night news hd 2

 

കോഴിക്കോട് ട്രെയിന്‍ കത്തിക്കല്‍ കേസിലെ പ്രതി നോയിഡ സ്വദേശി ഷെഹറുഖ് സെയ്ഫിയാണെന്നു പോലീസ്. മുപ്പതുകാരനായ ഈയാള്‍ നിര്‍മാണ തൊഴിലാളിയാണ്. അശോകപുരത്താണു താമസിച്ചിരുന്നത്. കൂടുതല്‍ വിവരങ്ങള്‍ തേടി അശോകപുരത്ത് പോലീസ് എത്തിയെങ്കിലും രേഖാചിത്രത്തിലുള്ളയാളെ ആരും തിരിച്ചറിഞ്ഞില്ല. ജോലി ചെയ്തിരുന്ന സ്ഥലത്തും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രതിയുടെ ബാഗില്‍നിന്നു ലഭിച്ച ഫോണില്‍ സിം കാര്‍ഡ് ഉണ്ടായിരുന്നില്ല.

ട്രെയിന്‍ കത്തിക്കല്‍ കേസ് അന്വേഷിക്കാന്‍ മലപ്പുറം ക്രൈം ബ്രാഞ്ച് എസ്പി പി. വിക്രമന്റെ നേതൃത്വത്തില്‍ 18 അംഗ പ്രത്യേക സംഘം. എഡിജിപി എംആര്‍ അജിത് കുമാര്‍ മേല്‍നോട്ടം വഹിക്കും. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചെന്ന് ഡിജിപി അനില്‍ കാന്താണു വെളിപെടുത്തിയത്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് സ്ഥിര ജാമ്യം അനുവദിച്ച് സൂറത്ത് സെഷന്‍സ് കോടതി. ‘മോദി’ മാനനഷ്ടക്കേസില്‍ ശിക്ഷിച്ച മജിസ്‌ട്രേറ്റ് കോടതി നേരത്തെ 30 ദിവസത്തേക്കു ജാമ്യം അനുവദിച്ചിരുന്നു. ഏപ്രില്‍ 13 ന് അപ്പീല്‍ പരിഗണിക്കുമെന്നും സൂറത്ത് സെഷന്‍സ് കോടതി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റി ചെലവാക്കിയ കേസ് ഏപ്രില്‍ 12 ന് ലോകായുക്ത ഫുള്‍ ബഞ്ച് പരിഗണിക്കും. ഒരു വര്‍ഷത്തോളം കഴിഞ്ഞ് വാദം പൂര്‍ത്തിയാക്കിയശേഷം ഭിന്ന വിധി വന്നതിനാലാണ് കേസ് ഫുള്‍ ബെഞ്ചിന് വിട്ടത്. മൂന്നംഗ ബെഞ്ചാണ് ഏപ്രില്‍ 12 ന് കേസ് പരിഗണിക്കുക. വിഷയം പരിഗണിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ടോ എന്നതടക്കമുള്ള വിഷയങ്ങളില്‍ ഭിന്നാഭിപ്രായം ഉയര്‍ന്നിരുന്നു.

സിഡ്‌കോ ടെലികോം സിറ്റി പദ്ധതിയിലെ 5.24 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. സിഡ്‌കോയുടെ മണല്‍വാരല്‍ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. തിരുവനന്തപുരം മേനാംകുളം മണല്‍ വാരല്‍ അഴിമതിയില്‍ 11 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കണ്ടെത്തിയിരുന്നു. കേസില്‍ സിഡ്‌കോ മുന്‍ എംഡി സജി ബഷീറിനെയും കുടുംബത്തെയും ഇഡി ചോദ്യം ചെയ്തിരുന്നു

സംസ്ഥാനത്തെ മൂന്ന് ആശുപത്രികള്‍ക്കു കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് അംഗീകാരം. കൊല്ലം എഫ്എച്ച്‌സി അഴീക്കല്‍ 93 ശതമാനം സ്‌കോര്‍ നേടി. കോഴിക്കോട് എഫ്എച്ച്‌സി ചെക്കിയാട് 92 ഉം പത്തനംതിട്ട എഫ്എച്ച്‌സി ചന്ദനപ്പള്ളി 90 ഉം ശതമാനം സ്‌കോര്‍ നേടി. ഇതോടെ സംസ്ഥാനത്തെ 160 ആശുപത്രികള്‍ക്കാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നേടാനായതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

മാര്‍ച്ച് നാലിന് നടന്ന വ്യവസായ പരിശീലന വകുപ്പിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (പ്ലംബര്‍) പരീക്ഷ പിഎസ് സി റദ്ദാക്കി. 90 ശതമാനം ചോദ്യവും ഒരു ഗൈഡില്‍നിന്ന് വന്നതുകൊണ്ടാണ് പരീക്ഷ റദ്ദാക്കിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

വൈക്കം ഡിപ്പോയിലെ കണ്ടക്ടര്‍ അഖില എസ് നായര്‍ നടത്തിയ പ്രചരണം വസ്തുതാ വിരുദ്ധമായിരുന്നെന്ന് മന്ത്രി ആന്റണി രാജു. ശമ്പളം ആറു ദിവസം വൈകിയപ്പോള്‍ 41 ദിവസം ശമ്പളം മുടങ്ങിയെന്നാണ് അഖില പ്രചരിപ്പിച്ചത്. സ്ഥലംമാറ്റം നടത്തിയത് ശരിയല്ലെന്നാണ് സിഎംഡി റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അഖിലയുടെ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കിയതെന്നും ആന്റണി രാജു പറഞ്ഞു.

അരിക്കൊമ്പന്‍ ആനയെ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച് ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി ആനയിറങ്കല്‍ സന്ദര്‍ശിച്ചു. ആന തകര്‍ത്ത റേഷന്‍ കടയും തൊഴിലാളി ലയവും സന്ദര്‍ശിച്ചു. പ്രദേശത്ത് ജനപ്രതിനിധികളുമായും ജനങ്ങളുമായും വിദഗ്ധ സമിതി സംസാരിച്ചു .

ഗുരുവായൂര്‍ ദേവസ്വത്തിലെ ആനകളുടെ പാപ്പാനാകാന്‍ പൂരത്തിരക്ക്. പത്ത് താല്‍ക്കാലിക ആന പാപ്പാന്‍മാരുടെ ഒഴിവിലേക്കു കൂടിക്കാഴ്ചയ്‌ക്കെത്തിയത് 75 പേരാണ്. ആനത്താവളമായ പുന്നത്തൂര്‍ ആനക്കോട്ടയിലാണ് പാപ്പാന്‍മാര്‍ക്കായുള്ള പ്രായോഗിക പരീക്ഷയും കൂടിക്കാഴ്ചയും നടന്നത്.

മലപ്പുറം വാഴക്കോട് യുവതിയെ വീടിന്റെ ടെറസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വാഴക്കാട് ചെറുവട്ടൂര്‍ നെരോത്ത് പുതാടമ്മല്‍ നജ്മുന്നീസ (33) മരിച്ച സംഭവത്തിലാണ് ഭര്‍ത്താവ് മുഹിയുദീന്‍ അറസ്റ്റിലായത്. ഭര്‍ത്താവിനെ നിരീക്ഷിക്കാന്‍ രഹസ്യമായി എത്തിയ നജ്മന്നീസയുമായി വഴക്കുണ്ടായെന്നും ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നുമാണ് പോലീസ് പറയുന്നത്.

തിരുവനന്തപുരം വിമാനത്താവളത്തിലെ റണ്‍വേ ബുധനാഴ്ച വൈകുന്നേരം നാലു മുതല്‍ രാത്രി ഒമ്പതുവരെ അടച്ചിടും. ഈ സമയത്തെ വിമാന സര്‍വീസുകള്‍ പുനക്രമീകരിച്ചു. ശ്രീപത്‌നാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഘോഷയാത്ര നടക്കുന്നതിനാലാണ് റണ്‍വേ അടച്ചിടുന്നത്.

കുന്നംകുളം ആര്‍ത്താറ്റ് സെന്റ് മേരിസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ കത്തീഡ്രലില്‍ നിര്‍മ്മാണത്തിലിരുന്ന ഊട്ടുപുര തകര്‍ന്നുവീണു. ആര്‍ക്കും പരിക്കില്ല. 20 ലക്ഷം രൂപ ചിലവഴിച്ചാണ് ഊട്ടുപുര നിര്‍മ്മിക്കുന്നത്.

പട്ടാമ്പിയില്‍ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് ഷോക്കേറ്റ് മരിച്ചു. വാഷിംഗ് മെഷിനില്‍ നിന്നും ഷോക്കറ്റ് ലിബിര്‍ട്ടി സ്ട്രീറ്റില്‍ പുല്ലാറട്ട് വീട്ടില്‍ മാധവന്റെ മകന്‍ മഹേഷ് (29) ആണ് മരിച്ചത്.

പോക്‌സോ കേസ് പ്രതിക്കു മരണം വരെ ജീവപര്യന്തം തടവ്. കാഞ്ഞിരപ്പള്ളിയില്‍ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിലാണ് പ്രതി അരുണ്‍ സുരേഷിന് (29) ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് കോടതിജീവപര്യന്തം ശിക്ഷ വിധിച്ചത്. പ്രതി 2,50,000 രൂപ പിഴ ഒടുക്കുകയും വേണം.

സത്യമാണ് തന്റെ ആയുധമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. മാനനഷ്ടക്കേസില്‍ സ്ഥിരജാമ്യം ലഭിച്ച ശേഷമാണ് രാഹുല്‍ ഇങ്ങനെ കുറിച്ചത്. ‘മിത്രങ്ങളില്‍’നിന്ന് ജനാധിപത്യത്തെ രക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. മോദിയുടെ മിത്രങ്ങളായ അദാനി അടക്കമുള്ള കുത്തക മുതലാളിമാരെയാണ് മിത്രങ്ങള്‍ എന്ന വിശേഷണത്തോടെ രാഹുല്‍ പരാമര്‍ശിച്ചത്.

അഞ്ചുവര്‍ഷത്തിനിടെ ഇന്ത്യയിലെ പ്രധാന ഉന്നത കലാലയങ്ങളായ ഐഐടി, എന്‍ഐടി, ഐഐഎം തുടങ്ങിയ സ്ഥാപനങ്ങളില്‍ 61 വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്‌തെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുബാഷ് സര്‍ക്കാര്‍ ലോകസഭയെ അറിയിച്ചു. ബെന്നി ബെഹനാന്‍, ടിഎന്‍ പ്രതാപന്‍, ഡീന്‍ കുരിയാക്കോസ്, രാജ്മോഹന്‍ ഉണ്ണിത്താന്‍, കെ മുരളീധരന്‍ തുടങ്ങിയവവരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.

ഛത്തീസ്ഗഡിലെ ബിലാസ്പുറില്‍ കോണ്‍ഗ്രസ് സമ്മേളനത്തിന്റെ സ്റ്റേജ് തകര്‍ന്നുവീണു. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ സംഘടിപ്പിച്ച ‘ടോര്‍ച്ച് റാലി’ സമ്മേളനത്തിനിടെ സ്റ്റേജില്‍ നേതാക്കളും പ്രവര്‍ത്തകരുമെല്ലാം ഇടിച്ചു കയറിയതാണ് തകര്‍ന്നു വീഴാന്‍ കാരണം. ആര്‍ക്കും ഗുരുതര പരിക്കില്ല.

തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ തിരുമഞ്ഞോലയ്ക്ക് സമീപം തമിഴ്‌നാട് സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് ബസും ട്രക്കും കൂട്ടിയിടിച്ച് ബസ് യാത്രക്കാരായ മൂന്നു സ്ത്രീകള്‍ മരിച്ചു.

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 36 പേരുടെ ജീവനെടുത്ത കിണറപകടത്തിനു പിറകേ ക്ഷേത്രത്തിലെ അനധികൃത നിര്‍മ്മിതികള്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ ജെസിബി ഉപയോഗിച്ചു പൊളിച്ചു. രാമനവമി ആഘോഷത്തിനിടെയാണ് ശ്രീ ബലേശ്വര്‍ ജുലേലാല്‍ ക്ഷേത്രത്തിലെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് 36 പേര്‍ മരിച്ചത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *