വേനല്‍ കനത്തതോടെ കോഴിക്കോട്ട് പനി കേസുകള്‍ കൂടുന്നുവെന്ന് റിപ്പോർട്ട്. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ 8500ഓളം പേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം പനിക്ക് ചികിത്സ തേടിയെത്തിയത്. പനിക്ക് പുറമേ 44 ഡെങ്കിപ്പനി കേസുകളും, 21 മഞ്ഞപ്പിത്ത കേസുകളുമാണ് ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്. മലയോര മേഖലകളിലാണ് ഡെങ്കിപ്പനി പ്രധാനമായും വ്യാപിക്കുന്നത്. ഈഡിസ് കൊതുകകളില്‍ നിന്ന് പടരുന്ന ഡെങ്കിപ്പനി മഴക്കാല രോഗമാണെങ്കിലും, നിലവില്‍ പടരാനുള്ള കാരണം വ്യക്തമല്ല എന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. ചൂട് കൂടിയതോടെ ശുദ്ധമല്ലാത്ത വെള്ളം കുടിക്കുന്നതാണ് മഞ്ഞപ്പിത്തം പടരാനുള്ള പ്രധാന കാരണം.