mid day hd 20

 

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധികാരത്തില്‍നിന്ന് പുറത്താക്കണമെന്നു ഡല്‍ഹിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിനു നാലുപേരെ ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്തു. രണ്ടുപേര്‍ അച്ചടിശാല നടത്തിപ്പുകാരാണ്. സംഭവവുമായി ബന്ധപ്പെട്ട് 44 കേസുള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. നൂറിലേറെ പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. മോദിക്കെതിരെയുള്ള രണ്ടായിരം പോസ്റ്ററുകള്‍ പിടിച്ചെടുത്തിട്ടുമുണ്ട്.

സംസ്ഥാനത്ത് ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങള്‍ നടപ്പാക്കാന്‍ ഹൈക്കോടതി സമയക്രമം പ്രഖ്യാപിച്ചു. ചട്ടങ്ങള്‍ നടപ്പാക്കുന്നതിനും പുരോഗതി വിലയിരുത്തുന്നതിനും കോടതി മേല്‍നോട്ടം വഹിക്കും. ബ്രഹ്‌മപുരം തീപിടിത്തം സംസ്ഥാനത്ത് പതിയിരിക്കുന്ന ദുരന്തങ്ങളുടെ മുന്നറിയിപ്പാണെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്.

സെക്രട്ടറിയേറ്റില്‍ അടുത്ത മാസം ഏര്‍പ്പെടുത്തുന്ന ആക്‌സസ് കണ്‍ട്രോള്‍ സംവിധാനത്തെ പഞ്ചിംഗുമായി ബന്ധിപ്പിക്കരുതെന്ന് ജീവനക്കാരുടെ സംഘടനകള്‍. ജീവനക്കാരെ മുറിയില്‍ അടച്ചിടാനുളള ഐഎഎസ് ലോബിയുടെ നീക്കം അനുവദിക്കില്ലെന്ന് ഭരണാനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയ്‌സ് അസോസിയേഷന്‍ മുന്നറിയിപ്പു നല്‍കി.

നിയമസഭയിലെ സംഘര്‍ഷത്തില്‍ എംഎല്‍എമാര്‍ക്കെതിരായ കേസില്‍ തുടര്‍ നടപടി വിശദമായ പരിശോധനക്കുശേഷം മതിയെന്ന് നിയമസഭ സെക്രട്ടറിയേറ്റ് തീരുമാനം. തുടര്‍നടപടിക്ക് അനുമതി തേടിയുള്ള പൊലീസ് അപേക്ഷ ഉടന്‍ പരിഗണിക്കില്ല.

ബ്രഹ്‌മപുരത്തെ ബയോമൈനിംഗ് പ്രവര്‍ത്തനം വിവാദ കമ്പനിയായ സോണ്ട ഇന്‍ഫ്രാടെക്ക് കോര്‍പറേഷന്റെ അനുമതിയില്ലാതെ മറ്റൊരു കമ്പനിക്ക് പകുതി തുകയ്ക്കു ഉപകരാര്‍ നല്‍കിയതിന്റെ രേഖകള്‍ പുറത്ത്. ആരഷ് മീനാക്ഷി എന്‍വയറോകെയര്‍ എന്ന സ്ഥാപനത്തിനാണ് 2021 നവംബറില്‍ ഉപകരാര്‍ നല്‍കിയത്. 54 കോടിയുടെ കരാറില്‍ 22 കോടി രൂപക്കാണ് ഉപകരാര്‍ നല്‍കിയത്. ഈ സ്ഥാപനത്തിനും ബയോമൈനിംഗില്‍ പരിചയമില്ല.

ജില്ലാ ജഡ്ജി റാങ്കിലുളള ഏഴുപേരെ ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തു. ഹൈക്കോടതി റജിസ്ട്രാര്‍ ജനറല്‍ കൃഷ്ണകുമാര്‍, വിജിലന്‍സ് റജിസ്ട്രാര്‍ ജയകുമാര്‍, ഹൈക്കോടതിയിലെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി വിന്‍സെന്റ, കൊല്ലം ജില്ലാ ജഡ്ജി എം.ബി സ്‌നേഹലത, തലശ്ശേരി ജില്ലാ ജഡ്ജി എസ്.ഗിരീഷ്, കാസര്‍ഗോഡ് ജില്ലാ ജഡ്ജി കൃഷ്ണകുമാര്‍, അഡിഷണല്‍ ജില്ലാ ജഡ്ജി പ്രദീപ് കുമാര്‍ എന്നിവരുടെ പേരുകളാണ് പരിഗണനയിലുളളത്.

സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ നിയമനങ്ങളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം. സ്‌പേസ് പാര്‍ക്കിലെ സ്വപ്നയുടെ നിയമനത്തെക്കുറിച്ച് ഇഡി വിശദാംശങ്ങള്‍ തേടി. സ്‌പേസ് പാര്‍ക്ക് സ്‌പെഷ്യല്‍ ഓഫീസറായിരുന്ന സന്തോഷ് കുറുപ്പിന്റെ മൊഴിയെടുത്തു. പ്രൈസ് വാട്ടേഴ്സ് ഹൗസ് കൂപ്പേര്‍സ് പ്രതിനിധികള്‍ക്കും ഇഡി നോട്ടീസ് അയച്ചു. ശിവശങ്കര്‍ ഇടപെട്ടാണ് നിയമനം നടത്തിയിരുന്നത്.

സര്‍വകലാശാല ഭേദഗതി ബില്‍ ഉള്‍പ്പെടെ ഒപ്പിടാനുള്ള ബില്ലുകളില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തെലങ്കാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചതുപോലെ കേരളവും കോടതിയെ സമീപിച്ചാലോ എന്നു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ കോടതിയെ സമീപിക്കാന്‍ അവകാശമുണ്ടെന്നാണ് ഗവര്‍ണര്‍ പ്രതികരിച്ചത്.

കൊച്ചി മെട്രോ രണ്ടാം ഘട്ട നിര്‍മാണത്തിനു മുന്നോടിയായി കെഎംആര്‍എല്‍ ജനപ്രതിനിധികളുമായി അവലോകന യോഗം ചേര്‍ന്നു. മെട്രോ അലൈന്‍മെന്റ് വരുന്ന റൂട്ടില്‍ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ബദല്‍ റൂട്ടുകള്‍ നിശ്ചയിക്കാനായിരുന്നു യോഗം. ബദല്‍ റൂട്ടുകളുടെ പട്ടിക ജനപ്രതിനിധികള്‍ക്കു കൈമാറി.

യുവകഥാകൃത്തും വിവര്‍ത്തകനുമായ എസ് ജയേഷ് അന്തരിച്ചു. 39 വയസായിരുന്നു. പനിയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജയേഷ് ആശുപത്രിയില്‍ തലചുറ്റി വീണ് തലയ്ക്കു ഗുരുതരമായി പരിക്കേറ്റിരുന്നു.

നല്ല സമയം സിനിമയില്‍ എംഡിഎംഎ ഉപയോഗിക്കുന്ന രംഗങ്ങള്‍ ലഹരി ഉപഭോഗത്തെ പ്രൊത്സാഹിപ്പിക്കുമെന്ന് ആരോപിച്ച് ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലുവിനും നിര്‍മാതാവിനുമെതിരെ എക്‌സൈസ് എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. സിനിമയിലെ രംഗങ്ങളുടെ പേരില്‍ എങ്ങനെ കേസെടുക്കുമെന്ന് ഹൈക്കോടതി ചോദിച്ചു.

ഏകീകൃത കുര്‍ബാന തര്‍ക്കത്തില്‍ സര്‍ക്കാരോ മറ്റാരെങ്കിലുമോ മധ്യസ്ഥത വഹിക്കേണ്ടെന്ന് സിറോ മലബാര്‍ സഭ ഹൈക്കോടതിയില്‍. ഏകീകൃത കുര്‍ബാന സിനഡ് ഏകകണ്ഠമായി തീരുമാനിച്ചതാണ്. എറണാകുളം – അങ്കമാലി അതിരൂപതയിലെ ചില ഇടവകകള്‍ മാത്രമാണ് തീരുമാനം നടപ്പാക്കാത്തത്. സഭ ഹൈക്കോടതിയെ അറിയിച്ചു.

റിപ്പര്‍ ജയാനന്ദന്റെ മകളുടെ വിവാഹം കനത്ത പോലീസ് സന്നാഹങ്ങളോടെ തൃശൂര്‍ വടക്കുംന്നാഥ ക്ഷേത്രത്തില്‍ നടന്നു. ഹൈക്കോടതിയിലെ അഭിഭാഷകയായ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജയാനന്ദന് കോടതി പരോള്‍ അനുവദിച്ചിരുന്നു. ഒറ്റപ്പാലം സ്വദേശിയാണു വരന്‍.

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട് പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന കേസില്‍ ദന്ത ഡോക്ടര്‍ അറസ്റ്റില്‍. ആറ്റിങ്ങല്‍ ബോയ്‌സ് സ്‌കൂളിന് സമീപം സുബിനം ഹൗസില്‍ സുബി എസ് നായര്‍ (32) ആണ് അറസ്റ്റിലായത്.
28 കാരിയായ വിദ്യാര്‍ഥിനിയെ വിഴിഞ്ഞം, കോവളം ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണു കേസ്.

ചിന്നക്കനാല്‍ ബിഎല്‍ റാമില്‍ വാക്കുതര്‍ക്കത്തെത്തുടര്‍ന്നു സുഹൃത്ത് തള്ളി വീഴ്ത്തി പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. മറയൂര്‍ കോവില്‍ക്കടവ് സ്വദേശി ചന്ദ്രബോസ് (42) ആണു മരിച്ചത്. സുഹൃത്ത് കൊല്ലം അഞ്ചല്‍ സ്വദേശി എആര്‍ മന്‍സിലില്‍ റിയാസ് ഇബ്രാഹിംകുട്ടിയെ (39) പൊലീസ് കസ്റ്റഡിയിലെടുത്തു.

വനത്തില്‍ വിറക് ശേഖരിക്കാന്‍ പോകുന്നതിനിടെ ആനയുടെ മുമ്പിലകപ്പെട്ട് ഭയന്നോടി കുഴിയില്‍ വീണ് ആദിവാസിക്ക് ഗുരുതരപരിക്ക്. വനത്തില്‍ കണ്ട തീ അണക്കുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം. പുല്‍പ്പള്ളി പഞ്ചായത്തിലെ ഉദയക്കര കാട്ടുനായ്ക്ക കോളനിയിലെ മാസ്തി (48) ക്കാണ് പരിക്കേറ്റത്.

മദ്യ വില്‍പനക്ക് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പശുസംരക്ഷണ സെസ് ഏര്‍പ്പെടുത്തി. ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡ് സര്‍ക്കാരിനു മുമ്പ് കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശ് സര്‍ക്കാരും മദ്യത്തിന് പശുസെസ് ഏര്‍പ്പെടുത്തിയിരുന്നു. ഉത്തരാഖണ്ഡില്‍ മൂന്ന് രൂപയാണ് സെസ്. പശു സംരക്ഷണം, സ്ത്രീ ക്ഷേമം, കായികം എന്നിവക്ക് ഓരോ രൂപ വീതമാണ് സെസായി ഈടാക്കുന്നത്.

തെരഞ്ഞെടുപ്പിനു കളമൊരുങ്ങുന്ന കര്‍ണാടകയില്‍ 16 ദളിത് നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പട്ടികജാതി വിഭാഗത്തിനുള്ള സംവരണത്തിനവേണ്ടി പ്രവര്‍ത്തിക്കുന്ന 16 പ്രമുഖ നേതാക്കളാണ് കോണ്‍ഗ്രസിലെത്തിയത്.

ചികിത്സാ ചെലവ് താങ്ങാനാകുന്നില്ലെന്ന് ആത്മഹത്യാ കുറിപ്പ് എഴുതിവച്ച് ഹോട്ടലില്‍ മുറിയെടുത്ത് ഓക്‌സിജന്‍ സിലിണ്ടറില്‍ നിന്ന് അമിതമായി ഓക്‌സിജന്‍ ശ്വസിച്ച് യുവാവ് ആത്മഹത്യ ചെയ്തു. ഡല്‍ഹിയിലെ അദര്‍ശ് നഗറില്‍ 24 കാരനായ നിതേഷ് എന്ന യുവാവാണ് ജീവനൊടുക്കിയത്. പ്ലാസ്റ്റിക് ബാഗില്‍നിന്ന് ചെറിയ ഓക്‌സിജന്‍ സിലിണ്ടറുമായി ബന്ധിപ്പിച്ച ട്യൂബ് കണ്ടെടുത്തു.

ഭൂകമ്പത്തില്‍ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി ഒന്‍പത് മരണം. മൂന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റു.
നിരവധി വീടുകള്‍ തകര്‍ന്നു. വടക്കന്‍ അഫ്ഗാന്‍ പ്രവശ്യയായ ബദക്ഷന് സമീപം ഹിന്ദുകുഷ് പര്‍വത മേഖലയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.

യുഎഇയിലെ 1025 തടവുകാരെ മോചിപ്പിക്കുന്നു. റമദാന്‍ മാസം ആരംഭിക്കുന്നതിന് മുന്നോടിയായാണ് കഴിഞ്ഞ ദിവസം യുഎഇ പ്രസിഡന്റ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *