കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്ര വിവാദത്തിൽ സർക്കാർ-ഗവർണ്ണർ പോര് മുറുകുന്നതിനിടെ നിയമ നടപടിക്കും നീക്കം. രാജ്ഭവൻ ഔദ്യോഗിക പരിപാടികളിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെക്കുന്നതിനെ നിയമ നടപടി നേരിടാനാണ് സർക്കാർ നീക്കം. നിയമ സാധ്യത പരിശോധിക്കാൻ സർക്കാർ നിയമ വകുപ്പിന്റെ നിലപാട് തേടി. നിയമ പരിശോധനക്ക് ശേഷം സർക്കാർ നിലപാട് രാജ് ഭവനെ അറിയിക്കും.

ഭാരതാംബ വിവാദത്തിൽ ​ഗവർണർക്കെതിരെ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ. ​ഗവർണർ രാജ്ഭവനെ ആർഎസ്എസ് ആസ്ഥാനമാക്കുകയാണെന്ന് കെസി വേണു​ഗോപാൽ വിമർശിച്ചു. ​ഗവർണർ ഭരണഘടനാപദവി ദുരുപയോ​ഗം ചെയ്യുന്നു. വിഷയത്തിൽ രാഷ്ട്രപതി ഇടപെടണമെന്നും കെസി വേണു​ഗോപാൽ ആവശ്യപ്പെട്ടു.

 

തന്‍റെ സസ്പെന്‍ഷൻ പിന്നിൽ എന്താണ് നടന്നതെന്ന കാര്യങ്ങള്‍ പുറത്തുവിടുമെന്ന് മുന്നറിയിപ്പ് നല്‍കി എൻ പ്രശാന്ത്. ഇതുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും വിവരാവകാശ പ്രകാരം തനിക്ക് ലഭിച്ചെന്നും ആരൊക്കെ എന്തൊക്കെ എഴുതിയെന്നും ആര് ആരെ തിരുത്തിയെന്ന് പുറത്തുവരുമെന്നും പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചു. തിരുവായ്ക്ക് എതിര്‍വായില്ലാത്ത വിധം ചീഫ് സെക്രട്ടറി കെ ജയതിലകിന് ആരാണ് ഇത്രയധികം അധികാരങ്ങള്‍ നല്‍കിയതെന്നും പ്രശാന്ത് ചോദിക്കുന്നുണ്ട്.

ഇംഗ്ലീഷ് സംസാരിക്കുന്നവർ ലജ്ജിക്കുന്ന കാലം വിദൂരമല്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമർശം തികച്ചും അപലപനീയമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഒരു ഭാഷയും മറ്റൊരു ഭാഷയേക്കാൾ ഉയർന്നതോ താഴ്ന്നതോ അല്ല. ഓരോ ഭാഷയ്ക്കും അതിൻ്റേതായ പ്രാധാന്യമുണ്ട്. ഇംഗ്ലീഷ് ഒരു അന്താരാഷ്ട്ര ഭാഷ എന്ന നിലയിൽ അറിവിന്റെയും ആശയവിനിമയത്തിന്റെയും പ്രധാന ഉപാധിയാണ്. അത് രാജ്യത്തിന്റെ പുരോഗതിക്ക് സഹായകമാവുകയേ ഉള്ളൂ എന്നും മന്ത്രി പറഞ്ഞു.

 

ശശി തരൂർ വീണ്ടും വിദേശ പര്യടനത്തിന് ഒരുങ്ങുന്നു. യുകെ, റഷ്യ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കും. വിദേശകാര്യ പാർലമെന്ററി സമിതി അധ്യക്ഷനെന്ന നിലയിലാണ് രണ്ടാഴ്ചയോളം നീളുന്ന പര്യടനം. നയതന്ത്രതല കൂടിക്കാഴ്ചകളും അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാർട്ടി അറിയാതെയാണ് തരൂരിന്റെ യാത്ര. ഇതുവരെയും കോൺഗ്രസ് നേതൃത്വത്തോട് അനുമതി തേടിയിട്ടില്ലെന്നാണ് വിവരം.

 

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. എം.ജി. രാജമാണിക്യത്തെ ദുരന്തനിവാരണ ഡിപ്പാർട്ട്മെന്റ് സെക്രട്ടറിയായും കെ ഹിമയെ സിവിൽ സപ്ലൈസ് വകുപ്പ് കമ്മീഷണറായും നിയമിച്ചു.ഡോ. വിനയ് ​ഗോയലിന് കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ മാനേജിങ് ഡയറക്ടറുടെ അധികചുമതലയും മുഹമ്മദ് ഷഫീഖിന് കേരളാ ​ഗുഡ്സ് ആന്റ് സർവീസ് ടാക്സ് അഡീ. ‍‍ഡയറക്ടറുടെ അധിക ചുമതലയും നൽകി.

