ഭാരതാംബ വിവാദത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. താന്‍ ആരുടെയും ആദര്‍ശത്തെ എതിര്‍ക്കുന്നില്ല. തനിക്ക് തന്റേതായ വിശ്വാസങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്എഫ്ഐ, കെഎസ്.യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ കേരള യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിൽ ..നടന്ന പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു ഗവർണറുടെ പ്രസ്താവന.
വിവാദമായ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം രാജ്ഭവന് പുറത്തെ വേദിയിലും. അടിയന്തരാവസ്ഥയുടെ അൻപത് ആണ്ടുകൾ എന്ന പേരിൽ ശ്രീ പദ്മനാഭ സേവാസമിതി കേരള സർവകലാശാലയുടെ സെനറ്റ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ചിത്രം സ്ഥാപിച്ചത്. മതചിഹ്നമെന്ന് ആരോപിച്ച് രജിസ്ട്രാർ പരിപാടിക്ക് അനുമതി നിഷേധിച്ചെങ്കിലും പ്രതിഷേധം വകവെക്കാതെ ഗവർണർ പരിപാടിക്കെത്തി.
ഭരണഘടന അട്ടിമറിച്ച് ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് സംസ്ഥാന വ്യാപക പരിപാടികളുമായി ബിജെപി. തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട എന്നിവിടങ്ങളിൽ പ്രധാന പരിപാടികളും മുപ്പത് സംഘടനാ ജില്ലകളിൽ അടിയന്തരാവസ്ഥ വിരുദ്ധ സെമിനാറുകളും ബി ജെ പി സംഘടിപ്പിക്കും.
സർക്കാർ പരിപാടികളിൽ ആർഎസ്എസിൻ്റെ കാവിപ്പതാകയേന്തിയ ഭാരതാംബ ചിത്രം ഉപയോഗിക്കുന്നതിൽ ഗവർണറെ എതിർപ്പ് അറിയിക്കാൻ മുഖ്യമന്ത്രി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമെടുത്തു. സർക്കാർ പരിപാടികളിൽ ഔദ്യോഗിക ചിഹ്നങ്ങൾ മാത്രമേ ഉപയോഗിക്കാവൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്ര അർലേകറെ അറിയിക്കും. മറ്റ് ചിഹ്നങ്ങൾ ഉപയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന കാര്യം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടും. നിയമ വകുപ്പിന്റെ പരിശോധനക്ക് ശേഷമാണ് സർക്കാരിൻ്റെ തീരുമാനം.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ആര്യാടൻ ഷൗക്കത്ത് ഈ മാസം 27 ന് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യും. 27 ന് വൈകിട്ട് മൂന്നരയ്ക്ക് നിയമസഭയിൽ ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ചാണ് സത്യപ്രതിജ്ഞ. നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന് മുന്നിലാണ് ഷൗക്കത്ത് നിലമ്പൂര്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യുക.
ആർഎസ്എസിന് ജനാധിപത്യത്തിന് വേണ്ടി നിലനിൽക്കാനാകില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. ആർഎസ്എസിന്റെ രൂപഘടന തന്നെ സ്വേച്ഛാധിപത്യമാണ്. ദുരൂഹമായ സംവിധാനമാണ് ആർഎസ്എസിന് ഉള്ളത്. നേതൃത്വത്തെ തെരഞ്ഞെടുക്കുന്നത് ജനാധിപത്യപരമായല്ല. മനസ് തുറന്ന് എന്തെങ്കിലും സംസാരിക്കണമെങ്കിൽ കേരളത്തിൽ വരണമെന്ന അവസ്ഥയാണെന്നും എം എ ബേബി.
കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിൽ ഗവർണർ രാജേന്ദ്ര അർലേകര്‍ക്കെതിരെ എസ്എഫ്ഐയുടെ ബാനർ. ‘മിസ്റ്റർ ഗവർണർ ഭാരതാംബയും കാവി കോണകവും ഹെഡ്ഗേവാറും ശാഖയിൽ മതി, ഇന്ത്യ ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കാണ്’ എന്നെഴുതിയ ബാനറാണ് കാര്യവട്ടം ക്യാമ്പസിനു മുന്നിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.
നിലമ്പൂരിൽ ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിൻ്റെ വിലയിരുത്തൽ. നിലമ്പൂരിൽ രാഷ്ട്രീയ പോരാട്ടമാണ് നടത്തിയത്. ജമാഅത്തെ ഇസ്ലാമി വർഗീയ കാർഡ് ഇറക്കി. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം നടന്നു. ബിജെപി വോട്ടുകളും കോൺഗ്രസിലേക്ക് പോയി. സിപിഎം അനുഭാവി വോട്ടുകളിൽ ഒരു ഭാഗം അൻവറിന് ലഭിച്ചിരിക്കാം. എന്നാൽ ഇടതുപക്ഷത്തിൻ്റെ അടിസ്ഥാന വോട്ടുകളിൽ ചോർച്ചയുണ്ടായിട്ടില്ലെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.
ജമാഅത്തെ ഇസ്ലാമിയുടെ മധുരം തങ്ങൾക്ക് ആവശ്യമില്ലെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിച്ചിരുന്നോ ഇല്ലയോ എന്ന് രാഷ്ട്രീയക്കാരോട് ചോദിക്കണം. നേതാവിനെ തള്ളിപ്പറഞ്ഞതുകൊണ്ട് മാത്രം ജമാഅത്തിന് മാറ്റം വരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. 133 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിൽ എത്തിയാൽ സ്പില്‍വേ വഴി വെള്ളം പുറത്തേക്ക് ഒഴുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ കനത്ത മഴ തുടരുന്നതില്‍ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. പെരിയാർ തീരത്ത് ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിർദേശം നല്‍കി.
അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (26/06/2025) അവധി പ്രഖ്യാപിച്ചു. വയനാട്, തൃശ്ശൂര്‍, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ നാളെ അവധി ജില്ലാ കളക്ടര്‍മാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തൃശ്ശൂരിലും ഇടുക്കിയിലും പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകമാണ്.
മലപ്പുറം കെഎസ്ആർടിസി ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘടനത്തിന് ഒരുങ്ങി. ഒന്നാം ഘട്ട പദ്ധതികളുടെ ഉദ്ഘാടനം ജൂൺ 27 ന് വൈകീട്ട് നാലിന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ നിർവ്വഹിക്കും. പി ഉബൈദുള്ള എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഇടി മുഹമ്മദ് ബഷീർ എംപി മുഖ്യാതിഥിയായിരിക്കും.
കേന്ദ്രസർക്കാരിൻ്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ ധനസഹായം നിഷേധിക്കുന്നതിനെതിരെ കേരളം നിയമപോരാട്ടത്തിലേക്ക്. പദ്ധതിയിൽ ചേരില്ലെന്നും കോടതിയെ സമീപിക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. ഇന്ന് വിദ്യാർത്ഥി സംഘടനകളുമായി തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിൽ നിന്ന് ബിജെപിയുടെ വിദ്യാർത്ഥി സംഘടനയായ എബിവിപി നേതാക്കൾ ഇറങ്ങിപ്പോയി. എസ്എഫ്ഐയും കെഎസ്‌യുവും എംഎസ്എഫും അടക്കമുള്ള സംഘടനകൾ സംസ്ഥാന സർക്കാരിൻ്റെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ചു.
രാജ്യം നടുങ്ങിയ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ അവശിഷ്ടങ്ങൾ പുഴയിൽ നിന്ന് നീക്കാനുള്ള പദ്ധതിക്ക് ഭരണാനുമതി. മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിലെ അവശിഷ്ടങ്ങൾ പുന്നപ്പുഴയിൽ നിന്ന് നീക്കാനുള്ള പദ്ധതിക്കാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം ഭരണാനുമതി നൽകിയത്. 195.5 കോടി രൂപയുടേതാണ് കരാർ. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് പദ്ധതിയുടെ നിർവഹണ ചുമതല
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തികൊണ്ടുള്ള ശശി തരൂരിന്‍റെ നടപടിയിൽ രൂക്ഷ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. പാർട്ടി ലൈൻ മറികടക്കുന്നുവോയെന്ന് ഓരോ നേതാവും ആത്മപരിശോധന നടത്തണമെന്നും പറയുന്ന കാര്യങ്ങളിൽ അവനവന് ബോധ്യമുണ്ടാകണമെന്നും കെസി വേണുഗോപാൽ പ്രതികരിച്ചു.
കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ആന്ധ്രാപ്രദേശിന്‍റെയും തെക്കൻ ഒഡിഷ തീരത്തിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദമായി ശക്തി പ്രാപിയ്ക്കാൻ സാധ്യതയുണ്ടെന്നുമാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ദൈവങ്ങളുടെ പേര് സിനിമക്ക് കൊടുക്കരുതെന്ന് പറയാൻ ഭരിക്കുന്നത് താലിബാൻ അല്ലെന്ന് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ സംവിധായകൻ പ്രവീൺ നാരായണൻ. ദൈവങ്ങളുടെ പേര് ഒഴിവാക്കിയാൽ ഹിന്ദുവിന് പിന്നെന്ത് പേരാണുള്ളതെന്നും സിനിമയിൽ ഉപയോഗിക്കരുത് എന്നൊക്കെ പറയുന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ ഫാസിസ്റ്റ് നിലപാടാണെന്നും പ്രവീൺ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട 34 കേസുകളിലെയും അന്വേഷണം അവസാനിപ്പിച്ചതായി പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. ഹേമാ കമ്മറ്റിക്ക് മൊഴി നൽകിയവർ അന്വേഷണവുമായി സഹകരിച്ചില്ലെന്നും ഇതിനാലാണ് അന്വേഷണം അവസാനിപ്പിക്കേണ്ടി വന്നതെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
നാട്ടുകല്ലിലെ വിദ്യാർഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സ്കൂളിൽ പ്രതിഷേധം. പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്കൂളിലാണ് പ്രതിഷേധം നടക്കുന്നത്. സ്കൂൾ മാനേജ്മെൻ്റ് വിളിച്ച യോഗത്തിലും രക്ഷിതാക്കളുടെ പ്രതിഷേധമുണ്ടായി. യോഗത്തിൽ രക്ഷിതാക്കളും സംഘടനാപ്രതിനിധികളും പങ്കെടുത്തു.
പാലക്കാട് നാട്ടുകല്ലിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയരായ മൂന്ന് അധ്യാപകരെയും പുറത്താക്കിയെന്ന് സ്കൂൾ മാനേജ്മെൻ്റ്. സംഭവത്തിൽ പൊലീസ് നിയമനടപടി ഉടൻ സ്വീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി പ്രതിഷേധക്കാർ അറിയിച്ചു.പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ആശിർനന്ദയുടെ ആത്മഹത്യയ്ക്ക് കാരണം സ്കൂളിലെ മാനസിക പീഡനമെന്നാണ് കുടുംബം ആരോപിച്ചത്.
നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം. ആദിവാസി വിഭാഗത്തിൽപെട്ട ബില്ലിയാണ് മരിച്ചത്. പുഴയിൽ കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയരുകയും അതിശക്തമായ ഒഴുക്കുമായതിനാൽ പൊലീസിന് സ്ഥലത്തെത്താൻ സാധിച്ചിട്ടില്ല. മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല. മരിച്ച ബില്ലിക്ക് 49 വയസെന്നാണ് വിവരം. കൂൺ പറിക്കാൻ പോയപ്പോഴാണ് കാട്ടാന ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം.
ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ സന്ദർശിച്ചു. വിഎസിന്‍റെ ചികിത്സ സംബന്ധിച്ച് ഡോക്ടർമാരുമായി വീണാ ജോര്‍ജ് ആശയവിനിമയം നടത്തുകയും ബന്ധുക്കളെ കാണുകയും ചെയ്തു.മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍ നിലവില്‍ ചികിത്സയിൽ തുടരുകയാണ്.
മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം ലംഘിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ മലപ്പുറം സ്വദേശി അലിമോന്‍റെ വാദിസലാം കാരിയര്‍ വള്ളം ചാവക്കാട് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസരുടെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തു. പിടിച്ചെടുത്ത വള്ളത്തിന് 60,000 രൂപ പിഴ ഈടാക്കി.
വാങ്ങുന്ന ഉൽപ്പന്നത്തിന്‍റെ വിലയും സവിശേഷതകളും അറിയാനുള്ള ഉപഭോക്താവിന്‍റെ അവകാശം കാർ ഡീലർ ഹനിച്ചുവെന്ന പരാതിയില്‍ നടപടിയെടുത്ത് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. കാക്കനാട് സ്വദേശിനി ജെനിമോൾ ജോയ് ആണ് പാലാരിവട്ടത്ത് പ്രവർത്തിക്കുന്ന മാരുതി നെക്സ ഷോറൂമിനെതിരെ പരാതി നല്‍കിയത്.
2019ൽ നടന്ന ബാലാകോട്ട് വ്യോമാക്രമണത്തിനിടെ ഇന്ത്യൻ വിങ് കമാന്‍ഡര്‍ അഭിനന്ദൻ വര്‍ധമാനെ പിടികൂടിയ പാക് സൈനിക ഉദ്യോഗസ്ഥനായ മേജര്‍ മോയിസ് അബ്ബാസ് ഷാ പാകിസ്ഥാനി താലിബാൻ ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പാകിസ്ഥാന്‍റെ സ്പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പിന്‍റെ ആറാം കമാന്‍ഡോ ബറ്റാലിയനിലെ സൈനികനാണ് മേജര്‍ സൈദ് മോയിസ്. പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ മേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് അബ്ബാസ് ഷാ കൊല്ലപ്പെട്ടത്.
ശശി തരൂരിനെതിരെ നിലപാട് കടുപ്പിച്ചും പരിഹസിച്ചും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. തരൂരിന്‍റെ ഇംഗ്ലീഷ് തനിക്ക് മനസിലാകാത്തതുകൊണ്ട് മോദി സ്തുതിയുള്ള ലേഖനം വായിച്ചില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പരിഹസിച്ചു. ഹൈക്കമാന്‍ഡ് നിലപാട് കടുപ്പിക്കുമ്പോള്‍ പറക്കാന്‍ ആരോടും അനുവാദം ചോദിക്കരുതെന്നും ആകാശം ആരുടേതുമല്ലെന്നുമെഴുതിയ പക്ഷിയുടെ ചിത്രം സമൂഹമാധ്യമ പേജില്‍ പങ്ക് വച്ച് തരൂര്‍ ഒളിയമ്പെയ്തു.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം ഹാംഗറിലേക്ക് മാറ്റും. എയർ ഇന്ത്യയുടെ ഹാംഗറിലേക്കാകും അമേരിക്കൻ നിർമിത എഫ്-35 മാറ്റുക. വിമാനത്തിന്റെ അറ്റകുറ്റപ്പണിക്കായി പ്രത്യേകസംഘം യുകെയിൽ നിന്ന് എത്തിയാലുടൻ വിമാനം ഹാംഗറിലേക്ക് മാറ്റുമെന്ന് ബ്രിട്ടീഷ് ഹൈ കമ്മീഷൻ വക്താവ് അറിയിച്ചു.
ഇറാനിലെ ആണവ നിലയങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണത്തെ 1945ലെ രണ്ടാം ലോക മഹായുദ്ധ കാലത്ത് ഹിരോഷിമയും നാഗസാക്കിയിലുമുണ്ടായ ആണവ ബോംബാക്രമണവുമായി താരതമ്യം ചെയ്ത് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയുടെ ഇത്തരമൊരു ആക്രമണമാണ് ഇറാനും ഇസ്രയേലും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചതെന്നും നാറ്റോ ഉച്ചക്കോടിക്കിടെ മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ട്രംപ് പറഞ്ഞു. അമേരിക്കൻ ആക്രമണം ഇറാന്‍റെ ആണവ പദ്ധതികളെ പതിറ്റാണ്ടുകൾ പിന്നോട്ടടിച്ചുവെന്നും ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു.
അമേരിക്കയമായും ഇന്ത്യയുമായും സംഘർഷമുണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്‍റെ പണിപ്പുരയിലാണ് പാകിസ്ഥാനെന്ന് റിപ്പോർട്ട്. ചൈനയുടെ സഹായത്തോടെ അമേരിക്കയില്‍ വരെ എത്താന്‍ കഴിയുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പാകിസ്താന്‍ രഹസ്യമായി വികസിപ്പിക്കുന്നുവെന്നാണ് യു.എസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ സൈന്യത്തിന്‍റെ നട്ടെല്ലൊടിച്ച് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെയാണ് പാകിസ്ഥാന്‍റെ നീക്കം.
ഇറാനിലെ ആണവകേന്ദ്രങ്ങൾക്കുനേരെ അമേരിക്ക നടത്തിയ ആക്രമണത്തിൽ കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി വ്യക്തമാക്കുന്ന ഉപഗ്രഹ ദൃശ്യങ്ങൾ പുറത്ത്. ആക്രമണത്തിന് മുൻപും ശേഷവുമുള്ള ഫൊർദൊ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിലെ ആണവകേന്ദ്രങ്ങളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. യുഎസ് ആക്രമണത്തിൽ ആണവകേന്ദ്രങ്ങൾ തകർക്കപ്പെട്ടെന്ന പ്രസിഡന്‍റ് ട്രംപിന്‍റെ അവകാശവാദങ്ങൾ ശരിവയ്ക്കുംവിധത്തിലുള്ളതാണ് ദൃശ്യങ്ങൾ.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം നടക്കുന്ന അമര്‍നാഥ് തീർഥയാത്ര ആരംഭിക്കുന്നതിന് മുന്നോടിയായി സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി കാശ്മീര്‍ പോലീസ്. തീര്‍ത്ഥാടകര്‍ക്ക് സുഗമവും സുരക്ഷിതവുമായ യാത്ര ഉറപ്പുവരുത്താന്‍ പല തലങ്ങളിലായി ക്രമപ്പെടുത്തിയ സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്ന് പോലീസ് മേധാവി അറിയിച്ചു.