yt cover 37

അവളെ പേടിച്ചാരും നേര്‍വഴി നടന്നീല്ലെന്ന് താടകയെ കുറിച്ച് പറഞ്ഞതു പോലെയാണ് കേരളത്തിലെ അവസ്ഥയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. മുഖ്യമന്ത്രി പിണറായി വിജയന് ഏര്‍പ്പെടുത്തിയ കനത്ത സുരക്ഷയ്ക്ക് എതിരെയാണ് വേണുഗോപാലിന്റെ പരിഹാസം. അതേസമയം ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരി നടത്തിയ വെളിപ്പെടുത്തലില്‍ നിന്നും സിപിഎമ്മിന് തലയൂരാനാവില്ലെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

കറുപ്പിന് ഇന്നും വിലക്ക്. മുഖ്യമന്ത്രി പിണറായി വിജയന്റെ കോഴിക്കോട് മീഞ്ചന്ത ആര്‍ട്ട്സ് കോളേജിലെ പരിപാടിയില്‍ കറുത്ത വസ്ത്രവും മാസ്‌കും ധരിച്ചു കൊണ്ട് എത്തരുതെന്നാണ് കോളേജ് പ്രിന്‍സിപ്പള്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കിയത്. എന്നാല്‍ കറുത്ത വസ്ത്രവുമായി ബന്ധപ്പെട്ട് പൊലീസ് ഇത്തരത്തിലൊരു നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നാണ് ഉന്നത പൊലീസ് വ്യത്തങ്ങള്‍ പ്രതികരിക്കുന്നത്.

മുഖ്യമന്ത്രിക്കുനേരെ കോണ്‍ഗ്രസ് ആത്മഹത്യ സ്‌ക്വാഡിനെ ഇറക്കിയിരിക്കുകയാണെന്നും കരിങ്കൊടിയുമായി ഇവര്‍ വാഹന വ്യൂഹത്തിലേക്ക് ചാടുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആരോപിച്ചു. കേരളത്തില്‍ വര്‍ധിപ്പിച്ച നികുതി ഒരു രൂപ പോലും കുറയ്ക്കില്ലെന്നും എന്നാല്‍ കേന്ദ്രം കൂട്ടിയാല്‍ സിപിഎം സമരം നടത്തുമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. ക്രിമിനലായ ആകാശ് തില്ലങ്കേരി ശുദ്ധ അസംബന്ധം പറയുകയാണെന്നും പി ജയരാജന് ക്വട്ടേഷന്‍ സംഘവുമായി ബന്ധമില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. ശിവസേനയുടെ പേരും ചിഹ്നവും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ വിഭാഗത്തിന് അനുവദിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിനു പിന്നില്‍ 2000 കോടി രൂപയുടെ ഇടപാട് നടന്നതായാണ് സഞ്ജയ് റാവത്തിന്റെ ആരോപണം.

കെടിയു വിസി നിയമനത്തില്‍ ഹൈക്കോടതി ഉത്തരവ് നടപ്പാക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിധി കണ്ടിട്ടില്ലെന്നും പരിശോധിച്ച ശേഷം തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സിസ തോമസിന്റേത് ഗവര്‍ണര്‍ നടത്തിയ താല്‍ക്കാലിക നിയമനം മാത്രമാണെന്നും പുതിയ വിസിയെ നിയമിക്കാന്‍ ചട്ടപ്രകാരമുളള നടപടികളുമായി മുന്നോട്ട് പോകാമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

