Untitled design 20250112 193040 0000 1

 

വേതന വർദ്ധന ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ ആശാവർക്കർമാർ നടത്തുന്ന സമരം 100 ദിവസം പിന്നിടുമ്പോൾ സമരക്കാരുമായി ഇനി ചർച്ചയില്ലെന്ന് മുഖ്യമന്ത്രി. സർക്കാറിന്‍റെ പിടിവാശിയിൽ പ്രതിഷേധിച്ച് നൂറു പന്തങ്ങൾ കൊളുത്തി ആശാവർക്കർമാർ തലസ്ഥാനത്ത് പ്രതിഷേധ ജ്വാല നടത്തി. സമരക്കാർ നിരാശരായി മടങ്ങേണ്ടി വരില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു.

 

ദേശീയപാതകളിലെ തകർച്ച വിശദമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ പാതാ അതോറിറ്റിയുമായി ആലോചിച്ച് നിർമ്മാണത്തിൽ പ്രശ്നമുണ്ടെങ്കിൽ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിർമ്മാണച്ചുമതല കേന്ദ്രത്തിനാണെന്നാണ് ഇടത് സൈബർ ഹാൻഡിലുകളുടെ പ്രതിരോധം. വാർഷിക നാളിലെ റോഡ് തകർച്ച പ്രതിപക്ഷത്തിന് കിട്ടിയ മികച്ച ആയുധമാണെന്നാണ് വിലയിരുത്തൽ.

 

സ്വർണമാല കാണാതായ സംഭവത്തിൽ ദളിത് സ്ത്രീയെ അന്യായമായി കസ്റ്റഡിയിൽ വച്ച് മാനസികമായി പീഡിപ്പിച്ചതിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് സ്റ്റേഷനിൽ അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. സിഎം ഓഫീസിൽ വന്നപ്പോൾ പരിശോധിക്കാമെന്നാണ് പറഞ്ഞതെന്നും പരിശോധനക്കുള്ള താമസം മാത്രമേ സിഎം ഓഫീസിൽ നിന്ന് ഉണ്ടായിട്ടുള്ളൂവെന്നുമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

 

കഴിഞ്ഞ ഒമ്പത് വർഷത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനത്തിന്റെയും സാമൂഹ്യ പുരോഗതിയുടേയും 9 വർഷമാണ് കടന്നു പോയതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യം വികസനമാണ്. വെള്ളിയാഴ്ച സർക്കാരിന്റെ പ്രോഗ്രസ്സ് റിപ്പോർട്ട്‌ പ്രകാശനം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് കണക്ഷനായ കെഫോണിന് ഒരു ലക്ഷത്തിലധികം ഉപഭോക്താക്കള്‍. വാഹന ഗതാഗതം പോലും പ്രയാസമുള്ള ആദിവാസി ഊരുകളിലും ദ്വീപ് പ്രദേശങ്ങളിലുമുള്‍പ്പടെ സംസ്ഥാനത്തുടനീളം കണക്ഷനുകള്‍ നല്‍കിയാണ് ഒരു ലക്ഷം ഉപഭോക്താക്കളെന്ന നേട്ടത്തിലേക്ക് കെഫോണ്‍ എത്തിയത്. ആകെ 3800 ലോക്കല്‍ നെറ്റുവര്‍ക്ക് പ്രൊവൈഡര്‍മാര്‍ കണക്ഷനുകള്‍ നല്‍കാനായി കെഫോണുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

 

പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തില്‍ മകന്‍ നഷ്ടപ്പെട്ട അമ്മയ്ക്ക് 12,40,976 രൂപ നഷ്ടപരിഹാരം വിധിച്ച് കോട്ടയം ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍. നടപടിക്രമങ്ങളുടെ ചെലവായി പതിനായിരം രൂപയും നല്‍കണം. പാലാ രാമപുരം സ്വദേശിനി കുസുമം എബി നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ നടപടി. 2020 നവംബര്‍ 18-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ആലപ്പുഴ പൂച്ചാക്കലിൽ സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും രണ്ട് പെൺകുട്ടികളെ കാണാതായി. സൂര്യ അനിൽകുമാർ (15), ശിവകാമി (16) എന്നിവരെയാണ് കാണാതായത്. ദിശ കാരുണ്യ കേന്ദ്രം ഗേൾസ് ഹോം എന്ന ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നാണ് കാണാതായത്. സംഭവത്തിൽ പൂച്ചാക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികൾ രണ്ട് പേരും പുലർച്ചെ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കുട്ടികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കാൻ നിർദേശം നൽകി.

 

പത്തനംതിട്ട വരയന്നൂരിലെ സുരേഷിൻ്റെ മരണത്തിൽ ഉന്നതതല അന്വേഷണം. പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച സുരേഷിൻ്റെ തൂങ്ങിമരിച്ചതിൽ ദുരൂഹത ഉണ്ടെന്ന് കുടുംബം ആരോപിച്ചതോടെയാണ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചത്. ഡി ഐ ജി അജിത ബീഗത്തിന്റേതാണ് നിർദ്ദേശം. പത്തനംതിട്ട അഡീഷണൽ എസ്പിക്കാണ് അന്വേഷണച്ചുമതല.

 

അശോക സർവകലാശാലയിലെ പ്രൊഫസറുടെ അറസ്റ്റിനെതിരായ ഹർജി നാളെ സുപ്രീംകോടതി പരി​ഗണിക്കും. രണ്ടംഗബഞ്ച് ആണ് ഹർജി പരിഗണിക്കുന്നത്. ജസ്റ്റിസ് സൂര്യകാന്തിന്‍റെയും ജസ്റ്റിസ് കോടീശ്വർ സിങിന്‍റെയും ബഞ്ചാണ് ഹർജി പരിഗണിക്കുക. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചുള്ള പ്രൊഫസറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

 

എറണാകുളം മൂഴിക്കുളത്ത് 3 വയസുകാരിയെ പുഴയിലെറിഞ്ഞു കൊന്ന അമ്മയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി. ഇന്നലെ വൈകിട്ട് ഭര്‍തൃ ഗൃഹത്തില്‍ നിന്ന് കുഞ്ഞുമായി പോയ സന്ധ്യ സ്വന്തം വീടിനടുത്ത് വച്ചാണ് കുഞ്ഞിനെ പാലത്തില്‍ നിന്ന് ചാലക്കുടി പുഴയിലേക്ക് വലിച്ചെറിഞ്ഞ് കൊന്നത്. ഇന്നു പുലര്‍ച്ചെയാണ് കുഞ്ഞിന്‍റെ മൃതശരീരം കണ്ടെടുത്തത്.

 

ദേശീയ പാതയിലെ തകർച്ചക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വയലും നീരൊഴുക്കും ഇല്ലാതാക്കിയുള്ള നിർമ്മാണമാണ് തകർച്ചക്കുള്ള കാരണമെന്ന് ബിനോയ് വിശ്വം പറ‍ഞ്ഞു. ഇന്നലെയാണ് മലപ്പുറത്ത് ദേശീയ പാത തകർന്നത്. ഇതിനെതിരായാണ് ബിനോയ് വിശ്വം പ്രതികരിച്ചത്.

അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയിലെ മുഖ്യകണ്ണി പിടിയിൽ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ലഹരി എത്തിക്കുന്ന മൊത്ത വിൽപ്പനക്കാരായ മംഗലാപുരം സ്വദേശി ഇംറാൻ (30) ആണ് പിടിയിലായത്. കോഴിക്കോട് കുന്നമംഗലം പൊലീസാണ് കർണാടകയിൽ നിന്ന് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോ​ഗസ്ഥയുടെ ആത്മഹത്യയിൽ പ്രതിയായ സുഹൃത്ത് സുകാന്ത് സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി മറ്റന്നാളത്തേക്ക് മാറ്റി. കേസ് ഡയറി പരിശോധിക്കട്ടെയെന്ന് കോടതി പറഞ്ഞു. ഐ ബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി സുകാന്തിന്‍റെ അച്ഛനെയും അമ്മയേയും കഴിഞ്ഞ മാസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സുകാന്തിനെ ഇനിയും കണ്ടെത്താനാകാത്ത സാഹചര്യത്തിലായിരുന്നു പൊലീസിന്‍റെ നീക്കം.

 

ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയെ തുടർന്ന് യുവതി ഗുരുതരാവസ്ഥയിലായെന്ന പരാതി സിറ്റി പോലീസ് കമ്മിഷണർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കണം.

 

ചൊവ്വാഴ്ചയുണ്ടായ കനത്ത മഴയിലും ശക്തമായ കാറ്റിലും പൂനെയിൽ കൂറ്റൻ പരസ്യ ബോർഡ് നിലംപതിച്ചു. പാർക്ക് ചെയ്തിരുന്ന നിരവധി ബൈക്കുകൾക്ക് മുകളിലേക്കാണ് ബോർഡ് വീണത്. എന്നാൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാൽ മുംബൈയിൽ ചൊവ്വാഴ്ച ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിരുന്നു.

സ്വർണക്കടത്ത് കേസിൽ കന്നഡ നടി രന്യ റാവുവിന് ജാമ്യം അനുവ​ദിച്ച് കോടതി. രണ്ട് ലക്ഷം രൂപയും രണ്ടാൾജാമ്യവുമാണ് ജാമ്യ വ്യവസ്ഥകൾ. കൂടാതെ രാജ്യം വിടരുതെന്നും ജാമ്യ വ്യവസ്ഥയിലുണ്ട്. ബെംഗളുരുവിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് ജാമ്യം അനുവദിച്ചത്. കൂട്ടുപ്രതി തരുൺ രാജുവിനും കോടതി ജാമ്യം അനുവദിച്ചു. മാർച്ച് 3-നാണ് രന്യയെ ബെംഗളുരു വിമാനത്താവളത്തിൽ വച്ച് ഡിആർഐ അറസ്റ്റ് ചെയ്യുന്നത്.

 

കർണാടകയിൽ സമ്പൂർണ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത രണ്ട് ദിവസം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ അതിതീവ്ര മഴ കനത്ത നാശം വിതയ്ക്കുന്ന പശ്ചാത്തലത്തിലാണ് സമ്പൂർണ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ബെംഗളുരുവിൽ അടക്കം അടുത്ത രണ്ട് ദിവസം കനത്ത മഴ തുടരുമെന്നാണ് പ്രവചനം.

 

ജമ്മു കശ്മീരിലും അതിർത്തി പ്രദേശങ്ങളിലും പാകിസ്ഥാൻ നടത്തുന്ന ആക്രമണങ്ങളിലും അതിനെ തുടർന്നുണ്ടായ തിരിച്ചടികളിലും നിലപാട് ലോകത്തോട് നിലപാട് വ്യക്തമാക്കാൻ ഇന്ത്യ. എംപിമാരുടെ പ്രതിനിധിസംഘങ്ങൾ ഘട്ടം ഘട്ടമായി നാളെ യാത്ര തിരിക്കുമ്പോൾ നിർണായക തീരുമാനങ്ങളാണ് കൈകൊണ്ടിട്ടുള്ളത്. യുഎന്നിൽ ചൈനയും പാകിസ്ഥാനുമൊഴികെ എല്ലാ രക്ഷാ സമിതി അംഗങ്ങളെയും കാണാനാണ് തീരുമാനം. ഒമാൻ ഒഴികെയുള്ള എല്ലാ ജിസിസി അംഗരാജ്യങ്ങളെയും കാണും. ഏഴ് പ്രതിനിധി സംഘങ്ങൾക്കുമൊപ്പം വിദേശകാര്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമുണ്ടാകും.

ഉത്തര്‍പ്രദേശില്‍ ആശ വര്‍ക്കര്‍ കൊല്ലപ്പെട്ട നിലയില്‍. 40 കാരിയായ രാജ്കുമാരിയെന്ന യുവതിയെയാണ് ആലാപൂരിലെ ഒരു പാടത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതശരീരം അര്‍ധനഗ്നമായാണ് കിടന്നിരുന്നത് എന്നും രാജ്കുമാരി പീഡനത്തിനിരയായതായി സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. മരണ കാരണം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ പറയാന്‍ സാധിക്കൂ എന്നും പൊലീസ് വ്യക്തമാക്കി.

പാകിസ്ഥാൻ സൈനിക മേധാവി അസീം മുനീറിന് സ്ഥാനക്കയറ്റം. അസീം മുനീറിനെ ഫീല്‍ഡ് മാര്‍ഷല്‍ പദവിയിലേക്ക് ഉയർത്താനുള്ള നിർദേശത്തിന് മന്ത്രിസഭ അംഗീകാരം നൽകിയതായാണ് റിപ്പോർട്ട്. പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ സംഘർഷമുണ്ടായി ദിവസങ്ങൾക്ക് ശേഷമാണ് സ്ഥാനക്കയറ്റം. പാകിസ്ഥാൻ സൈന്യത്തിലെ ഏറ്റവും ഉയർന്ന പദവിയാണ് ഫീൽഡ് മാർഷൽ. അട്ടിമറി ഒഴിവാക്കാനുള്ള നീക്കമെന്നാണ് സൂചന.

കൂടുതൽ സഹായം എത്തിയില്ലെങ്കിൽ അടുത്ത 48 മണിക്കൂറിനകം ഗാസയിൽ 14,000 കുട്ടികൾ മരിക്കുമെന്ന് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്.ഗാസയിലെ മാനുഷിക സഹായങ്ങൾ നിഷേധിക്കുന്ന ഇസ്രയേൽ നടപടിക്കെതിരെ ബ്രിട്ടൻ, ഫ്രാൻസ്, കാനഡ എന്നീ രാജ്യങ്ങൾ ശക്തമായ നിലപാടുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ഐക്യരാഷ്ട്രസഭ അധികൃതരുടെ പ്രതികരണം. മാനുഷിക സഹായങ്ങൾ നിഷേധിക്കുന്നത് തുടർന്നാൽ സംയുക്ത നടപടിയിലേക്ക് കടക്കുമെന്നും ഈ രാജ്യങ്ങൾ പ്രഖ്യാപിച്ചിരുന്നു.

സാമ്പത്തിക പ്രതിസന്ധിക്കിടെ കടുത്ത നടപടികളുമായി ചൈന. യാത്ര, ഭക്ഷണം, ഓഫീസ് എന്നിവയ്ക്കുള്ള ചെലവ് കുറയ്ക്കാൻ ചൈനയുടെ പ്രസിഡന്‍റ് ഷീ ജിൻപിങ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു. മദ്യപാനം, സിഗരറ്റ് വലിക്കൽ എന്നിവ നിയന്ത്രിച്ച് ചെലവുകൾ കുറയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യന്‍ സൈന്യത്തെ വീണ്ടും പുകഴ്ത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. സൈന്യം വൈദ​ഗ്ധമുള്ളൊരു സർജനെ പോലെ പ്രവർത്തിച്ചു. ഭീകരവാദികളുടെ വേര് നോക്കി ആയുധങ്ങൾ പ്രയോ​ഗിച്ചുവെന്നായിരുന്നു രാജ്നാഥ് സിം​ഗിന്‍റെ പരാമര്‍ശം. ക്ഷേത്രങ്ങളും ​ഗുരുദ്വാരകളും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും പാകിസ്ഥാൻ നടത്തി. പാക് സൈനിക കേന്ദ്രങ്ങൾ തകർത്ത് ഇന്ത്യ പാകിസ്ഥാൻ സൈന്യത്തെ മുട്ടുകുത്തിച്ചുവെന്നും രാജ്നാഥ് സിം​ഗ് പറ‌ഞ്ഞു. ലക്നൗവിലാണ് രാജ്നാഥ് സിംഗിന്റെ പ്രസ്താവന.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *