yt cover 1 1

 

◼️കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോകള്‍ ഫലിച്ചില്ല. ബിജെപി തകര്‍ന്നടിഞ്ഞു. 136 സീറ്റുകളിലാണു കോണ്‍ഗ്രസിന്റെ ലീഡ്. ബിജെപി 64 സീറ്റുകളിലും ജെഡിഎസ് 20 സീറ്റിലുമാണു ലീഡ് ചെയ്യുന്നത്. ആയിരത്തില്‍ താഴെ വോട്ടുകളുടെ മാര്‍ജിനുള്ള മുപ്പതോളം മണ്ഡലങ്ങളുടെ വിധിയാണു നിര്‍ണായകമാകുന്നത്. 224 സീറ്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷത്തിന് 113 സീറ്റു മതി. കര്‍ണാടകത്തില്‍ ബിജെപി തകര്‍ന്നതോടെ ദക്ഷിണേന്ത്യയില്‍ ബിജെപിക്കു ഭരണമില്ലാതായി.

കര്‍ണാടകത്തില്‍ ആരു മുഖ്യമന്ത്രിയാകും? മുഖ്യമന്ത്രിക്കസേരയ്ക്കു കോണ്‍ഗ്രസില്‍ ചരടുവലികളും സമ്മര്‍ദങ്ങളും തുടങ്ങി. കര്‍ണാടകത്തില്‍ വന്‍ സ്വാധീന ശക്തിയായി മാറിയ കെപിസിസി പ്രസിഡന്റ് ഡി.കെ ശിവകുമാറും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും മുഖ്യമന്ത്രിക്കസേരയ്ക്കായി അവകാശ വാദം ഉന്നയിച്ചിട്ടുണ്ട്. ഇരുവര്‍ക്കും പിന്നില്‍ എംഎല്‍എമാര്‍ രണ്ടു ചേരിയായി പോരിനിറങ്ങിയേക്കും.

ദക്ഷിണേന്ത്യയെ ബിജെപി മുക്തമാക്കാനായത് സന്തോഷകരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പ്രധാനമന്ത്രി നരേന്ദ്രമോദി പലതവണ എത്തി റാലി നടത്തിയും വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയുമുള്ള പ്രചാരണങ്ങളെയെല്ലാം ജനം തള്ളിക്കളഞ്ഞെന്നും ഗോവിന്ദന്‍ പറഞ്ഞു.

ഉത്സവാഘോഷങ്ങള്‍ ഇനി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ പുതിയ വലിയ ഷോറൂമില്‍ തന്നെ
പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂരിലെ പുതിയ വലിയ ഷോറൂമില്‍ ഇപ്പോള്‍ ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്സിനായി എക്‌സ്‌ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്ലോറില്‍ വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്‍ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനോടൊപ്പം പ്രത്യേക ഗ്രൂം സ്റ്റുഡിയോയും ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരവും. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.
ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ
തൃശ്ശൂരിലെ പുളിമൂട്ടിൽ സിൽക്സിലെ വിശേഷങ്ങളറിയാം:

സ്‌കൂള്‍ കെട്ടിടം പൊളിക്കാതെ റോഡിനു വീതി കൂട്ടിക്കൂടേയെന്ന് ദേശീയപാത അതോറിറ്റിയോടു സുപ്രീം കോടതി. തൃശൂര്‍ ജില്ലയിടെ എടമുട്ടം യുപി സ്‌കൂള്‍ പൊളിക്കുന്നതു കോടതി തടഞ്ഞു. സ്‌കൂളിനെ ഒഴളിവാക്കി പുതിയ അലൈന്‍മെന്റ് തയാറാക്കാന്‍ കോടതി നിര്‍ദേശം നല്‍കി.

പോക്‌സോ കേസ് പ്രതിയായ പതിനഞ്ചുകാരന്‍ തിരുവനന്തപുരത്തെ ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ മജിസ്‌ട്രേട്ടിന്റെ ചേംബറില്‍ കൈഞരമ്പു മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചു. മജിസ്‌ട്രേട്ട് പ്രതിയുടെ അമ്മയോടു സംസാരിക്കുന്നതിനിടെ വസ്ത്രത്തില്‍ ഒളിപ്പിച്ചിരുന്ന ബ്ലേഡ് ഉപയോഗിച്ച് ഞരമ്പു മുറിക്കുകയായിരുന്നു. ദേഹപരിശോധന നടത്താതെ പ്രതിയെ ഹാജരാക്കിയതിന് പൊലീസിനു മജിസ്‌ട്രേട്ട് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. പ്രതിയെ ഉടനേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിമാനത്തില്‍ കയറുന്നതിനിടെ മഴ നനഞ്ഞ് പനി പിടിച്ച യാത്രക്കാരന് വിമാനത്താവള അധികൃതര്‍ 16,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. നെടുമ്പാശേരി വിമാനത്താവളത്തിനെതിരെയാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ വിധി. എട്ടു വര്‍ഷം മുമ്പ് കൊച്ചി വെണ്ണല സ്വദേശി ടി ജി എന്‍ കുമാര്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്.

സംവിധായകന്‍ ലാല്‍ ജോസിന്റെ അമ്മ ലില്ലി ജോസ് അന്തരിച്ചു. 83 വയസായിരുന്നു. ഒറ്റപ്പാലം എന്‍എസ്എന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച വൈകുന്നേരം മൂന്നിന് ഒറ്റപ്പാലം തോട്ടക്കര സെന്റ് ജോസഫ് പള്ളിയില്‍.

രാജ്യത്തു പ്രതിപക്ഷ ഐക്യത്തിനുള്ള വഴിയൊരുക്കുന്ന വിജയമാണു കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് നേടിയതെന്ന് ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന അധ്യക്ഷന്‍ എംവി ശ്രേയാംസ് കുമാര്‍. ദേശീയ പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമാണ്. പ്രതിപക്ഷ ഐക്യം അവര്‍ മുന്‍കൈയെടുത്തു സാധ്യമാകണം. രാജ്യത്തെ മതത്തിന്റെ പേരില്‍ വിഭജിക്കുന്നവര്‍ക്കുള്ള തിരിച്ചടിയാണ് കര്‍ണാടകത്തില്‍ സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

പ്രണയത്തില്‍നിന്നു പിന്മാറാന്‍ പ്രേരിപ്പിച്ചെന്നു സംശയിച്ച് ഇടുക്കി ചെറുതോണിയിലെ മെഡിക്കല്‍ സ്റ്റോര്‍ ഉടമ ലൈജുവിനെതിരേ ആസിഡ് ആക്രമണം നടത്തിയ രണ്ടു പേരെ അറസ്റ്റു ചെയ്തു. തടിയമ്പാട് സ്വദേശി നെല്ലിക്കുന്നേല്‍ ജിനീഷ്, സുഹൃത്തും പാമ്പാടുംപാറ സ്വദേശിയുമായ രതീഷ് എന്നിവരാണ് പിടിയിലായത്. പ്രതി ജിനീഷ് മെഡിക്കല്‍ സ്റ്റോറിലെ ജീവനക്കാരിയെ പ്രണയിച്ചിരുന്നു. ഈയിടെ പ്രണയത്തില്‍നിന്നു പിന്മാറുകയും ശല്യപ്പെടുത്തിയ ജിനീഷിനെതിരേ പോലീസില്‍ പരാതിപ്പെടുകയും ചെയ്തത് മെഡിക്കല്‍ ഷോപ്പുടമയുടെ നിര്‍ദേശമനുസരിച്ചാണെന്നു സംശയിച്ചായിരുന്നു ആക്രമണം.

തിരുവനന്തപുരം അരുമാനൂരില്‍ പഞ്ചമി ക്ഷേത്രത്തില്‍നിന്ന് വാളും ശൂലവും മോഷ്ടിച്ച പ്രതി കൊല്ലപഴിഞ്ഞി ബൈജു ഭവനില്‍ ജോതിഷിനെ പൂവാര്‍ പൊലീസ് അറസ്റ്റു ചെയ്തു. ക്ഷേത്രത്തിന്റെ മുന്‍വാതില്‍ പൊളിച്ച് അകത്ത് കടന്ന പ്രതി ക്ഷേത്രത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഇരുമ്പ് വാളും ശൂലവും മോഷ്ടിക്കുകയായിരുന്നു.

നെയ്യാറ്റിന്‍കരയില്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിന്‍കര കടവട്ടാരം പാതിരിശ്ശേരി മേലേതാഴംകോട് പുത്തന്‍വീട്ടില്‍ രാഹുല്‍ (19) ആണ് പിടിയിലായത്.

യുവതിക്കും അമ്മയ്ക്കും അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്ന പരാതിയില്‍ പിടിയിലായ യുവാവിന്റെ മൊബൈല്‍ ഫോണില്‍ നഴ്‌സറി വിദ്യാര്‍ത്ഥികളുടെ നഗ്‌ന ദൃശ്യങ്ങള്‍. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം വട്ടപ്പാറ സ്വദേശി ജോജു (27) ആണ് അറസ്റ്റിലായത്. ഹൈദരാബാദിലെ ഒരു നഴ്‌സറി സ്‌കൂളിലെ അധ്യാപകനാണ് പ്രതി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ ഒപ്പം താമസിച്ചിരുന്ന ഇരുപതുകാരന്‍ മുണ്ടക്കയം പോലീസിന്റെ പിടിയില്‍.

കര്‍ണാടകയില്‍ ലീഡ് നില മാറിമറയുന്നതിനിടെ ജെഡിഎസ് നേതാവ് എച്ച് ഡി കുമാര സ്വാമിയുമായി ബിജെപി നേതാക്കള്‍ കൂടികാഴ്ച നടത്തി. ബെംഗളുരുവിലെ താജ് വെസ്റ്റ് എന്‍ഡ് ഹോട്ടലിലാണ് കൂടിക്കാഴ്ച നടത്തിയത്. കോണ്‍ഗ്രസ് എംഎല്‍എമാരെ ഹൈദരബാദിലെ റിസോര്‍ട്ടിലേക്കോ തമിഴ്‌നാട്ടിലേക്കോ മാറ്റിയേക്കും.

മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞ് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന്റെ വിജയത്തിനു കാരണം മുഴുവന്‍ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും കൂട്ടായ പ്രവര്‍ത്തനമാണെന്ന് ഡി കെ ശിവകുമാര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, എന്നിങ്ങനെ ഒരോരുത്തരുടെയും പേരെടുത്ത് അദ്ദേഹം നന്ദി പറഞ്ഞു.

ബിജെപി സീറ്റ് നല്‍കാത്തതിനെത്തുടര്‍ന്ന് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു മല്‍സരിച്ച മുന്‍മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍ തോറ്റു. ഹുബ്ബള്ളി ധാര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തിലാണു ഷെട്ടര്‍ പരാജയപ്പെട്ടത്.

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കുതിപ്പിനിടെ സിപിഎമ്മിനു തിരിച്ചടി. പ്രതീക്ഷയോടെ മത്സരിച്ച ബാഗേപ്പള്ളിയില്‍ സിപിഎം മൂന്നാം സ്ഥാനത്ത്. ജെഡിഎസ് പിന്തുണയോടെയായിരുന്നു സിപിഎം മല്‍സരിച്ചത്. തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു തൊട്ടുമുമ്പ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇവിടെ സമ്മേളനത്തില്‍ പ്രസംഗിച്ചിരുന്നു. കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ് മണ്ഡലത്തില്‍ സിപിഐയും സിപിഎമ്മും നേര്‍ക്കുനേര്‍ മത്സരിച്ചിരുന്നു.

രാജ്യത്തെ അതിവേഗ ട്രെയിനുകളുടെ ശ്രേണിയായ വന്ദേഭാരതിന്റെ സ്ലീപ്പര്‍ കോച്ച് ട്രെയിനുകള്‍ സജ്ജമാക്കുന്നു. ചെന്നൈ പെരുമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിര്‍ണം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാക്കും. നിലവില്‍ വന്ദേഭാരത് ട്രെയിനുകളില്‍ ചെയര്‍ കാര്‍ സൗകര്യമാണുള്ളത്.

പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന് രണ്ടാഴ്ചത്തെ ജാമ്യം അനുവദിച്ച് ഇസ്ലമാബാദ് ഹൈക്കോടതി. കഴിഞ്ഞ ദിവസം സുപ്രീം കോടതി അറസ്റ്റ് റദ്ദാക്കി മോചിപ്പക്കണമെന്ന് ഉത്തരവിട്ടിരുന്നു.

ഐപിഎല്ലില്‍ ഇന്നു രണ്ടു മത്സരങ്ങള്‍. മൂന്നരയ്ക്ക് ആദ്യ മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് സണ്‍റൈസേഴ്സ് ഹൈദരാബാദുമായി ഏറ്റുമുട്ടും. ഏഴരയ്ക്കുള്ള രണ്ടാമത്തെ മത്സരത്തില്‍ പഞ്ചാബ് കിംഗ്സിന്റെ എതിരാളികള്‍ നിലവിലെ അവസാന സ്ഥാനക്കാരായ ഡല്‍ഹി കാപ്പിറ്റല്‍സാണ്.

യു.എസ് ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനമായ ഡേവിഡ്‌സണ്‍ കെംപ്നറില്‍ നിന്ന് പുതിയ ഫണ്ടിംഗ് റൗണ്ടില്‍ 2,050 കോടി രൂപ (250 മില്യണ്‍ ഡോളര്‍) സമാഹരിച്ച് വിദ്യാഭ്യാസ ടെക്നോളജി കമ്പനിയായ ബൈജൂസ്. കമ്പനിക്ക് 2,200 കോടി ഡോളര്‍ (1.80 ലക്ഷം കോടി രൂപ) ആസ്തിമൂല്യം വിലയിരുത്തിലാണ് ഈ നിക്ഷേപം. മൊത്തം 8,200 കോടി രൂപ (1 ബില്ല്യണ്‍ ഡോളര്‍) ധനസമാഹരണം നടത്തുന്നതിന്റെ ഭാഗമാണിത്. 2021ല്‍ ബൈജൂസ് ഏറ്റെടുത്ത ആകാശ് എഡ്യുക്കേഷണല്‍ സര്‍വീസസിന്റെ 8,000 കോടി രൂപയുടെ പ്രാരംഭ ഓഹരി വില്‍പ്പനയും കമ്പനി ആലോചിക്കുന്നുണ്ട്. ആകാശിന്റെ ഐ.പി.ഒയുമായി മുന്നോട്ട് പോകാന്‍ ബൈജൂസിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് അംഗീകാരം ലഭിച്ചിട്ടുണ്ട്. വിവിധ വ്യക്തികളില്‍ നിന്നുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിന്റെ ലംഘനം ആരോപിച്ച് ബൈജൂസ് കമ്പനിക്കെതിരെ ഇ.ഡി അന്വേഷണം നടത്തിവരികയാണ്. 2011 മുതല്‍ 2013 വരെ കമ്പനി 28,000 കോടിയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം സ്വീകരിക്കുകയും 9754 കോടി വിദേശത്ത് നിക്ഷേപിക്കുകയും ചെയ്തതായാണ് ഇ.ഡിയുടെ കണ്ടെത്തല്‍. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 231.69 കോടി രൂപയും 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 4588 കോടി രൂപയുമാണ് കമ്പനിയുടെ നഷ്ടം.

ഗൂഗിളിന്റെ ആദ്യ ഫോള്‍ഡബിള്‍ ഫോണ്‍ അവതരിപ്പിച്ചു. കൂടാതെ കഴിഞ്ഞ വര്‍ഷത്തെ ഡെവലപ്പേഴ്സ് കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച പിക്സല്‍ ടാബ്ലറ്റും ബജറ്റ് സ്മാര്‍ട്ട്ഫോണായ പിക്സല്‍ 7എയും വിപണിയിലെത്തിച്ചിട്ടുണ്ട്. ഗൂഗിള്‍ പിക്സല്‍ ഫോള്‍ഡ്‌സ്മാര്‍ട്ട് ഫോണില്‍ നിന്ന് ടാബ്ലറ്റ് ആക്കി മാറ്റാവുന്ന വിധത്തിലുള്ളതാണ് പിക്സല്‍ ഫോള്‍ഡ്. 5.8 ഇഞ്ച് സ്മാര്‍ട്ട് ഫോണ്‍ നിവര്‍ത്തിയാല്‍ 7.6 ഇഞ്ച് വലിപ്പമാകും. വിഡിയോ ഗെയിം, ഫയല്‍ എഡിറ്റിംഗ് എന്നിവയൊക്കെ സാധ്യമാകും വിധത്തിലാണ് രൂപകല്‍പ്പന. ഇന്ത്യയിലെ വില 1.47 ലക്ഷം രൂപ. ഇന്ത്യയില്‍ ഫ്ളിപ് കാര്‍ട്ട് വഴിയാണ് വില്‍പ്പന. പിക്സല്‍ ഫോണിന്റെ രണ്ട് സ്‌ക്രീനുകളും ഒ.എല്‍.ഇ.ഡി പാനലുകളാണ്. ടെന്‍സര്‍ 2 പ്രോസസര്‍, 12 ജി.ബി റാം എന്നിവയാണ് ഫോണിന്റെ കരുത്ത്. ഒപിറ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍, സി.എല്‍.എ.എഫ്, എഫ്/1.7 അപേച്ചര്‍ എന്നിവയുള്ള 48 മെഗാപിക്സല്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറ യൂണിറ്റാണ് പിക്സല്‍ ഫോള്‍ഡിലുള്ളത്. 10.8 മെഗാപിക്സല്‍ അള്‍ട്രാവൈഡ് ക്യാമറയും എഫ്/22 അപേച്ചറും 5 എക്സ് ഒപ്റ്റിക്കല്‍ സൂമും 20 എക്സ് സൂപ്പര്‍ റെസ് സൂമും ഉള്ള 10.8 മെഗാപിക്സല്‍ ഡ്യുവല്‍ പി.ഡി ടെലിഫോട്ടോ ലെന്‍സും ഉള്‍പ്പെടുന്നു. 9.5 മെഗാപിക്സലിന്റേതാണ് പിന്‍ഭാഗത്തെ സെല്‍ഫി ക്യാമറ. അകത്ത് 8 മെഗാപിക്സലിന്റെ ക്യാമറയും ഉണ്ട്. പിക്സല്‍ ടാബ്ലറ്റിന് 41,000 രൂപയാണ് ഇന്ത്യയിലെ വില. എഅഫോഡബിള്‍ സ്മാര്‍ട്ട് ഫോണ്‍ വിഭാഗത്തിലാണ് ഗൂഗിള്‍ 7എ അവതരിപ്പിച്ചിരിക്കുന്നത്. വില 43,999 രൂപ. 8 ജി ബി റാം, 128 ജി ബി സ്റ്റോറേജ് എന്നിവയുള്ള ഫോണിന് വാട്ടര്‍, ഡസ്റ്റ് പ്രതിരോധത്തിന് ഐ പി 67 റേറ്റിംഗ് നല്‍കിയിട്ടുണ്ട്.

സ്റ്റെഫി സേവ്യര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മധുര മനോഹര മോഹം’. ചിത്രത്തിലെ കെ എസ് ചിത്ര ആലാപിച്ച മനോഹരമായ ഒരു ഗാനം പുറത്തുവിട്ടു. ‘തത്തണ തത്തണ’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഷറഫുദ്ധീന്‍, രജിഷാ വിജയന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചന്ദ്രു സെല്‍വ രാജയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മഹേഷ് ഗോപാല്‍, ജയ് വിഷ്ണു എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീത സംവിധായകന്‍. പത്തനംതിട്ട ജില്ലയിലെ ഒരു യാഥാസ്ഥിതിക നായര്‍ തറവാട്ടിനെ കേന്ദ്രീകരിച്ചാണ് സൈജു കുറുപ്പ്, അല്‍ത്താഫ് സലിം, വിജയരാഘവന്‍, സുനില്‍ സുഗത, ബിജു സോപാനം, ബിന്ദു പണിക്കര്‍, ആര്‍ഷ എന്നിവരും വേഷമിടുന്ന ചിത്രത്തിന്റെ അവതരണം. ഒരു കുടുംബത്തില്‍ അരങ്ങേറുന്ന കൊച്ചു കൊച്ചു കാര്യങ്ങള്‍ തികഞ്ഞ നര്‍മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുകയും ഒപ്പം ചില സന്ദേശങ്ങളും ചിത്രം നല്‍കുന്നു.

ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജാക്‌സണ്‍ ബസാര്‍ യൂത്ത്’. ‘ജാക്‌സണ്‍ ബസാര്‍ യൂത്തി’ലെ രണ്ടാം ഗാനം പുറത്തുവിട്ടു. ‘മസാ ആഗയാ… ജാക്‌സണ്‍ ബസാര്‍ ആഗയാ’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ടിറ്റോ പി തങ്കച്ചന്‍ രചന നിര്‍വഹിച്ച ത്രീഡി മോഷന്‍ ഗാനം ഡബ്‌സി, ജാഫര്‍ ഇടുക്കി, ഗോവിന്ദ് വസന്ത എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ഉസമാന്‍ മാരാത്താണ് ചിത്രത്തിന്റെ രചന. കണ്ണന്‍ പട്ടേരിയാണ് ചിത്രത്തിന്റ ഛായാഗ്രാഹണം. ലുക്മാന്‍ അവറാന്‍, ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ചിന്നു ചാന്ദിനി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ‘ജാക്‌സണ്‍ ബസാര്‍ യൂത്തി’ന്റെ ട്രെയ്ലറും പള്ളിപെരുന്നാള്‍ ഗാനവും ചുരുങ്ങിയ സമയത്തിനുള്ളില്‍ യൂട്യൂബില്‍ ട്രെന്‍ഡിങ്ങായിരുന്നു. സുഹൈല്‍ കോയ, ഷറഫു, ടിറ്റോ പി തങ്കച്ചന്‍ എന്നിവര്‍ ഗാനരചന നിര്‍വഹിച്ചിരിക്കുന്നു.

ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മെറ്റിയര്‍ 650 ന്റെ വില ആദ്യമായി വര്‍ദ്ധിപ്പിച്ചു. ഈ മിഡില്‍ വെയ്റ്റ് ക്രൂയിസറിന്റെ വില ഇപ്പോള്‍ 3.54 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. മുമ്പ് 3.49 ലക്ഷം രൂപയായിരുന്നു പ്രാരംഭവില. എന്നിരുന്നാലും, വില വര്‍ദ്ധനയുണ്ടായിട്ടും സൂപ്പര്‍ മെറ്റിയര്‍ 650 അതിന്റെ എതിരാളിയായ കാവസാക്കി വള്‍ക്കന്‍ എസ് എന്നതിനേക്കാള്‍ വിലകുറഞ്ഞതാണ് എന്നതാണ് ശ്രദ്ധേയം. സൂപ്പര്‍ മെറ്റിയര്‍ 650 ന്റെ എല്ലാ വകഭേദങ്ങള്‍ക്കും 5,000 രൂപ വില കൂടിയിട്ടുണ്ട്. ആസ്ട്രല്‍, ഇന്റര്‍സ്റ്റെല്ലാര്‍, സെലസ്റ്റിയല്‍ എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ സൂപ്പര്‍ മെറ്റിയര്‍ 650 റോയല്‍ എന്‍ഫീല്‍ഡ് വാഗ്ദാനം ചെയ്യുന്നു. 3.54 ലക്ഷം മുതല്‍ 3.84 ലക്ഷം വരെയാണ് പുതിയ എക്സ് ഷോറൂം വില. 46.7 ബിഎച്ച്പിയും 52.3 എന്‍എം പീക്ക് ടോര്‍ക്കും നല്‍കുന്ന 650 ട്വിന്‍സിന്റെ അതേ 648 സിസി പാരലല്‍ ട്വിന്‍ മോട്ടോര്‍ തന്നെയാണ് റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മെറ്റിയര്‍ 650-ലും ഉപയോഗിക്കുന്നത്. പ്രീമിയം ഷോവ യുഎസ്ഡി ഫ്രണ്ട് ഫോര്‍ക്കുകളും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബറുകളും ലഭിക്കുന്നതിനുള്ള റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഓഫര്‍ കൂടിയാണ് സൂപ്പര്‍ മെറ്റിയര്‍ 650.

ചലച്ചിത്രങ്ങളും ഓര്‍മ്മകളും യാത്രാനുഭവങ്ങളും വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സര്‍ഗ്ഗാത്മക വ്യക്തിത്വങ്ങളെക്കുറിച്ചുള്ള മൗലിക നിരീക്ഷണങ്ങളും ഇഴചേര്‍ന്ന, വ്യത്യസ്ത കാലങ്ങളിലായി എഴുതപ്പെട്ട ലേഖനങ്ങളും കുറിപ്പുകളും ഒപ്പം, വിശ്രുതരായ രണ്ട് വിദേശ എഴുത്തുകാരുടെ ഓരോ കഥകളുടെ പരിഭാഷയും ഉള്‍പ്പെട്ട പ്രൗഢസമാഹാരം. ഭാഷാ-രചനാ സൗഭഗത്താലും വീക്ഷണഗരിമയാലും സമ്പന്നമായ പുസ്തകം. ‘സാന്നിധ്യം’. സി വി ബാലകൃഷ്ണന്‍. സൈന്‍ ബുക്‌സ്. വില 133 രൂപ.

നിരന്തരമായി ഗ്യാസ് കെട്ടുന്നതും വയര്‍ വീര്‍ത്തിരിക്കുന്നതും ദഹന സംവിധാനം അവതാളത്തിലായതിന്റെ കൃത്യമായ സൂചനയാണ്. വയറിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളെ ‘പ്രോബയോട്ടിക്‌സ്’ എന്നാണ് വിളിക്കുന്നത്. അതുപോലെ ഇവയെ ഭക്ഷണം നല്‍കി ശക്തിപ്പെടുത്തി, നിലനിര്‍ത്തുന്ന ഭക്ഷണങ്ങളെ ‘പ്രീബയോട്ടിക്‌സ്’ എന്നും വിളിക്കുന്നു. ഈ രണ്ട് വിഭാഗത്തില്‍ പെടുന്ന ഭക്ഷണവും പതിവായി ഡയറ്റിലുള്‍പ്പെടുത്തിയാല്‍ വയറിന്റെ ആരോഗ്യം ഉറപ്പിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചില ഭക്ഷണങ്ങള്‍ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും കുടലിന്റെ ആരോഗ്യം വഷളാക്കുകയും ചെയ്യും. പഞ്ചസാരയാണ് പട്ടികയിലെ ഒന്നാമന്‍. ശരീരത്തില്‍ വീക്കം ഉണ്ടാക്കുന്ന ആരോഗ്യകരമായ ഗട്ട് ബാക്ടീരിയകളെ പഞ്ചസാര ഇല്ലാതാക്കുന്നു. അതിനാല്‍ ഇവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. കൃത്രിമ മധുരപലഹാരങ്ങളും കുടലിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. പൂരിത കൊഴുപ്പും കുടലിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. ഈ ഭക്ഷണങ്ങള്‍ ദഹിക്കാന്‍ ബുദ്ധിമുട്ടാണ്. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുകയാണ് നല്ലത്. ഉയര്‍ന്ന അളവില്‍ ഉപ്പ്, കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്ന് ഒഴിവാക്കുന്നതാണ് വയറിന്റെ ആരോഗ്യത്തിന് നല്ലത്. അമിതമായ മദ്യപാനവും കുടലിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കാം.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 82.26, പൗണ്ട് – 102.39, യൂറോ – 89.98, സ്വിസ് ഫ്രാങ്ക് – 91.53, ഓസ്ട്രേലിയന്‍ ഡോളര്‍ – 54.77, ബഹറിന്‍ ദിനാര്‍ – 218.23, കുവൈത്ത് ദിനാര്‍ -268.66, ഒമാനി റിയാല്‍ – 213.67, സൗദി റിയാല്‍ – 21.93, യു.എ.ഇ ദിര്‍ഹം – 22.40, ഖത്തര്‍ റിയാല്‍ – 22.59, കനേഡിയന്‍ ഡോളര്‍ – 60.22.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *