night news hd 1

 

പ്രതിപക്ഷ നേതൃസ്ഥാനം പ്രാദേശിക പാര്‍ട്ടികള്‍ക്ക് നല്‍കണമെന്ന് ശശി തരൂര്‍ എംപി. നേതൃസ്ഥാനത്ത് താനായിരുന്നെങ്കില്‍ പ്രദേശിക പാര്‍ട്ടിയെ പരിഗണിക്കുമായിരുന്നു. ഐക്യമാണ് പ്രധാനം. പ്രതിപക്ഷ ഐക്യവേദിയുടെ നേതൃസ്ഥാനം ഉറപ്പിക്കാന്‍ കോണ്‍ഗ്രസ് കരുക്കള്‍ നീക്കുന്നതിനിടെയാണ് തരൂരിന്റെ പ്രതികരണം.

അഞ്ചു ദിവസം കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക്ുസാധ്യത.

നീതിനിര്‍വഹണത്തില്‍ ലോകായുക്ത പരാജയപ്പെട്ടെന്ന് പൊതുസമൂഹം വിലയിരുത്തിയെന്നും ലോകായുക്ത രാജിവയ്ക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. മുഖ്യമന്ത്രിയുടെ അഴിമതിക്കു സംരക്ഷണമൊരുക്കാന്‍ അസംബന്ധങ്ങള്‍ കുത്തിനിറച്ച വിചിത്രമായ ഉത്തരവ് നീതിന്യായ ചരിത്രത്തിലെ കറുത്ത അധ്യായമാണ്. സുധാകരന്‍ പറഞ്ഞു.

തൃശൂര്‍ അവണൂരില്‍ വീട്ടില്‍നിന്ന് ഇഡളി കഴിച്ച ഗൃഹനാഥന്‍ രക്തം ഛര്‍ദ്ദിച്ച് മരിച്ചു. അമ്മാനത്ത് വീട്ടില്‍ ശശീന്ദ്രനാണ് (57) മരിച്ചത്. ഭാര്യ ഗീത, വീട്ടില്‍ ജോലിക്കെത്തിയ തെങ്ങുകയറ്റ തൊഴിലാളികളായ ശ്രീരാമചന്ദ്രന്‍, ചന്ദ്രന്‍ എന്നിവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്‍ മാത്രമാണ് ഭക്ഷ്യ വിഷബാധയില്‍നിന്ന് രക്ഷപ്പെട്ടത്.

വേളാങ്കണ്ണി തീര്‍ത്ഥയാത്രാ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. നെല്ലിക്കുന്ന് സ്വരാജ് നഗര്‍ പുളിക്കന്‍ വീട്ടില്‍ ലില്ലി വര്‍ഗീസ് (60), വരന്തരപ്പിള്ളി പള്ളിക്കുന്ന് താക്കോല്‍ക്കാരന്‍ വീട്ടില്‍ ജെറാര്‍ഡ് ജിമ്മി (9) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ നാലരയോടെ മന്നാര്‍കുടിക്ക് സമീപം ഒറത്തനാട് ഭാഗത്ത് വളവ് തിരിയുമ്പോഴാണ് അപകടമുണ്ടായത്. 27 പേര്‍ക്ക് പരിക്കേറ്റു. നാലു പേര്‍ മരിച്ചെന്നാണ് ഉച്ചവരെ പ്രചരിച്ചിരുന്ന വിവരം.

സോണ്ട കമ്പനിയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അതുകൊണ്ടാണ് ബ്രഹ്‌മപുരം പ്ലാന്റിന് തനിയെ തീപ്പിടിച്ചതാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നത്. സോണ്ട കമ്പനിയില്‍ നിക്ഷേപം നടത്തിയ ജര്‍മ്മന്‍ പൗരനെ വഞ്ചിച്ച സംഭവം ഗൗരവതരമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കുള്ള യോഗത്തിനു പിറകേ തിരുവനന്തപുരം ഡിസിസി ഓഫീസില്‍ കയ്യാങ്കളിയും. തരൂരിനെ വിമര്‍ശിച്ചതിന് തരൂര്‍ അനുകൂലികളും പേഴ്‌സണല്‍ സ്റ്റാഫും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷ് പരാതിപ്പെട്ടു. സതീഷാണു പ്രകോപനമുണ്ടാക്കിയെന്നാണ് തരൂര്‍ അനുകൂലികള്‍ ആരോപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പുത്തലത്ത് ദിനേശന് പന്തീരായിരം രൂപ പെന്‍ഷന്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ആനുകൂല്യങ്ങള്‍ ഉള്‍പ്പടെ പത്തുലക്ഷത്തിലധികം രൂപയും അനുവദിച്ചു. ആറ് വര്‍ഷത്തോളമാണ് ദിനേശന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്.

പൊലീസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. മര്‍ദ്ദനത്തില്‍ പരിക്കേറ്റ റിനീഷിന്റെ അമ്മ റീന സിറ്റി പൊലീസ് കമ്മീഷണര്‍ക്കും അസി. കമ്മീഷണര്‍ക്കും പരാതി നല്‍കി. ഉമ തോമസ് എം.എല്‍.എ, ഡി.സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവര്‍ക്കൊപ്പമെത്തിയാണ് റീന പരാതി നല്‍കിയത്. അന്വേഷിക്കാന്‍ അസിസ്റ്റന്റ് കമ്മീഷണറെ ചുമതലപെടുത്തിയതായി കമ്മീഷണര്‍ പറഞ്ഞു.

ഏപ്രില്‍ ഫൂളാക്കിയ സാമൂഹ്യവിരുദ്ധനെതിരെ നടപടി ആവശ്യപ്പെട്ട് കളമശ്ശേരിയിലെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പൊലീസില്‍ പരാതി നല്‍കി. ഗുരുതര പരിക്കേറ്റ രോഗിയ്ക്ക് അടിയന്തര ആശുപത്രി മാറ്റം ആവശ്യപ്പെട്ട് നാല് ആംബുലന്‍സ് ഡ്രൈവര്‍മാരെയാണ് കബളിപ്പിച്ചത്.

മലപ്പുറത്തു വാഴക്കാട് ഭര്‍തൃവീടിനു മുകളിലെ ടെറസില്‍ യുവതി മരിച്ച നിലയില്‍. ചെറുവട്ടൂര്‍ നരോത്ത് നജ്മുന്നിസയെ (32)യാണു വീടിന് മുകളില്‍ ടെറസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തിരുവനന്തപുരം കിളിമാനൂര്‍ ഇരട്ട ചിറയില്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. കിളിമാനൂര്‍ സ്വദേശി അജില ആണ് അപകടത്തില്‍ മരിച്ചത്.

യു.കെയിലെ നോട്ടിങ്ഹാമില്‍ ബോക്‌സിംഗ് മത്സരത്തിനിടെ അപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. കോട്ടയം വടവാതൂര്‍ കണ്ടംചിറയില്‍ റെജി കുര്യന്‍ – സൂസന്‍ റെജി ദമ്പതികളുടെ മകന്‍ ജുബല്‍ റെജി കുര്യന്‍ (23) ആണ് മരിച്ചത്. ക്യാന്‍സര്‍ രോഗികളെ സഹായിക്കുന്നതിനു പണം സമാഹരിക്കാന്‍ സംഘടിപ്പിച്ച മത്സരത്തിനിടെയാണു സംഭവം.

ആത്മഹത്യയെ കുറിച്ചു ചിന്തിച്ചിരുന്നപ്പോള്‍ മാനസിക പിന്തുണ നല്‍കിയതു രാഹുല്‍ ഗാന്ധിയെന്ന് നടിയും മുന്‍ എംപിയുമായ ദിവ്യാ സ്പന്ദന. തന്റെ പിതാവ് മരിച്ചപ്പോഴാണ് ഒറ്റപ്പെട്ടെന്ന തോന്നലും ആത്മഹത്യയേ വഴിയുള്ളൂവെന്ന ചിന്തയും ഉണ്ടായതെന്ന് ദിവ്യസ്പന്ദന. അമ്മയായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനം. ഇതിനുശേഷം അച്ഛനാണ്. മൂന്നാമത് രാഹുല്‍ ഗാന്ധിയും. അവര്‍ പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത പതിനേഴുകാരി വിദ്യാര്‍ഥിനിയെ വിവാഹം ചെയ്ത അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശ് ചിറ്റൂര്‍ ജില്ലയിലെ ഗംഗാരവാരത്തെ സ്വകാര്യ ജൂനിയര്‍ കോളജിലെ അധ്യാപകനായ ചലപതി (33) ആണ് അറസ്റ്റിലായത്.അധ്യാപകന്‍ നേരത്തെ മറ്റൊരു വിവാഹം കഴിച്ചിട്ടുണ്ട്.

മാര്‍ബര്‍ഗ് വൈറസ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പടരുന്നു. ഗിനിയ, ടാന്‍സാനിയ രാജ്യങ്ങളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 88 ശതമാനം വരെ മരണസാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കിയിട്ടുള്ളത്. ഈ രാജ്യങ്ങളിലേക്കും പോകുന്ന യാത്രക്കാര്‍ വൈറസ് ബാധയേല്‍ക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മുന്നറിയിപ്പുണ്ട്.

ആകാശത്ത് പറക്കുന്നതിനിടെ തീപിടിച്ച ഹോട്ട് എയര്‍ ബലൂണില്‍നിന്ന് താഴേക്കു ചാടിയ രണ്ടുപേര്‍ മരിച്ചു. മെക്സിക്കോ സിറ്റിക്കു 45 മൈല്‍ അകലെയുള്ള തിയോതിഹുവാക്കന്‍ പുരാവസ്തു കേന്ദ്രത്തിന് സമീപമാണ് സംഭവം. 50 വയസുള്ള പുരുഷനും 39 വയസുള്ള സ്ത്രീയുമാണ് മരിച്ചത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *