Untitled design 20250112 193040 0000

 

സംസ്ഥാനത്ത് വരുന്ന 19 വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കൻ ഗുജറാത്തിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചിട്ടുണ്ട്. വടക്ക് പടിഞ്ഞാറൻ ബംഗ്ലാദേശിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി മറ്റൊരു ന്യുനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കോഴിക്കോട് ജില്ലയിൽ രണ്ടര വയസ്സുകാരി തോട്ടിൽ വീണു മരിച്ചു. തലക്കുളത്തൂർ കുളങ്ങര താഴതത് നിഖിൽ വൈഷ്ണവി ദമ്പതികളുടെ മകൾ നക്ഷത്രയാണ് മരച്ചത്. വീടിന് അടുത്തുകൂടി ഒഴുകുന്ന തോട്ടിലേക്ക് കുഞ്ഞ് വീഴുകയായിരുന്നു.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ കൊട്ടിക്കലാശത്തിന്‍റെ ആവേശക്കടലിരമ്പം. പരസ്യ പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിൽ റോഡ് ഷോയുമായി എൽഡിഎഫ്, യുഡിഎഫ്, ബിജെപി സ്ഥാനാർഥികൾ നിലമ്പൂരിൽ പ്രചാരണം കൊഴുപ്പിച്ചു. സ്ഥാനാർഥികളും നേതാക്കളും പ്രവർത്തകരും നാലുമണിയോടെ കൊട്ടിക്കലാശം കേന്ദ്രത്തിലേക്ക് എത്തി.ആറുമണിയോടെ കൊട്ടിക്കലാശം സമാപിച്ചു.

ഉപതെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാന ഘട്ടത്തിലെത്തിയ നിലമ്പൂരിൽ പിവി അൻവറിന് പിന്തുണ പ്രഖ്യാപിച്ച് രാഷ്ട്രീയ സമാജ് ദൾ സ്ഥാനാർഥി എൻ ജയരാജൻ. വിശ്വ കർമ്മ ഐക്യ വേദി ചെയർമാൻ കെകെ ചന്ദ്രനും പിവി അൻവറിന് പിന്തുണ പ്രഖ്യാപിച്ചു. ഉപതെരഞ്ഞെടുപ്പിൽ ജയിക്കുമെന്ന് ഇപ്പോഴും ഉറപ്പിച്ച് പറയുന്ന പിവി അൻവർ, ഷൗക്കത്ത് തോൽക്കുമെന്നും സ്വരാജിന് 35000 വോട്ടേ കിട്ടൂവെന്നും അൻവർ പറഞ്ഞു.

 

ക്ഷേമപെൻഷനുമായി ബന്ധപ്പെട്ട കൈക്കൂലി പരാമർശത്തിൽ പ്രതിപക്ഷത്തിനെതിരെ കൊട്ടിക്കലാശത്തിനിടെ രൂക്ഷ വിമർശനവുമായി നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജ്. ഇ കെ അയ്‌മുവിൻ്റെ നാടകത്തിൻ്റെ പേര് പരാമർശിച്ചായിരുന്നു വിമർശനം. ‘ഇജ്ജ് നല്ല മൻസനാകാൻ നോക്ക്’ എന്നാണ് എം സ്വരാജ് പറഞ്ഞത്. ഈ നാട് ഇടത് മുന്നണിയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന സന്ദർഭമാണിതെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.

 

കാസര്‍കോട് ചെര്‍ക്കളയിൽ ദേശീയപാത 66 തകര്‍ന്ന സംഭവത്തിൽ നിര്‍മാണം ഏറ്റെടുത്ത കരാര്‍ കമ്പനിക്കെതിരെ കടുത്ത നടപടിയുമായി ദേശീയ പാത അതോറിറ്റി. നിര്‍മാണ കമ്പനിയായ മേഘ എഞ്ചിനീയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചറിനെ ടെണ്ടറുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കി. വിലക്കിന് പുറമെ ഒമ്പതു കോടി പിഴയും അടക്കണം. ഭാവിയിലുള്ള നിര്‍മാണ ടെണ്ടറുകളിൽ പങ്കെടുക്കുന്നതിൽ നിന്നാണ് കമ്പനിയെ വിലക്കിയത്.

 

വിജിലൻസ് രജിസ്റ്റർ ചെയ്ത കൈക്കൂലി കേസിൽ പ്രതിയായ ഇഡി ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിലെ അസിസ്റ്റൻ്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെയാണ് സ്ഥലംമാറ്റിയത്. കേരളത്തിൽ നിന്ന് വടക്കുകിഴക്കൻ സംസ്ഥാനമായ മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങിലേക്കാണ് മാറ്റിയത്.ഇഡി അസിസ്റ്റൻഡ് ഡയറക്ടറെ ഒന്നാം പ്രതിയാക്കിയാണ് ഇതുമായി ബന്ധപ്പെട്ട് വിജിലൻസ് കേസെടുത്തത്.

പുറങ്കടലിൽ ചരക്ക് കപ്പൽ തീപിടിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. സിങ്കപ്പൂർ കപ്പലായ വാൻ ഹായ് 503 ലെ തീപിടിത്തത്തിലാണ് ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ് കേസെടുത്തത്. കപ്പലിൻ്റെ ഉടമയെയും കപ്പലിൻ്റെ ക്യാപ്റ്റനെയും കപ്പലിലെ ജീവനക്കാരെയും പ്രതിചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.കപ്പലില്‍ തീ പിടിച്ച സമയത്ത് കാണാതായ നാല് പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

 

സംസ്ഥാനത്തെ സ്കൂൾ ഉച്ച ഭക്ഷണ മെനു വിപുലപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണ മെനു ശാസ്ത്രീയമായി പരിശോധിക്കുന്നതിനും പരിഷ്‌കരിക്കുന്നതിനും നിയോഗിച്ച വിദഗ്ധ സമിതി തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം, മെനു പരിഷ്‌കരണത്തിന്റെ ഭാഗമായി മെനു പ്ലാനിംഗ് നടത്തുമ്പോൾ ഒരു ദിവസത്തെ കറികളിൽ ഉപയോഗിക്കുന്ന പച്ചക്കറിയ്ക്ക് ബദലായി അനുചിതമായ മറ്റ് പച്ചക്കറികൾ നൽകേണ്ടതാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

 

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ ആരംഭിക്കും. സംസ്ഥാനതല പ്ലസ് വൺ പ്രവേശനോത്സവം രാവിലെ ഒമ്പത് മണിക്ക് തൈക്കാട് ഗവ. മോഡൽ മോഡൽ ഗവൺമെൻ്റ് ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ആകെ 2,42,533 കുട്ടികളാണ് പ്ലസ് വണിലേക്ക് പ്രവേശനം നേടിയിട്ടുള്ളത്.

കണ്ണൂർ നഗരത്തിൽ 56 പേർക്ക് തെരുവുനായയുടെ കടിയേറ്റു. താവക്കര പുതിയ ബസ് സ്റ്റാൻഡ് പരിസരത്തായിരുന്നു തെരുവുനായയുടെ ആക്രമണം. പരിക്കേറ്റവരിൽ നാല് പേരെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. കണ്ണൂര്‍ നഗര മധ്യത്തിലെ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് രാവിലെ തെരുവുനായയുടെ വിളയാട്ടമുണ്ടായത്. നായയെ പിടികൂടുന്നതിനായി കോര്‍പ്പറേഷൻ ജീവനക്കാര്‍ തെരച്ചിൽ തുടരുകയാണ്.

ഇടുക്കിയിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. ഇടുക്കി ചെല്ലാർകോവിലിൽ ആണ് അപകടമുണ്ടായത്. ബൈക്കും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അണക്കര ഉദയഗിരിമേട് സ്വദേശികളായ ഷാനറ്റ്, അലൻ കെ ഷിബു എന്നിവർക്കാണ് ജീവൻ നഷ്ടമായത്. തമിഴ് നാട്ടിൽ നിന്നും തൊഴിലാളികളെ കൊണ്ടു വരുന്ന ജീപ്പും യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.

 

ആലപ്പുഴ ജില്ലയിലെ താമരക്കുളം പഞ്ചായത്തിൽ നാളെ ഹർത്താൽ പ്രഖ്യാപിച്ച് ബിജെപി. പന്നിക്കെണിയിൽ അകപ്പെട്ട് മരിച്ച കർഷകൻ്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലിയും ആവശ്യപ്പെട്ടാണ് ഹർത്താൽ. താമരക്കുളം സ്വദേശി ശിവൻകുട്ടി പിള്ളയുടെ മരണവുമായി ബന്ധപ്പെട്ടാണ് ശക്തമായ സമരത്തിലേക്ക് ബിജെപി നീങ്ങുന്നത്.

റോഡ് മോശമാണെങ്കില്‍ ടോള്‍ പിരിക്കുന്നത് ശരിയാണോയെന്ന് ഹൈക്കോടതി. അടിപ്പാതകളുടെ നിര്‍മാണം നടക്കുന്നതിനാല്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടി പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തിവെയ്ക്കണമെന്ന് ഹര്‍ജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

 

എയർ ഇന്ത്യ വിമാനങ്ങളിൽ സാങ്കേതിക തകരാർ ഇന്നും തുടർന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. സാൻഫ്രാൻസിസ്കോയിൽനിന്നും മുംബൈക്ക് പുറപ്പെട്ട വിമാനവും തകരാറിനെ തുടർന്ന് പുലർച്ചെ കൊൽക്കത്തയിൽ അടിയന്തരമായി ലാന്‍ഡ് ചെയ്തു. ഇന്നലെ മൂന്ന് വിമാനങ്ങൾ തകരാറിനെ തുടർന്ന് യാത്രാമധ്യേ തിരിച്ചിറക്കിയിരുന്നു. അതിനിടെ ഡ്രോൺ ആക്രമണ സാധ്യത കണക്കിലെടുത്ത് അമർനാഥ് തീർത്ഥയാത്രാ പാത നോ ഫ്ലൈ സോൺ ആയി പ്രഖ്യാപിച്ചു.

 

ഓൺലൈൻ ബെറ്റിംഗ് ആപ്പ് കേസിൽ പ്രമുഖ ക്രിക്കറ്റ്-സിനിമാ താരങ്ങളെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ഇന്ത്യൻ മുൻ താരങ്ങളായ ഹർഭജൻ സിംഗ്, യുവ് രാജ് സിംഗ്, സുരേഷ് റെയ്ന, സിനിമാ താരങ്ങളായ സോനു സൂദ്, ഉർവശി റൌട്ടേല തുടങ്ങിയവരെയാണ് ഇഡി ചോദ്യം ചെയ്തത്. നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന ആപ്പുകളുമായുള്ള സഹകരണത്തിന്‍റെ പേരിലാണ് നടപടി.

ഇറാനെതിരെ ഭീഷണിയുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി. സദ്ദാം ഹുസൈൻ്റെ പാത പിന്തുടരുന്നവരെ കാത്തിരിക്കുന്നത് സദ്ദാം ഹുസൈൻ്റെ വിധിയെന്നാണ് ഭീഷണി. ഇറാൻ്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയെ ലക്ഷ്യമിട്ടുള്ളതാണ് ഈ ഭീഷണിയെന്നാണ് വിലയിരുത്തൽ.

 

ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷത്തിൽ ആദ്യമായി പരസ്യ പ്രതികരണവുമായി ചൈന. സംഘര്‍ഷത്തി കടുത്ത ആശങ്ക അറിയിച്ച ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങ് മേഖലയിലെ സ്ഥിതി ഉടൻ ശാന്തമാക്കണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സംഘര്‍ഷത്തിൽ കടുത്ത ആശങ്കയുണ്ടെന്നും ഏതൊരു രാജ്യത്തിന്‍റെയും സുരക്ഷയും പരമാധികാരവും ഹനിക്കുന്ന നടപടികൾ ചൈന ശക്തമായി എതിർക്കുന്നുവെന്നും ഷി ജിൻ പിങ് പറഞ്ഞു.

ഇറാനിലെ പ്രമുഖ സർക്കാർ ബാങ്കുകളിലൊന്നായ സെപാ ബാങ്കിന് നേരെ സൈബർ ആക്രമണം നടന്നതായി റിപ്പോര്‍ട്ട്. ഫാർസ് വാർത്താ ഏജൻസിയെ ഉദ്ധരിച്ച് അൽ ജസീറയാണ് വാര്‍ത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സൈബർ ആക്രമണം ബാങ്കിന്റെ ഓൺലൈൻ സേവനങ്ങളെ പൂര്‍ണമായും തടസ്സപ്പെടുത്തി. മണിക്കൂറുകൾക്കകം പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതായി ബാങ്ക് അറിയിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

 

ഇസ്രയേൽ വിടാൻ താൽപര്യമുള്ള വിദേശ പൗരന്മാർക്കും, നയതന്ത്ര ഉദ്യോഗസ്ഥർക്കും എല്ലാ സൗകര്യവും ഒരുക്കുമെന്ന് ഇന്ത്യയിലെ ഇസ്രയേൽ അംബാസിഡർ. കരമാർഗവും, കടൽ വഴിയും സൗകര്യം ഒരുക്കും. ഇസ്രായേൽ ഗതാഗത മന്ത്രാലയം മുഖേന ഏകോപിപ്പിക്കുമെന്നും ഇന്ത്യക്കാരുടെ ഒഴിപ്പിക്കലിൽ വിദേശകാര്യ മന്ത്രാലയവുമായി സമ്പർക്കത്തിലെന്നും അംബാസിഡർ റ്യൂവൻ അസർ അറിയിച്ചു.

 

ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ മിസൈൽ ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ ഇറാനുമായുള്ള എല്ലാ അതിർത്തിയും ‘അനിശ്ചിതമായി’ പാകിസ്ഥാൻ അടച്ചിട്ടതായി പാക് ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാക്-ഇറാൻ അതിർത്തിയിൽ അനിശ്ചിത കാലത്തേക്ക് കാൽനടയാത്രയോ വാഹന ഗതാഗതമോ ഉണ്ടാകില്ലെന്ന് സർക്കാർ അറിയിച്ചതായി പ്രധാന പാക് മാധ്യമമായ ദി ഡോൺ റിപ്പോർട്ട് ചെയ്തു.

 

ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമീനിക്ക് ഇറാഖ് മുന്‍ ഭരണാധികാരി സദ്ദാം ഹുസൈന് സമാനമായ വിധി നേരിടേണ്ടി വരുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ്. ടെല്‍ അവീവില്‍ ഉന്നത ഇസ്രയേല്‍ സൈനിക ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കാറ്റ്‌സ്.

എയർ ഇന്ത്യ ഇന്ന് മാത്രം റദ്ദാക്കിയത് അഞ്ച് അന്താരാഷ്ട്ര ഡ്രീംലൈനർവിമാന സർവീസുകൾ. അഹമ്മദാബാദിൽ നടന്ന ദാരുണമായ വിമാനാപകട പശ്ചാത്തലത്തിൽ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനങ്ങൾക്ക് സുരക്ഷാ പരിശോധന വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് സര്‍വീസുകൾ റദ്ദാക്കിയത്.ലുഫ്താൻസയുടെയും ബ്രിട്ടീഷ് എയർവേയ്‌സിന്റേയും രണ്ട് ഡ്രീംലൈനർ വിമാനങ്ങളും സര്‍വീസ് റദ്ദാക്കിയതായി റിപ്പോര്‍ട്ടുകൾ പുറത്തുവന്നു.

 

അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ബിസിനസ് സാമ്രാജ്യമായ ട്രംപ് ഓര്‍ഗനൈസേഷന്‍ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ രംഗത്തേക്കും. ‘ട്രംപ് മൊബൈല്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ ബ്രാന്‍ഡ് 499 ഡോളര്‍ വിലയുള്ള ‘ടി1 ഫോണ്‍’ സ്‌മാര്‍ട്ട്‌ഫോണാണ് ആദ്യം പുറത്തിറക്കുന്നത്. യുഎസ് ആസ്ഥാനമായി തുടങ്ങിയിരിക്കുന്ന ട്രംപ് മൊബൈല്‍ കമ്പനി നിര്‍മ്മിക്കുന്ന ഫോണുകള്‍ പൂര്‍ണമായും ‘മെയ്‌ഡ് ഇന്‍ യുഎസ്’ ആയിരിക്കും എന്ന് ഡോണള്‍ഡ് ട്രംപിന്‍റെ മകന്‍ എറിക് വ്യക്തമാക്കി.

ഇന്ത്യയില്‍നിന്ന് ആയുധങ്ങള്‍ വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ച് സൈപ്രസ്. തുര്‍ക്കിയുമായി തുടരുന്ന അതിര്‍ത്തി തര്‍ക്കങ്ങളെ തുടര്‍ന്നാണ് ഇന്ത്യയില്‍നിന്.ആയുധങ്ങള്‍ വാങ്ങാന്‍ സൈപ്രസ് തയ്യാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

ഇസ്രയേലിനെ പിന്തുണച്ച് ജി-7 ഉച്ചകോടി. ഇസ്രയേലിന് പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് കാനഡയില്‍ ചേര്‍ന്ന ജി-7 രാജ്യങ്ങളുടെ പ്രതിനിധികള്‍ പറഞ്ഞു. മധ്യപൂര്‍വേഷ്യയിലെ സ്ഥിതിഗതികള്‍ വഷളാക്കിയത് ഇറാന്‍ ആണെന്നും ജി-7 ആരോപിച്ചു. അതേസമയം, ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും ജി 7 ആവശ്യപ്പെട്ടു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *