മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കാൻ സാധ്യതയെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. റൂൾ കർവ് പരിധിയായ 136 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. പെരിയാറിന്‍റെ തീരത്ത് താമസിക്കുന്ന ആളുകളോട് സുരക്ഷിതസ്ഥാനത്തേക്ക് മാറാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. മാറിത്താമസിക്കുന്നവര്‍ക്ക് ഇരുപതിലധികം ക്യാമ്പുകൾ സജ്ജീകരിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.

 

നിലമ്പൂരിൻ്റെ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്ത് കോൺ​ഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത്. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനും വിഡി സതീശനുമുൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു. ആര്യാടൻ ഷൗക്കത്തിന് യുഡിഎഫ്, എൽ‌ഡിഎഫ് നേതാക്കൾ ആശംസകൾ നേർന്നു. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് ശേഷം നിയമസഭാ ഹാളിലായിരുന്നു ചടങ്ങ്. ജനങ്ങളുടെ കൂടെയുണ്ടാവുമെന്നും നേരത്തെ പരാജയപ്പെട്ടിട്ടും നിലമ്പൂരിൽ‌ നിന്നും പിൻമാറാതെ നിന്നുവെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.

 

സത്യപ്രതിജ്ഞയ്ക്കു മുൻപ് വീട്ടിലെത്തി മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയെ സന്ദർശിച്ച് നിയുക്ത നിലമ്പൂർ എംഎൽഎ ആര്യാടൻ ഷൗക്കത്ത്. ആര്യാടൻ ഷൗക്കത്തിന് ഷാൾ അണിയിക്കുമ്പോൾ ജൂനിയർ ആര്യാടന് എന്റെ വക എന്നാണ് എ.കെ.ആന്റണി പറഞ്ഞത്. ആര്യാടൻ മുഹമ്മദ് തിരിച്ചു വന്നതു പോലെ തോന്നുന്നുവെന്നും ആര്യാടനെ പോലെ ജനകീയനാകണം എന്നും ഷൗക്കത്തിന് ഉപദേശവും നൽകി.

കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഇവിടെ ഇരട്ട ചങ്കൊക്കെ ഉണ്ടാകുമെന്നും പക്ഷേ മോദിയുടെ മുന്നിലെത്തുമ്പോൾ മുട്ടുവിറയ്ക്കുമെന്നും കോൺ​ഗ്രസ് നേതാവ് കെസി വേണുഗോപാൽ. കേന്ദ്ര ഏജൻസികളുടെ അന്വേഷണമൊക്കെ എവിടെപ്പോയി. എന്തിനാണ് തൃശ്ശൂർ പൂരം കലക്കിയത്. തൃശ്ശൂരിൽ ബിജെപിക്ക് സീറ്റ് ഉണ്ടാക്കിക്കൊടുത്തത് ആരാണെന്നും കെസി വേണു​ഗോപാൽ ചോദിച്ചു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ആര്യടൻ ഷൗക്കത്ത് എംഎൽഎയ്ക്ക് സ്വീകരണം നൽകുന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെസി.

വരുന്ന തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് എം അർഹതപ്പെട്ട കൂടുതൽ സീറ്റുകൾ ഇടതുമുന്നണിയിൽ ആവശ്യപ്പെടുമെന്ന് ജോസ് കെ മാണി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ അർഹതപ്പെട്ട സീറ്റുകൾ കിട്ടാതെ പോയി. അന്ന് വളരെ വേഗത്തിലാണ് ചർച്ച നടന്നത്. അതുകൊണ്ടാണ് കൂടുതൽ സീറ്റ് കിട്ടാതിരുന്നത്.പാർട്ടിയേയും ഇടതു മുന്നണിയെയും ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വിശദീകരിച്ചു.

ഐഎച്ച്ആർഡി തത്കാലിക ഡയറക്ടർ പദവിയിൽ വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺകുമാറിന്റെ നിയമനത്തിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്. വി എ അരുൺകുമാറിന്റെ യോഗ്യത പരിശോധിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. മുൻ മുഖ്യമന്ത്രിയുടെ മകനായതിന്റെ പേരിൽ രാഷ്ട്രീയ സ്വാധീനത്തിൽ യോഗ്യത മറികടന്ന് പദവിയിൽ എത്തിയോ എന്ന് അന്വേഷിക്കണം എന്നും നിർദ്ദേശമുണ്ട്.

 

സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ സൂംബാ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സൂംബാ ഡാൻസ് വാമിംഗ് അപ്പ് മാത്രമാണെന്നും അത് അടിച്ചേൽപ്പിക്കുന്നില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. എതിര് പറയുന്നവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നും എംവി ഗോവിന്ദൻ പ്രതികരിച്ചു.

സുംബ പരാമർശ വിവാദമായതോടെ വിശദീകരണവുമായി സുന്നി നേതാവ് അബ്ദു സമദ് പൂക്കോട്ടൂർ. ആണും പെണ്ണും ഒരുമിച്ച് ആണ് ഡാൻസ് നടക്കുന്നത്. കുട്ടികളെ ചെറുപ്പത്തിൽ ഇങ്ങനെ ഇടകലരാൻ അനുവദിക്കുന്നത് ശരിയല്ല. എല്ലാവരും പങ്കെടുക്കണം എന്ന് പറയുന്നത് തെറ്റ്, സുംബ പരിശീലനം പൂർണമായി ഉപേക്ഷിക്കണമെന്നും അബ്ദു സമദ് പൂക്കോട്ടൂർ.

 

സ്‌കൂളുകളിലെ സുംബ ഡാൻസിനെതിരെ സമസ്ത യുവജന വിഭാഗം ഉയ‍ര്‍ത്തിയ വിമർശനത്തിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു. സൂംബ ഡാൻസിൽ എന്താണ് തെറ്റെന്ന് ചോദിച്ച മന്ത്രി, കാലത്തിന് അനുസരിച്ച് മാറി ചിന്തിക്കാൻ എല്ലാവരും തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. കുട്ടികളിൽ മാനസിക ശാരീരിക ഉല്ലാസം നൽകുന്നതാണ് സുംബയെന്നും മന്ത്രി വിശദീകരിച്ചു.

 

ജനാധിപത്യത്തിൽ ക്യാപ്റ്റൻ എന്ന പ്രയോ​ഗം അശ്ലീലമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. രാഷ്ട്രീയത്തിൽ എന്തിനാണ് ക്യാപ്റ്റെന്നും രാഷ്ട്രീയത്തിൽ ക്യാപ്റ്റന്മാരില്ലെന്നും രാഹുൽ പറഞ്ഞു. രാഷ്ട്രീയത്തിൽ ജനങ്ങളാണ് ക്യാപ്റ്റെന്നും അതിന്റെ പിന്നിൽ അണിനിരക്കുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.

നിലമ്പൂരിൽ യുഡിഎഫിന് വോട്ട് കുറഞ്ഞുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ജമാഅത്തെ ഇസ്ലാമിയുമായി ചേർന്ന് യുഡിഎഫ് വർഗ്ഗീയ പ്രചാരണം നടത്തി.യുഡിഎഫിന് കഴിഞ്ഞ തവണത്തെ വോട്ട് കിട്ടാത്തത് ജനപിന്തുണ കുറഞ്ഞതിന്റെ തെളിവാണ്. ഇടത് മുന്നണിയുടെ രാഷ്ട്രീയ അടിത്തറ പോറലില്ലാതെ ശക്തിപ്പെട്ട് നിൽക്കുകയാണെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്. ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തെ പിന്നിൽ നിന്ന് കുത്തിയ ആർഎസ്എസിന് ഇന്ത്യൻ റിപബ്ലിക്കിന്‍റെ ആശയപരിസരങ്ങളോട് അമർഷം തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭരണഘടന ആമുഖം പൊളിച്ചെഴുതാനുള്ള ആര്‍ എസ് എസ്സിന്റെ പുതിയ നീക്കത്തെ ചെറുക്കുമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ഭരണഘടനയില്‍ നിന്ന് സോഷ്യലിസം, മതേതരത്വം എന്നീ പദങ്ങള്‍ ഒഴിവാക്കണമെന്ന ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലേയുടെ പ്രസ്താവന ഇന്ത്യാ വിരുദ്ധവും ആര്‍ എസ് എസ് ചേര്‍ത്തുപിടിക്കുന്ന ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ഭാഗവുമാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. അവര്‍ അത് എന്നും പറഞ്ഞുകൊണ്ടേയിരിക്കുമെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടു.

ജൂലൈ 1 മുതൽ ഓഗസ്റ്റ് 31 വരെ നടക്കുന്ന ഫയൽ അദാലത്തിനാവശ്യമായ വകുപ്പുതല ക്രമീകരണങ്ങൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെട്ടിക്കിടക്കുന്നതും തീർപ്പാക്കേണ്ടതുമായ എല്ലാ ഫയലുകളിലും വേഗം തീരുമാനമെടുക്കുകയെന്ന ലക്ഷ്യത്തോടെ നടക്കുന്ന ഫയൽ അദാലത്തുമായി ബന്ധപ്പെട്ട് ചേർന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്.

ക്യാപ്റ്റൻ- മേജർ പരാമർശങ്ങൾക്ക് മറുപടിയുമായി കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്. താനൊരു സാധാരണ സൈനികനാണെന്ന് കെ പി സി സി പ്രസിഡന്റ് പ്രതികരിച്ചു. കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗത്തിന് ശേഷമാണ് പ്രതികരണം. നിലമ്പൂർ ഫലം ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും 2026 തെരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടു പലകയാണെന്നും സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു.

ഭരണഘടന ആമുഖം പൊളിച്ചെഴുതാനുള്ള ആര്‍ എസ് എസ്സിന്റെ പുതിയ നീക്കത്തെ ചെറുക്കുമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ഭരണഘടനയില്‍ നിന്ന് സോഷ്യലിസം, മതേതരത്വം എന്നീ പദങ്ങള്‍ ഒഴിവാക്കണമെന്ന ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലേയുടെ പ്രസ്താവന ഇന്ത്യാ വിരുദ്ധവും ആര്‍ എസ് എസ് ചേര്‍ത്തുപിടിക്കുന്ന ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ഭാഗവുമാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സുംബ ഡാന്‍സ് സാംസ്‌കാരിക ബോധത്തിന് എതിരാണെങ്കില്‍ ശക്തമായി പ്രതിഷേധിക്കുമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. ലീഗ് വിഷയം പഠിച്ചുവരുന്നേയുള്ളൂ. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ശക്തമായി പ്രവര്‍ത്തിച്ചതിന്റെ ഫലമുണ്ടായെന്നും സലാം പറഞ്ഞു

 

നിലമ്പൂർ മുൻ എംഎൽഎ പിവി അൻവറിനെ മുന്നണിയിൽ എടുക്കണമെന്ന് കെപിസിസി മുൻ അധ്യക്ഷൻ കെ സുധാകരൻ രാഷ്ട്രീയ കാര്യ സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. എന്നാൽ അൻവറിൻ്റെ സഹായമില്ലാതെയാണ് നിലമ്പൂരിൽ ജയിച്ചതെന്ന് റോജി എം ജോൺ തിരിച്ചടിച്ചു. രാഷ്ട്രീയകാര്യ സമിതിയിൽ ഭൂരിപക്ഷം നേതാക്കളും അൻവറിനായി വാതിൽ തുറക്കേണ്ടെന്ന നിലപാടെടുത്തതോടെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ ഇക്കാര്യത്തിലെ നിലപാടിന് പാർട്ടിയിൽ കൂടുതൽ പിന്തുണ നേടാനായി.

 

സാഹിത്യ അക്കാദമി പുരസ്കാരം സിപിഎം നേതാവ് എം സ്വരാജ് നിരസിച്ചതിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങളിൽ മറുപടിയുമായി സാഹിത്യ അക്കാദമി സെക്രട്ടറി. എം സ്വരാജ് സാഹിത്യ അക്കാദമിയുടെ പുരസ്കാരത്തിന് വേണ്ടി പുസ്തകം അയച്ചു നൽകിയിട്ടില്ലെന്ന് അക്കാദമി സെക്രട്ടറി സി പി അബൂബക്കർ വിശദീകരിച്ചു. സ്വരാജ് നിരസിച്ച പുരസ്കാരം ഇത്തവണ കൊടുക്കില്ല. രണ്ടാം സ്ഥാനക്കാരന് കൊടുക്കുന്നതിൽ അർഥമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

 

ഓപ്പറേഷൻ സിന്ധുവിന്‍റെ ഭാഗമായി ഇറാനിലേയും ഇസ്രയേലിലേയും സംഘർഷമേഖലയിൽ നിന്ന് ജൂൺ 18 മുതൽ 26 വരെ സംസ്ഥാന സർക്കാരിന്‍റെ കരുതലിൽ നാട്ടിലെത്തിയത് 67 പേർ. ഇറാന്‍ – ഇസ്രയേല്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ആരംഭിച്ച ഓപ്പറേഷൻ സിന്ധുവിന്‍റെ ഭാഗമായി മടങ്ങിയെത്തുന്ന കേരളീയര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ ദില്ലി കേരള ഹൗസിലെ റസിഡന്‍റ് കമ്മിഷണര്‍ക്ക് ജൂൺ 18ന് നിര്‍ദേശം നല്‍കിയിരുന്നു.

സംസ്ഥാനത്ത് വരാനിരിക്കുന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ ചെറിയ പാർട്ടികളെയും സംഘടനകളെയും ഒന്നിച്ച് നിർത്തി ഒരു മുന്നണി ഉണ്ടാക്കി മത്സരിക്കുമെന്ന് നിലമ്പൂരിലെ മുൻ എംഎൽഎ പിവി അൻവർ. തൃണമൂൽ കോൺഗ്രസ് മുന്നണിയെ നയിക്കും. യുഡിഎഫ് പ്രവേശന വിഷയം ചർച്ച ചെയ്ത് സമയം കളയാൻ താനില്ല. തന്നോട് ആരും ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും അൻവർ ഇന്ന് നിലമ്പൂരിൽ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.

 

 

 

മയക്കുമരുന്നിനെതിരായ യുദ്ധത്തിൽ മാതൃകാപരമായ ഇടപെടലാണ് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നടത്തുന്നതെന്ന് തദ്ദേശ മന്ത്രി എം ബി രാജേഷ്. മയക്കുമരുന്ന് വിരുദ്ധ സന്ദേശവുമായി ചെന്നിത്തല നടത്തിയ സമൂഹനടത്തം മാതൃകാപരമായ ഇടപെടലാണെന്നും ഇക്കാര്യത്തിൽ അദ്ദേഹത്തെ ഫോണിൽ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചെന്നും മന്ത്രി വിവരിച്ചു.

 

അതിരപ്പള്ളി, പരിയാരം ഗ്രാമ പഞ്ചായത്തുകളിലെ വിവിധ റിസോര്‍ട്ടുകള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍, കേറ്ററിങ് യൂണിറ്റുകള്‍, വഴിയോര കച്ചവട സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ തദ്ദേശ സ്വയംഭരണ ജില്ലാ എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡിന്‍റെ നേതൃത്വത്തില്‍ പരിശോധന. മാലിന്യ സംസ്‌കരണ രംഗത്ത് വീഴ്ച പറ്റിയ സ്ഥാപനങ്ങള്‍ക്ക് 75,000 രൂപ പിഴ ചുമത്തി നോട്ടീസ് നല്‍കിയിട്ടുണ്ട്.

 

പയ്യന്നൂരിൽ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കരിവെള്ളൂർ സ്വദേശി അജയനാണ് മരിച്ചത്. ജനനേന്ദ്രിയത്തിന് ഏറ്റ ക്ഷതമാണ് ‌മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സുഹൃത്തുമായി ഉണ്ടായ തർക്കത്തിനിടെ മർദ്ദനമേറ്റെന്ന് അജയ് ഭാര്യയോട് സൂചിപ്പിച്ചിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഭാരതാംബ വിഷയത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന് സംസ്ഥാന മന്ത്രിസഭയുടെ കത്ത്. കാവിപ്പതാകയെന്തിയ ഭാരതാംബയോടുള്ള എതിര്‍പ്പിനുള്ള കാരണം വിശദീകരിച്ചുകൊണ്ടാണ് മന്ത്രിസഭ കത്ത് നൽകിയത്. സാമുദായികമോ സാമൂഹികമോ ആയ പരിഗണനകള്‍ ദേശീയപതാക രൂപകല്പന ചെയ്തപ്പോള്‍ ഉണ്ടായിരുന്നില്ല. 1947-ലെ ഭരണഘടനാ അസംബ്ലിയിലെ ചര്‍ച്ചയെ ഉദ്ധരിച്ചാണ് കത്തിൽ സർക്കാരിന്റെ വിശദീകരണം.

കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി ഈ മാസം 122 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായി 72 കോടി രൂപയും, മറ്റു കാര്യങ്ങൾക്കുള്ള സാമ്പത്തിക സഹായമായി 50 കോടി രൂപയുമാണ്‌ അനുവദിച്ചത്‌. ഈ സർക്കാരിന്‍റെ കാലത്ത്‌ 6523 കോടി രൂപയാണ്‌ കെഎസ്‌ആർടിസിക്ക്‌ സർക്കാർ സഹായമായി ലഭിച്ചത്‌.

സ്വതന്ത്ര സമര ഭടന്മാരെ കുറിച്ച് ഫയൽ ശേഖരത്തിലുള്ള വിവരങ്ങൾ നശിച്ചു പോകാതിരിക്കാൻ തദ്ദേശ – റവന്യൂ വകുപ്പുകൾ അവ ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ അബ്ദുൽ ഹക്കീം നിർദ്ദേശിച്ചു.തിരൂരങ്ങാടി ബ്ലോക്ക് ഓഫീസിൽ സംഘടിപ്പിച്ച മലപ്പുറം ജില്ലാതല വിവരാവകാശ കമ്മിഷൻ സിറ്റിംഗിൽ സംസാരിക്കവെയാണ് വിവരാവകാശ കമ്മിഷണർ ഇക്കാര്യങ്ങൾ പറ‌ഞ്ഞത്.

 

മദ്രാസ് ഐഐടിയിൽ 20കാരിക്ക് നേരെ ലൈംഗികാതിക്രമം. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയാണ് സംഭവം. ക്യാംപസിലൂടെ തനിച്ച് നടക്കുകയായിരുന്ന യുവതിയുടെ മുടിയിൽ പിടിച്ച് വീഴ്ത്തിയതിന് ശേഷം ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു. യുവതിക്ക് ആവശ്യമായ മാനസിക പിന്തുണയും നിയമ സഹായവും നൽകുന്നുണ്ടെന്ന് ഐഐടി വാർത്താക്കുറിപ്പിൽ അറിയിച്ചു.

ബൈക്ക് മോഷണക്കേസില്‍ ജില്ലയിലെ കുപ്രസിദ്ധ മോഷ്ടാവ് പിടിയിലായി. കൊയിലാണ്ടി കാരയാട് സ്വദേശി അമലി(22) നെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി മൂന്നിന് പറയഞ്ചേരി ഹാദി ഹോംസ് എന്ന ഫ്‌ളാറ്റിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയ കേസിലാണ് നടപടി.

 

കൂത്താട്ടുകുളം പാലക്കുഴയിൽ വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. പാലക്കുഴ കാവുംഭാഗത്ത് ഐനുമാക്കിൽ കെവിൻ (16) ആണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ കെവിൻ കുളത്തിൽ മുങ്ങി പോവുകയായിരുന്നു.

 

കാർ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലു വയസ്സുകാരൻ മരിച്ചു. തിരുവല്ല കടപ്ര റോണി മാത്യു – റിബി അന്ന ജോൺ ദമ്പതികളുടെ മകൻ റെസിൻ മാത്യു ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം.

 

എറണാകുളത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥീരീകരിച്ചു. കാലടി മലയാറ്റൂർ – നീലീശ്വരം പഞ്ചായത്തിൽ പാണ്ട്യൻചിറയിലാണ് പന്നികൾക്ക് ആഫ്രിക്കൻ പന്നിപ്പനി സ്ഥീരീകരിച്ചത്. സ്വകാര്യ വ്യക്തിയുടെ പന്നി ഫാമിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥീരീകരിച്ചത്. ഫാമിലെ 34 പന്നികളെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചയോടെ കൊന്ന് സംസ്‌ക്കരിച്ചു. പന്നി ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിതപ്രദേശമായും പത്ത് കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച് കളക്ടർ ഉത്തരവിട്ടു.

 

കിളികൊല്ലൂരിൽ കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. കിളികൊല്ലൂർ സ്വദേശി നന്ദ സുരേഷ് (17) ന്റെ മൃതദേഹമാണ് വീടിന് സമീപത്തെ റെയിൽവേ ട്രാക്കിനോട് ചേർന്ന ഓടയിൽ നിന്ന് കണ്ടെത്തിയത്. പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു.സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

 

ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സമത്വവും മതേതരത്വവും (സോഷ്യലിസവും സെക്കുലറിസവും) ഒഴിവാക്കണമെന്ന ആർഎസ്എസ് നേതാവ് ദത്താത്രയ ഹൊസബലെയുടെ പ്രസ്താവനയെ പിന്തുണച്ച് ബിജെപി. ഭരണഘടനയുടെ നാൽപത്തിരണ്ടാം ഭേദ​ഗതി അംബേദ്‌കർ വിഭാ​വനം ചെയ്തതിന് എതിരാണെന്ന് അമിത് മാളവ്യ എക്സിൽ കുറിച്ചു.

ഗാസയിൽ വെടിനിർത്തലിന് ഇസ്രയേലിന് മേൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ സമ്മർദം. വിശദമായ വെടിനിർത്തൽ കരാർ വൈകാതെ ഉണ്ടായേക്കുമെന്ന് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗാസയുടെ ഭരണം നാലു അറബ് രാജ്യങ്ങളുടെ മേൽനോട്ടത്തിൽ ആക്കുക എന്ന നിർദേശം പരിഗണനയിലുണ്ട്.

 

കൊൽക്കത്തയിൽ ലോ കോളേജിനകത്ത് നിയമ വിദ്യാർത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കോളേജിലെ രണ്ട് വിദ്യാർത്ഥികളും ഒരു പൂർവ്വ വിദ്യാർത്ഥിയുമാണ് അറസ്റ്റിലായത് പിടിയിലായവരിൽ ഒരാൾ തൃണമൂൽ കോൺ​ഗ്രസിന്റെ വിദ്യാർത്ഥി സംഘടനയുടെ മുൻ നേതാവാണ്. മമത ബാനർജി കുറ്റവാളികളെ സംരക്ഷിക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി.

യാത്രക്കാരുടെ ക്ഷമയ്ക്ക് നന്ദി പറഞ്ഞ് ഖത്തർ എയർവേസ്. ഖ​ത്ത​ർ എ​യ​ർ​വേ​സ് സി.​ഇ.​ഒ എ​ൻ​ജി​നീ​യ​ർ മു​ഹ​മ്മ​ദ് അ​ൽ മീ​ർ തു​റ​ന്ന ക​ത്തി​ലൂടെയാണ് എയർലൈനിലു​ള്ള വി​ശ്വാ​സം നി​ല​നി​ർ​ത്തു​ക​യും ക്ഷ​മ​യും കാ​ണി​ച്ച യാ​ത്ര​ക്കാ​രോ​ട് കഴിഞ്ഞ ദിവസം ന​ന്ദി പ​റ​ഞ്ഞത്. വ്യോമപാത അടച്ച സമയത്തെ വിശദാംശങ്ങളും തുറന്ന കത്തിലൂടെ അദ്ദേഹം ഖത്തർ എയർവേസ് യാത്രക്കാരോട് പങ്കുവെച്ചു.

 

 

 

Sharing is caring!

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *