ദുരിതാശ്വാസ നിധിയിലെ ക്രമക്കേടിൽ പരിശോധന വ്യാപകമാക്കാൻ വിജിലൻസ് ഡയറക്ടർ നിർദ്ദശം നൽകി. ഇന്നലെ കളക്ടറേറ്റുകളിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ദുരിതാശ്വാസ സഹായം ആവശ്യപ്പെട്ട് സമർപ്പിച്ചിട്ടുള്ള ഓരോ രേഖകളും പരിശോധിക്കാനാണ് നിർദ്ദേശം. ഓരോ വ്യക്തിയും നൽകിയിട്ടുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ഫോണ്‍ നമ്പർ, ബാങ്ക് അക്കൗണ്ട് എന്നിവ ഉള്‍പ്പെടെ വിശദമായി പരിശോധിക്കേണ്ടിവരും. പണം കൈപ്പറ്റിയവർ അർഹരായവരാണോയെന്ന് വിശദമായി പരിശോധിച്ചാൽ മാത്രമേ ഉദ്യോഗസ്ഥരുടെ ക്രമക്കേട് വ്യക്തമാക്കാൻ സാധിക്കുകയുള്ളൂവെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രാഹാം പറഞ്ഞു. ഓരോ ജില്ലയിലും എസ്.പിമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘമായി കളക്ടേറേറ്റിലെ രേഖകള്‍ പരിശോധിക്കും. തീരെ പാവപെട്ടവർക്കുള്ള സഹായമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി നൽകുന്നത്. പക്ഷെ, ഓപ്പറേഷൻ സിഎംഡിആർഎഫിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന തട്ടിപ്പാണ്. എറണാകുളം ജില്ലയിൽ തന്നെ സമ്പന്നരായ രണ്ട് വിദേശ മലയാളികൾക്ക് CMDRFൽ നിന്ന് സഹായം കിട്ടി. എറണാകുളത്ത് പണമനുവദിച്ച പ്രവാസികളിലൊരാൾക്ക് 2 ആഡംബര കാറുകളും വലിയ കെട്ടിടവുമുണ്ട്. ഇയാളുടെ ഭാര്യ അമേരിക്കയിൽ നഴ്സാണ്. രണ്ട് ലക്ഷം വരുമാന പരിധിയിലുള്ളവർക്കാണ് സഹായം അനുവദിക്കുക എന്നിരിക്കെയാണ് ഈ തട്ടിപ്പ്. തിരുവനന്തപുരത്ത് അഞ്ചുതെങ്ങ് സ്വദേശിയായ ഏജന്‍റ് നൽകിയ 16 അപേക്ഷകളിലും സഹായം നൽകി. കരൾ രോഗിയായ ഒരാൾക്ക് ചികിത്സാ സഹായം നൽകിയത് ഹൃദ്രോഗിയാണെന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ്. പുനലൂർ താലൂക്കിലെ ഒരു ഡോക്ടർ നൽകിയത് 1500 മെഡിക്കൽ സർട്ടിഫിക്കറ്റുകളാണ് എന്നും കണ്ടെത്തിയിട്ടുണ്ട്.