കെ എസ് ആര്‍ ടി സി യിലെ ശമ്പളം ഗഡുക്കളായി നല്‍കാനുള്ള നീക്കത്തിനെതിരെ സിഐടിയു ആഭിമുഖ്യത്തിലുള്ള കെഎസ്ആര്‍ടിഇ ജീവനക്കാര്‍ മുഖ്യമന്ത്രിക്ക് 10,000 കത്തയയ്ക്കും. കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറിന്റെ വ്യവസായ -തൊഴിലാളി വിരുദ്ധ നിലപാടുകള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്തുമെന്നും കെഎസ്ആര്‍ടിഇ വ്യക്തമാക്കി.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിനെ പ്രശംസിച്ച് എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണി. ഉള്ളത് ഉള്ളത് പോലെ പറയുന്ന വ്യക്തിയാണ് ജയ്ശങ്കറെന്നും അന്താരാഷ്ട്ര വേദികളില്‍, ഇന്ത്യയുടെ താത്പര്യം എപ്പോഴും ഉയര്‍ത്തിക്കാട്ടാന്‍ ജയ്ശങ്കറിന് കഴിയുന്നുണ്ടെന്നും അനില്‍ ആന്റണിയുടെ ട്വീറ്റ് വിശദമാക്കുന്നു. വിദേശകാര്യമന്ത്രി സിഡ്നിയില്‍ നടത്തിയ പ്രഭാഷണത്തിന്റെ പരാമര്‍ശങ്ങള്‍ അടക്കമാണ് അനില്‍ ആന്റണിയുടെ ട്വീറ്റ്. ‘ഇന്ത്യ- ദി മോദി ക്വസ്റ്റ്യന്‍’ ഡോക്യുമെന്ററിക്കും ബി ബി സിക്കും എതിരായ അനില്‍ ആന്റണിയുടെ ട്വീറ്റ് നേരത്തെ വലിയ ചര്‍ച്ചയായിരുന്നു.

അഡ്വ.സൈബി ജോസിനെ ക്രൈംബ്രാഞ്ച് രണ്ടാമതും ചോദ്യം ചെയ്തു. ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കിയെന്ന കേസ് തനിക്കെതിരായ ഗൂഡാലോചനയാണെന്ന് അഡ്വ.സൈബി ആവര്‍ത്തിച്ചു.

സിപിഎം ആര്‍ക്കും മയപ്പെടുന്ന പാര്‍ട്ടിയല്ലെന്നും ആകാശ് തില്ലങ്കേരിക്ക് സിപിഎമ്മുമായി ബന്ധമില്ലെന്നും മുന്‍ മന്ത്രി കെ കെ ശൈലജ. ആകാശുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പാര്‍ട്ടി പരിശോധിക്കും. കേഡര്‍മാര്‍ ഏതെങ്കിലും രീതിയില്‍ മോശമായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവരെ തിരുത്തുമെന്നും അതല്ലെങ്കില്‍ അവരെ മാറ്റി നിര്‍ത്തുമെന്നും ശൈലജ ടീച്ചര്‍ വിശദീകരിച്ചു.

ശമ്പളം ചോദിച്ചതിന് മര്‍ദ്ദിച്ചുവെന്ന പേരില്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളിലെ ലോറി ഡ്രൈവര്‍ക്കെതിരെ പോക്സോ കേസ്. പത്താം ക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനാണ് ആലപ്പുഴ സ്വദേശി സുരേഷ് കുമാറിനെതിരെ ഒല്ലൂര്‍ പൊലീസ് കേസെടുത്തത്. മകനെ ഉപദ്രവിച്ചതിനാണ് ഡ്രൈവറെ തല്ലിയതെന്ന് പിതാവ് മൊഴി നല്‍കി. ഡ്രൈവറുടെ പരാതിപ്രകാരം കുട്ടിയുടെ അച്ഛനെതിരെയും കേസെടുത്തേക്കും.

പാലക്കാട് സ്വദേശിയായ സന്തോഷിനെ രണ്ടാഴ്ച മുമ്പ് കൊച്ചിയില്‍ കുത്തിക്കൊന്ന കേസില്‍ പ്രതി തൃശൂര്‍ സ്വദേശി ആഗ്നന്‍ പിടിയില്‍. കര്‍ണാടകയിലെ ചിക്കമംഗലൂരില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

കൊച്ചിയില്‍ ഇന്നലെ രാത്രി മാത്രം പോലിസ് നടത്തിയ പരിശോധനയില്‍ നിയമ ലംഘനത്തിന്റെ പേരിലെടുത്തത് 412 കേസുകള്‍. മദ്യപിച്ച് വാഹനമോടിച്ചതിന് 235 പേരും 43 ഗുണ്ടകളും ലഹരിക്കടത്ത് കേസുകളിലെ 36 പേരേയും ഇന്നലെ പിടികൂടി.

സ്‌കൂള്‍ പരിസരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ലഹരി സംഘം. കാഞ്ഞങ്ങാട് ഇഖ്ബാല്‍ സ്‌കൂള്‍ പരിസരത്ത് ഇരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത ലഹരിമുക്ത ജാഗ്രത സമിതി പ്രവര്‍ത്തകരെ ലഹരി സംഘം ആക്രമിച്ചു. പാലായി സ്വദേശിയായ യുവാവിനെ ഹൊസ്ദുര്‍ഗ് പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ അധ്യാപക-വിദ്യാര്‍ഥിസംഘം സഞ്ചരിച്ച ബസ് മധ്യപ്രദേശിലെ റായ്പുരയില്‍ അപകടത്തില്‍പ്പെട്ടു ബസിന്റെ ക്ലീനര്‍ മരിച്ചു. 2 അധ്യാപകരും 5 വിദ്യാര്‍ഥികളുമടക്കം 7 പേര്‍ക്കു പരുക്ക് പറ്റി.

അന്തരിച്ച തെലുങ്കു നടന്‍ നന്ദമുരി താരകരത്നയ്ക്ക് ആദരമര്‍പ്പിച്ച് സിനിമാലോകം. സംസ്‌കാരം ഇന്ന് ഹൈദരാബാദിലെ വൈകുണ്ഠ മഹാപ്രസ്ഥാനം ശ്മശാനത്തില്‍ വൈകീട്ട് 6.30 ന്.

പ്രശസ്ത തമിഴ് ചലച്ചിത്ര താരം മയില്‍സാമി അന്തരിച്ചു. 57 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.

ത്രിപുരയില്‍ ബിജെപി, സിപിഎം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ബിശാല്‍ഘഡില്‍ അക്രമികള്‍ ഒരു പ്രാഥമികാരോഗ്യകേന്ദ്രത്തിന് തീയിട്ടു. സംസ്ഥാനത്ത് വന്‍ അര്‍ധസൈനിക, പൊലീസ് വിന്യാസം നിലനില്‍ക്കേയാണ് സംഘര്‍ഷങ്ങള്‍ തുടരുന്നത്. വ്യാഴാഴ്ചയായിരുന്നു ത്രിപുരയില്‍ തെരഞ്ഞെടുപ്പ് നടന്നത്.

ദില്ലി മദ്യ നയകേസില്‍ ഹാജരാകാന്‍ ഒരാഴ്ച കൂടി സമയം നീട്ടി ചോദിച്ച് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകാന്‍ ആണ് ദില്ലി ഉപമുഖ്യമന്ത്രിക്ക് സിബിഐ നോട്ടീസ് നല്‍കിയത്. തന്നെ സിബിഐ അറസ്റ്റ് ചെയ്യും എന്ന് അറിയാമെന്നും അതുകൊണ്ടാണ് ബജറ്റ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ചോദിച്ചതെന്നും സിസോദിയ വ്യക്തമാക്കി.

റായ്പൂര്‍ പ്ലീനറി സമ്മേളനം 2024 ലെ ലോക് സഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ റോഡ് മാപ്പാകുമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രതിപക്ഷ സഖ്യ പ്രഖ്യാപനത്തിന് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം തീരുമാനമെടുത്തേക്കും. ഒറ്റയ്ക്ക് നിന്ന് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള സംഘടന ശേഷിയില്ലെന്ന തിരിച്ചറിവാണ് സമാനമനസ്‌കരുമായി കൈകോര്‍ക്കാനുള്ള കോണ്‍ഗ്രസിന്റെ ഈ തീരുമാനത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കന്‍ വ്യോമാതിര്‍ത്തി ലംഘിച്ച സംഭവവും യുക്രെയ്ന്‍ യുദ്ധത്തില്‍ ചൈന റഷ്യയെ പിന്തുണയ്ക്കുന്നതും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. റഷ്യക്ക് ആയുധസഹായം എത്തിക്കുന്ന ചൈനീസ് നീക്കം അലപനീയമാണെന്നും ഇത് സംബന്ധിച്ച തെളിവുകള്‍ വൈകാതെ പുറത്തുവിടുമെന്നും ബ്ലിങ്കന്‍ അറിയിച്ചു.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്ട്രൈക്കേഴ്സിന് ഇന്ന് ആദ്യ മത്സരം. റായ്പൂരില്‍ നടക്കുന്ന മത്സരത്തില്‍ തെലുങ്ക് വാരിയേഴ്സാണ് എതിരാളികള്‍. 2.30ന് നടക്കുന്ന മത്സരം സീ5ലൂടെയും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെയും ലൈവായി ഓണ്‍ലൈനില്‍ കാണാം.

ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റും ഇന്ത്യക്ക് സ്വന്തം. മാസ്മരിക പ്രകടനത്തിലൂടെ 7 ഓസീസ് വിക്കറ്റുകള്‍ രണ്ടാമിന്നിംഗസില്‍ പിഴുതെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യക്ക് രണ്ടാം ടെസ്റ്റില്‍ 6 വിക്കറ്റ് വിജയം സമ്മാനിച്ചത്. 61 ന് 1 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയക്ക് 52 റണ്‍സ് കൂട്ടി ചേര്‍ക്കുന്നതിനിടെ ബാക്കിയുള്ള 9 വിക്കറ്റുകളും നഷ്ടമായി. 115 റണ്‍സ് വിജയലക്ഷ്യവുമായ രണ്ടാമിന്നിംഗ്സിനിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. രണ്ടിന്നിംഗ്സിലുമായി 10 വിക്കറ്റെടുത്ത ജഡേജയാണ് കളിയിലെ താരം. രണ്ട് ടെസ്റ്റും ജയിച്ചതോടെ ഇന്ത്യ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയും നിലനിര്‍ത്തി. ശേഷിക്കുന്ന രണ്ട് ടെസ്റ്റും ഓസീസ് ജയിച്ചാല്‍ പോലും പരമ്പര സമനിലയിലാകും. അപ്പോഴും നിലവിലെ ജേതാക്കളെന്ന നിലയില്‍ ഇന്ത്യ ട്രോഫി നിലനിര്‍ത്തും.

ഇന്ത്യന്‍ വ്യോമയാന രംഗത്ത് ചരിത്ര നേട്ടം കൊയ്യാന്‍ ഒരുങ്ങി ഇന്‍ഡിഗോയും. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 500 പുത്തന്‍ വിമാനങ്ങള്‍ സ്വന്തമാക്കാനാണ് ഇന്‍ഡിഗോ ലക്ഷ്യമിടുന്നത്. ഈ വിമാനങ്ങള്‍ സ്വന്തമാക്കാനുള്ള ഓര്‍ഡര്‍ ഉടന്‍ നല്‍കുമെന്ന് ഇന്‍ഡിഗോ അറിയിച്ചിട്ടുണ്ട്. ലോക വ്യോമയാന ചരിത്രത്തിലെ വമ്പന്‍ ഓര്‍ഡര്‍ എന്ന പെരുമയോടെ എയര്‍ ഇന്ത്യ 470 പുത്തന്‍ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയതിന് പിന്നാലെയാണ് ഇന്‍ഡിഗോയുടെ പുതിയ പ്രഖ്യാപനവും. അതേസമയം, ആവശ്യമെങ്കില്‍ 370 വിമാനങ്ങള്‍ അധികമായി വാങ്ങാമെന്ന കരാറിലും എയര്‍ ഇന്ത്യ ഒപ്പുവച്ചിട്ടുണ്ട്. മൊത്തം 870 പുതിയ വിമാനങ്ങള്‍ വാങ്ങാന്‍ എയര്‍ബസ്, ബോയിംഗ് എന്നിവയുമായാണ് എയര്‍ ഇന്ത്യയുടെ കരാര്‍. അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസുകള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഇന്‍ഡിഗോയുടെ പുതിയ നീക്കം. 2019- ല്‍ 300 പുതിയ വിമാനങ്ങള്‍ക്കുള്ള ഓര്‍ഡര്‍ ഇന്‍ഡിഗോ നല്‍കിയിരുന്നു. ഇതിനുശേഷമാണ് 500 പുതിയ വിമാനങ്ങള്‍ വാങ്ങുമെന്ന പ്രഖ്യാപനം നടത്തിയത്. 2030 ഓടെയാണ് ഓര്‍ഡര്‍ നല്‍കിയ വിമാനങ്ങള്‍ ലഭിക്കുക. നിലവില്‍, 102 നഗരങ്ങളിലേക്ക് ഇന്‍ഡിഗോ പ്രതിദിനം 1,800 സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഇതില്‍ 26 എണ്ണം അന്താരാഷ്ട്ര നഗരങ്ങളാണ്.

ഒറ്റയടിക്ക് 100 മീഡിയ ഫയലുകള്‍ വരെ അയയ്ക്കാന്‍ സാധിക്കുന്ന പുതിയ ഫീച്ചര്‍ ആണ് വാട്സാപ്പില്‍ ഉടന്‍ വരാന്‍ പോകുന്നത്. ഇത് മെസേജിങ്ങില്‍ വലിയൊരു മാറ്റം കൊണ്ടുവരുമെന്നാണ് കരുതുന്നത്. ചില ബീറ്റാ ടെസ്റ്റര്‍മാര്‍ക്ക് ഒരേസമയം 100 ചിത്രങ്ങള്‍ അയയ്ക്കാനുള്ള ഫീച്ചര്‍ ലഭിച്ചു കഴിഞ്ഞു. ഈ 100 ഫോട്ടോകളും അവയുടെ യഥാര്‍ഥ ഗുണനിലവാരം നിലനിര്‍ത്തുന്നതിനായുള്ള ഫീച്ചറുമായാണ് വാട്സാപ്പിന്റെ അടുത്ത പതിപ്പ് വരുന്നത്. വാട്സാപ്പിന്റെ ആന്‍ഡ്രോയിഡ്, ഐഒഎസ് പതിപ്പുകളിലെല്ലാം പുതിയ ഫീച്ചറുകള്‍ വരുമെന്നാണ് കരുതുന്നത്. ഇതേ സംവിധാനം ഡെസ്‌ക്ടോപ്പ് പതിപ്പിലും ലഭിച്ചേക്കും. സ്‌പെയ്‌സും ബാന്‍ഡ്വിഡ്ത്തും ലാഭിക്കാന്‍ ചാറ്റുകളില്‍ അയയ്ക്കുന്ന ചിത്രങ്ങള്‍ നിലവില്‍ വാട്സാപ് കംപ്രസ് ചെയ്യുന്നുണ്ട്. ഇതിനാല്‍ ചിത്രങ്ങളുടെ ഗുണനിലവാരം നഷ്ടപ്പെടുന്നു. ഇതോടെ ഫോട്ടോകളുടെ യഥാര്‍ഥ ഗുണനിലവാരം നിലനിര്‍ത്താന്‍ ചില ഉപയോക്താക്കള്‍ ഡോക്യുമെന്റ് ഫോര്‍മാറ്റില്‍ ചിത്രങ്ങള്‍ അയയ്ക്കാറുണ്ട്. എന്നാല്‍ ഈ ഫീച്ചര്‍ ഉപയോഗിക്കുമ്പോള്‍ ഫോട്ടോകളുടെ പ്രിവ്യൂ കാണാന്‍ കഴിയില്ല. ഒറ്റയടിക്ക് നിരവധി ഫയലുകള്‍ അയക്കാന്‍ സധിക്കുന്നതോടെ വാട്സാപ് ഉപയോക്താക്കളുടെ വലിയൊരു പ്രശ്നം പരിഹരിക്കുമെന്നാണ് കരുതുന്നത്. നിലവില്‍ വാട്സാപ്പില്‍ ഒറ്റയടിക്ക് 30 മീഡിയ ഫയലുകള്‍ വരെ അയക്കാന്‍ സാധിക്കൂ.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ അനശ്വര രാജന്‍ പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രമാണ് ‘തഗ്സ്’. ദുല്‍ഖര്‍ നായകനായ ‘ഹേയ് സിനാമിക’യ്ക്ക് ശേഷം ബൃന്ദ മാസ്റ്റര്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് ഇതിന്. മുഴുനീള ആക്ഷന്‍ ചിത്രമായിരിക്കും ‘തഗ്സ്’. ‘തഗ്സി’ലെ പുതിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. ‘എയ് അഴകിയേ’ എന്ന് തുടങ്ങുന്ന ഒരു ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. വിവേകിന്റെ വരികളില്‍ സാം എസിന്റെ സംഗീത സംവിധാനത്തില്‍ ഗാനം ആലപിച്ചിരിക്കുന്നത് കപില്‍ കബിലന്‍, ചിന്‍മയി എന്നിവര്‍ ചേര്‍ന്നാണ്.ഹൃദു ഹറൂറാണ് ചിത്രത്തിലെ നായകന്‍. ആമസോണില്‍ ഏറെ ഹിറ്റായ ‘ക്രാഷ് കോഴ്സ്’ സീരിസിലെ മുഖ്യ വേഷത്തിലും സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ‘മുംബൈക്കര്‍’ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചും ശ്രദ്ധനേടിയ ഹൃദുവിന്റെ തമിഴ് അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. തമിഴിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യും.

മഡോണി അശ്വിന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ശിവകാര്‍ത്തികേയന്റെ ചിത്രമാണ് ‘മാവീരന്‍’. ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. നായകന്‍ ശിവകാര്‍ത്തികേയന്റെ തകര്‍പ്പന്‍ നൃത്ത രംഗങ്ങളുള്ളതാകും ഗാനം. ആമസോണ്‍ പ്രൈം വീഡിയോയാണ് ശിവകാര്‍ത്തികേയന്‍ ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. സംവിധായകന്‍ എസ് ഷങ്കറിന്റെ മകള്‍ അദിതി നായികയാകുന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ഭരത് ശങ്കര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ശിവകാര്‍ത്തികേയന്‍ നായകനായി ഏറ്റവും ഒടുവില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രം ‘പ്രിന്‍സ് ആണ്’. ഇന്ത്യന്‍ ക്രിക്കറ്റ് താരമായ നടരാജന്റെ ജീവചരിത്ര സിനിമയില്‍ ശിവകാര്‍ത്തികേയന്‍ നായകനാകുന്നുവെന്നും അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

ജി-വാഗണ്‍ എന്ന് പൊതുവെ അറിയപ്പെടുന്ന മെഴ്‌സിഡസ് ബെന്‍സ് ജി63 എഎംജി സ്വന്തമാക്കിയ ഏറ്റവും പുതിയ ബോളിവുഡ് താരങ്ങളില്‍ ഒരാളായി അമൃത അറോറ. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ വളരെ ജനപ്രീതി നേടിയ ആഡംബര വാഹന മോഡലാണ്. നിരവധി സെലിബ്രിറ്റികള്‍ ഈ മോഡല്‍ അവരുടെ ഗാരേജുകളിലേക്ക് ചേര്‍ത്തിട്ടുണ്ട്. മുംബൈയിലെ എഎംജി പെര്‍ഫോമന്‍സ് സെന്ററില്‍ നിന്ന് എമറാള്‍ഡ് ഗ്രീന്‍ മെറ്റാലിക്കിന്റെ തണലില്‍ പൂര്‍ത്തിയാക്കിയ ജി-വാഗണ്‍ ആണ് നടി സ്വന്തമാക്കിയത്. മുംബൈയിലെ മെഴ്‌സിഡസ് ബെന്‍സ് എഎംജി പെര്‍ഫോമന്‍സ് സെന്ററിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ എസ്യുവിയുടെ ഡെലിവറി ചിത്രങ്ങള്‍ പങ്കിട്ടു. ഷോറൂമിന് മുന്നില്‍ എസ്യുവിയൊടൊപ്പം നില്‍ക്കുന്ന നടിയുടെയും ഭര്‍ത്താവിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ജി-വാഗണിന്റെ ഏറ്റവും വിലയേറിയ വേരിയന്റായ ജി63 വേരിയന്റിലേക്കാണ് നടി സ്വന്തമാക്കിയിരിക്കുന്നത്. 585 പിഎസ് പരമാവധി ഔട്ട്പുട്ടും 850 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന ബിടര്‍ബോ വി8 എഞ്ചിനാണ് ഈ മോഡലിന്റെ ഹൃദയം. ഇത് 9-സ്പീഡ് ടിപ്‌ട്രോണിക് ഓട്ടോമേറ്റഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു.

നൃത്താഭ്യാസത്തിലേക്ക് കൂടുതല്‍ ശ്രദ്ധകൊടുത്തുതുടങ്ങിയാല്‍ പിന്നെ അതില്‍നിന്നു മോചനം നേടുക പ്രയാസമാണ്. കൂടുതല്‍ക്കൂടുതല്‍ ആവേശത്തോടെ ആ കലാഭ്രമം നമ്മെ കീഴടക്കും. തഞ്ചാവൂരില്‍നിന്ന് പാലക്കാട്ടേക്ക് കുടിയേറിയ ഒരു ബ്രാഹ്‌മണകുടുംബത്തില്‍ ജനിച്ച,് പിന്നീട് കോഴിക്കോട്ടെത്തി പതിനൊന്നാം വയസ്സില്‍ നൃത്തപഠനം തുടങ്ങിയ പെണ്‍കുട്ടി, പ്രശസ്ത നര്‍ത്തകിയും നൃത്താധ്യാപികയുമായ കലാമണ്ഡലം സരസ്വതിയായിത്തീര്‍ന്ന കഥ. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവയിലെല്ലാം പ്രാവീണ്യം നേടി, പില്‍ക്കാലത്ത് ലോകമറിയുന്ന നര്‍ത്തകിയും നൃത്താധ്യാപികയുമായിത്തീര്‍ന്നത് ഈ പുസ്തകത്തില്‍ വിവരിക്കുന്നു. പ്രശസ്ത നര്‍ത്തകി കലാമണ്ഡലം സരസ്വതിയുടെ ജീവിതകഥ. ‘സാരസ്വതം’. മാതൃഭൂമി. വില 217 രൂപ.

ഇന്ത്യയില്‍ ദശലക്ഷക്കണക്കിനു പേരെ ബാധിക്കുന്ന രോഗമാണ് സന്ധിവാതം. തണുപ്പുള്ള മാസങ്ങളില്‍ സന്ധികളില്‍ അതികഠിനമായ വേദനയായിരിക്കും രോഗികളില്‍ അനുഭവപ്പെടുന്നത്. സന്ധികളില്‍ വീക്കവും നീരും ഉണ്ടാകുന്ന രോഗമാണിത്. ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് റൂമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്നിവയാണ് പ്രധാനപ്പെട്ട രണ്ട് സന്ധിവാതങ്ങള്‍. ഭക്ഷണത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ വീക്കം കുറയ്ക്കാനും രോഗം നിയന്ത്രിക്കാനും സഹായിക്കും. ഇത്തരത്തില്‍ സന്ധിവാതമുള്ളവര്‍ ഡയറ്റിലുള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. മഞ്ഞളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദിവസേന നാം പാചകത്തിനുപയോഗിക്കുന്ന മഞ്ഞള്‍ അസ്ഥികളുടെ ആരോഗ്യത്തിന് ഉത്തമമാണ്. അതിനാല്‍ മഞ്ഞള്‍പ്പൊടി പാചകത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നത് സന്ധിവാതം ഉള്ളവര്‍ക്ക് നല്ലതാണ്. വെളുത്തുള്ളി ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന ‘ഡയാലില്‍ ഡൈസള്‍ഫൈഡ്’ എന്ന ഘടകം സന്ധിവാതത്തോട് പൊരുതാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇഞ്ചിയാണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഇവ സന്ധിവാതമുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പഴങ്ങളും പച്ചക്കറികളും കൂടുതലായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. ആപ്പിള്‍, പപ്പായ, പൈനാപ്പിള്‍, ബ്രൊക്കോളി, കാബേജ് എന്നിവ തെരഞ്ഞെടുത്ത് കഴിക്കുന്നത് സന്ധികളുടെ ആരോഗ്യത്തിന് നല്ലതാണ്. നട്‌സും വിത്തുകളുമാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും ഒമേഗ 3 ഫാറ്റി ആസിഡുമൊക്കെ അടങ്ങിയ ഇവ സന്ധികളിലെ നീര്‍ക്കെട്ടിന് ആശ്വാസം നല്‍കും. അതിനാല്‍ ബദാം, വാള്‍നട്‌സ്, പിസ്ത, ചിയ സീഡ്‌സ്, ഫ്‌ലക്‌സ് സീഡ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. പാചകത്തിനു വെളിച്ചെണ്ണയ്ക്കു പകരം ഒലീവ് ഓയില്‍ ശീലമാക്കിയാല്‍ അസ്ഥികളുടെ ആരോഗ്യത്തിനു നല്ലതാണ്. എല്ലാ ദിവസവും ഒരു കപ്പ് ഗ്രീന്‍ ടീ കുടിക്കുന്നത് നല്ലതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ അസ്ഥികള്‍ക്ക് ബലം നല്‍കും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *