ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച കണ്ണൂർ പയ്യാവൂർ സ്വദേശി മനുവിന്റെ മൃതദേഹം കുടുംബം ഏറ്റെടുത്തു. എൽജിബിറ്റിക്യു വിഭാഗത്തിൽപ്പെട്ട യുവാവിന്‍റെ മൃതദേഹം ഹൈക്കോടതി വിധിയെ തുടർന്നാണ് കുടുംബം ഏറ്റെടുത്തത്. മനുവിന്‍റെ മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മനുവിന്‍റെ സ്വവർഗ പങ്കാളി ജെബിൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി. കളമശേരി മെഡിക്കൽ കോളജിൽ വച്ച് അന്തിമോപചാരമർപ്പിക്കാനും, മൃതദേഹത്തെ അനുഗമിക്കാനും ഹർജിക്കാരന് ഹൈക്കോടതി അനുമതി നൽകി.
ഫെബ്രുവരി മൂന്നാം തീയതി പുലർച്ചെ ഫോൺ ചെയ്യാനായി ടെറസിലേക്കു പോയ മനു, ടെറസിൽ നിന്നും വീണാണ്അപകടമുണ്ടായത് . ഗുരുതരമായി പരുക്കേറ്റ മനുവിനെ ആദ്യം എറണാകുളം ഗവ. മെഡിക്കൽ കോളജിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്നു മരണത്തിനു കീഴടങ്ങി. ഇതിന് പിന്നാലെയാണ് ആശുപത്രിയിൽ നിന്നും പങ്കാളിയുടെ മൃതദേഹം വിട്ടുകിട്ടാൻ നിർദേശം നൽകണമെന്ന ആവശ്യവുമായി മനുവിന്റെ പങ്കാളി ജെബിൻ ഹൈക്കോടതിയെ സമീപിച്ചത്.