ജി20 ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കം. റഷ്യ-യുക്രെയ്ൻ യുദ്ധം ലോകത്ത് വിശ്വാസരാഹിത്യം കൂട്ടിയെന്നും പഴയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഒരുമിച്ച് പ്രവർത്തിക്കണമെന്നും ലോക നേതാക്കളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മൊറോക്കോ ഭൂചലനത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച മോദി സാധ്യമായ എല്ലാ സഹായവും നൽകുമെന്നും പ്രഖ്യാപിച്ചു.
ജി20 ഉച്ചകോടിയില്‍ പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിലും രാജ്യത്തിന്റെ പേര് പ്രദര്‍ശിപ്പിച്ചത് ഭാരത് എന്നു മാത്രം. രാജ്യത്തിന്റെ പേര് ഇന്ത്യയെന്നത് മാറ്റി ഭാരത് മാത്രമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മോദിയുടെ ഇരിപ്പിടത്തില്‍ ദേശീയ പതാകയ്ക്കും ജി20 മുദ്രയ്ക്കും ഒപ്പം രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്നു മാത്രം ആലേഖനം ചെയ്തിരുന്നത്.
ജി20 ഉച്ചകോടിയോട് അനുബന്ധിച്ചുള്ള അത്താഴ വിരുന്നിലേക്ക് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ക്ഷണിക്കാത്തതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. രാഹുല്‍ ഗാന്ധി എംപി, പി ചിദംബരം ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിച്ചു. ജനാധിപത്യമോ പ്രതിപക്ഷമോ ഇല്ലാത്ത രാജ്യങ്ങളിൽ മാത്രമേ ഇത് സംഭവിക്കൂ എന്നാണ് ചിദംബരത്തിന്‍റെ വിമര്‍ശനം.
അടുത്ത മാസം ഒന്നിന് നിലവിൽ വരും വിധം സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കാൻ തീരുമാനം.പുതിയ നിരക്കുകള്‍ പന്ത്രണ്ടിനോ പതിമൂന്നിനോ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ പ്രഖ്യാപിക്കും. നാലുവര്‍ഷത്തേക്ക് യൂണിറ്റിന് ശരാശരി 41 പൈസയുടെ താരിഫ് വര്‍ധനയ്ക്കാണ് വൈദ്യുതി ബോര്‍ഡ് അപേക്ഷ നല്‍കിയിരുന്നത്. തെളിവെടുപ്പ് പൂര്‍ത്തിയാക്കി ജൂണില്‍ ഉത്തരവിറക്കാനിരിക്കെ ഹൈക്കോടതി സ്റ്റേ വന്നു, അത് കഴിഞ്ഞ ദിവസം നീങ്ങിയതോടെയാണ് നിരക്ക് വര്‍ദ്ധനക്ക് സാധ്യതയൊരുങ്ങിയത്.
തൃശൂർ നഗരത്തിൽ വൻ സ്വർണ കവർച്ച. ഡിപി ചെയിൻസ് സ്ഥാപനത്തിൽ നിന്നും 3 കിലോ സ്വർണാഭരണങ്ങൾ കവർന്നു.ജ്വല്ലറിയിലെ ജീവനക്കാരായ കല്ലൂർ സ്വദേശി റിൻറോ, അരണാട്ടുകര സ്വദേശി പ്രസാദ് എന്നിവരുടെ കൈയ്യിൽ സൂക്ഷിച്ചിരുന്ന ബാഗാണ് കാറിൽ എത്തിയ സംഘം തട്ടിയെടുത്തത്.തൃശൂർ ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.
പുതുപ്പള്ളി തോൽവിക്ക് പിന്നില്‍ ഭരണ വിരുദ്ധ വികാരം അല്ലെന്ന് വിലയിരുത്തി സിപിഐ. സഭകൾ കൈവിട്ടു,2021 ൽ കിട്ടിയ ഓർത്ത്ഡോക്സ് യാക്കോബായ വോട്ടിൽ കുറവുണ്ടായിയെന്നും,മുന്നണി വോട്ടിൽ കുറവുണ്ടായിട്ടില്ലെന്നും പാര്‍ട്ടി വിലയിരുത്തി.
പുതുപ്പള്ളിയിലെ തോൽവിയെക്കുറിച്ച് മണ്ഡലത്തിന്‍റെ ചുമതലയുണ്ടായിരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റംഗം വി എൻ വാസവനും രംഗത്തെത്തി. ഇതിനേക്കാൾ വലിയ തോൽവി നേരെത്തെ നേരിട്ടിട്ടുണ്ട്. തോൽവിയിൽ ഞെട്ടലില്ല. സഹതാപ തരംഗം ആണ് പുതുപ്പള്ളിയിൽ ഉണ്ടായത്. സിപിഎം വോട്ട് എവിടെയും ചോർന്നിട്ടില്ല.തന്‍റെ ബൂത്തിൽ മാത്രം അല്ല എല്ലാ സ്ഥലത്തും വോട്ട് കുറഞ്ഞുവെന്നും വാസവന്‍ പറഞ്ഞു.
കേരളത്തില്‍ തിങ്കളാഴ്ച്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.സംസ്ഥാനത്തെ 11 ജില്ലകളിലും ഇന്ന് മഞ്ഞ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയിലെ പ്രതിസന്ധി സംബന്ധിച്ച് കേന്ദ്രം പറയുന്നത് അർദ്ധസത്യങ്ങളെന്ന് മന്ത്രി വി ശിവൻകുട്ടി.കഴിഞ്ഞ നാലു മാസത്തേക്ക് കേന്ദ്രം 170.5 കോടി രൂപ തരണം. സാങ്കേതിക കാരണം പറഞ്ഞ് ഈ തുക നൽകുന്നില്ല.കേന്ദ്രം പണം നൽകിയില്ലെങ്കിലും ഉച്ച ഭക്ഷണ പരിപാടി നിർത്തില്ലെന്നും മന്ത്രി പറഞ്ഞു.
ആഫ്രിക്കൻ രാജ്യമായ മൊറോക്കോയെ നടുക്കി വൻ ഭൂചലനം. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ മുന്നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടതായാണ് അന്തര്‍ ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മറകേഷ് നഗരത്ത് തെക്ക് പടിഞ്ഞാറന്‍ മേഖലയിലെ ഹൈ അറ്റ്ലാന്‍റിസ് മലനിരകളാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.
തക്കാളിക്ക് വന്‍ വിലയിടിവ്. രണ്ട് മാസം മുമ്പ് രാജ്യത്തെ പല നഗരങ്ങളിലും കിലോയ്ക്ക് ഇരുന്നൂറ് രൂപയ്ക്ക് മുകളില്‍ വില്‍പ്പന നടത്തിയിരുന്ന തക്കാളിക്ക് ഇപ്പോള്‍ മൂന്ന് രൂപ പോലും കിട്ടുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി.
ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പിനായി മലയാളി വിദ്യാര്‍ത്ഥികളെ കരുവാക്കി അന്തര്‍സംസ്ഥാന സംഘങ്ങള്‍.കോഴിക്കോട് സ്വദേശികളായ നാല് വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടുകള്‍ വഴി ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്നതായി പൊലീസ് സ്ഥിരീകരിച്ചു. കേസ് അന്വേഷണത്തിനായി രാജസ്ഥാനില്‍ നിന്നുളള പൊലീസ് സംഘം കേരളത്തിലെത്തി.
സുഹൃത്തുക്കളെ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അയത്തിൽ സ്നേഹ നഗർ കാവുങ്ങൽ പടിഞ്ഞാറ്റതിൽ ഉണ്ണിയെന്ന ഗിരികുമാർ, അയത്തിൽ ആരതി ജംഗ്ഷൻ സുരഭി നഗർ-171 കാവുംപണ വയലിൽ വീട്ടിൽ ചാക്കോ എന്ന അനിയൻകുഞ്ഞ് എന്നിവരാണ് മരിച്ചത്.
ദില്ലിയില്‍ ഭാര്യയെ ഭര്‍ത്താവ് അടിച്ചുകൊന്നു. മധ്യ ദില്ലിയിലെ ഹൗസ് ഖാസി മേഖലയില്‍ 30കാരിയായ അഫ്രീന്‍ നാജ് ആണ് കൊല്ലപ്പെട്ടത്. മരത്തടികൊണ്ടുള്ള അടിയേറ്റതിനെതുടര്‍ന്ന് മുറിയില്‍ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്ന അഫ്രീനെ പൊലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പ്രതിയായ അഫ്രീന്‍റെ ഭര്‍ത്താവ് സല്‍മാന്‍ ജവഹറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ജാദവ്പൂർ സർവകലാശാലയിൽ റാഗിങ്ങിന് പിന്നാലെ ബിരുദ വിദ്യാര്‍ത്ഥിയായ 17കാരന്‍ മരിച്ച സംഭവത്തിൽ അറസ്റ്റിലായ 13 പേര്‍ക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തു.
2026 ഫിഫ ലോകകപ്പ് യോഗ്യത റൗണ്ടില്‍ ബ്രസീല്‍ ഗംഭീര ജയത്തോടെ അരങ്ങേറി. തെക്കെ അമേരിക്കന്‍ മേഖലയില്‍ ബൊളീവിയക്കെതിരെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ ജയം. നെയ്മര്‍, റോഡ്രിഗോ എന്നിവരുടെ ഇരട്ട ഗോളുകളാണ് ബ്രസീലിന് ജയമൊരുക്കിയത്.