Untitled design 20250112 193040 0000

 

അമേരിക്ക ഇറാനിൽ നടത്തിയ ആക്രമണത്തിന്‍റെ പേരടക്കമുള്ള കൂടുതൽ വിവരങ്ങല്‍ പുറത്തുവിട്ട് പെന്‍റഗണ്‍. ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമര്‍ എന്ന പേരിൽ അതീവരഹസ്യമായിട്ടാണ് ഇറാനിലെ ആക്രമണം നടപ്പാക്കിയതെന്ന് പെന്‍റഗണ്‍ വാര്‍ത്താസമ്മേളനത്തിൽ അമേരിക്കയുടെ വ്യോമസേന ജനറൽ ഡാൻ കെയ്ൻ വ്യക്തമാക്കി.

സമാധാനത്തിലേക്ക് എത്താൻ തയ്യാറാകാത്ത പക്ഷം മറ്റ് ലക്ഷ്യ കേന്ദ്രങ്ങൾ കൂടി ആക്രമിക്കപ്പെടുമെന്ന് ഇറാന് മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ സമാധാന ശ്രമങ്ങൾ ഉടൻ നടത്തിയില്ലെങ്കിൽ വീണ്ടും ആക്രമിക്കുമെന്നും കഴിഞ്ഞ എട്ട് ദിവസങ്ങളിൽ കണ്ടതിനേക്കാൾ കൂടുതൽ ദുരിതം കാത്തിരിക്കുന്നതെന്ന മുന്നറിയിപ്പാണ് ഇറാന്റെ ആണവ കേന്ദ്രങ്ങളിലെ ആക്രമണത്തിന് പിന്നാലെ ട്രംപ് വിശദമാക്കിയത്. ഇറാൻ ഇസ്രയേൽ സംഘർഷം തുടങ്ങി പത്താം നാളാണ് അമേരിക്ക നേരിട്ട് ആക്രമണം നടത്തിയത്.

തങ്ങളുടെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ഇന്ന് പുലര്‍ച്ചെ നടന്ന അമേരിക്കയുടെ ആക്രമണം ഇറാന്‍ ആണവോര്‍ജ സമിതി സ്ഥിരീകരിച്ചു. ആക്രമത്തിന്‍റെ വ്യാപ്തിയും ആഘാതവും വ്യക്തമാക്കിയിട്ടില്ലെങ്കിലും അമേരിക്ക ഫോർദോ, നതാൻസ്, ഇസ്ഹാൻ എന്നീ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്നും ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നുമാണ് ഇറാന്‍ ആണവോര്‍ജ സമിതി വ്യക്തമാക്കിയിരിക്കുന്നത്.

അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാനിയൻ ആണവോർജ്ജ കേന്ദ്രങ്ങളിൽ നിന്ന് റേഡിയേഷൻ ചോ‍ർച്ചയുണ്ടാകുമോയെന്ന ആശങ്ക ശക്തം. ഇത് വരെ ആണവവികരണ തോതിൽ കാര്യമായ മാറ്റങ്ങളുണ്ടായിട്ടില്ലെന്നാണ് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ അറിയിപ്പ്. എന്നാൽ ആണവകേന്ദ്രങ്ങള്‍ സുരക്ഷിതമാണെന്നും ഇരുരാജ്യങ്ങളും ഏക്കാലവും ഓര്‍മിക്കുന്ന പ്രത്യാഘാതമുണ്ടാകുമെന്നുമാണ് ഇറാന്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

ഇറാനെ ആക്രമിച്ച അമേരിക്കൻ നടപടി അപകടകരമെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ്. അങ്ങേയറ്റത്തെ ആശങ്കയുണ്ടാക്കുന്ന നടപടിയാണ് അമേരിക്കയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത് ഇത് ആണവ നിർവ്യാപന കരാറുകളെ ബാധിക്കുമെന്ന മുന്നറിയിപ്പും അന്‍റോണിയോ ഗുട്ടറസ് നൽകി. എന്നാൽ ഇറാനെ നേരിട്ടാക്രമിച്ച അമേരിക്കയുടെ നടപടി ധീരമായ‌ ഇടപെടലെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിശേഷിപ്പിച്ചത്.

അമേരിക്ക അഴിച്ചുവിട്ട ആക്രമണം ആണവ നിർവ്യാപന കരാറിനെ ബാധിക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ. അമേരിക്കയുമായും യൂറോപ്യൻ യൂണിയനുമായും ചർച്ച നടക്കുമ്പോൾ നടന്ന ആക്രമണം ചർച്ചകളുടെ സാധ്യതകൾ തകർത്തെന്നും ഇനിയെങ്ങനെ ചർച്ച നടക്കുമെന്നും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി ചോദിച്ചു. അപകടകരമായ യുദ്ധം തുടങ്ങിവെച്ചിരിക്കുകയാണ് അമേരിക്കയെന്നാണ് ഇറാന്റെ നിലപാട്.

ഇസ്രായേൽ ഇറാൻ സംഘർഷത്തിൽ അമേരിക്കയുടെ നേരിട്ടുള്ള ഇടപെടൽ വന്നതിന് പിന്നാലെ എല്ലാ വിമാനങ്ങളും മറ്റൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ റദ്ദാക്കിയതായി ഇസ്രയേൽ ഔദ്യോഗിക വിമാന സ‍ർവ്വീസായ ഇസ്രയേൽ എയർലൻഡ് വ്യക്തമാക്കി. ടെൽ അവീവിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിലേക്ക് തിരിച്ച വിമാനങ്ങൾ മറ്റൊരു വിമാനത്താവളത്തിൽ ഇറങ്ങുമെന്നും ഇസ്രയേൽ എയർലൻഡ് വിശദമാക്കിയതായി ഇസ്രയേലി മാധ്യമമായ ദി ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു.

ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കെ ഇറാൻ പ്രസിഡന്‍റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവിലെ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക അറിയിച്ചു. മേഖലയിൽ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണമെന്നും സാധാരണ നിലയിലേക്ക് മടങ്ങണമെന്നും ചര്‍ച്ചയിലാവശ്യപ്പെട്ടതായി മോദി എക്സിലൂടെ അറിയിച്ചു.

 

ഇറാനിലെ അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ റേഡിയോ ആക്ടീവ് ഇഫക്ടുകള്‍ കണ്ടെത്തിയിട്ടില്ലെന്ന് വ്യക്തമാക്കി സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍ എന്നീ രാജ്യങ്ങള്‍. ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ സൗദി അറേബ്യയിലോ മറ്റ് അറബ് ഗൾഫ് രാജ്യങ്ങളിലോ റേഡിയോ ആക്ടീവ് ഇഫക്ടുകൾ കണ്ടെത്തിയിട്ടില്ലെന്ന് സൗദി അറേബ്യയിലെ ന്യൂക്ലിയര്‍ റെഗുലേറ്റര്‍ എക്സ് പ്ലാറ്റ്ഫോമില്‍ അറിയിച്ചു.

 

അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാൻ വിദേശകാര്യ മന്ത്രി റഷ്യയിലേക്ക്. ചർച്ചകളുടെ വഴി അമേരിക്ക തകർത്തെന്നും ആണവ നിർവ്യാപന കരാറിനെ ബാധിക്കുമെന്നുമാണ് ഇറാന്‍റെ മുന്നറിയിപ്പ്. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ അന്താരാഷ്ട്ര ആണവ സമിതി അടിയന്തര യോഗം ചേരും.

 

പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷം മൂർച്ഛിക്കുന്നതിലും ഇറാനിയൻ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നതിലും യുണൈറ്റഡ് അറബ് എമിറേറ്റ്സ് ആശങ്ക പ്രകടിപ്പിച്ചു. ഗുരുതരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാനും മേഖലയെ കൂടുതൽ അസ്ഥിരതയിലേക്ക് വലിച്ചിഴയ്ക്കുന്ന നടപടികൾ ഒഴിവാക്കാനും സംഘർഷം അവസാനിപ്പിക്കണമെന്നും യുഎഇ വ്യക്തമാക്കി.

ഇസ്രായേലിനെതിരായ ആക്രമണത്തിൽ ഇറാന്റെ ഏറ്റവും പ്രധാനപ്പെട്ട ഖോറാംഷഹർ 4 മിസൈൽ ഉപയോഗിച്ചുവെന്ന് റിപ്പോർട്ട്. 2017ലാണ് ഇറാൻ ഇത്തരം മിസൈലുകൾ അവതരിപ്പിച്ചത്.മൂന്ന് ആണവ കേന്ദ്രങ്ങളിൽ യുഎസ് ബോംബിട്ട് തകർത്തതിന് പിന്നാലെ ലോകത്തെ പ്രധാന എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാൻ ഇറാൻ പാർലമെന്റ് അംഗീകാരം നൽകിയതായി സ്റ്റേറ്റ് മീഡിയ പ്രസ് ടിവി ഇന്ന് റിപ്പോർട്ട് ചെയ്തു.ഇറാന്റെ നടപടി ലോകത്താകമാനം എണ്ണ വില കുത്തനെ ഉയരാൻ കാരണമാകുമെന്ന് സാമ്പത്തിക വിദ​ഗ്ധർ പറയുന്നു.

ഇറാൻ- ഇസ്രയേൽ സംഘർഷത്തിലെ അമേരിക്കയുടെ ഇടപെടൽ ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിലും പ്രതിസന്ധി സൃഷ്ടിച്ചേക്കും. യുദ്ധ സാഹചര്യത്തിൽ അടച്ച വ്യോമ പാത ഇന്ത്യക്കാര്‍ക്ക് വേണ്ടി കഴിഞ്ഞ ദിവസം ഇറാൻ തുറന്നു കൊടുത്തിരുന്നു. എന്നാൽ ഇസ്രായേൽ ഇറാൻ സംഘർഷത്തിൽ അമേരിക്കയുടെ ഇടപെടൽ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിൽ പ്രതിസന്ധി സൃഷ്ടിക്കാൻ സാധ്യതയുണ്ട്.

ഇറാനിൽ കുടുങ്ങിപ്പോയ 334 കുവൈത്ത് പൗരന്മാരുമായി കുവൈത്ത് എയർവേസിന്‍റെ ഒഴിപ്പിക്കൽ വിമാനം എത്തി. ഒഴിപ്പിക്കപ്പെട്ടവർ ആദ്യം ഇറാനിലെ മഷാദിൽ നിന്ന് കരമാർഗ്ഗം തുർക്ക്മെനിസ്ഥാനിലെ അഷ്ഗാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തി. അവിടെ നിന്നാണ് അവരെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കൊണ്ടുവന്നത്.

ഇസ്രയേൽ – ഇറാൻ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ ഇരു രാജ്യങ്ങളിലെയും ഇന്ത്യക്കാരെ സുരക്ഷിതരാക്കാനുള്ള ഓപ്പറേഷൻ സിന്ധു വഴി ഇതുവരെ രാജ്യത്ത് 1117 പേർ തിരിച്ചെത്തി. ഒരു മലയാളിയടക്കമുള്ളവരാണ് ഇതുവരെ തിരിച്ചെത്തിയതെന്ന് കേന്ദ്രം വ്യക്തമാക്കി. ഓപ്പറേഷൻ സിന്ധു ദൗത്യത്തിന്റെ ഭാഗമായ നാലാമത്തെ വിമാനത്തിലാണ് ടെഹ്റാൻ ഷാഹിദ് ബെഹ്ഷത്തി സർവകലാശാല ഒന്നാം വർഷ എം ബി ബി എസ് വിദ്യാർത്ഥിയായ മലപ്പുറം സ്വദേശി ഫാദില തിരികെയെത്തിയത്.

ഇസ്രയേൽ – ഇറാൻ സംഘർഷത്തിൽ നേരിട്ട് ഇടപെട്ടുകൊണ്ടുള്ള അമേരിക്കൻ ആക്രമണത്തെ അപലപിച്ച് സി പി എം ജനറൽ സെക്രട്ടറി എം എ ബേബി. ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള യു എസ് ആക്രമണത്തെ ശക്തമായി അപലപിച്ച സി പി എം ജനറൽ സെക്രട്ടറി, അമേരിക്കൻ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നും വിമർശിച്ചു. ഇറാൻ ആണവായുധങ്ങൾ പിന്തുടരുന്നില്ലെന്ന യു എസ് ഇന്‍റലിജൻസ് റിപ്പോർട്ടടക്കം അവഗണിച്ചാണ് ട്രംപ് ഈ ആക്രമണത്തിന് ഉത്തരവിട്ടതെന്ന് ബേബി ചൂണ്ടികാട്ടി.

ഓണക്കാല വിപണിയിലെ ഇടപെടലിന് സപ്ലൈക്കോയ്ക്ക് 100 കോടി ധനവകുപ്പ് അനുവദിച്ചു. വിലക്കയറ്റത്തിന്‍റെ കാലത്ത് വിപണി ഇടപെടൽ കാര്യക്ഷമമായി നടപ്പാക്കുന്നതിനാണ് തുക അനുവദിച്ചത്. ബജറ്റിൽ വിപണി ഇടപെടലിന് സപ്ലെയ്കോക്ക് വകയിരുത്തിയിട്ടുള്ളത് 250 കോടി രൂപയാണ്. 100 കോടി അനുവദിച്ചതോടെ ഓണക്കാലത്തേക്കുള്ള അവശ്യസാധനങ്ങളുടെ സംഭരണം മുൻകൂട്ടി ഉറപ്പാക്കാൻ കഴിയുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു.

ആശാവര്‍ക്കര്‍മാര്‍ക്ക് മൂന്ന് മാസത്തെ ഓണറേറിയം നൽകാൻ ആവശ്യമായ തുക അനുവദിച്ച് സര്‍ക്കാര്‍. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ ഓണറേറിയം ആയി നൽകേണ്ട തുകയാണ് മുൻകൂറായി അനുവദിച്ചത്. ആറ് മാസത്തെ തുക മുൻകൂര്‍ അനുവദിക്കണമെന്നാണ് നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്.അതിൽ പകുതി തുകയാണ് സര്‍ക്കാര്‍ ഇപ്പോൾ അനുവദിച്ചിച്ചിട്ടുള്ളത്.

സുരേഷ് ഗോപി ചിത്രം ജെ. എസ്. കെയ്ക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചതിൽ പ്രതികരണവുമായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. സിനിമ പേര് മാത്രമല്ല കഥാപാത്രത്തിന്റ പേരും മാറ്റണമെന്ന് കേന്ദ്ര സെൻസർ ബോഡ് പറഞ്ഞിട്ടുണ്ടെന്ന് ഉണ്ണികൃഷ്ണൻ പറയുന്നു. സുരേഷ് ഗോപിയുമായി സംസാരിച്ചുവെന്നും അദ്ദേഹം നേരിട്ട് ഇടപെട്ടെന്നാണ് പറ‍ഞ്ഞതെന്നും എന്നിട്ടും മാറ്റമില്ലെന്ന് പറഞ്ഞെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

 

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി നായകനായ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന് അനുമതി നിഷേധിച്ച കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് നടപടിയെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി. ‘സെൻസർ ബോർഡോ, സെൻസില്ലാ ബോർഡോ’ എന്നാണ് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് നടപടിയെ പരിഹസിച്ച് വിദ്യഭ്യാസ മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്. കഴിഞ്ഞ ദിവസമാണ് ‘ജെഎസ്‌കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യുടെ പ്രദര്‍ശനത്തിനാനുമതി നിഷേധിച്ച് സെല്‍സര്‍ ബോര്‍ഡ് നടപടി വിവാദമാകുന്നത്

കായലോട് ആൾക്കൂട്ട അതിക്രമത്തെ തുടർന്ന് ജീവനൊടുക്കിയ യുവതിയുടെ ആൺസുഹൃത്തിനെതിരെ പൊലീസ് കേസെടുക്കില്ല. യുവതിയിൽ നിന്ന് പണവും സ്വർണവും തട്ടിയെടുത്ത് ഭീഷണിപ്പെടുത്തിയെന്ന കുടുംബത്തിന്‍റെ പരാതിയിൽ കഴമ്പില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കഴിഞ്ഞ മൂന്നര വർഷമായി സൗഹൃദമുളള യുവതിയുമായി അസ്വാഭാവികമായ സാമ്പത്തിക ഇടപാടുകൾ റഹീസ് നടത്തിയിട്ടില്ല. യുവാവിനെതിരെ റസീനയുടെ ആത്മഹത്യാ കുറിപ്പിലും പരാമർശമില്ല. മരണത്തിൽ റഹീസ് ഉത്തരവാദിയല്ലെന്നാണ് കുറിപ്പിൽ പറയുന്നത്.

സാമൂഹിക നീതി ഇല്ലാതാകുമ്പോൾ താൻ ആ അനീതി ചൂണ്ടിക്കാട്ടും അതിൽ ആരും തന്നെ കുറ്റപെടുത്തേണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു, ഈഴവ സമുദായത്തിന്‍റെ ശത്രു സമുദായംഗങ്ങൾ തന്നെയാണ് സത്യങ്ങൾ പറയുമ്പോൾ എന്നെയെന്തിന് കല്ലെറിയുന്നുവെന്നും മലപ്പുറത്ത് ഈഴവ സമുദായത്തിന് വിദ്യാഭ്യസ സ്ഥാപനമില്ല അക്കാര്യം ചൂണ്ടിക്കാണിച്ച തന്നെ എതിർത്തുവെന്നും അദ്ദേഹം പറഞ്ഞു.

തൃശൂർ മാളയിൽ എൻ.എസ്.എസ് സംഘടിപ്പിച്ച യോഗ ദിന പരിപാടിയിൽ ഭാരതാംബ വിവാദം. തിരുമുക്കുളം കരയോഗത്തിൽ മന്നത്ത് പത്മനാഭനൊപ്പം കാവി പതാകയേന്തിയ ഭാരതാംമ്പയെയും ഉൾപ്പെടുത്തി സംഘടിപ്പിച്ച പരിപാടി കരയോഗ കമ്മിറ്റികൾ തടഞ്ഞു. അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് മാള കുഴൂരിൽ 2143 ആം നമ്പർ തിരുമുക്കുളം കരയോഗം സംഘടിപ്പിച്ച പരിപാടിയിലാണ് പ്രശ്നം ഉണ്ടായത്.

മണ്ണാർകാട് എം എൽ എയും മുസ്ലിം ലീഗ് നേതാവുമായ അഡ്വ. ഷംസുദ്ദീന്‍റെ പ്രവർത്തനങ്ങളെ പ്രശംസിച്ച് പാലക്കാട് എം പി വി കെ ശ്രീകണ്ഠൻ, അദ്ദേഹം മന്ത്രിയാകട്ടെയന്നും ആശംസിച്ചു. പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ മുന്നേറ്റത്തിൽ മണ്ണാർക്കാട് മണ്ഡലം വലിയ നേട്ടമാണ് ഉണ്ടാക്കുന്നതെന്ന് എസ് എസ് എൽ സി ഫലമടക്കം ചൂണ്ടികാട്ടി വി കെ ശ്രീകണ്ഠൻ പറഞ്ഞു. ഇതിന് പിന്നിൽ എം എൽ എ ഷംസുദ്ദീന്‍റെ കൂടി പ്രവർത്തനങ്ങളുടെ ഫലമുണ്ടെന്നാണ് പാലക്കാട് എം പി പറഞ്ഞത്.

സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെതിരെ സിനിമാ നടി നല്‍കിയ ലൈംഗിക അതിക്രമ കേസിലെ നടപടികൾ കോടതി അവസാനിപ്പിക്കുന്നു. ബാലചന്ദ്രമേനോനെതിരെയുള്ള ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത് ഇതിൻറെ ഭാഗമായി പരാതിക്കാരിയായ നടിക്ക് കോടതി നോട്ടീസ് നൽകി.

വിജിലൻസ് മുൻ ഡയറക്ടർ യോഗേഷ് ഗുപ്തയുടെ നോണ്‍ ഗസ്റ്റഡ് ഉദ്യോഗസ്ഥർക്കെതിരായ കേസുകള്‍ എസ്പിമാർ തീർപ്പാക്കണമെന്ന വിവാദ സർക്കുലർ ഇപ്പോഴത്തെ ഡയറക്ടർ മനോജ് എബ്രഹാം തിരുത്തി. സർക്കുലർ നിയമവിരുദ്ധവും വിജിലൻസ് മാനുവലിന് എതിരുമാണെന്നും എല്ലാ ഫയലും അന്തിമ തീർപ്പാക്കേണ്ടത് ഡയറക്ടർ തന്നെയെന്നുമാണ് മനോജ് എബ്രഹാം എസ്പിമാർക്ക് നൽകിയ പുതിയ നിർദ്ദേശം. നിലവിലെ നിർദ്ദേശം നിയമയുദ്ധങ്ങള്‍ക്ക് കാരണമാകുന്നുവെന്നും മനോജ് എബ്രഹാം വ്യക്തമാക്കി.

ഭാരതാംബ സങ്കൽപം മനസിൽ കൂടുതൽ ശക്തമായത് അടിയന്തരാവസ്ഥക്കാലത്തെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ. ജയിലിൽ കിടന്നപ്പോൾ ഭാരതാംബ സങ്കൽപം കൂടുതൽ ശക്തമായി എന്നും കുട്ടിക്കാലം മുതൽ ആർഎസ്എസ് ആഭിമുഖ്യമുണ്ടെന്നും ബിജെപിയുടെ മുഖപത്രമായ ജന്മഭൂമിയിലെ അഭിമുഖത്തിൽ ഗവർണർ വ്യക്തമാക്കി.

യഥാർത്ഥ ദേശഭക്തരും ദേശ വിരുദ്ധരും തമ്മിലുള്ള പോരാട്ടമാണ് കേരളത്തിൽ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. ഒരു ജനാധിപത്യ രാജ്യത്ത് സമാധാനപരമായ പ്രതിഷേധം എന്നത് ജനാധിപത്യപരമായ പ്രതികരണ മാർഗ്ഗമാണ് എന്നാൽ പ്രതിഷേധങ്ങളെ അസഹിഷ്ണുതയോടെ കാണുന്നതാണ് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ കീഴ്വഴക്കമെന്നും തുടർച്ചയായി പത്ത് വർഷം ലഭിച്ച ഭരണം ഒരു പാർട്ടിയെ ആകമാനം ജനാധിപത്യ വിരുദ്ധരാക്കി തീർത്തതിന്റെ കാഴ്ചകളാണ് രണ്ടു ദിവസമായി കേരളത്തിൽ കാണുന്നതെന്നും അദ്ദേഹം വാര്‍ത്താ കുറിപ്പിൽ പറഞ്ഞു.

13 കൊല്ലത്തിന് ശേഷം താര സംഘടന അമ്മയുടെ ജനറല്‍ ബോഡിയില്‍ പങ്കെടുത്ത് നടന്‍ ജഗതി ശ്രീകുമാര്‍. 2012ല്‍ വാഹനാപകടത്തില്‍ പരിക്കേറ്റതിന് പിന്നാലെ സിനിമ രംഗത്ത് നിന്നും പൂര്‍ണ്ണമായി വിട്ടുനില്‍ക്കുകയാണ് ജഗതി ശ്രീകുമാര്‍. യോഗത്തില്‍ ജഗതി ശ്രീകുമാറിനെ ആദരിക്കുകയും ചെയ്തു.

ട്രോളിംഗ് നിരോധന കാലത്ത് അനധികൃതമായി ആഴക്കടല്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ട ഫൈബര്‍ വള്ളങ്ങള്‍ പിടികൂടി. കന്യാകുമാരി കുളച്ചല്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ഷൈജു, സെന്‍റ് മേരി മത്തലീന എന്നീ വള്ളങ്ങളാണ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്‍റ് വിഭാഗം കസ്റ്റഡിയിലെടുത്തത്. ട്രോളിംഗ് നിരോധന കാലത്ത് പരമ്പരാഗത വള്ളങ്ങള്‍ക്ക് മത്സ്യബന്ധനത്തിന് അനുമതിയുണ്ടെങ്കിലും ആഴക്കടല്‍ മത്സ്യബന്ധനം നടത്താന്‍ പാടില്ലെന്നാണ് ചട്ടം.

ബ്രിട്ടീഷ് യുദ്ധവിമാനമായ F-35B യുടെ അറ്റകുറ്റപ്പണിക്കായി ബ്രിട്ടനില്‍ നിന്ന് 40 അംഗ വിദഗ്ധ സംഘം എത്തും. ഇന്ത്യൻ നാവികസേനയുമായി സംയുക്ത അഭ്യാസം പൂർത്തിയാക്കിയ യുകെയുടെ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിന്റെ ഭാഗമായിരുന്ന വിമാനമാണ് ഇന്ധനം തീർന്നതിനെ തുടർന്ന് തിരുവനന്തപുരത്ത് അടിയന്തിരമായി ഇറക്കിയത്. വിദഗ്ധ എഞ്ചിനീയര്‍മാരുടെ സംഘമാണ് അറ്റക്കുറ്റപ്പണിക്കായി ബ്രിട്ടണില്‍ നിന്നും എത്തുക എന്നാണ് റിപ്പോര്‍ട്ട്.

സിനിമകളുടെ ചിത്രീകരണത്തിനിടെ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാനുള്ള നിർമാതാക്കളുടെ സംഘടനയുടെ തീരുമാനത്തില്‍ പ്രതികരണവുമായി ടൊവിനോ തോമസ്. മികച്ച തീരുമാനമാണ് ഇതെന്നും ഉറപ്പായും അംഗീകരിക്കുമെന്നും ടൊവിനോ പറഞ്ഞു. ലൊക്കേഷന്‍ എന്നല്ല ഒരിടത്തും ലഹരി ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്നാട് വാൽപ്പാറയിൽ ആനക്കൊമ്പുമായി അഞ്ച് പേർ പിടിയിൽ. ഇന്നലെ വൈകിട്ട് അയ്യർവാടി എസ്റ്റേറ്റിനു സമീപമാണ് സംഭവം. കാറിൽ വിൽക്കാൻ എത്തിച്ച ആനക്കൊമ്പ് മാനമ്പള്ളി റേഞ്ചർ ഗിരിധരൻ, വാൽപ്പാറ റേഞ്ചർ സുരേഷ് കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. തായ്മുടി എസ്റ്റേറ്റിലെ മണികണ്ഠൻ (47), എസ്റ്റേറ്റിലെ താത്ക്കാലിക ജീവനക്കാരായ പ്രേമദാസ് (29), റാമർ (35), ബ്രോക്കർമാരായ രാജ (39), ദേവബാല എന്നിവരാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.

അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ചവരിൽ ഇതുവരെ തിരിച്ചറിയാൻ സാധിക്കാത്ത എട്ടുപേരുടെ കുടുംബാംഗങ്ങളോട രണ്ടാമതൊരു ബന്ധുവിന്റെ കൂടി ഡിഎൻഎ സാമ്പിൾ നൽകണമെന്ന നിർദ്ദേശം നൽകി. ഡിഎൻഎ മാച്ച് ചെയ്യാതെ മൃതദേഹങ്ങൾ വിട്ടു നൽകാൻ സാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിമാനാപകടത്തിൽ മരിച്ച എട്ടുപേരുടെ കുടുംബാംഗങ്ങളോട് രണ്ടാമതും ഡിഎൻഎ സാമ്പിൾ നൽകാൻ അധികൃതർ ആവശ്യപ്പെട്ടത്.

സൗഹൃദ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനിൽ നടക്കുന്ന തുടർച്ചയായ സംഭവവികാസങ്ങളിൽ, പ്രത്യേകിച്ച് നിരവധി ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള സമീപകാല ആക്രമണങ്ങളിൽ, കുവൈത്ത് അഗാധമായ ആശങ്ക പ്രകടിപ്പിച്ചു. ഇറാനിയൻ പരമാധികാരത്തിനു നേരെയുള്ള ആക്രമണത്തെയും അന്താരാഷ്ട്ര നിയമങ്ങളുടെയും കൺവെൻഷനുകളുടെയും ലംഘനത്തെയും അപലപിച്ചുകൊണ്ട് 2025 ജൂൺ 13 ന് പുറത്തിറക്കിയ പ്രസ്താവന കുവൈത്ത് ആവർത്തിച്ചു.

ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന് വേണ്ടി ചാരപ്പണി നടത്തിയതിന് പിടിക്കപ്പെട്ട മറ്റൊരാളെക്കൂടി വധശിക്ഷക്ക് വിധേയമാക്കി ഇറാൻ. നീതിന്യായ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയാക്കി സുപ്രീം കോടതി ശിക്ഷ സ്ഥിരീകരിച്ചതിനു ശേഷമാണ് മജീദ് മൊസയേബിയെ എന്ന ചാരനെ തൂക്കിലേറ്റിയതെന്ന് നീതിന്യായ വകുപ്പ് ഔദ്യോഗികമായി അറിയിച്ചു.

പഹൽഗാം ഭീകരാക്രമണത്തിൽ ഭീകരർക്ക് അഭയം നൽകിയ രണ്ട് പേരെ എൻഐഎ അറസ്റ്റ് ചെയ്തു. പഹൽഗാം സ്വദേശികളാണ് അറസ്റ്റിലായ രണ്ടുപേരും. ലഷ്കർ ഇ ത്വയ്ബ ബന്ധമുള്ള പാക്കിസ്ഥാൻ സ്വദേശികളാണ് ഭീകരരെന്ന് അറസ്റ്റിലായവർ മൊഴി നൽകി. ഏപ്രിൽ 22 ന് നടന്ന ഭീകരാക്രമണത്തിൽ നേരിട്ട് പങ്കെടുത്ത ഭീകരർക്ക് പഹൽഗാമിലെ ഹിൽപാർക്കിൽ താമസവും ഭക്ഷണവും അടക്കം നൽകിയ രണ്ടു പ്രദേശവാസികളാണ് അറസ്റ്റിലായത്.

മേഖലയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ സുപ്രധാന നടപടികളുമായി ബഹ്റൈൻ. സ്കൂളുകളില്‍ വിദൂര പഠനം പ്രഖ്യാപിച്ചു. ഞായറാഴ്ചയാണ് ബഹ്റൈന്‍ തീരുമാനം അറിയിച്ചത്. രാജ്യത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓൺലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴിയാകും ക്ലാസുകള്‍ നടത്തുക. ഇറാനെതിരായ ആക്രമണത്തിൽ അമേരിക്കയും പങ്കുചേര്‍ന്നതോടെയാണ് ബഹ്റൈനില്‍ സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമാക്കിയത്.

ലണ്ടനില്‍ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. ബോംബ് ഭീഷണിയെ തുടര്‍ന്നാണ് വിമാനം റിയാദില്‍ അടിയന്തരമായി ഇറക്കിയത്. എയര്‍ ഇന്ത്യയുടെ എഐസി 114 വിമാനമാണ് റിയാദില്‍ ഇറക്കിയത്.വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം വിമാനത്തിന്‍റെ ശുചിമുറിയില്‍ നിന്നാണ് ലഭിച്ചത്.

ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ രണ്ട് ഗ്രാമീണരെ വധിച്ചു. ബീജാപൂർ ജില്ലയിലെ സെന്ദ്രാംപൂർ, ആയെംപൂർ ഗ്രാമങ്ങളിലാണ് ദാരുണമായ കൊലപാതകം നടന്നത്. ഛത്തീസ്ഗഡ് പൊലീസാണ് കൊലപാതക വിവരം അറിയിച്ചത്. ആഭ്യന്ത മന്ത്രി അമിത് ഷായുടെ ഛത്തീസ്ഗഡ് സന്ദര്‍ശനം നടക്കാനിരിക്കെയാണ് ഇത്തരത്തില്‍ ഒരു നീക്കം ഉണ്ടായിരിക്കുന്നത്.

ഐപിഎൽ ടീമുകളുടെ വിജയാഘോഷങ്ങൾക്ക് മാർഗനിർദേശവുമായി ബിസിസിഐ. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെ വിജയാഘോഷത്തിനിടെ 11പേർ കൊല്ലപ്പെട്ട സംഭവത്തെ തുട‍ർന്നാണ് ബിസിസിഐ തീരുമാനം. ഇനിമുതൽ ടീമുകളുടെ തിടുക്കത്തിലുളള വിജയാഘോഷ പരിപാടികൾ അനുവദിക്കില്ല, സംസ്ഥാന സർക്കാരിന്‍റെയും പൊലീസിന്‍റെയും ബിസിസിഐയുടെയും രേഖാമൂലമുള്ള അനുമതി നേടിയശേഷമേ ആഘോഷ പരിപാടികൾ സംഘടിപ്പിക്കാവൂ. വിമാനത്താവളം മുതൽ പരിപാടി നടക്കുന്ന വേദിവരെ സുരക്ഷ ഉണ്ടെന്ന് ഉറപ്പാക്കമെന്നും ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ അറിയിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *