തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരുള്‍പ്പെട്ട സമിതിയുടെ ശുപാർശ വഴിയാകണമെന്ന ഉത്തരവുമായി സുപ്രീംകോടതി .ദില്ലി തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് ഈ ഉത്തരവ്.തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വതന്ത്രമാക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.കമ്മീഷണർമാരുടെ നിയമനത്തിന് പുതിയ നിയമം വരും വരെ ഈ സ്ഥിതി തുടരണമെന്നും കോടതി വ്യക്തമാക്കി.കേന്ദ്രസർക്കാർ നിർദേശിക്കുന്നവരുടെ പേരുകൾ അംഗീകരിച്ച് തിരഞ്ഞെടുപ്പു കമ്മിഷൻ അംഗങ്ങളെ രാഷ്ട്രപതി നിയമിക്കുന്നതാണ് നിലവിലെ രീതി. ഈ രീതി മാറ്റിയാണ് പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റിസും ഉൾപ്പെട്ട കൊളീജിയം രൂപീകരിക്കാൻ കോടതി നിർദേശിച്ചത്. ലോക്സഭയിൽ പ്രതിപക്ഷ നേതാവ് ഇല്ലാത്ത സാഹചര്യം വന്നാൽ, ഏറ്റവും കൂടുതൽ അംഗങ്ങളുള്ള പ്രതിപക്ഷ പാർട്ടിയുടെ നേതാവാകും കൊളീജിയത്തിലെ പ്രതിനിധി. ഈ സമിതി ചർച്ച ചെയ്ത് തീരുമാനിക്കുന്നവരെയാകും ഇനി രാഷ്ട്രപതി നിയമിക്കുക. തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങളുടെ നിയമനത്തിനായി സ്വതന്ത്ര സംവിധാനം വേണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജികളിലാണ് ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധി.മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നീക്കം ചെയ്യുന്നതിന് ഇംപീച്ച്മെൻ്റ് നടപടിയാണ് നിലവിലുള്ളത്. ഇത് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ മാറ്റുന്നതിനും കോടതി ബാധകമാക്കി. പുതിയ നിയമത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പ്രത്യേക ബജറ്റ്, സെക്രട്ടിയേറ്റ്, ചട്ടങ്ങൾ എന്നിവ നിർദേശിക്കാൻ അധികാരം ഉൾപ്പെടെയുണ്ടാകണം. നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ രാജീവ് കുമാർ 2025 ഫെബ്രുവരി വരെ സ്ഥാനത്ത് തുടരും. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് നടപടികൾ രാജീവ് കുമാറിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan