പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ കീഴിൽ നിർമ്മിക്കുന്ന വീടുകളുടെ മുന്നിൽ പദ്ധതിയുടെ ലോഗോ പ്രദർശിപ്പിക്കണമെന്ന നിബന്ധനയിൽ മാറ്റമില്ലെന്ന് കേന്ദ്ര ഭവന നഗരകാര്യ മന്ത്രി തൊഖാൻ സാഹു രാജ്യസഭയിൽ അറിയിച്ചു. കേന്ദ്ര സഹായത്തോടെ പൂര്‍ത്തിയാക്കുന്ന വീടുകൾക്ക് പ്രത്യേകം ലോഗോ വേണമെന്ന കേന്ദ്ര നിര്‍ദ്ദേശം അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നാണ് നേരത്തെ സംസ്ഥാന സർക്കാർ മറുപടി നൽകിയത്. ബ്രാന്റിംഗ് നൽകുന്നത് വിവേചനത്തിന് ഇടയാക്കും എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം. അതോടൊപ്പം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് നാല് വിഭാഗങ്ങളിലായാണ് സഹായം അനുവദിക്കുന്നതെന്ന് കേന്ദ്ര ഭവന നഗരകാര്യ മന്ത്രി വ്യക്തമാക്കി. ചേരി നിർമ്മാർജ്ജനത്തിന് ഒരു ലക്ഷം രൂപയും ഗുണഭോക്താക്കൾ നേരിട്ട് നിർമ്മിക്കുന്ന വീടുകൾക്ക് ഒന്നര ലക്ഷം രൂപ വീതവും, വായ്പയെടുത്ത് വീട് നിർമ്മിക്കുന്നവർക്ക് 2.67 ലക്ഷം രൂപ പലിശ സബ്സിഡിയുമാണ് നൽകുന്നതെന്നും കേന്ദ്ര മന്ത്രി വിശദീകരിച്ചു.