കനത്ത മഴയ്ക്കിടെ സംസ്ഥാനത്തെമ്പാടും വ്യാപക നാശനഷ്ടം. രണ്ടിടത്തായി രണ്ട് പേർ മരിച്ചു. ഒരാളെ ഒഴുക്കിൽപെട്ട് കാണാതായി. പലയിടത്തായി നിരവധി പേർക്ക് പരിക്കേറ്റു. മരങ്ങൾ കടപുഴകി വീണും ശിഖരങ്ങൾ പൊട്ടി വീണും കെട്ടിടങ്ങൾക്കും വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുണ്ടായി. അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രതയിലാണ് സംസ്ഥാനം.
തിരുവനന്തപുരം കടയ്ക്കാവൂർ റെയിൽവേ ഗേറ്റിന് സമീപം ട്രാക്കിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. വൈകുന്നേരം വീശിയ ശക്തമായ കാറ്റിലാണ് മരം ട്രാക്കിലേക്ക് വീണത്. വീഴ്ചയിൽ ഇലക്ട്രിക് ലൈനുകളും പൊട്ടിയിട്ടുണ്ട്. മുരുക്കുംപുഴയിലും കഴക്കൂട്ടത്തും റെയിൽവേ ട്രാക്കിൽ മരം വീണു ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
മഴ ശക്തമായ സാഹചര്യത്തിൽ സംസ്ഥാനത്തെ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. കാസർകോട്, കണ്ണൂർ, വയനാട്, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് നാളെ അവധി. പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍, കിന്റര്‍ഗാർഡന്‍, മദ്രസ്സ, സ്വകാര്യ ട്യൂഷന്‍ സെന്റര്‍, സി.ബി.എസ്.ഇ ഉള്‍പ്പെടെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സ്‌കൂളുകളിലെ വെക്കേഷന്‍ ക്ലാസുകള്‍ക്കും അവധി.
സംസ്ഥാനത്ത് തുടരുന്ന ശക്തമായ കാറ്റിലും മഴയിലും കെഎസ്ഇബിക്ക് വൻ നാശഷ്ടം.വരുംദിവസങ്ങളിൽ മഴ അതിതീവ്രമാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കെഎസ്ഇബി അധികൃതർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
എം ജി റോഡിലെ വെള്ളക്കെട്ട് ഭീഷണി പൂർണമായും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി. എം ജി റോഡിലെ വെള്ളക്കെട്ട് പ്രശ്നം എങ്ങനെ പരിഹരിക്കുമെന്ന് കോടതി ചോദിച്ചു. ഹൈക്കോടതിക്ക് സമീപവും വെള്ളക്കെട്ട് ഉണ്ടായിയെന്ന് കോടതി ചൂണ്ടിക്കാട്ടി. എം ജി റോഡിലെ അറ്റകുറ്റപ്പണി ജൂൺ 30തിനകം പൂർത്തീകരിക്കുമെന്ന് പിഡബ്ല്യുഡി കോടതിയെ അറിയിച്ചു. എം ജി റോഡിൽ വെള്ളക്കെട്ട് ഉണ്ടാകുന്ന ഇടങ്ങളിൽ പത്ത് ദിവസത്തിനകം പൊളിഞ്ഞ കിടക്കുന്ന ടൈൽസ് നേരെ ആക്കുമെന്ന് കൊച്ചിൻ സ്മാർട് സിറ്റി മിഷൻ കോടതിയെ അറിയിച്ചു.
നിയമം ലംഘിച്ച് റോഡിൽ ഫ്ലക്സുകൾ വെക്കുന്നതിനെ വിമർശിച്ച് ഹൈക്കോടതി. ഉന്നത വ്യക്തികളുടെ ചിത്രങ്ങളുളള അനധികൃത ഫ്ളെക്സുകളാണ് കൂടുതലെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് നിന്നും മാത്രം നാലായിരത്തോളം ഫ്ളെക്സ് ബോർഡുകൾ നീക്കം ചെയ്തു. ഫ്ലെക്സ് ബോർഡുകളല്ല പ്രശസ്തി കൂട്ടുന്നതെന്ന് രാഷ്ട്രീയ പാർട്ടി നേതാക്കളോട് ആരെങ്കിലും പറഞ്ഞുകൊടുക്കണം. ഫ്ളെക്സിൽ തന്‍റെ മുഖം വേണ്ടായെന്ന് നേതാക്കൾ പറഞ്ഞാൽ തീരാവുന്ന പ്രശ്നമേയുളളു എന്നും കോടതി ചൂണ്ടിക്കാട്ടി .
മനുഷ്യന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ കൊല്ലാൻ കേന്ദ്രസർക്കാർ അനുമതി തേടാനുള്ള സംസ്ഥാന മന്ത്രിസഭയുടെ തീരുമാനം ഇരട്ടത്താപ്പാണെന്ന് ബിജെപി. മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കാൻ കേന്ദ്രം മുന്നോട്ടുവെക്കുന്ന പല പദ്ധതികളും സംസ്ഥാനത്ത് നടപ്പാക്കുന്നില്ല. സിഎജി റിപ്പോർട്ടിൽ തന്നെ ഇത് ചൂണ്ടിക്കാട്ടുന്നുണ്ട്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സ്വന്തം വീഴ്ച മറച്ചുവെച്ച് കേന്ദ്രത്തെ പതിവുപോലെ പഴി പറഞ്ഞു തടിതപ്പാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
അൻവർ യുഡിഎഫിനേയും കൊണ്ടേ പോകൂ എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ജയരാജന്‍. എന്തിനാണ് അന്‍വര്‍ നാണംകെട്ട നടപടിക്ക് പോയതെന്നും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങള്‍ക്കിടയില്‍ എംവി ജയരാജന്‍ പ്രതികരിച്ചു.
താനും കെസി വേണുഗോപാലുമായുള്ള ചർച്ച വേണ്ടെന്ന് വച്ചത് പ്രതിപക്ഷ നേതാവും യുഡിഎഫ് ചെയർമാനുമായ വിഡി സതീശൻ രാജിഭീഷണി മുഴക്കിയത് കൊണ്ടാണെന്ന് പിവി അൻവർ. യുഡിഎഫ് ചെയർമാന് ഗൂഢലക്ഷ്യമുണ്ട്. പിണറായിസത്തെ തകർക്കാനുള്ള തെരഞ്ഞെടുപ്പ് നടക്കുമ്പോൾ തന്നെ ഒതുക്കാനാണ് യുഡിഎഫ് ചെയർമാൻ ശ്രമിക്കുന്നത്. ഇനി തന്റെ പ്രതീക്ഷ നിലമ്പൂരിലെ ജനങ്ങളിലാണ്. അൻവറിനെ ഒതുക്കേണ്ട നിലയിലേക്ക് വിഡി സതീശൻ തെരഞ്ഞെടുപ്പിനെ കൊണ്ടുപോകുന്നു. അത് തന്നെ കൊല്ലാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ്. ആ ചതിക്കുഴിയിൽ വീഴാൻ താനില്ലെന്നും അദ്ദേഹം പറഞ്ഞു.
പി.വി അൻവർ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ കുറിച്ച് നടത്തിയ പരാമർശം പിൻവലിക്കണമെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇക്കാര്യത്തിൽ മാറ്റമില്ലെന്നും അൻവറുമായി ബന്ധപ്പെട്ട വിഷയത്തിൽ നാളെ വൈകീട്ടോടെ തീരുമാനമുണ്ടാകുമെന്നും വിഡി സതീശൻ വ്യക്തമാക്കി. ‘
പിവി അൻവർ കറിവേപ്പിലയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) വിശ്വാസ്യത തകർന്നെന്നും മുഖ്യമന്ത്രി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട ചോദ്യത്തോട് വിഷയത്തിൽ ശാശ്വത പരിഹാരമാണ് തേടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നത്. അത് വസ്‌തുത പരിശോധിക്കാതെയുള്ള വിമർശനമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
പി.വി അന്‍വറിന് യുഡിഎഫില്‍ ചേരാന്‍ ഉപാധികള്‍ വെച്ച് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. അന്‍വര്‍ ആര്യാടന്‍ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി അംഗീകരിക്കണം. സ്ഥാനാര്‍ഥിക്കും യുഡിഎഫ് ചെയര്‍മാനുമെതിരെ അന്‍വര്‍ പറഞ്ഞ തെറ്റായ കാര്യങ്ങള്‍ പിന്‍വലിക്കണമെന്നും കെ.മുരളീധരന്‍ ആവശ്യപ്പെട്ടു.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മുതിർന്ന സിപിഎം നേതാക്കളെ പ്രതികളാക്കിയ ഇഡി കുറ്റപത്രത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇഡി വിശ്വാസ്യത കുറഞ്ഞ ഏജൻസിയായി മാറിയെന്നും നിയമ വിധേയമല്ലാത്ത നടപടികളിലേക്ക് കടക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സിപിഎം നേതാക്കൾ കളങ്കരഹിത പൊതു ജീവിതത്തിന്റെ ഉടമകളാണ്. കേസിനെ നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
അങ്കണവാടി പ്രീസ്‌കൂള്‍ കുട്ടികളുടെ വികാസ മേഖലകളുടെ പുരോഗതി വിലയിരുത്തുന്നതിനായി വനിത ശിശു വികസന വകുപ്പ് തയ്യാറാക്കിയ ‘കുഞ്ഞൂസ് കാര്‍ഡ്’ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു.കുട്ടികളുടെ വികാസ മേഖലകള്‍ ഉള്‍പ്പെടുത്തികൊണ്ട് ജെന്‍ഡര്‍ ന്യൂട്രല്‍ ആയ കാര്‍ഡ് ആണ് പുതിയതായി തയ്യാറാക്കിയിരിക്കുന്നത്.
സംസ്ഥാനം കൊവിഡ് ജാഗ്രതയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. 727 ആക്ടീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് കൂടുതൽ കേസുകളെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗ ലക്ഷണമുള്ളവർ മാസ്ക് ധരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കനത്ത മഴയില്‍ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിതീവ്ര മഴ അപകടങ്ങൾ ഉണ്ടാക്കിയേക്കും. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. അതീവ ജാഗ്രത പുലർത്തണം. അപകട ഭീഷണി മേഖലയിലുള്ളവര്‍ മാറി താമസിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. പല നദികളിലും ജലനിരപ്പ് ഉയരുന്നുണ്ട്. സംസ്ഥാനത്ത് 59 ക്യാമ്പുകള്‍ തുറന്നിട്ടുണ്ടെന്നും 1296 പേരെ ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചുവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കൊല്ലം ശക്തികുളങ്ങരയിൽ തീരത്തടിഞ്ഞ കണ്ടെയ്നറുകൾ നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം. കണ്ടെയ്നർ മുറിക്കുന്നതിനിടെ സ്പോഞ്ച് അടങ്ങിയ ഫോമിൽ തീ പടരുകയായിരുന്നു. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. പാരിസ്ഥിതിക ആഘാതം കണക്കിലെടുത്താണ് തീരുമാനം. എംഎസ്‌സി എൽസ 3 എന്ന കപ്പലാണ് അപകടത്തിൽ പെട്ടത്. കണ്ടെയ്നറുകളിലെ രാസവസ്തുക്കളും ഇന്ധന ചോർച്ച സാധ്യതയും പാരിസ്ഥിതിക ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണ് തീരുമാനം.
2025-26 അധ്യയന വർഷത്തെ പ്ലസ് വൺ ക്ലാസ്സുകൾ ജൂൺ 18 ന് ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പ്ലസ് വൺ പ്രവേശനത്തിനായി ഓൺലൈനായി ആകെ ലഭിച്ച 4,62,768 അപേക്ഷകളിലെ ഓപ്ഷനുകൾ പരിഗണിച്ചുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിരുന്നു. തിരുത്തലുകൾക്കും ആവശ്യമെങ്കിൽ ഓപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനുമുള്ള അവസരവും അപേക്ഷകർക്ക് നൽകിയിട്ടുണ്ട്.
ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം ജൂൺ രണ്ടിന് ആലപ്പുഴ കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായിരിക്കും. രാവിലെ 8.30 മുതൽ വിദ്യാർഥികളുടെ കലാപരിപാടികൾ ആരംഭിക്കുമെന്ന് സെക്രട്ടറിയേറ്റ് പിആർ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
മലപ്പുറം കൂരിയാട് നിര്‍മാണത്തിലിരുന്ന ദേശീയ പാത തകര്‍ന്നതുമായി ബന്ധപ്പെട്ട വിഷയം കേന്ദ്രത്തെ നേരത്തേതന്നെ അറിയിച്ചതാണെന്നും അവര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ആ അപകടത്തോടുകൂടി ദേശീയപാത ആകെ പോയി എന്ന് ആരും തെറ്റിദ്ധരിക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിപിഎം പുറത്താക്കിയ മുന്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പൊലീസ് കാപ്പ ചുമത്തി. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി അര്‍ജുന്‍ ദാസ് (41) നെതിരെയാണ് കാപ്പ ചുമത്തിയത്. നിരവധി കേസുകളിൽ പ്രതിയായ അർജുൻ ദാസിനെ ആറുമാസം മുൻപാണ് സിപിഎം പുറത്താക്കിയത്. എല്ലാ ശനിയാഴ്ചയും ഡിവൈഎസ്പി ഓഫീസിൽ എത്തി സഞ്ചാര വിവരം അറിയിക്കണം, മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ പാടില്ല തുടങ്ങിയ നിർദ്ദേശങ്ങൾ ഉത്തരവിലുണ്ട്.
മലയോര ഹൈവേയിൽ വിള്ളൽ. വയനാട് മാനന്തവാടി ദ്വാരകയിൽ നിർമ്മാണത്തിലിരിക്കുന്ന മലയോര ഹൈവേ റോഡിലാണ് വിള്ളൽ വീണത്. കഴിഞ്ഞയാഴ്ചയായിരുന്നു ഊരാളുങ്കൽ ലേബർ സൊസൈറ്റി നിർമ്മിക്കുന്ന റോഡിന്റെ ടാറിങ്ങ് നടന്നത്. 40 മീറ്ററോളം ദൂരത്തിലാണ് വിള്ളൽ ഉണ്ടായത്. റോഡിന്റെ സൈഡ് പ്രൊട്ടക്ഷൻ വാൾ കെട്ടിയ സ്ഥലത്താണ് വിള്ളൽ വീണത്.
വിമർശകർക്കും ട്രോളുന്നവർക്കും വാക്കുകൾ വളച്ചൊടിക്കുന്നത് തുടരാമെന്നും തനിക്ക് നല്ല കാര്യങ്ങൾ ചെയ്യാനുണ്ടെന്നുമുള്ള ശശി തരൂർ എംപിയുടെ പ്രതികരണത്തിന് പിന്നാലെ കോൺഗ്രസ് നേതാവ് ഉദിത് രാജിന്‍റെ മറുപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എത്ര വേണമെങ്കിലും തരൂരിന് പുകഴ്ത്താം, പക്ഷേ കള്ളം പറയരുതെന്ന് ഉദിത് രാജ് ആവശ്യപ്പെട്ടു. മൻമോഹൻ സിംഗിന്റെ കാലത്ത് നടത്തിയ ആറ് സർജിക്കൽ സ്ട്രിക്കുകളെയടക്കം തരൂർ അപമാനിച്ചു. ആരാണ് തരൂരിന് ഇതിനുള്ള അധികാരം നൽകിയത്. തെറ്റാണ് പറഞ്ഞതെന്ന് തരൂർ അംഗീകരിക്കണമെന്നും ഉദിത് രാജ് ആവശ്യപ്പെട്ടു.
മുസ്ലീങ്ങൾ ശ്രീരാമന്റെ പിൻഗാമികളാണെന്ന് ന്യൂനപക്ഷ മോർച്ച ദേശീയ പ്രസിഡന്റ് ജമാൽ സിദ്ദിഖി. സനാതന ധർമ്മത്തിനും ഇസ്ലാമിനും ഇടയിൽ ദൈവശാസ്ത്രപരവും സാംസ്കാരികവുമായ ശക്തമായ സമാനതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ജമാൽ സിദ്ദിഖിയുടെ പരാമർശം. ഇസ്ലാമിന് വളരെ മുമ്പുതന്നെ സന്താന ധർമ്മം നിലവിലുണ്ടായിരുന്നു. അതാണ് നാഗരികതയുടെ അടിത്തറ. അതുകൊണ്ടുതന്നെ എല്ലാ മുസ്ലീങ്ങളും ശ്രീരാമന്റെ പിൻഗാമികളാണെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധവിമാനങ്ങൾ ഉൾപ്പടെ പുതിയ സംവിധാനങ്ങൾ സേനയുടെ ഭാഗമാകുന്നത് വൈകുന്നതിൽ അതൃപ്തിയുമായി വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ എപി സിംഗ്. കരാറുകൾ ഒപ്പിടുന്നെങ്കിലും സംവിധാനങ്ങൾ എത്തുന്നില്ലെന്നാണ് പരാതി. കരാറുകൾ സമയപരിധി പാലിക്കുക എന്നുള്ളത് പ്രധാനപ്പെട്ടതാണ്. ഒരു പദ്ധതി പോലും നിശ്ചയിച്ച സമയത്തിനുള്ളിൽ നടപ്പാക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തേജസ് വിമാനം വൈകുന്നതിലെ അതൃപ്തിയാണ് വ്യോമസേന മേധാവി പങ്കുവെച്ചത്. ദില്ലിയിൽ സി ഐ ഐ യുടെ പരിപാടിയിലാണ് പ്രസ്താവന.
പാനമയിലെ തന്റെ പ്രസ്താവനയെ പരിഹസിച്ച കോൺഗ്രസ് നേതാക്കൾക്ക് മറുപടിയുമായി പാർട്ടി പ്രവർത്തക സമിതി അംഗവും എംപിയുമായ ശശി തരൂർ. അടുത്തകാലത്തെ ഭീകരാക്രമണങ്ങൾക്ക് നല്കിയ തിരിച്ചടികളെക്കുറിച്ചാണ് സംസാരിച്ചതെന്നും, നേരത്തെ നടന്ന യുദ്ധങ്ങളെ കുറിച്ചല്ലെന്നും തരൂർ വ്യക്തമാക്കി. വിമർശനങ്ങളും ട്രോളുകളും തുടരാമെന്നും, തനിക്ക് കൂടുതൽ നല്ല കാര്യങ്ങൾ ചെയ്യാനുണ്ടെന്നും കുറിച്ച തരൂർ പാർട്ടിയിലെ ചിലരുടെ ഭീഷണിക്ക് വഴങ്ങില്ലെന്ന സൂചനയാണ് നല്കുന്നത്. അതേസമയം ഇത് വിവാദമാക്കാൻ ഇല്ലെന്ന പ്രതികരണമാണ് കെ.സി. വേണുഗോപാൽ നൽകുന്നത്.
ചൈനീസ് വിദ്യാർത്ഥികളുടെ വിസ റദ്ദാക്കാനുള്ള നടപടി ഊർജ്ജിതമാക്കുമെന്ന് വ്യക്തമാക്കി ട്രംപ് ഭരണകൂടം. നേരത്തെ ട്രംപ് തീരുവയ്ക്ക് പകര തീരുവ ചൈന ചുമത്തിയതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ സാരമായ ഉലച്ചിലുണ്ടായിരുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുള്ള വിദ്യാർത്ഥികൾ ഏത് മേഖലയിൽ ആണെങ്കിലും തീരുമാനം അവരെ ബാധിക്കുമെന്നാണ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ വിശദമാക്കിയത്.
രാജ്യത്ത് വേനൽ ചൂട് കനക്കുന്നതിനിടെ വരും ദിവസങ്ങളിൽ കാറ്റും പൊടിയും ശക്തമാകുമെന്ന മുന്നറിയിപ്പുമായി ഖത്തർ കാലാവസ്ഥാ വിഭാഗം. വെള്ളിയാഴ്ച മുതല്‍ ഖത്തറിലുടനീളം ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതോടൊപ്പം പൊടിക്കാറ്റുണ്ടാകാനും സാധ്യതയുണ്ട്. അടുത്തയാഴ്ച്ച മുഴുവൻ ഈ കാലാവസ്ഥ തുടരുമെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച അറിയിപ്പിലൂടെ കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
പാക് അധിനിവേശ കശ്മീരില്‍ (പിഒകെ)താമസിക്കുന്നവര്‍ ഇന്ത്യയുടെ സ്വന്തം ആളുകളാണെന്നും ഒരുദിവസം അവര്‍ രാജ്യത്തേക്ക് മടങ്ങിവരുമെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഡല്‍ഹിയില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ)യുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.