ്പത്തിക വര്‍ഷം മുതല്‍ 2022-23 സാമ്പത്തികവര്‍ഷം വരെയുള്ള 10 വര്‍ഷത്തിനിടെ 15,31,453 കോടി രൂപയുടെ കിട്ടാക്കടമാണ് ഇന്ത്യയിലെ ബാങ്കുകള്‍ എഴുതിത്തള്ളിയത്. ഈ വായ്പകള്‍ തിരിച്ചടവ് മുടങ്ങിയ വായ്പകളുടെ കണക്കില്‍ തുടരുമെങ്കിലും ഇവയുടെ വീണ്ടെടുക്കല്‍ പ്രയാസകരമാണ്. മൂന്നു വര്‍ഷത്തിനിടെ എഴുതിത്തള്ളിയ 5,86,891 കോടി രൂപയില്‍ 1.09 ലക്ഷം കോടി രൂപമാത്രമാണ് തിരിച്ചു പിടിക്കാനായത്. 2021 സാമ്പത്തിക വര്‍ഷം 30,104 കോടി രൂപയും 2022ല്‍ 33,354 കോടിയും 2023ല്‍ 45,548 കോടി രൂപയും മാത്രമാണ് തിരിച്ചെടുക്കാനായത്. കിട്ടാക്കടത്തിന്റെ ഗണത്തില്‍ ഉള്‍പ്പെടുത്തി വായ്പ എഴുതിത്തള്ളുന്നതോടെ ബാങ്കിന്റെ ലാഭത്തില്‍നിന്ന് ഈ തുക കുറഞ്ഞതായി കാണിക്കും. ഇപ്രകാരം നിഷ്‌ക്രിയ ആസ്തികളുടെ തോത് കുറച്ചാല്‍ ബാങ്ക് നല്‍കേണ്ടിവരുന്ന നികുതിയിലും കുറവ് വരും. ഇതിനാണ് തിരിച്ചടവ് മുടങ്ങിയ വായ്പകളില്‍ ഒരുഭാഗം ബാങ്കുകള്‍ വര്‍ഷംതോറും എഴുതിത്തള്ളുന്നത്. അതേസമയം, ആരുടെയൊക്കെ കടമാണ് എഴുതിത്തള്ളിയതെന്ന് ബാങ്കുകളോ റിസര്‍വ് ബാങ്കോ വെളിപ്പെടുത്തിയിട്ടില്ല.

ട്വിറ്ററിന്റെ ലോഗോ ആയിരുന്ന നീലക്കുരുവിയെ മാറ്റി പകരം എക്സ് ‘X’ എന്നാക്കിയതിലൂടെ ഇലോണ്‍ മസ്‌ക് ലക്ഷ്യം വയ്ക്കുന്നത് വീ-ചാറ്റ് പോലൊരു ആപ്പ്. പണ്ട് ഇന്ത്യയിലടക്കം ഏറെ ജനപ്രീതി നേടിയ ഇപ്പോള്‍ നിരോധിക്കപ്പെട്ട സോഷ്യല്‍ മീഡിയ ആപ്പായിരുന്നു വീ-ചാറ്റ്. ചൈനയില്‍ നിലവിലുള്ള ഈ ആപ്പിലൂടെ ഒരേസമയം സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമും പണം കൈമാറ്റവും നടത്താം. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് 129 കോടിയാണ് വീ-ചാറ്റിന്റെ ഉപഭോക്താക്കള്‍. എക്സ് എന്ന ആപ്പിലൂടെ ഇലോണ്‍ മസ്‌കും വീ-ചാറ്റ് പോലൊരു സേവനം ഒരുക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് സൂചന. ട്വിറ്ററിന്റെ ഉപഭോക്താക്കളെ ഉപയോഗിച്ച് വീ-ചാറ്റിന്റേതുപോലെ പല സേവനങ്ങള്‍ നല്‍കുന്ന വെബ് സൈറ്റായി എക്‌സ് ഡോട്ട് കോമിനെ മാറ്റുകയാണ് എലോണ്‍ മസ്‌കിന്റെ ലക്ഷ്യം. ഇലോണ്‍ മസ്‌ക് 1999-ല്‍ സ്ഥാപിച്ച എക്സ് ഡോട്ട് കോം എന്ന വെബ് സൈറ്റില്‍ ഇപ്പോള്‍ പ്രവേശിക്കാന്‍ ശ്രമിച്ചാല്‍, നേരെ കൊണ്ടുപോകുന്നത് ട്വിറ്റര്‍ ഹോമിലേക്കാണ്. വെറും ലോഗോ മാറ്റമല്ല, പുതിയ നീക്കത്തിലൂടെ മസ്‌ക് ഉദ്ദേശിക്കുന്നതെന്ന് ഇതില്‍ നിന്ന് മനസിലാക്കാം. 1999-ല്‍ ഇലോണ്‍ മസ്‌കും ഗ്രെഗ് കൂരിയും ചേര്‍ന്ന് സ്ഥാപിച്ച ഓണ്‍ലൈന്‍ ബാങ്കിങ് കമ്പനിയായിരുന്നു എക്സ് ഡോട്ട് കോം. എന്നാല്‍, പിന്നീട് അത് ആഗോളതലത്തില്‍ ജനപ്രിയമായ ഓണ്‍ലൈന്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളിലൊന്നായ പേപാല്‍ ആയി പരിണമിച്ചു. ട്വിറ്ററിനെ ഏറ്റെടുത്ത 2022-ല്‍ എക്സ് എന്ന പേരില്‍ എല്ലാ സേവന സൗകര്യങ്ങളും ലഭ്യമാകുന്ന ഒരു ‘എവരിതിങ് ആപ്പ്’ ഒരുക്കാനുള്ള പദ്ധതി മസ്‌ക് പ്രഖ്യാപിച്ചിരുന്നു. X.com ഡൊമെയ്ന്‍ ഇപ്പോള്‍ https://twitter.com/ എന്നതിലേക്ക് റീഡയറക്ട് ചെയ്യുന്ന കാര്യം മസ്‌ക് ട്വിറ്ററിലൂടെ അറിയിച്ചതോടെ കാര്യത്തിന്റെ പോക്ക് അങ്ങോട്ടു തന്നെയാണെന്ന് ഏതാണ്ട് ഉറപ്പായി.

രണ്‍വീര്‍ സിംഗ് നായകനാകുന്ന പുതിയ ചിത്രമാണ് ‘റോക്കി ഓര്‍ റാണി കീ പ്രേം കഹാനി’. ആലിയ ഭട്ടാണ് ചിത്രത്തിലെ നായിക. ജയാ ബച്ചന്‍, ധര്‍മേന്ദ്ര, ശബാന ആസ്മി തുടങ്ങിയവരും ‘റോക്കി ഓര്‍ റാണി കീ പ്രേം കഹാനി’യില്‍ വേഷമിടുന്നത്. ‘ധിന്ധോറ ബജേ റേ’ യെന്ന ഗാനം ചിത്രത്തിലേതായി പുറത്തുവിട്ടതാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. കരണ്‍ ജോഹറാണ് ചിത്രത്തിന്റെ സംവിധാനം. ജൂലൈ 28നാണ് ചിത്രത്തിന്റെ റിലീസ്. മാനുഷ് നന്ദനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. രണ്‍വിര്‍ സിംഗിന്റെ ചിത്രത്തിനായി പ്രിതത്തിന്റെ സംഗീതത്തില്‍ അമിതാഭ് ബട്ടാചാര്യയുടെ വരികള്‍ പാടിയിരിക്കുന്നത് ദര്‍ശന്‍ റാവലും ഭൂമി ത്രിവേദിയുമാണ്. വന്‍ പരാജയമായ ‘സര്‍ക്കസിലാ’ണ് രണ്‍വീര്‍ അവസാനമായി വേഷമിട്ടത്. രോഹിത് ഷെട്ടിയായിരുന്നു ചിത്രത്തിന്റെ സംവിധാനം. ‘ബ്രഹ്‌മാസ്ത്ര’ എന്ന ചിത്രമാണ് ആലിയാ ഭട്ടിന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. ആലിയ ഭട്ടും രണ്‍ബിര്‍ കപൂറും ഒന്നിച്ച ‘ബ്രഹ്‌മാസ്ത്ര’ സംവിധാനം ചെയ്തത് അയന്‍ മുഖര്‍ജിയാണ്.

ഒരേ പേരിലുള്ള രണ്ട് ചിത്രങ്ങള്‍ കൃത്യം ഒരേ ദിവസം തിയറ്ററുകളില്‍. ‘ജയിലര്‍’ എന്ന പേരില്‍ രണ്ട് ചിത്രങ്ങള്‍ ഒരേ ദിവസം തിയറ്ററുകളിലെത്താന്‍ ഒരുങ്ങിയിരിക്കുകയാണ്. രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത തമിഴ് ജയിലറും ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സക്കീര്‍ മഠത്തില്‍ സംവിധാനം ചെയ്ത മലയാളം ജയിലറുമാണ് ഒരേ ദിവസം തിയറ്ററുകളില്‍ എത്തുക. ഓഗസ്റ്റ് 10 ആണ് രണ്ട് സിനിമകളുടെയും റിലീസ് തീയതി. ഇതില്‍ തമിഴ് ജയിലറിന്റെ റിലീസ് തീയതി നേരത്തേ പ്രഖ്യാപിച്ചിരുന്നു. ജയിലര്‍ എന്ന ടൈറ്റിലിനെച്ചൊല്ലി ഇരു ചിത്രങ്ങളുടെയും നിര്‍മ്മാതാക്കള്‍ക്കിടയിലുള്ള തര്‍ക്കം ഇപ്പോള്‍ കോടതിയിലാണ്. പേരിലെ സാമ്യം ചൂണ്ടിക്കാട്ടി തമിഴ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സിന് മലയാള ചിത്രത്തിന്റെ അണിയറക്കാര്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് പേര് മാറ്റാന്‍ പറ്റില്ലെന്നാണ് സണ്‍ പിക്ചേഴ്സ് അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് മലയാള ചിത്രത്തിന്റെ അണിയറക്കാര്‍ മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന വക്കാലത്ത് ഓഗസ്റ്റ് 2 ന് പരിഗണിക്കും. ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്നതാണ് തമിഴ് ജയിലറെങ്കില്‍ പിരീഡ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് മലയാളത്തിലെ ജയിലര്‍. ജാക്കി ഷ്രോഫ്, ശിവരാജ് കുമാര്‍, തമന്ന, രമ്യ കൃഷ്ണന്‍, സുനില്‍, വസന്ത് രവി, വിനായകന്‍ തുടങ്ങിയ നീണ്ട താരനിരയാണ് രജനികാന്തിന്റെ ജയിലറില്‍. ചിത്രത്തില്‍ അതിഥിതാരമായി മോഹന്‍ലാല്‍ എത്തുന്നു എന്നത് മലയാളി സിനിമാപ്രേമികളെ സംബന്ധിച്ച് ആവേശം ഇരട്ടിപ്പിക്കുന്ന ഘടകമാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ വാഹന വ്യൂഹത്തിലെ പുതിയ അതിസുരക്ഷാ ബെന്‍സ് ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. അടുത്തിടെ അംബാനിയുടെ വാഹന വ്യൂഹത്തിന്റെ ഭാഗമായ ഈ മെഴ്സിഡീസ് ബെന്‍സ് എസ് 680 ഗാര്‍ഡിന് ഏകദേശം 10 കോടി രൂപയാണ് അടിസ്ഥാന വില. സുരക്ഷ സംവിധാനങ്ങള്‍ കൂടുന്നതിന് അനുസരിച്ച് വില വീണ്ടും ഉയരും. നിലവില്‍ ഒരു സാധാരണ പൗരന് സ്വന്തമാക്കാന്‍ സാധിക്കുന്നതില്‍ വച്ച് ഏറ്റവും അധികം സുരക്ഷ നല്‍കുന്ന വാഹനമാണ് എസ് 680 ഗാര്‍ഡ്. വിപിഎഎം വിആര്‍ 10 സുരക്ഷ നിലവാരപ്രകാരം നിര്‍മിച്ച വാഹനമാണ് ഇത്. ഒറ്റ നോട്ടത്തില്‍ സാധാരണ എസ് ക്ലാസുമായി വ്യത്യാസം തോന്നില്ലെങ്കിലും രണ്ട് ടണ്ണില്‍ അധികം ഭാരക്കുടുതലുണ്ട് എന്ന് പറയുമ്പോള്‍ തന്നെ ഊഹിക്കാം വാഹനത്തിന്റെ സുരക്ഷാ സജീകരണങ്ങള്‍. വിപിഎഎം ഇആര്‍വി (എക്സ്പ്ലോസീവ് റെസിസ്റ്റന്റ് വെഹിക്കിള്‍) ടെസ്റ്റ് മറികടന്ന ആദ്യത്തെ വാഹനമാണ് പുതിയ എസ് 680 ഗാര്‍ഡ്. ബോംബ് ബ്ലാസ്റ്റ്, എകെ 47 തോക്കില്‍ നിന്നുള്ള വെടിയുണ്ടകള്‍ എന്നിവയെല്ലാം എസ് 680 ഗാര്‍ഡിന്റെ ബോഡി തടയും. പഞ്ചറായാലും 30 കിലോമീറ്റര്‍ വരെ ഓടുന്ന റണ്‍ഫ്ലാറ്റ് ടയറുകളാണ് വാഹനത്തിന്. 6 ലീറ്റര്‍ വി 12 എന്‍ജിനുള്ള വാഹനത്തിന്. 612 പിഎസ് കരുത്തും 830 എന്‍എം ടോര്‍ക്കുമുണ്ട്.

ലോകമെങ്ങും വലവിരിച്ചിരുന്ന സോവിയറ്റ് ചാരസംഘത്തിലുള്‍പ്പെട്ട ജര്‍മന്‍കാരനായ ക്ലോസ് ഫുക്സിന്റെ നിഗൂഢ ജീവിതത്തെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട നോവല്‍. രണ്ടാം ലോകമഹായുദ്ധം അവസാനിക്കണമെങ്കില്‍ ജര്‍മനി ബോംബുണ്ടാക്കുന്നതിനു മുന്‍പ് അമേരിക്ക ആണവ ബോംബു നിര്‍മാണരഹസ്യം കൈക്കലാക്കണമെന്ന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ ഉള്‍പ്പെടെയുള്ളവര്‍ രാഷ്ട്രീയനേതൃത്വത്തെ ബോധ്യപ്പെടുത്തിയിരുന്നു. അതീവരഹസ്യമായി ബോംബുണ്ടാക്കാന്‍ അമേരിക്ക ന്യൂ മെക്സിക്കോയില്‍ സുരക്ഷിതമായൊരു താവളമൊരുക്കി. എന്നാല്‍ ആറ്റംബോംബിന്റെ പണിപ്പുരയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരാള്‍ അതിവിദഗ്ധമായി റഷ്യയ്ക്കുവേണ്ടി ചാരപ്പണി ചെയ്യുന്നുണ്ടായിരുന്നു. ഏഴു വന്‍കരകളിലും ചെങ്കൊടി പടരുന്നതു സ്വപ്നംകണ്ട ശാസ്ത്രജ്ഞന്റെയും അയാള്‍ക്ക് കൂട്ടുനിന്ന ചാരവനിതയുടെയും ജീവിതം. ലോകം ഞെട്ടലോടെ കേട്ട ചാരക്കഥയുടെ ചുരുളഴിയുന്നു. ‘ആറ്റം ചാരന്‍’. ഡോ. ജോര്‍ജ് വര്‍ഗീസ്. മനോരമ ബുക്സ്. വില: 320 രൂപ.

നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇത് നമ്മെ ചെറുപ്പമായി നിലനിര്‍ത്താനും സഹായിക്കുന്നു. കൊഴുപ്പ് കുറഞ്ഞ പാല്‍ എല്ലാവരുടെയും ഭക്ഷണത്തിന്റെ ഭാഗമാകണം. വൈറ്റമിന്‍ ഡിയും കാല്‍സ്യവും പാലില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. കാല്‍സ്യം ആഗിരണം ചെയ്യാന്‍ വിറ്റാമിന്‍ ഡി സഹായിക്കുന്നു.തക്കാളി സ്ത്രീകള്‍ക്ക് ഒരു സൂപ്പര്‍ഫുഡ് ആയി കണക്കാക്കപ്പെടുന്നു. സ്തനാര്‍ബുദത്തില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന വിറ്റാമിനായ ലൈക്കോപീന്‍ ഇതില്‍ ഉള്‍പ്പെടുന്നു. തക്കാളിയില്‍ ഉയര്‍ന്ന അളവില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ഹൃദ്രോഗം തടയാന്‍ സഹായിക്കുന്നു. നിങ്ങളുടെ ചര്‍മ്മത്തിന്റെ അവസ്ഥ നിലനിര്‍ത്താനും പ്രായമാകല്‍ പ്രക്രിയ വൈകിപ്പിക്കാനും തക്കാളി സഹായിക്കുന്നു. ബീന്‍സ് കൊറോണറി ആര്‍ട്ടറി ഡിസീസ്, സ്തനാര്‍ബുദം എന്നിവയുടെ സാധ്യത കുറയ്ക്കുന്നു. ബീന്‍സില്‍ പ്രോട്ടീനും ഫൈബറും കൂടുതലാണ്, അവയ്ക്ക് താരതമ്യേന കൊഴുപ്പ് കുറവാണ്. ബീന്‍സ് കഴിക്കുന്നത് ഹോര്‍മോണുകളെ നിയന്ത്രിക്കാനും സഹായിക്കുന്നു. തൈര് അല്ലെങ്കില്‍ കൊഴുപ്പ് കുറഞ്ഞ തൈര് ദിവസവും കഴിക്കണം. ഒന്നിലധികം പരീക്ഷണങ്ങളില്‍ തൈര് സ്തനാര്‍ബുദ സാധ്യത കുറയ്ക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഇല്ലാതാക്കാനും തൈര് സഹായിക്കുന്നു. ഇത് അള്‍സര്‍, യോനിയിലെ അണുബാധ എന്നിവ കുറയ്ക്കുകയും എല്ലുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. സ്ട്രോബെറി, റാസ്ബെറി, ബ്ലൂബെറി, ക്രാന്‍ബെറി എന്നിവ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. അവയില്‍ ക്യാന്‍സറിനെ പ്രതിരോധിക്കുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ബെറികളില്‍ വിറ്റാമിന്‍ സിയും ഫോളിക് ആസിഡും ധാരാളമായി അടങ്ങിയിട്ടുണ്ട്. മൂത്രനാളിയിലെ അണുബാധയില്‍ നിന്ന് മുക്തി നേടാന്‍ ഇത് നിങ്ങളെ സഹായിക്കും.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 81.85, പൗണ്ട് – 105.24, യൂറോ – 90.58, സ്വിസ് ഫ്രാങ്ക് – 94.24, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.46, ബഹറിന്‍ ദിനാര്‍ – 217.16, കുവൈത്ത് ദിനാര്‍ -266.64, ഒമാനി റിയാല്‍ – 212.60, സൗദി റിയാല്‍ – 21.82, യു.എ.ഇ ദിര്‍ഹം – 22.29, ഖത്തര്‍ റിയാല്‍ – 22.48, കനേഡിയന്‍ ഡോളര്‍ – 62.19.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *