പുതിയ നിയമത്തിലൂടെ വേഗത്തിൽ നീതി നടപ്പാകാനാകുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഇനി മുതൽ ക്രിമിനൽ നിയമങ്ങൾ ബിഎൻഎസ്, ബിഎൻഎസ് എസ്, ബിഎസ്എ എന്ന് വിശേഷിക്കപ്പെടും. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾക്കെതിരായ നടപടികൾക്കാണ് പ്രഥമ പരിഗണന. ഇരകൾക്ക് നീതി ഉറപ്പാക്കുന്നതാണ് പുതിയ നിയമമെന്നും വേഗത്തിൽ വിചരണയും നീതി ലഭ്യമാക്കുമെന്നും അമിത് ഷാ വിശദീകരിച്ചു. മുഖ്യമന്ത്രിമാരുടെയും, എംപിമാരുടെയും എല്ലാം നിർദേശങ്ങൾ പരിഗണിച്ചാണ് നിയമം തയാറാക്കിയത്. പ്രതിപക്ഷം ഇതിന് രാഷ്ട്രീയ നിറം നൽകരുത്. എല്ലാവരും നിയമത്തോട് സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 4 വർഷം കൂടിയാലോചനകൾ നടന്നു. ഈ നിയമം പൂർണമായി നടപ്പാക്കിയതിന് ശേഷം ഏത് വ്യക്തിക്കും എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് ശേഷം 3 വർഷത്തിനകം സുപ്രീം കോടതിയിൽ നിന്ന് വരെ നീതി ലഭ്യമാകുമെന്നും നിയമം പൂർണമായി നടപ്പാക്കാൻ 3 മുതൽ 4 വർഷം വരെ എടുക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.