ഷുഹൈബ്ബ് വധക്കേസിൽ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നൽകാത്തതോടെ പ്രതിപക്ഷം സഭ വിട്ട് ഇറങ്ങിപ്പോയി. അടിയന്തര പ്രമേയാനുമതി തേടണമെന്നതിനാൽ ചോദ്യോത്തര വേളയിൽ പ്രതിപക്ഷം ശുഹൈബ് വധത്തെ കുറിച്ച് പരാമർശിച്ചിരുന്നില്ല, കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും കണ്ടെത്തണം എന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പുതിയ വെളിപ്പെടുത്തൽ അന്വേഷണ ഉദ്യോഗസ്ഥൻ അറിഞ്ഞിട്ടില്ല എന്നാണ് മുഖ്യമന്ത്രി സഭയിൽ വന്ന് പറയുന്നത്. ഇങ്ങനെയാണോ മുഖ്യമന്ത്രി സഭയിൽ മറുപടി പറയേണ്ടത്. വർഷങ്ങളായി ക്രിമിനൽ പ്രവർത്തനം നടത്തുന്ന കൊട്ടേഷൻ സംഘത്തിലെ അംഗമാണ് ആകാശ് തില്ലങ്കേരി. ഗൂഢാലോചനക്കാരെ സംരക്ഷിക്കാനാണ് സിബിഐ അന്വേഷണത്തെ സർക്കാർ എതിർത്തത്. നിലവിലെ അന്വേഷണം അപൂർണ്ണമാണ്. വി ഡി സതീശൻ പറഞ്ഞു.കോൺഗ്രസ് എംഎൽഎ ടി സിദ്ദിഖ് ആണ് ശുഹൈബ് വധക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. തില്ലങ്കേരിയിൽ ഇപ്പോൾ നടക്കുന്നത് മറ്റൊരു പോരാട്ടമാണെന്നും അത് കൊന്നവരും കൊല്ലിച്ചവരും തമ്മിലാണെന്നും ആകാശ് തില്ലങ്കേരി അടക്കമുള്ളവരുടെ ഫേസ്ബുക്ക് പോസ്റ്റുകളും കമന്റുകളും ഉദ്ധരിച്ച് ടി സിദ്ദിഖ് പറഞ്ഞു. എന്നാൽ ചട്ടപ്രകാരമല്ലാത്ത കാര്യങ്ങൾ സഭാ രേഖയിൽ ഉണ്ടാകില്ലെന്ന് സ്പീക്കർ എഎൻ ഷംസീർ വ്യക്തമാക്കി. ഷുഹൈബ് വധത്തിലെ വെളിപ്പെടുത്തലില് അന്വേഷണ ഉദ്യോഗസ്ഥന് പുതിയ പരാതി കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി സിദ്ദിഖിന് മറുപടി നൽകി. തുടരന്വേഷണമെന്ന ആവശ്യം മുഖ്യമന്ത്രി തള്ളി. പിന്നാലെ സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.