ചൂരൽമലയിലെ ഉരുൾപൊട്ടലിൽ നിന്ന് രക്ഷപെട്ടു വരുന്നവർക്ക് അടിയന്തരമായി വൈദ്യ സഹായം ലഭ്യമാക്കാൻ കൺട്രോൾ റൂം കേന്ദ്രീകരിച്ച് ഓക്സിജൻ ആംബുലൻസ് ഉൾപ്പെടെ മെഡിക്കൽ പോയിന്റ് സൗകര്യമൊരുക്കും. വയനാട് കലക്ടറേറ്റിൽ ചേർന്ന മന്ത്രിതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. മെഡിക്കൽ പോയിന്റിൽ കാര്യങ്ങൾ ഏകോപിപ്പിക്കാൻ മുതിർന്ന ഉദ്യോഗസ്ഥനെ നിയമിക്കും. കോഴിക്കോട്, തലശ്ശേരി ഉൾപ്പെടെ നാല് സഹകരണ ആശുപത്രിയിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം വയനാട്ടിലേക്ക് വരാൻ തയ്യാറാണെന്ന് സഹകരണ മന്ത്രി വി.എൻ വാസവൻ അറിയിച്ചു. കൂടാതെ രക്ഷപ്പെടുത്തി കൊണ്ടുവരുന്നവരെ പാലത്തിലൂടെ കൊണ്ടുവരുന്ന പോയിന്റിൽ വെള്ളം വിതരണം ചെയ്യാൻ സജ്ജീകരണം ഏർപ്പെടുത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. ഇവിടെയും ആരോഗ്യ ടീമിനെ നിയോഗിക്കും. ചൂരൽമലയിൽ ജെസിബി നിൽക്കുന്ന സ്ഥലം മുതൽ കൺട്രോൾ റൂം വരെ ആവശ്യത്തിന് ലൈറ്റ് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.