 

കണ്ണൂരിലെ തെരുവുനായ ശല്യത്തിന് പരിഹാരമാകുന്നു. തെരുവ് നായകളെ പാർപ്പിക്കാനായി നഗരത്തിൽ മൂന്ന് ഷെൽട്ടർ ഹോമുകൾ സ്ഥാപിക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കോർപ്പറേഷൻ പരിധിയിൽ രണ്ടെണ്ണവും കൻ്റോൺമെൻറ് പരിധിയിൽ ഒന്നുമാണ് നിർമ്മിക്കുക. രണ്ട് ദിവസത്തിനുള്ളിൽ ഷെൽട്ടർ ഹോമുകൾ നിർമ്മിക്കും.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വിജയം കൈവരിക്കുമെന്ന ആത്മവിശ്വാസവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. പാർട്ടി സ്ഥാനാർത്ഥി മണ്ഡലത്തിൽ മത്സരിച്ചത് ഗുണം ചെയ്തെന്നും ഇതിലൂടെ പാർട്ടി വോട്ടുകളുടെ ഏകീകരണം ഉണ്ടായെന്നുമാണ് പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റിൻ്റെ വിലയിരുത്തൽ. മതനിരപേക്ഷ ചിന്തയുള്ള സംഘടനകൾ ഇടതുമുന്നണിക്കൊപ്പം നിന്നെന്നും വിലയിരുത്തലുണ്ട്.

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് ആലപ്പുഴ ജില്ല കളക്ടർ. കുട്ടനാട് താലൂക്ക് പരിധിയിലെ ഏകദേശം എല്ലാ സ്കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട് ഉള്ളതിനാലാണ് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും നാളെ ( ജൂൺ 21) അവധി പ്രഖ്യാപിച്ചത്. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

 

എട്ട് വയസ്സുകാരന് നല്‍കിയ ഗുളികക്കുള്ളില്‍ ലോഹക്കഷണം കണ്ടെത്തിയ സംഭവത്തിൽ ബാലാവകാശ കമ്മിഷന്‍ കേസ്സെടുത്തു. മണ്ണാര്‍ക്കാട് നഗരസഭയുടെ ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും എട്ട് വയസ്സുകാരന് നല്‍കിയ ഗുളികയിലാണ് ലോഹക്കഷണം കണ്ടത്തിയത്. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി. മനോജ് കുമാര്‍ സ്വമേധയാണ് നടപടി സ്വീകരിച്ചത്.

ഇടുക്കിജില്ലയിലെ എല്ലാ സ്‌കൂളുകളിലും പോക്സോ അടിസ്ഥാന നിയമ പുസ്തകം വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം. ജില്ലാ ജഡ്ജിയും ജില്ലാ ലീഗൽ അതോറിറ്റി ചെയർമാനുമായ ശശികുമാർ പി. എസ് പദ്ധതി ഉദ്ഘാടനം ചെയ്തു. പോക്സോ നിയമത്തെക്കുറിച്ച് അവബോധം നൽകുക എന്ന ലക്ഷ്യത്തോടെയാണ് നിയമ പുസ്തകം തയ്യാറാക്കിയിരിക്കുന്നതെന്നും അധ്യാപകരും കുട്ടികളും പുസ്തകം പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

നാളെ മുതൽ സംസ്ഥാനത്ത് മണ്ണെണ്ണ വിതരണം പുനരാരംഭിക്കുമെന്ന് മന്ത്രി ജി ആർ അനിൽ. ഒരു ലിറ്റർ മണ്ണെണ്ണയ്ക്ക് 61 രൂപയാണ്. വൈദ്യുതി ഇല്ലാത്ത കുടുംബങ്ങൾക്ക് ആറ് ലിറ്റർ മണ്ണെണ്ണയും എഎവൈ കാർഡുകാർക്ക് ഒരു ലിറ്ററും മറ്റ് കാർഡുകാർക്ക് അര ലിറ്റർ വീതവുമാണ് മണ്ണെണ്ണ ലഭിക്കുക.

 

കൊട്ടാരക്കരയിലുണ്ടായ അപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. അടൂർ എആർ ക്യാംപിലെ എസ്ഐ സാബുവാണ് മരിച്ചത്. കൊല്ലം കടയ്ക്കൽ സ്വദേശിയാണ് ഇദ്ദേഹം. കൊട്ടരക്കരക്കടുത്തുള്ള പൊലിക്കോട് ആനാടാണ് അപകടം നടന്നത്. സാബു സഞ്ചരിച്ചിരുന്ന കാറും പിക്കപ്പ് വാഹനവും തമ്മിലാണ് കൂട്ടിയിടിച്ചത്.

കൊല്ലം കുളത്തൂപ്പുഴയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. കുളത്തുപ്പുഴ സ്വദേശിനി രേണുകയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സാനുകുട്ടൻ ഒളിവിലാണ്. കത്രിക ഉപയോഗിച്ചാണ് ഭാര്യയെ സാനുകുട്ടൻ കുത്തിക്കൊലപ്പെടുത്തിയത്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. കുളത്തൂപ്പുഴ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

 

ഇതരസംസ്ഥാന തൊഴിലാളിയുടെ പിൻഭാഗത്ത് കൂടി കംപ്രസ്സർ ഉപയോഗിച്ച് കാറ്റടിച്ചു. ഗുരുതരമായി പരിക്കേറ്റ ഒഡീഷ കണ്ധമൽ സ്വദേശി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. എറണാകുളം കുറുപ്പംപടിയിലെ പ്ലൈവുഡ് ഫാക്ടറിയിലാണ് സംഭവമുണ്ടായത്. യുവാവിന്റെ ആന്തരികാവയവങ്ങൾക്കും പരിക്കേറ്റു. സഹപ്രവർത്തകരായ ഒഡീഷ സ്വദേശികളായ പ്രശാന്ത് ബഹറ, ബയാഗ് സിംഗ് എന്നിവരെ പൊലീസ് പിടികൂടി. ഇരുവരും റിമാൻഡിലാണ്

 

ഇസ്രയേല്‍ ബീര്‍ഷെബയിലെ സോറോക്ക ആശുപത്രി ഇറാൻ നടത്തിയ ആക്രമണത്തെ യുഎൻ സുരക്ഷാ കൗണ്‍സിൽ അപലപിക്കണമെന്ന് ഇസ്രയേൽ. യുഎൻ സുരക്ഷാ കൗണ്‍സിൽ യോഗം ചേരാനിരിക്കെയാണ് ഇസ്രയേൽ ആവശ്യം മുന്നോട്ടുവെച്ചിരിക്കുന്നത്.ഇറാന്‍റെ നടപടി യുദ്ധകുറ്റവും തീവ്രവാദവുമാണെന്നും ആക്രമിച്ചത് ജൂതര്‍ക്കും മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഒരുപോലെ ചികിത്സ നൽകുന്ന ആശുപത്രിയാണെന്നും ഇസ്രയേൽ വ്യക്തമാക്കി.

അഹമ്മദാബാദ് വിമാനാപകടത്തിൽ കൊല്ലപ്പെട്ട 223 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞതായി ഗുജറാത്ത് ആരോഗ്യവകുപ്പ്. അപകടത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് രഞ്ജിത ഗോപകുമാർ ഉൾപ്പെടെ നാൽപ്പതിലധികം പേരുടെ ഡിഎൻഎ പരിശോധനഫലം ഇനിയും പുറത്തുവരാനുണ്ട്. എയർബസ് വിമാനങ്ങളുടെ സുരക്ഷ പരിശോധനയിൽ വീഴച്ച വരുത്തിയതിന് എയർ ഇന്ത്യയ്ക്ക് ഡിജിസിഎ താക്കീത് നൽകിയെന്ന റിപ്പോർട്ടുകൾ ഇതിനിടെ പറത്തുവന്നു.

ഇസ്രായേലുമായി സംഘര്‍ഷത്തിന് പിന്നാലെ അടച്ചിട്ട വ്യോമപാത ഇന്ത്യക്കായി മാത്രം തുറന്ന് ഇറാൻ. സംഘർഷബാധിത ഇറാനിയൻ നഗരങ്ങളിൽ കുടുങ്ങിക്കിടക്കുന്ന 1,000 ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കുന്ന ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായാണ് ഇറാൻ വ്യോമപാത തുറന്നത്. വിദ്യാർഥികളുമായി ആദ്യ വിമാനം ഇന്ന് രാത്രി ഇന്ത്യൻ സമയം രാത്രി 11ന് ദില്ലിയിലെത്തും. രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങൾ ശനിയാഴ്ച ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

 

ഇസ്രയേൽ-ഇറാൻ സംഘര്‍ഷത്തിനിടെ അമേരിക്കയ്ക്ക് വീണ്ടും മുന്നറിയിപ്പുമായി ഇറാൻ. അമേരിക്ക യുദ്ധത്തിനിറങ്ങിയാൽ അമ്പരപ്പിക്കുന്ന മറുപടിയുണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. മേഖലയിലെ അമേരിക്കൻ താല്‍പര്യങ്ങള്‍ സുരക്ഷിതമായിരിക്കില്ലെന്നും ഇറാൻ പാര്‍ലമെന്‍ററി ദേശീയ സുരക്ഷ കൗണ്‍സിൽ മേധാവി വ്യക്തമാക്കി

 

40 ഷെൻയാങ് ജെ-35 അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ ചൈന പാകിസ്ഥാന് നൽകുമെന്ന് റിപ്പോർട്ട്. ഇതോടെ, സ്റ്റെൽത്ത് സാങ്കേതികവിദ്യ പ്രവർത്തിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്ഥാനും ഉൾപ്പെടും.ലോകത്തിലെ ഏറ്റവും വിലയേറിയ യുദ്ധവിമാനമായ അമേരിക്കയുടെ എഫ്-35 ന് സമാനമായാണ് ജെ-35 യുദ്ധവിമാനത്തെ കാണുന്നത്.

 

മുംബൈയിൽ മലയാളി ദമ്പതികൾക്ക് ബൈക്കപകടത്തിൽ ദാരുണാന്ത്യം. ചെങ്ങന്നൂർ സ്വദേശികളായ വിനോദ് പിളള, ഭാര്യ സുഷമ എന്നിവരാണ് മരിച്ചത്. ബൈക്കിൽ യാത്ര ചെയ്യുമ്പോൾ എതിരെ വന്ന കാർ ഇടിച്ചാണ് അപകടമുണ്ടായത്.

അഹമ്മദബാദിലെ വിമാന ദുരന്തത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് എയര്‍ഇന്ത്യയ്ക്ക് ഡിജിസിഎ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യയുടെ മൂന്ന് എയര്‍ബസ് വിമാനങ്ങളുടെ അടിയന്തര സംവിധാനങ്ങളുടെ സുരക്ഷ പരിശോധന പൂര്‍ത്തിയാക്കാതെ സര്‍വീസ് തുടരുന്നത് സംബന്ധിച്ചാണ് ഡയറക്ടര്‍ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ മുന്നറിയിപ്പ് നൽകിയതെന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

പാകിസ്താന്റെ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസീം മുനീറിനെ വൈറ്റ്ഹൗസില്‍ വിളിച്ച് ഉച്ചഭക്ഷണം കൊടുക്കുകയും ദീര്‍ഘനേരം ചര്‍ച്ച നടത്തുകയും ചെയ്ത അമേരിക്കന്‍ പ്രസിഡണ്ട് ട്രംപ് ദക്ഷിണേഷ്യയെ ആകെ ഞെട്ടിച്ചു. ഇതാദ്യമാണ് രാഷ്ട്രീയ അധികാരമില്ലാത്ത ഒരു പാകിസ്താന്‍ സൈന്യത്തലവനെ അമേരിക്കന്‍ പ്രസിഡണ്ട് വൈറ്റ്ഹൗസിലേക്ക് ക്ഷണിക്കുന്നത്.

 

വന്ദേഭാരത് എക്സ്പ്രസില്‍ കയറിയ ബിജെപി എംഎല്‍എയ്ക്ക് വേണ്ടി സൈഡ് സീറ്റ് ഒഴിഞ്ഞ് കൊടുക്കാത്തതിന്‍റെ പേരില്‍ യാത്രക്കാരന് ബിജെപി പ്രവര്‍ത്തകരുടെ വക തല്ല്. ദില്ലിയില്‍ നിന്നും ഭോപാലിലേക്ക് പോവുകയായിരുന്ന വന്ദേഭാരത് എക്സ്പ്രസ് ഝാന്‍സി റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവമെന്ന് ഫ്രീപ്രസ് ജേർണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തര്‍പ്രദേശിലെ ഝാന്‍സിക്ക് സമീപത്തെ ദാദാഗഞ്ച് നിയോജകമണ്ഡലത്തിലെ എംഎൽഎയായ രാജീവ് സിംഗിന്‍റെ അനുയായികളാണ് യാത്രക്കാരനെ തല്ലിയത്.

 

അമേരിക്കൻ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ് തന്നെ അമേരിക്കയിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി ഏഴ് ഉച്ചകോടിയിൽ പങ്കെടുക്കാൻ കാനഡ വരെ വന്ന സ്ഥിതിക്ക് അമേരിക്കയിലേക്ക് വന്നുകൂടെയെന്നാണ് ട്രംപ് ചോദിച്ചത്. എന്നാൽ. താൻ വിനയാന്വിതനായി ക്ഷണം നിരസിക്കുകയായിരുന്നുവെന്നും മോദി പറഞ്ഞു.

ഇറാനിലെ അധികാര തകർച്ചയും അസ്ഥിരതയും അതിർത്തിയിലെ വിഘടനവാദി, ജിഹാദി ഗ്രൂപ്പുകൾ മുതലെടുക്കാൻ സാധ്യതയുണ്ടെന്ന് പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയിലാണ് അസിം മുനീർ ഈ മുന്നറിയിപ്പ് നൽകിയത്.

 

എയർ ഇന്ത്യയുടെ പൂനെയിൽ നിന്ന് ദില്ലിയിലേക്ക് ഷെഡ്യൂൾ ചെയ്ത വിമാനം റദ്ദാക്കി. ദില്ലിയിൽ നിന്നുള്ള ഇൻബൗണ്ട് യാത്രയിൽ വിമാനത്തിൽ പക്ഷിയിടിച്ചു. വിമാനം പൂനെയിൽ സുരക്ഷിതമായി ഇറങ്ങിയതിന് ശേഷമാണ് പക്ഷിയിടിച്ചതായി ശ്രദ്ധയിൽപ്പെട്ടത്. ദില്ലിയിലേക്കുള്ള മടക്കയാത്രയ്ക്ക് തയ്യാറെടുക്കുന്നതിനിടയിലായിരുന്നു ഇത്.

 

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ദില്ലി സ്വദേശി താന്യ ത്യാഗി എന്ന വിദ്യാർഥിയാണ് മരിച്ചത്. യൂണിവേഴ്‌സിറ്റി ഓഫ് കാല്‍ഗറിയിലെ വിദ്യാര്‍ഥിനിയായിരുന്നു താന്യയുടെ മരണം വാന്‍കൂവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ സ്ഥിരീകരിച്ചു. അതേസമയം, മരണകാരണം വ്യക്തമല്ലെന്ന് എക്‌സിലെ കുറിപ്പില്‍ കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചു.

 

പതിനാറ് വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് രാജ്യവ്യാപകമായി നിരോധനം ഏർപ്പെടുത്തുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാകാൻ ഓസ്‌ട്രേലിയ ഒരുങ്ങുന്നു. പ്രായം ഉറപ്പാക്കുന്ന സാങ്കേതികവിദ്യ ഫലപ്രദമായും സ്വകാര്യമായും പ്രവർത്തിക്കുമെന്ന് ഒരു പ്രധാന സർക്കാർ പിന്തുണയുള്ള ട്രയലിൽ കണ്ടെത്തിയിരുന്നു. ഇതോടയാണ് നിരോധനം ഏര്‍പ്പെടുത്താനുള്ള സാധ്യതകൾ തെളിഞ്ഞത്.

 

ഭാര്യ ഭർത്താവിന്റെ സ്വകാര്യ സ്വത്തല്ലെന്നും പാസ്പോർട്ട് അപേക്ഷയിൽ ഭർത്താവിന്റെ ഒപ്പ് നിർബന്ധമല്ലെന്നും മദ്രാസ് ഹൈക്കോടതി. ഭർത്താവുമായി അകന്നു കഴിയുന്ന ചെന്നൈ സ്വദേശി നൽകിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. പാസ്പോർട്ടിന് ഭർത്താവിന്റെ ഒപ്പ് വേണമെന്ന റീജണൽ പാസ്പോർട്ട് ഓഫീസരുടെ നിലപാട് ഞെട്ടിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.

ഇംഗ്ലീഷിൽ സംസാരിക്കുന്ന ആളുകൾക്ക് ഉടൻ ‘നാണക്കേട്’ തോന്നിത്തുടങ്ങുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയിൽ കടുത്ത വിയോജിപ്പുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഓരോ കുട്ടിയെയും ഇംഗ്ലീഷ് പഠിപ്പിക്കേണ്ടതുണ്ടെന്നും അത് ലോകത്തോട് മത്സരിക്കുന്ന, ഓരോ കുട്ടിക്കും തുല്യ അവസരം നൽകുന്ന ഇന്ത്യയെന്ന ലക്ഷ്യത്തിലേക്കുള്ള വഴിയാണെന്നും അദ്ദേഹം എക്‌സ് പോസ്റ്റിൽ പറഞ്ഞു.

 

 

 

 

Sharing is caring!

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *