കണ്ണൂർ ജില്ലയിലെ അയ്യൻ കുന്ന് പഞ്ചായത്തിലെ ചില ഭാഗങ്ങൾ കർണാടകയുടെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഉൾപ്പെട്ടതായി ആശങ്കയുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റും സ്ഥലം എംഎൽഎയും. കർണ്ണാടകയുടെ നടപടി സംബന്ധിച്ച് കേരള സർക്കാരിനോ വനംവകുപ്പ് ഉദ്യോഗസ്ഥർക്കോ വിവരമില്ല. കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥർ അടയാളപ്പെടുത്തലുകൾ ഒന്നും നടത്തിയിട്ടില്ലെന്ന് അറിയിച്ചതായി കണ്ണൂർ ഡിഎഫ്ഒ പറഞ്ഞു.
അയ്യൻ കുന്ന് പഞ്ചായത്തിലെ ആറ് ഇടങ്ങളിൽ കഴിഞ്ഞ ദിവസം കർണാടക വനം വകുപ്പ് രേഖപ്പെടുത്തലുകൾ നടത്തിയതായി പഞ്ചായത്ത് പ്രസിഡണ്ട് പറയുന്നു.
മാക്കൂട്ടം,ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെ പുതിയ ബഫർ സോൺ പരിധിയിൽ കേരളത്തിലെ ഭാഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ കർണാടകയിൽ നിന്നുള്ള മാപ്പ് ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം. പുതുതായി അടയാളപ്പെടുത്തലുകൾ നടത്തിയിട്ടില്ലെന്ന കർണാടക വനം വകുപ്പിന്റെ വിശദീകരണം കിട്ടിയതോടെ അന്വേഷണത്തിനായി ജില്ല കളക്ടർ എഡിഎമ്മിനെ ചുമതലപ്പെടുത്തി. എഡിഎം ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തും.